Saturday, February 6, 2010

പ്രവാസജീവിതത്തിന്റെ ആകുലതകള്‍...




പ്രവാസജീവിതത്തിന്റെ ആകുലതകള്‍...


പ്രവാസ ജീവിതത്തിന്റെ ആകുലതകള്‍ വളരെയേറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ്. ലേഖനമായും കവിതയായും പാട്ടായും സിനിമയായും മിമിക്രിയായും ഒരുപാട് പങ്കുവെച്ചതുമാണ്. എന്നിട്ടും പരിദേവനങ്ങള്‍ക്കും പരാതികള്‍ക്കും തട്ടിപ്പിനും ചതിക്കും ഒറ്റപ്പെടുത്തലുകള്‍ക്കും നാം ഇന്നും വിധേയരായികൊണ്ടിരിക്കുന്നു.

എന്താണ് പ്രവാസജീവിതത്തിന്റെ ആകുലത? ഇവിടെ ആകുലതകള്‍ പരസ്​പരപൂരിതമായി കിടക്കുകയാണ്. നാട്ടിലുള്ളവര്‍ കരുതുന്നതുപോലെയുള്ള 'സുഖ'ജീവിതം ഇവിടെയുണ്ടോ? ഭാര്യയുടെയും കുട്ടികളുടെയുംകൂടെ ഇവിടെ താമസിക്കുന്നവരെ കാണുമ്പോള്‍, കുടുംബം കൂടെ ഇല്ലാത്തവര്‍ക്ക് തോന്നുന്നത്, ''ഇവരെത്ര ഭാഗ്യവാന്മാര്‍'' എന്നാണ്. മറിച്ച് കുടുംബവുമായി കഴിയുന്നവര്‍, ബാച്ചിലേര്‍സ് ലൈഫ് കാണുമ്പോള്‍, അതിന്റെ സ്വാതന്ത്ര്യവും ......സുഖവും കാണുമ്പേള്‍ അറിയാതെ നെടുവീര്‍പ്പിടുക സ്വാഭാവികം. ഭാര്യയോടും കുട്ടികളോടുമുള്ള ഇഷ്ടക്കേടുകൊണ്ടല്ല. മറിച്ച് പുറത്തുനിന്ന് കാണുന്ന 'ഫാമിലി ലൈഫിന്റെ സുഖ'ത്തിനൊടുവില്‍ കൈയ്യിലൊന്നും മിച്ചംവരാതെ തിരികെ മടങ്ങേണ്ടിവരുന്നതിനെക്കുറിച്ചുള്ള യാഥാര്‍ഥ്യം ഉള്‍ക്കൊള്ളുന്നതുകൊണ്ടുള്ള ചിന്തയാണിത്.

ഗള്‍ഫില്‍ ജീവിക്കുന്ന കുടുംബങ്ങളില്‍ പലതും ഈ സ്വപ്നഭൂമിയുടെ പറഞ്ഞുകേട്ട പൊങ്ങച്ചത്തിന്റെ മായക്കാഴ്ചകളില്‍ ഇക്കരെ കടന്നവരാണ്. ചെറുക്കനു പെണ്‍കുട്ടിയെ 'അക്കരെ കൊണ്ടുപോകാന്‍ പ്രാപ്തിയുണ്ടോ' എന്നു മാത്രമാണ് പെണ്‍കുട്ടിയെ കല്യാണം കഴിപ്പിച്ചയയ്ക്കാന്‍ രക്ഷിതാക്കള്‍ നോക്കിയിരുന്ന മാനദണ്ഡം. ഗള്‍ഫില്‍ കുടുംബത്തെ കൂടെ താമസിപ്പിക്കാന്‍ കെല്പുള്ളവന്‍ തരക്കേടില്ലാത്ത കാശുകാരന്‍ ആണെന്നാണ് വെപ്പ്. ഗള്‍ഫുകാരെക്കുറിച്ചുള്ള തെറ്റിദ്ധാരണകളില്‍ ഒന്നുമാത്രമാണിത്. ക്രെഡിറ്റ് കാര്‍ഡിന്റെ ബലത്തില്‍ 3000 ദിര്‍ഹം ശമ്പളക്കാരന്‍ ഫാമിലിയെ കൊണ്ടുവന്ന് നാട്ടില്‍ 'മാനം' കാത്ത് ഇവിടെ 'മാനം'കെട്ട പല കഥകളും ഇവിടെയുണ്ട്.

സിനിമയിലും ഫോട്ടോയിലും കഥകളിലും ചാനലിലും കണ്ട ഗള്‍ഫ് മാത്രമാണ് പെണ്‍കുട്ടികളുടെ മനസ്സില്‍. കുടുംബവുമായി ഗള്‍ഫില്‍ ജീവിക്കുന്നവര്‍ നാട്ടില്‍ വന്നാല്‍ പറയുന്ന പൊങ്ങച്ചക്കഥകളും പെണ്‍കുട്ടിയുടെ മനസ്സില്‍ ഗള്‍ഫിനെക്കുറിച്ചുള്ള സങ്കല്പലോകം നെയ്യുന്നു. ഇവിടെയുള്ള പാര്‍ക്കുകള്‍, ബീച്ചുകള്‍, ഹോട്ടലുകള്‍, നടന്മാരുടെ പ്രോഗ്രാമുകള്‍, മേല്‍ത്തരം തുണിത്തരങ്ങള്‍, കാറ്... ഗള്‍ഫിനെക്കുറിച്ചുള്ള സങ്കല്‍പം അതിന്റെ പാരമ്യതയിലെത്തുന്നു. എങ്ങനെയെങ്കിലും കെട്ടിയവന്റെ കൂടെ ഗള്‍ഫിലെത്തിയാല്‍ മതിയെന്നാവുന്നു അവള്‍ക്കും.

