Sunday, May 29, 2016

ഗെയില്‍ പൈപ്പ് ലൈന്‍: എന്ത് ? എങ്ങനെ? (Gail Pipeline project)

നവരത്ന പദവിയുള്ള ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയും (ഗെയ്ല്‍) കേരള വ്യവസായ വികസന കോര്‍പ്പറേഷനും ചേര്‍ന്ന് 3700 കോടി രൂപ ചിലവില്‍ തയ്യാറാക്കുന്ന പദ്ധതിയാണ് ഗെയ്ല്‍ പൈപ്പ്ലൈന്‍ പദ്ധതി. കൊച്ചി എല്‍.എന്‍.ജി ടെര്‍മിനല്‍ പ്ലാന്റില്‍ നിന്നും കര്‍ണ്ണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലെ പെട്രോളിയം സംസ്‌കരണ കേന്ദ്രങ്ങളിലേക്ക് പ്രകൃതിവാതകം കൊണ്ടുപോകുന്നതിനാണ് പദ്ധതി തയ്യാറാക്കുന്നത്.

കേരള വ്യവസായവകുപ്പ് ഏഴ് ജില്ലകളില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന ഗെയില്‍ വാതക പൈപ്പ് ലൈന്‍ പദ്ധതി കൂട്ടമരണത്തിനുള്ള ഗ്യാസ് ബോംബ് ആയി മാറുമെന്ന് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. രാജസ്ഥാന്‍ പോലുള്ള ജനസാന്ദ്രത കുറഞ്ഞ വിജനപ്രദേശങ്ങളിലൂടെ പൈപ്പ് കൊണ്ടുപോകുന്നതിനായി ഉണ്ടാക്കിയ 1962ലെ പെട്രോളിയം ആന്റ് മിനറല്‍സ് പൈപ്പ് ലൈന്‍ (അക്വിസിഷന്‍ ഓഫ് യൂസ് ഇന്‍ലാന്‍ഡ്) നിയമമാണ് ജനസാന്ദ്രതയേറിയ കേരളത്തിലും പ്രയോഗിക്കുന്നത്. ഈ നിയമപ്രകാരം ഭൂമിയുടെ കൈവശാവകാശം ഉടമക്കും ഉപയോഗാവകാശം ഗെയിലിനുമാണ്.

മറ്റുരാജ്യങ്ങള്‍ കര്‍ശനമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുനടപ്പാക്കുന്ന ഇത്തരം പദ്ധതികളില്‍ ജനവാസ മേഖലയില്‍ നിന്ന് 1300 മീറ്റര്‍ അകലെയാണ് പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നത്. ഇന്ത്യയില്‍ സ്ഫോടനവസ്തുക്കള്‍ സുരക്ഷാ ദൂരപരിധിയായ 45 മീറ്റര്‍ അകലം എന്നത് പോലും ഗെയില്‍ പൈപ്പ് ലൈനിന് ബാധകമല്ല. അതുമാത്രമല്ല, നിയമം അനുശാസിക്കുന്ന പല നിബന്ധനകളും ഗെയില്‍ പാലിക്കുന്നുമില്ല. പൈപ്പ് സ്ഥാപിക്കുന്ന സ്ഥലങ്ങളുടെ ഭൂരിപക്ഷം ഉടമകളെയും വിവരമറിയിക്കുകയോ സമ്മതം വാങ്ങിക്കുകയോ ചെയ്തിട്ടില്ല. പദ്ധതി ഭൂമിയില്‍ നിര്‍മാണ പ്രവര്‍ത്തനമോ കൃഷിയോ അനുവദനീയമല്ല. വാതകം ചോര്‍ത്തുക, പൈപ്പ് കേടുപാടുകള്‍ വരുത്തുക എന്നിങ്ങനെ എന്തെങ്കിലും തകരാറുകള്‍ ആരുവരുത്തിയാലും 'കുറ്റം ചെയ്തത് ഞാനല്ല' എന്ന് തെളിയിക്കാനായില്ലെങ്കില്‍ സ്ഥലം ഉടമ മൂന്ന് വര്‍ഷം വരെ ജാമ്യമില്ലാത്ത തടവ് അനുഭവിക്കണം. അപകടമുണ്ടായാല്‍ സ്ഥലം ഉടമകളെ മാത്രമല്ല, പ്രദേശവാസികളെ മുഴുവനാണ് ബാധിക്കുക.