ഒടുവില്‍ പ്രവാസഭൂമിയിലെ പറഞ്ഞു വീര്‍പ്പിച്ച നീര്‍ക്കുമിളയുടെ പൊള്ളത്തരം. ഒടുവില്‍ ഇവിടത്തെ ജീവിതവും പരിമിതിയും നിസ്സാഹയതയും ഇവരെ വീര്‍പ്പുമുട്ടിച്ചു തുടങ്ങും.

തറവാടിന്‍െ വിസ്തൃതിയില്‍നിന്നു നാലു ചുവരുകളിലേക്കുള്ള പറിച്ചുനടല്‍, ഒരു ഫ്‌ളാറ്റില്‍ നാലുമുറികളിലായി നാലുകുടുംബം ഭാഷയറിയാതെ...സംസാരിക്കാനാകാതെ...റൂമിന്റെ ഈര്‍പ്പത്തിലേക്ക് ഒതുങ്ങേണ്ടിവരുന്നു.

ഈ ജീവിതത്തിനിടയില്‍ ഗള്‍ഫ് ഭാര്യയെന്നുള്ള പദവി നിലനിര്‍ത്തേണ്ട ബാധ്യത തന്നിലാണെന്ന ബോധം ഇവള്‍ സ്വയം എടുത്തണിയും. നാട്ടില്‍നിന്നുള്ള വിളിക്ക് ഇല്ലാക്കഥകളുടെ പൊലിമ പെരുപ്പിച്ച് കാട്ടാന്‍ ഒരാള്‍കൂടിയാവുന്നു. അവളുടെ ഫോണ്‍ സംഭാഷണം കേട്ട് രക്ഷിതാക്കള്‍ സംതൃപ്തിയോടെ അനുജത്തിക്ക് ഒരു ഗള്‍ഫുകാരനെ മനസ്സില്‍ കുറിച്ചിട്ടുണ്ടാവും.... ഈ ചങ്ങല അറ്റുപോകാതെ....ഇപ്പോഴും തുടരുന്നു.

ഒരുകാര്യം തറപ്പിച്ചു പറയാം. ഞാനടക്കമുള്ള സ്ത്രീകള്‍ ഈ ഒരൊറ്റക്കാര്യത്തില്‍ അസൂയയും കുശുമ്പും തെല്ലും കാണിക്കാറില്ല. ഗള്‍ഫിലുള്ള മറ്റു സുഹൃത്തുക്കളുടെ ജീവിതത്തെക്കുറിച്ച് പരമസുഖമെന്നേ പറയൂ. കാരണം നമ്മളുടേത് അതിലും കഷ്ടമാണ്. ഈ കാര്യത്തില്‍ ഞങ്ങള്‍ ഒരുമയോടെ നില്‍ക്കുന്നു.

അടുക്കളയില്‍ അറിയാവുന്നത് ഉണ്ടാക്കുമ്പോള്‍ മറ്റൊരുമുറിയില്‍ നിന്നും ചോദ്യമുയരും, 'ജമീലാ ഇന്നും പരിപ്പാണൊ' എന്ന്. തറവാട്ടില്‍ ഒരുപാട് പേര്‍ ഒരുമിച്ചൊരു അടുക്കളയില്‍, അതുകൊണ്ട് തന്നെ സ്വന്തമായി പാകം ചെയ്യാന്‍ പഠിച്ചിട്ടുമില്ല. പുസ്തകം നോക്കി പരീക്ഷിക്കുന്നതിനിടെ എണ്ണയില്‍ തീകയറും, പിന്നെ നാലുമുറികളിലുമുള്ളവര്‍ ഓടിയെത്തും. ഉപദേശം, ശകാരം, പേടിപ്പിക്കല്‍... മടുത്തുപോകും, ആറുദിവസം തള്ളിനീക്കിയാല്‍ ആശ്വാസമായി അവധിയെത്തും.

ആറു ദിവസം തള്ളിനീക്കിക്കിട്ടുന്ന ഒരവധി ദിവസം, വൈകുന്നേരം ഒന്നു പുറത്തുപോയിവന്നാല്‍ കഴിഞ്ഞു, പിന്നെ ഒരാഴ്ചയുടെ കാത്തിരിപ്പ്.

അസഹ്യമായ ഒറ്റപ്പെടലിന്റെ നാളുകളാണ് പിന്നെ. ഓഫീസ് കഴിഞ്ഞുവരുന്ന ഭര്‍ത്താവിനു നേരത്തേ കിടക്കണം, കുളികഴിഞ്ഞാല്‍ ടി.വി.യുടെ മുന്നിലിരിക്കും... വാര്‍ത്ത കേള്‍ക്കാന്‍...ഭാര്യയെയും വിളിക്കും. രാവിലെ മുതല്‍ മണിക്കൂര്‍ ഇടവിട്ട് പല ചാനലിലെ വാര്‍ത്തകള്‍ കേട്ട് മനംമടുത്തിരിക്കുന്ന ഭാര്യയുടെ വിഷമം ആരറിയാന്‍?

ഇനി ഒരിക്കല്‍ക്കൂടി വാര്‍ത്തകേട്ടാല്‍ ഛര്‍ദ്ദില്‍ വരും. പുറത്തിറങ്ങാന്‍ കഴിയില്ല. ഒരു മുറിയില്‍നിന്ന് മറ്റു മുറിയുടെ സ്വകാര്യതയിലേക്ക് ഇറങ്ങിച്ചെല്ലാന്‍ അവകാശമില്ല. അത് ഷെയര്‍ ഫാമിലിയുടേതാണ്. ശരിക്കും ഇതാണ് നിസ്സഹായത. പറഞ്ഞറിയിക്കാന്‍ കഴിയാതെ ദുരവസ്ഥ.

ഭര്‍ത്താവിനോട് പരാതിയോ പരിഭവമോ പറയാന്‍ ശ്രമിക്കാതെ ഒരു മുറിയില്‍ ഒരുപാട് നാള് ഒറ്റയ്ക്ക് കഴിയേണ്ടിവന്നവരില്‍ അര്‍ന്തര്‍മുഖികളായിപ്പോയ പലരുമുണ്ട്. ടി.വി.യുടെ ശബ്ദവും കുട്ടികളുടെ കളിയൊച്ചയും ഒടുവില്‍ അസഹ്യമായ ശല്യമായി തോന്നിപ്പോകും.

ഈ ജീവിതത്തിനിടയില്‍ നാം ചിന്തിക്കേണ്ടത് മറ്റൊരു വിഷയമാണ്. എത്ര കഴിവുള്ള പെണ്‍കുട്ടികളെ പലരും ഭാര്യമാരാക്കി ഇവിടെ കൊണ്ടുവന്നിരിക്കുന്നു. യൂണിവേഴ്‌സിറ്റി തലത്തിലും സ്‌കൂള്‍ യുവജനോത്സവ വേദികളിലും കഴിവുതെളിയിച്ചവരും കലാപ്രതിഭയായവരും ഇവിടെയുണ്ട്.

സംഗീതം വര്‍ഷങ്ങളോളം പഠിച്ചവരുണ്ട്. സംഗീതം പഠിപ്പിച്ചവരുണ്ട്. നൃത്തം അഭ്യസിച്ചവരുണ്ട്. കലാരൂപങ്ങള്‍ തുന്നുന്നവരുണ്ട്. ചിത്രരചന ജീവിതത്തിന്റെ ഭാഗമാക്കിയവരുണ്ട്.

സാഹിത്യത്തില്‍ നല്ല രചന നടത്തിയവരുണ്ട്. ഇവരില്‍ എത്രപേര്‍ ഇവിടെ തന്റെ കലാപരമായ കഴിവ് പ്രകടിപ്പിച്ചിട്ടുണ്ട്? ഒരുശതമാനംപോലും ഉണ്ടാവില്ല.

അധ്യാപക യോഗ്യതയുള്ള പെണ്‍കുട്ടികള്‍പോലും വെറുതെയിരിക്കുന്നു. ഇവരുടെ അവസ്ഥ മനസ്സിലാക്കാന്‍ എളുപ്പമല്ല,
അതിന് ഭര്‍ത്താക്കന്മാര്‍ താത്പര്യമെടുക്കാമുമില്ല. നാലുചവരുകള്‍ക്കുള്ളിലെ ജീവിതത്തിനിടെ ദുര്‍മേദസ്സുവന്ന് ഒന്നിനും കഴിയാതെ എല്ലാ വിധത്തിലും ഒതുങ്ങി സ്വയം നമ്മെ ഒരു മൂലയ്ക്കിരുത്തി.

ഇതിനൊക്കെ അവസരങ്ങള്‍ കൊടുക്കേണ്ട സംഘടനകളും സ്റ്റേജുകളും ഇവിടെ ധാരാളമുണ്ട്. ആഴ്ചയ്ക്ക് കലാപരിപാടികള്‍ നടത്താറുമുണ്ട്. 'മൂക്കില്ലാ രാജ്യത്തെ മുറിമൂക്കന്‍ രാജാവ്' എന്ന മട്ടില്‍ ഇഷ്ടക്കാര്‍ക്കും അവരുടെ മക്കള്‍ക്കും ംാത്രമാണ് ഇവിടെ അവസരം. ഈദായാലും ഓണമായാലും ക്രിസ്തുമസ്സായാലും ഇവര്‍തന്നെയാണ് ഗായകരും നര്‍ത്തകരും ഒപ്പനക്കാരും നടീനടന്മാരും.

ഉള്ള അസോസിയേഷനുകള്‍ക്ക് വ്യക്തമായ രാഷ്ട്രീയവും കാഴ്ചപ്പാടുകളുമുണ്ട്. ഈ മേഖലയെ തുറന്ന വേദിയാക്കി മാറ്റാന്‍ ഇവര്‍ ശ്രമിക്കാത്തത് പല നേട്ടങ്ങളും അധികാരവും നഷ്ടപ്പെടുമെന്നുള്ള ഭയംകൊണ്ടുതന്നെയാണ്.

പ്രാദേശിക റേഡിയോകളില്‍ ഫോണ്‍ ഇന്‍ പരിപാടിയിലേക്ക് വിളിക്കുന്ന പലരും നല്ല ഗായകരാണ്. ഇത്രയും നന്നായി പാടാന്‍ കഴിയുന്ന ഈ മത്സരാര്‍ഥികളെ ഗള്‍ഫിന്റെ ഒരു വേദിയിലും കാണാറില്ലെന്നുമാത്രം.

കഴിവുള്ളവര്‍ക്ക് പുറത്തുവരാന്‍ നാം അവസരം ഉണ്ടാക്കിക്കൊടുക്കണം. പ്രാദേശിക കൂട്ടായ്മയിലെങ്കിലും സജീവമാവുകയും അടക്കിവെച്ചിരിക്കുന്ന കഴിവുകള്‍ പുറത്തേക്കു കൊണ്ടുവരികയും ചെയ്യുന്നതിലൂടെ ഇവര്‍ക്ക് ഒറ്റപ്പെടുന്നതിന്റെ ചിന്തയില്‍നിന്ന് പുറത്തുകടക്കാം. അസോസിയേഷനുകളുടെ 'സ്ഥിരം കലാകാരന്മാരെ' കാണുന്നവര്‍ക്ക് രക്ഷപ്പെടുകയുമാകാം.

വാല്‍ക്കഷ്ണം:-
 കുറിപ്പുകളില്‍പ്പെടാത്ത ഒരു സമ്പന്നവര്‍ഗം ഗള്‍ഫിന്റെ എല്ലാ സുഖശീതള അന്തരീക്ഷത്തില്‍ ജീവിക്കുന്നുണ്ട്. പ്രതിപാദിച്ച വിഷയങ്ങളിലൊന്നും അവര്‍ ഉള്‍പ്പെടില്ല. ശരാശരി പ്രവാസിയുടെ പ്രശ്‌നങ്ങള്‍ മാത്രമാണിത്. ഞാനടക്കമുള്ളവരുടെ നേര്‍കാഴ്ചകളാണ്. അതുകൊണ്ട് കുറഞ്ഞ ശതമാനമുള്ള ഉപരിവര്‍ഗ കുടുംബങ്ങള്‍ നെറ്റിചുളിക്കേണ്ടതില്ല... പ്ലീസ്....