പദ്ധതി സുരക്ഷിതമാണെന്നു സമര്‍ഥിക്കുന്ന ഗെയില്‍ അധികൃതര്‍ കര്‍ണാടകയിലെ ഈസ്റ്റ് ഗോദാവരിയില്‍ 2010 നവംബര്‍ ഒമ്പതിനും ഗുജറാത്തിലെ ഹസീറയില്‍ 2009 ഏപ്രില്‍ 27നും ഗോവയിലെ വാസ്‌കോയില്‍ 2011 ആഗസ്ത് 20നും ഉണ്ടായ പൈപ്പ് അപകടങ്ങളെക്കുറിച്ചും 2014 ജൂണ്‍ 27ന് ആന്ധ്രാപ്രദേശിലെ കിഴക്കന്‍ ഗോദാവരി ജില്ലയില്‍ ഗെയിലിന്റെ വാതകകുഴല്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ 19 പേര്‍ മരണപ്പെട്ടതിനെക്കുറിച്ചും മൗനം പാലിക്കുകയാണ്.
ഭരണപക്ഷത്തുള്ള യു.ഡി.എഫും പ്രതിപക്ഷത്തുള്ള എല്‍.ഡി.എഫും ഈ ജനവിരുദ്ധ പദ്ധതിക്ക് അനുകൂലമാണ്. കോണ്‍ഗ്രസ്, സി.പി.എം, മുസ്ലിം ലീഗ് എന്നീ പാര്‍ട്ടികളുടെ പ്രാദേശിക നേതൃത്വം ഗെയില്‍ പദ്ധതിക്കെതിരേ സമരരംഗത്തുണ്ടെങ്കിലും ഈ പാര്‍ട്ടികളുടെയെല്ലാം തന്നെ നിലപാടും പിന്തുണയും ജനവാസ മേഖലയിലൂടെയുള്ള ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതിക്ക് അനുകൂലമാണ്. ജനങ്ങളുടെ ജീവനേക്കാള്‍ കുത്തകകളുടെ താല്‍പ്പര്യങ്ങള്‍ക്ക് അമിതപ്രാധാന്യം നല്‍കുകയും അതേസമയം, ജനങ്ങള്‍ക്കൊപ്പമാണെന്ന് തോന്നിപ്പിക്കത്തക്ക രീതിയില്‍ സമരപ്രഹസനങ്ങളുമായി പ്രാദേശികതലങ്ങളില്‍ ഇക്കൂട്ടര്‍ സജീവവുമാണ്. കേരളത്തിന് വലിയ നേട്ടമുണ്ടാക്കാന്‍ പോവുന്ന പദ്ധതിയായ ഇതിനെ എതിര്‍ക്കുന്നത് കേരളത്തിന്റെ മുരടിപ്പിന് കാരണമാകും എന്ന പ്രചരിപ്പിക്കുന്ന സര്‍ക്കാര്‍ സംവിധാനങ്ങള്‍ എന്ത് നേട്ടമാണ് ഇതുവഴി കേരളത്തിനും കേരളത്തിലെ ജനങ്ങള്‍ക്കും ഉണ്ടാവുക എന്ന് വ്യക്തമാക്കാന്‍ ഇതുവരെയും തയ്യാറായിട്ടില്ല.