Shahoor


Thursday, January 21, 2010

വിധി


- എം. പി. നാരായണപിള്ള
പ്രതി ചോദിച്ചു.
"ആരാണ് വാദി?"
പ്രോസി പ്രോസികൂട്ടര്‍ വാദിയെ ചൂണ്ടിക്കാണിച്ചു.
പ്രതി ചിരിച്ചു. 
"ഇത് വാദിയുടെ അനിയനാണ്" 
കോടതി അത് ശ്രദ്ധിക്കുകയും കുറിച്ചെടുക്കുകയും  ചെയ്തു.  
"വാദിയെ ഞാന്‍ കൊന്നു. വാദി മരിച്ചു പോയി. കൊലകുറ്റത്തില്‍ വാദി മൃതനാണ്"  
"വാദിയില്ലാതെ എങ്ങിനെ പ്രതിയുണ്ടാകുന്നു? കേസുണ്ടാകുന്നു? കോടതിയുണ്ടാകുന്നു?"
"ആരുണ്ടായാലും ആരില്ലാതായാലും നിങ്ങള്‍ കുറ്റവാളി തന്നെയല്ലേ?" കോടതി ചോദിച്ചു.
"പരാതിക്കാരനുണ്ടാകുമോബോഴാണ് കുറ്റമുണ്ടാകുന്നത്. കുറ്റവാളിയെ തേടുന്നത്. ഇത്തരുണത്തില്‍ പരാതിക്കാരന്‍ മണ്‍മറഞ്ഞിരിക്കുന്നു".
"പരാതിക്കാരന്‍ അനിയനാണ്"
"അനിയനെ ഞാന്‍ കൊന്നില്ല. കൊല്ലാന്‍ ശ്രമിക്കുകപോലും ചെയ്തില്ല".
കോടതി വിഷമിച്ചു. വിധി പിറ്റെന്നേക്ക്‌ മാറ്റിവച്ചു.
പിറ്റേന്നത്തെ വിധി: " വാദി ഹാജരില്ലാത്തതുകൊണ്ട്  കേസ് തള്ളിയിരിക്കുന്നു. പ്രതിക്ക് പോകാം".
കഥ ഇവിടെ തീര്‍ന്നു.
ചരിത്രം: പ്രസ്തുത വിധി മുതലാണത്രേ കൊലക്കുറ്റത്തിനു വാദി സര്‍ക്കാര്‍ ആയതു.  

Tuesday, January 19, 2010

എന്റെ പൂച്ച

''നിങ്ങള്‍ പറയുന്നത് എനിക്കു മനസ്സിലാവുന്നില്ല...!!''

''എന്റെ പൂച്ചയെ കഴിഞ്ഞ രണ്ടു ദിവസമായി കാണുന്നില്ല എന്നാണു ഞാന്‍ പറഞ്ഞത്....''

''അതെനിക്ക് മനസ്സിലായി പക്ഷേ അതിനെന്തിനാണ് നിങ്ങളീ പോലീസ് സ്റ്റേഷനില്‍ വന്നു പറയുന്നത്..??...''

''ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാനുള്ളതാണ് പോലീസ് എന്നല്ലേ......... ??''

''തീര്‍ച്ചയായും...''

''എന്റെ ഒരേയൊരു സ്വത്തായിരുന്നു ആ പൂച്ച.....''

''ഓഹോ...അപ്പോള്‍ നിങ്ങള്‍ നിങ്ങളുടെ കാണാതെ പോയ പൂച്ചയെ പിടിക്കാന്‍ പോലീസിനോട് പറയുകയാണോ ??..''

''അതേ...എനിക്കു വേറെ എങ്ങോട്ടാണ് പോകേണ്ടതെന്നറിയില്ല....കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ആ പൂച്ചയായിരുന്നു എനിക്കു കൂട്ട്....എന്റെ ഭാര്യ മരിച്ചശേഷം മക്കളൊന്നും എന്റെ അടുത്തേക്ക്‌ വന്നിട്ടില്ല...അവള്‍ മരിച്ചു കൃത്യം ഒരു മാസം കഴിഞ്ഞപ്പോഴാണ് എനിക്കാ പൂച്ചക്കുഞ്ഞിനെ കിട്ടുന്നത്....ആദ്യം എനിക്കതിനെ ഇഷ്ടമല്ലായിരുന്നു...എങ്കിലും വിശന്നു തളര്‍ന്ന അതിനു ഞാന്‍ കുറച്ചു ഭക്ഷണം കൊടുത്തു....അപ്പോഴത് തന്റെ കുഞ്ഞിക്കണ്ണുകള്‍ ചിമ്മി നന്ദി പ്രകടിപ്പിച്ചിരുന്നു....പിന്നെയും എന്റെ ശ്രദ്ധ പിടിച്ച് പറ്റാനായി അതു ഓരോരോ കുസൃതികള്‍ കാണിച്ചു കൊണ്ടിരുന്നു.....ഞാനതിനോട് പറഞ്ഞതാണ്....ഞാന്‍ ഏകനാണ്  എന്റെ എകാന്തയില്‍ ആരും കൂട്ടില്ലാത്തതാണ് എനിക്കിഷ്ടം എന്ന്...പക്ഷെ അതു പോയില്ല...പിന്നെയത് പതിയെ എന്റെ സ്നേഹം പിടിച്ച് പറ്റി....മറ്റു വലിയ പൂച്ചകളെ കാണുമ്പോള്‍ അത് പേടിയോടെ എന്റെ മറവില്‍ വന്നൊളിക്കുമായിരുന്നു....പതുക്കെ ഞാനും അതിനെ സ്നേഹിച്ചു തുടങ്ങി..... എന്റെ ഭക്ഷണത്തില്‍ നിന്നും ഒരു പങ്കു കൊടുത്തായിരുന്നു  ഞാനതിനെ വളര്‍ത്തിയത് ..എന്റെ കിടക്കയില്‍ തന്നെയായിരുന്നു അതും ഉറങ്ങിയിരുന്നത്....അതിന്റെ കൂടെയിരിക്കുമ്പോള്‍ ഒറ്റപ്പെടലിന്റെ വേദന ഞാന്‍ അറിഞ്ഞിരുന്നില്ല......''