കമ്പനിയുടെ കറാരുകാര്‍ ബലമായി പൈപ്പ് സ്ഥാപിക്കുന്നതും ഉദ്യോഗസ്ഥന്‍മാര്‍ സ്ഥലം ഉടമകളുടെ സമ്മതമില്ലാതെ സര്‍വെ നടത്തുന്നതും തടയാന്‍ ശ്രമിക്കുന്നവരെ ഭീകരപ്രവര്‍ത്തകരായി മുദ്രകുത്തി അധികാരികള്‍ നേരിടുകയാണ്. അപകടമുണ്ടാവുമെന്ന് കരുതി വികസനം വേണ്ടെന്ന് വെക്കാനാവില്ലെന്നും ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതിക്കെതിരായി സമരം ചെയ്യുന്നവരെ ഒരു വര്‍ഷം വരെ കഠിന തടവു ലഭിക്കുന്ന വകുപ്പ് ചാര്‍ത്തി അറസ്റ്റ് ചെയ്യുമെന്നുമുള്ള ചീഫ് സെക്രട്ടറി ജിജി തോംസന്റെ മുന്നറിയിപ്പ് കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഒരു ജനാധിപത്യ രാജ്യത്ത് ഇത്തരം നീക്കങ്ങള്‍ അഭികാമ്യമല്ല.

ശക്തമായ ജനകീയ പ്രക്ഷോഭങ്ങളെ തുടര്‍ന്ന് ഗെയില്‍ പദ്ധതിയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ് സര്‍ക്കാര്‍. അടുത്തുനടക്കാനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ തങ്ങള്‍ക്ക് എതിരാകുമെന്ന് മനസ്സിലാക്കി അതില്‍ നിന്ന് രക്ഷപ്പെടാനുള്ള താല്‍ക്കാലിക തന്ത്രം മാത്രമാണിത്.
ജനോപകാരപ്രദമായ പദ്ധതികള്‍ പലതും ജനവിരുദ്ധമാകുന്നതിന്റെ പ്രധാനകാരണങ്ങളിലൊന്ന് അവയുടെ കോര്‍പറേറ്റ് താത്പര്യങ്ങളും പദ്ധതി നിര്‍വഹണത്തിലെ അശാസ്ത്രീയ രീതികളുമാണ്. കടലിലൂടെ സ്ഥാപിക്കാനുദ്ദേശിച്ച ഗയില്‍ വാതക പൈപ്പ് ലൈന്‍ പദ്ധതി കോര്‍പ്പറേറ്റുകളുടെ ലാഭക്കൊതിയും പെട്ടെന്ന് പദ്ധതി പൂര്‍ത്തീകരിക്കാനുള്ള മാര്‍ഗവുമായാണ് ജനവാസ മേഖലകളിലൂടെ നടപ്പാക്കാന്‍ ശ്രമിക്കുന്നത്. ഗെയിലിന്റെ വാതക പൈപ് ലൈന്‍ പദ്ധതി പ്രയോഗവത്കരണത്തിലെ അശാസ്ത്രീയതയും സുതാര്യതയില്ലായ്മയും നിമിത്തം വന്‍ ജനകീയ പ്രതിഷേധത്തിന് കാരണമായിരിക്കയാണ്.