''നിങ്ങളുടെ മക്കളൊക്കെ ഇപ്പോള്‍ എവിടെയാണ്..??''

''ഒരുപാടു കാലം ഞാന്‍ വിദേശത്തായിരുന്നു....നല്ല വിദ്യാഭ്യാസവും പരിചരണവും കൊടുത്തായിരുന്നു ഞങ്ങള്‍ മക്കളെ വളര്‍ത്തിയിരുന്നത്...പക്ഷെ ചിറകുകള്‍ വച്ചപ്പോള്‍ അവര്‍ കൂട് വിട്ടു പറന്നു പോയി......''

''നിങ്ങളുടെ ഭാര്യ മരിച്ചപ്പോള്‍ അവരാരും വന്നില്ലേ??''

''ഒരാള്‍ മാത്രം വന്നു..ചടങ്ങുകള്‍ക്ക് കാത്തുനില്‍ക്കാതെ പോകുകയും ചെയ്തു....മറ്റുള്ളവരെല്ലാം ശവസംസ്കാരത്തിന്റെയന്നു ഓരോ വലിയ കുല വെള്ളപ്പൂക്കള്‍ അയച്ചിരുന്നു.......''

''താങ്കള്‍ ചെറുതായി വിറയ്ക്കുന്നുണ്ടല്ലോ അസുഖം വല്ലതും..??''

''അസുഖങ്ങളൊക്കെ പിടികൂടിയിട്ട്‌ നാളേറെയായി...വേദനയില്ലാതെ മരിക്കാനുള്ള ഒരു വഴി ആലോചിച്ചിരിക്കുമ്പോഴാണ് ആ പൂച്ചക്കുഞ്ഞ് എന്റെ അടുത്തേക്ക്‌ വരുന്നത്....പിന്നെ മരണത്തിന്റെ വഴി തേടിയ രാത്രികളിലെല്ലാം അത് കരഞ്ഞു ബഹളം വച്ചുകൊണ്ടിരുന്നു.....പതുക്കെ ഞാന്‍ മരണത്തെ കുറിച്ച് മറന്നു തുടങ്ങി.......സ്നേഹിക്കാന്‍ ആരെങ്കിലുമുള്ളപ്പോള്‍ എങ്ങിനെയാണ് മരിക്കുക എന്ന് കരുതിയാവണം ഞാനന്ന് മരിക്കാതിരുന്നത്.........''

''അപ്പോള്‍ താങ്കള്‍ ജീവിച്ചിരിക്കുന്നത്‌ ആ പൂച്ചക്കുട്ടിക്കു വേണ്ടി മാത്രമാണെന്നാണോ പറയുന്നത്..!!!??..''

''തീര്‍ച്ചയായും..ഞാന്‍ എപ്പോഴും ജീവിച്ചിരുന്നത് എന്നെ സ്നേഹിക്കുന്നവര്‍ക്ക് വേണ്ടി മാത്രമായിരുന്നു.....സ്നേഹമില്ലാത്തിടത്ത് മരണമേ കൂട്ടിനുള്ളൂവെന്നായിരുന്നു എന്റെ വിശ്വാസം....എന്റെ ഭാര്യ എന്നെ സ്നേഹിച്ചിരുന്നു....മക്കള്‍ എപ്പോഴെങ്കിലും എന്നെ സ്നേഹിച്ചിരുന്നോ എന്നെനിക്കറിയില്ല.....ഏറ്റവുമൊടുവില്‍ ഞാന്‍ സ്നേഹിച്ചത് ആ പൂച്ചയെയായിരുന്നു.....''

''അപ്പോള്‍ ആ പൂച്ചയെ കിട്ടിയില്ലെങ്കില്‍ ??... ''

''അതേ...താങ്കള്‍ ചിന്തിക്കുന്നത് സത്യമാണ് .......ഞാന്‍ ഇപ്പോള്‍ വ്യാകുലപ്പെടുന്നത് ആ പൂച്ചയ്ക്ക് എന്തെങ്കിലും അപകടം പിണഞ്ഞിട്ടുണ്ടാവുമോ എന്ന് കരുതി മാത്രമാണ്....''

''ഒരു പക്ഷെ അതു താങ്കളെ വിട്ടു പോയതാണെങ്കിലോ ??....''

''.....................''

''താങ്കള്‍ വല്ലാതെ വിയര്‍ക്കുന്നുണ്ട്‌....അല്‍പ്പം വെള്ളം കുടിച്ചോളൂ....''

''ചിലപ്പോള്‍ അതും എന്നെ മടുത്തിട്ട് പോയതായിരിക്കും...അല്ലെങ്കില്‍ അതിനും ഒരിണയെ കിട്ടിയപ്പോള്‍ എന്നെ മറന്നിട്ടുണ്ടാവും...എന്തായാലും അതിനെ കുറിച്ച് അന്വേഷിക്കുക എന്നത് എന്റെ കടമയാണ്....അതു കുഞ്ഞായിരുന്നപ്പോള്‍ എന്നെ ഒരു പാട് ഇഷ്ടപ്പെട്ടിരുന്നു....അപ്പോളഴതിനു സ്നേഹം പ്രകടിപ്പിക്കാന്‍ അറിയുമായിരുന്നു...വലുതായപ്പോള്‍ എന്നെക്കുറിച്ച്‌ അതു കൂടുതല്‍ മനസ്സിലാക്കിയിട്ടുണ്ടാകും...തിരിച്ചറിവുകള്‍ വരുമ്പോഴല്ലേ എല്ലാ ജീവജാലങ്ങളും സ്വത്വം മനസ്സിലാക്കുന്നത്.........''

''താങ്കളുടെ വാക്കുകള്‍ എന്നെയും വല്ലാതെ ചിന്തിപ്പിക്കുന്നു....എന്റെ മക്കളെ ഏറെ സ്നേഹിക്കുന്നുണ്ട് എന്ന്   കരുതിയിരുന്ന ഒരാളായിരുന്നു ഞാന്‍...........''

''കടമകള്‍ ഒരിക്കലും തീരുന്നില്ല....അതു ചെയ്തു തീര്‍ക്കാന്‍ വേണ്ടി മാത്രമാണ് ജീവിതം...തിരിച്ചു പ്രതീക്ഷിക്കുകയുമരുത്.......''

''പോലീസ് സ്റ്റേഷനില്‍ വന്നു പൂച്ചയെകുറിച്ചന്വേഷിക്കാന്‍ പറഞ്ഞപ്പോള്‍ താങ്കള്‍ക്ക് ബുദ്ധി ഭ്രമമുണ്ടെന്നായിരുന്നു ഞാന്‍ ആദ്യം കരുതിയത്‌....പക്ഷെ.....''.....
.....

''ആ പൂച്ചയെ കുറിച്ച് എന്തെങ്കിലും വിവരം കിട്ടിയാല്‍ ഒന്നറിയിക്കാന്‍ അപേക്ഷിക്കുന്നു....ഒരാഴ്ച കൂടി മാത്രമേ ഞാനിവിടെ ഉണ്ടാവുകയുള്ളൂ..........''

''ഒരാഴ്ച...??........''

''അതേ..ഒരാഴ്ച......എല്ലാം ക്ഷമയോടെ കേട്ടതില്‍ ഒരുപാടു നന്ദിയുണ്ട്.....ഞാന്‍ ഇപ്പോള്‍ പോകട്ടെ.......ആ പൂച്ച പോയപ്പോള്‍ എന്റെ കിടക്ക വലിച്ചു കീറിയിട്ടാണ്  പോയത്........''

''അപ്പോള്‍ ??!!!!........''

''സാരമില്ല കുറച്ചു ദിവസത്തെ പ്രശ്നമല്ലേയുള്ളൂ........ശരി........ഞാനിറങ്ങുന്നു............''

''..................!!!!!''


(സമര്‍പ്പണം : മക്കളെ സ്നേഹിച്ചു തളര്‍ന്ന അച്ഛന്‍മാര്‍ക്ക് .......)

 


ഇമെയിലില്‍ കിട്ടിയത്‌


Wednesday, January 13, 2010

അബ്ദുന്നാസിര്‍ മഅ്ദനിയോട്

അബ്ദുല്ല മണിമ

സിറാജുന്നീസ, ബാബരി മസ്ജിദ്, സച്ചാര്‍-രംഗനാഥ് മിശ്ര കമ്മീഷന്‍... ജീവനും സ്വത്തുക്കളും തൊഴിലവകാശങ്ങളും അപകടത്തിലായ ഒരു സമൂഹത്തെയാണവ അടയാളപ്പെടുത്തുന്നത്. അവരോട് നീതി ചെയ്യപ്പെട്ടില്ലെന്നു മഅ്ദനി പറഞ്ഞപ്പോള്‍ അതില്‍ പൊള്ളുണ്ടായിരുന്നില്ല. യാഥാര്‍ഥ്യങ്ങള്‍ പൊള്ളുന്നവയായിരുന്നു എന്നതുകൊണ്ട് വാക്കുകളും പൊള്ളുന്നതാവുക സ്വാഭാവികം; ഒഴിവാക്കേണ്ടിയിരുന്ന അവിവേകങ്ങളും വ്യാകരണപ്പിശകുകളും അതിലുണ്ടായിരുന്നുവെങ്കിലും.യാദൃച്ഛികമായി ഒന്നും എവിടെയും സംഭവിക്കുന്നില്ല. നിയതമായ ലക്ഷ്യത്തോടെ സകലതും നിയന്ത്രിക്കുന്നവന്‍ കാലേക്കൂട്ടി സമയവും സ്ഥലവും നിര്‍ണയിച്ചു നടത്തുന്ന കാര്യങ്ങള്‍ മാത്രമേ അവന്റെ ലോകത്തു സംഭവിക്കുന്നുള്ളൂ; വിശ്വാസികള്‍ക്ക് ഇക്കാര്യത്തില്‍ സംശയമില്ല. എങ്കിലും നമ്മെ ചിന്തിപ്പിക്കുന്ന ചില സമാന്തരങ്ങളും താരതമ്യങ്ങളും ചരിത്രത്തില്‍ സംഭവിച്ചുകൊണ്ടിരിക്കും. ഉമര്‍ ഖാസിയെക്കുറിച്ചു പത്രത്തിലൊരു കുറിപ്പു വായിച്ച അതേ ദിവസം, പീപ്പിള്‍ ടി.വിയുടെ മഅ്ദനിയെക്കുറിച്ചുള്ള ചുവര്‍വിലാപവും വായിക്കേണ്ടിവന്നപ്പോള്‍ ചിന്തിച്ചുപോയതാണ് ഇത്രയുമെല്ലാം. കലുഷനിലങ്ങള്‍ പ്രതിരോധിക്കുന്ന ഒരു സംഘം, ബസ് സമരം കത്തിയാളുന്ന ഒരു മധ്യാഹ്നം പട്ടണമധ്യത്തില്‍ ഉച്ചഭാഷിണി കെട്ടി വിലപിക്കുന്നതും കേട്ടു, 'ഭീകരര്‍ മുസ്‌ലിംകളിലുണ്ടെന്നു കരുതി ഇസ്‌ലാമിനെ വെറുതെ വിട്ടേക്കണേ' എന്ന്. മാപ്പുസാക്ഷികള്‍ക്കു വംശനാശം സംഭവിക്കുന്നില്ല. മുന്‍തദര്‍ അല്‍സെയ്ദിയും ഹുമാം ഖലീല്‍ ബലാവിയും ഉയര്‍ത്തുന്ന പ്രതിരോധങ്ങളുടെ പേരിലും മാപ്പെഴുതിക്കൊടുക്കാന്‍ നാം തയ്യാറായെന്നു വരും. ശോഭനാ ജോര്‍ജിന്റെ വളര്‍ത്തുതത്തയെ മോചിപ്പിക്കാന്‍ കേസ് കൊടുത്തയാളെ വിചാരണ ചെയ്ത ചാനല്‍പ്രഭു ചോദിച്ചത്രേ, 'ഒരു തത്തയെ രക്ഷിച്ച ശോഭനയോട് നിങ്ങളെന്തിന് പകയ്ക്കുന്നുവെന്ന്'! ഉത്തമനായ ജാമ്യക്കാരന്‍! ശോഭനാ ജോര്‍ജിന്റെ സ്ഥാനത്തു സാജിദ റഹ്മാനായിരുന്നെങ്കില്‍ ചാനല്‍പ്രഭു എത്ര ദിവസം കഅ്ബാലയവും ബാങ്കിന്റെ നാദവും പിന്നണിയാക്കി, മിണ്ടാപ്രാണിയോടുള്ള പീഡനം ചര്‍ച്ചയാക്കുമായിരുന്നുവെന്ന് ഊഹിക്കാവുന്നതേയുള്ളൂ. സിറാജുന്നീസയെയും ബാബരി മസ്ജിദും സച്ചാര്‍ റിപോര്‍ട്ടുമൊക്കെ മുമ്പില്‍വച്ചു മഅ്ദനി നിരത്തിയ വാദമുഖങ്ങള്‍ സത്യസന്ധവും ധീരവുമായിരുന്നു. നീതിമുറയില്‍ വിശ്വസിക്കുന്ന ആര്‍ക്കും അതു തള്ളിക്കളയാനാവുമായിരുന്നില്ല (അവയിലെ എരിവും ചൂടും അംഗീകരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍പ്പോലും). തന്റെ ഒരു കാലും ജീവിതത്തിലെ പത്തുവര്‍ഷവും നല്‍കി, അദ്ദേഹം തന്റെ വാക്കുകളെ സഭ്യപ്പെടുത്തിയെന്ന് ഞാന്‍ വിശ്വസിക്കുകയും വാദിക്കുകയും ചെയ്ത ഒരു കാലവുമുണ്ടായിരുന്നു. അത് അപൂര്‍വമായിരുന്നു. വാരിയന്‍കുന്നനും വക്കം അബ്ദുല്‍ഖാദറിനുമൊക്കെ ശേഷം മുസ്‌ലിംകേരളം നീതിബോധത്തിനു സമര്‍പ്പിച്ച അര്‍പ്പണമായി ഞാനതിനെ തെറ്റിദ്ധരിച്ചു. പക്ഷേ, ഇപ്പോള്‍ വഴിയരികുകളില്‍ പ്രത്യക്ഷപ്പെടുന്ന ചുവര്‍പ്പരസ്യങ്ങളിലെ വിലാപവും ഇടര്‍ച്ചയും ഞരക്കവും, ഞാന്‍ കേട്ടത് ഇടിമുഴക്കമോ ഗര്‍ജനമോ ആയിരുന്നില്ല, ദുര്‍ബലമായൊരു ഓലിയായിരുന്നു എന്നെന്നെ ബോധ്യപ്പെടുത്തുന്നു. ശെയ്ഖ് അഹ്മദ് യാസീന്‍ ഒരു പ്രഭാതത്തില്‍, നമസ്‌കരിച്ചിറങ്ങിയ പള്ളിമുറ്റത്തു വച്ചു രക്തസാക്ഷ്യത്തിന്റെ തേരിലേറി. തന്റെ ദൗത്യത്തിലും മൊഴിഞ്ഞ വാക്കുകളിലും അദ്ദേഹം അടിയുറച്ചുവിശ്വസിച്ചിരുന്നു. മൃദുലമായ ആ ഉരുവിടലുകള്‍ ദിഗന്തങ്ങളെ പ്രകമ്പനംകൊള്ളിച്ചു; ശത്രുവിന്റെ നെഞ്ചുകളില്‍ വിറപായിച്ചു. താന്‍ ശത്രുവിന്റെ ലക്ഷ്യമാണെന്ന് അദ്ദേഹത്തിന് ഉത്തമബോധ്യമുണ്ടായിരുന്നു. ഒരു ആക്രമണമുണ്ടായാല്‍ ഓടിരക്ഷപ്പെടാന്‍ പോലും കഴിയാത്തവിധം, തന്റെ കാലുകള്‍ ജീവനറ്റവയാണെന്നും അദ്ദേഹത്തിനറിയാമായിരുന്നു. തന്റെ ജീവനാണു തന്റെ വാക്കുകളുടെ വിലയെന്നറിഞ്ഞുകൊണ്ട്, ആ ജീവന്‍ ഒന്നുമില്ലാത്ത ഒരു ജനതയുടെ പോരാട്ടത്തിന്റെ മൂലധനമാക്കി ശെയ്ഖ് യാസീന്‍. ആ രക്തസാക്ഷിത്വത്തിന്റെ ഊര്‍ജത്തില്‍, ലോകത്തു താരതമ്യങ്ങളില്ലാത്ത ദുരിതപര്‍വങ്ങളില്‍ നിന്നുകൊണ്ട് ഒരു ജനത അതിജീവനത്തിന്റെ പടഹധ്വനി മുഴക്കുന്നു. അങ്ങനെ ശതം തലമുറകള്‍ അനന്തരമെടുക്കുന്ന ഈടുവയ്പായി ആ രക്തസാക്ഷിത്വം. ഗസയല്ല കേരളം. ഇന്ത്യ യെരറ്റ്‌സ് ഇസ്രായേലുമല്ല. എന്നാല്‍, താരതമ്യങ്ങള്‍ ശക്തിപ്പെടുത്താനാണു തെല്‍ അവീവിലും ഡല്‍ഹിയിലുമിരുന്ന് അന്തപ്പുരനീക്കങ്ങള്‍ക്കു തിരനാടകമെഴുതുന്നവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇനിയും തടിയന്റവിടമാരെയും ഹെഡ്‌ലിമാരെയും നമുക്കു പ്രതീക്ഷിക്കാം. കൊല്ലന്റെ തൊടിയിലെ മുയലായി കഴിയാന്‍ ഒരു ജനതയ്ക്കു ജീവപര്യന്തം വിധിക്കപ്പെട്ടിരിക്കുന്നതിന്റെ അനന്തരം!തന്റെ നിരപരാധിത്വത്തില്‍ മഅ്ദനിക്ക് അശേഷം സംശയമില്ല. സൂഫിയ ഒരു പൂതനയല്ലെന്നു നെറിവുള്ള ഏതു മനുഷ്യനും അറിയാം (ഗോപീകൃഷ്ണന്റെ കാര്‍ട്ടൂണുകള്‍ എന്തും പറഞ്ഞുകൊള്ളട്ടെ). വിലപിക്കേണ്ട സമയമല്ലിത് മഅ്ദനി സാഹിബ്. അവര്‍ താങ്കളുടെ മാംസം ചീന്തിയെടുക്കുകയും അസ്ഥിയുരുക്കുകയും ചെയ്താല്‍പ്പോലും അതൊരു ഈടുവയ്പാണ്- തനിക്കു മാത്രമല്ല, താന്‍ പ്രതിനിധീകരിക്കുന്ന ജനതയ്ക്കും. വേലുപ്പിള്ള പ്രഭാകരന്‍ സ്വര്‍ഗത്തില്‍ വിശ്വസിച്ചിരുന്നോ എന്നൊന്നും അറിഞ്ഞുകൂടാ- അയാള്‍ പക്ഷേ, തന്റെ ജനതയ്‌ക്കൊരു ഈഴത്തില്‍ വിശ്വസിച്ചിരുന്നു. അയാള്‍ സ്വന്തം ജീവന്‍ വിലയായി നല്‍കിവാങ്ങിയ സമരമുഖം എത്ര നൂറ്റാണ്ടുകള്‍ കഴിഞ്ഞാലും മരതകദ്വീപില്‍ നീതിക്കായി തുറന്നുതന്നെ കിടക്കും. അയാളുടെ ജീവിതത്തോട് വിയോജിക്കുമ്പോഴും മരണത്തിലൂടെ തന്റെ ജനതയോടുള്ള ഉടമ്പടി അയാള്‍ പൂര്‍ത്തിയാക്കിയെന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം.മഅ്ദനി സാഹിബ്, ഒരു ജനത താങ്കള്‍ മുഖേന അതിക്രൂരമായി വഞ്ചിക്കപ്പെട്ടിരിക്കുന്നു. അങ്ങേറ്റെടുത്ത പോരാട്ടത്തില്‍ യഥാര്‍ഥമായും താങ്കള്‍ വിശ്വസിച്ചിരുന്നുവെങ്കില്‍ സൂഫിയയെയും രണ്ടു മക്കളെയും വച്ചു വിലപിക്കേണ്ട ഗതി താങ്കള്‍ക്കു വരില്ലായിരുന്നു. സത്യം എല്ലായ്‌പ്പോഴും ഒരു പുതുജന്മം പോലെയാണ്. ഗര്‍ഭപാത്രത്തിന്റെയോ മുട്ടയുടെയോ അന്ധകാരങ്ങള്‍ക്ക് അതിനെ എക്കാലവും ഒളിപ്പിച്ചുവയ്ക്കാനാവില്ല. പിച്ചതെണ്ടി വാങ്ങുന്ന ഒരു ജീവിതത്തേക്കാള്‍ കാരാഗ്രഹങ്ങള്‍ പിളര്‍ന്നുവരുന്ന സത്യം താങ്കളെയും താങ്കള്‍ പ്രതിനിധാനം ചെയ്യുന്ന ജനതയെയും ഒരുനാള്‍ വിമോചിപ്പിക്കുമായിരുന്നു. കാലത്തിറങ്ങി ശീതീകരിച്ച കാറുകളിലേറി, ഒരുക്കിയ മഞ്ചങ്ങളില്‍ പ്രസംഗിച്ച്, ഭാര്യയോടും കുഞ്ഞുങ്ങളോടുമൊപ്പം ഉണ്ടുറങ്ങാന്‍ തിരിച്ചെത്തണമെന്നു മോഹിക്കുന്നവര്‍ക്കുള്ള നടപ്പാതകളിലല്ല താങ്കള്‍ പ്രതിനിധാനം ചെയ്യാന്‍ ആഗ്രഹിക്കുന്ന ജനം ഇപ്പോള്‍ ചരിക്കുന്നത്. ദയവായി അവരെ അവരുടെ വഴിക്കു വിടുക. അവരുടെ പോരാട്ടം നയിക്കാനുള്ള സാരഥി താങ്കളല്ലെന്നു ചുവര്‍പ്പരസ്യങ്ങളിലൂടെ താങ്കള്‍ ഒപ്പിട്ടുകൊടുത്തിരിക്കുന്നു. അരങ്ങൊഴിഞ്ഞ് കൂടണഞ്ഞ് കുട്ടികളോടും കുടുംബത്തോടുമൊപ്പം താങ്കള്‍ സ്വസ്ഥനാവുക. ഒരു വിമോചകനെ കാത്തിരിക്കാനുള്ള ക്ഷമ അധഃസ്ഥിതര്‍ക്ക് ഇനിയും ബാക്കിയുണ്ട്. വ്യാജ വിമോചകരെ സഹിക്കാനുള്ള ക്ഷമയേ അവര്‍ക്കു നഷ്ടമായിട്ടുള്ളൂ.

തേജസ് 13 ജനുവരി 2010 ബുധന്‍

വാഴതൊടീലെ തീവ്രവാദി !!!