വ്യവസായിക ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള എല്‍ എന്‍ ജി (liquified natural gas) കൊച്ചിയിലെ എല്‍ എന്‍ ജി ടെര്‍മിനലില്‍ നിന്നും പാലക്കാട് ജില്ലയിലെ കൂറ്റനാട് വഴി ബഗ്ലൂളൂരുവിലേക്കും മംഗലാപുരത്തേക്കും എത്തിക്കുന്നതിന് ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡി(GAIL) ന്റെ മേല്‍നോട്ടത്തിലുള്ളതാണ് പദ്ധതി. 2007ല്‍ കേരള വ്യവസായ വകുപ്പിന്റെ കീഴിലുള്ള കേരള വ്യവസായ വികസന കോര്‍പ്പറേഷനും(ഗടകഉഇ) കേന്ദ്ര പ്രട്രോളിയം മന്ത്രാലയവും ഒപ്പ് വെച്ച കരാറിന്റെ അടിസ്ഥാനത്തിലാണ് ഗെയിലിന്റെ വാതക പൈപ് ലൈന്‍ പദ്ധതി നടപ്പിലാക്കുന്നത്. പ്രത്യേകം തയ്യാറാക്കിയ ക്രയോജനിക് സംവിധാനമുള്ള കപ്പലുകളിലാണ് വിദേശത്തു നിന്ന് പ്രകൃതിവാതകം കൊച്ചിയിലെ പുതുവൈപ്പിനിലെത്തുക. ജലേൃീില േഘചഏ എന്ന കമ്പനിയുടെ കീഴിലാണ് പുതുവൈപിനിലെ പ്ലാന്റ ് ഉള്ളത്. GAIL, IOC, BPE, ONGL എന്നീ പൊതുമേഖലാ സ്ഥാപനങ്ങള്‍ ചേര്‍ന്ന് രൂപവത്കരിച്ചതാണ് ജലേൃീില േഘചഏ. ഭൂമിയില്‍ നിന്നും ലഭിക്കുന്ന പ്രകൃതി വാതകം 1620 ഇ തണുപ്പിച്ച് ദ്രാവകമാക്കുന്നു. ഇതോടെ ഇതിന്റെ വ്യാപ്തം 1/600ആയി ചുരുങ്ങി എല്‍ എന്‍ ജി ആയി മാറുന്നു. ഇത് വീണ്ടും വാതകമാക്കി വ്യവസായിക ആവിശ്യങ്ങള്‍ക്ക് വേണ്ടി കടത്തിവിടുന്നു. മൂന്ന് ഘട്ടങ്ങളിലായാണ് ഗെയില്‍ പദ്ധതി നടപ്പാക്കുന്നത്. ഒന്നാം ഘട്ടമായ എല്‍ എന്‍ ജി ടെര്‍മിനലിന്റെയും പുതുവൈപ്പിനില്‍ നിന്ന് അമ്പലമുകളിലേക്കുള്ള പൈപ് ലൈന്‍ വലിക്കുന്നതിന്റെയും പ്രവര്‍ത്തനം പൂര്‍ത്തീകരിച്ചു. രണ്ടാം ഘട്ടത്തിലാണ് നിര്‍ദിഷ്ട കെ കെ എം ബി പദ്ധതി (കൊച്ചി, കുട്ടനാട്, മംഗലാപുരം, ബംഗ്ലളൂരു) ഉള്‍പ്പെടുന്നത്. മാംഗ്ലൂര്‍ റിഫൈനറി & പെട്രോകെമിക്കല്‍സ് ലി. (എം ആര്‍.പി എല്‍), കുതിരേമുഖ് അയേണ്‍ ഓര്‍ കമ്പനി ലി. (KIOCL) , മഹാനദി കോള്‍ ഫീല്‍ഡ് ലമിറ്റഡ് എന്നീ വ്യവസായ സ്ഥാപനങ്ങള്‍ക്ക് ഇന്ധനമായി ഉപയോഗിക്കാനാണ് കെ കെ എം ബി പദ്ധതി. മൂന്നാം ഘട്ടത്തിലുള്ളതാണ് കായംകുളം താപ വൈദ്യൂതി നിലയത്തിലേക്കുള്ള പൈപ് ലൈന്‍ പദ്ധതി.
---------------------------------------------------------------------------------------


പദ്ധതി ആര്‍ക്കു വേണ്ടി?
ഗെയില്‍ വാതക പൈപ് ലൈന്‍ പദ്ധതിക്ക് പ്രഥമ ഘട്ടത്തില്‍ 3700 കോടി രൂപ മുതല്‍മുടക്ക് പ്രതീക്ഷിക്കുന്നു. ഈ പദ്ധതി പ്രകാരം 1114 കിലോ മീറ്റര്‍ പൈപ് ലൈന്‍ ആണ് സ്ഥാപിക്കാന്‍ പോകുന്നത്. കേരളത്തില്‍ ഏതാണ്ട് 500 കി. മീ. നീളത്തിലാണ് പദ്ധതി കടന്നുപോകുന്നത്. 24 ഇഞ്ച് വ്യാസമുള്ള പൈപുകള്‍ ഒന്നര മീറ്റര്‍ ആഴത്തില്‍ സ്ഥാപിക്കുന്നതിന് 20 മീറ്റര്‍ വീതിയിലാണ് ഭൂമി ഏറ്റെടുക്കുന്നത്. 1962 ലെ P M P Act(Pterolium and Minerals Pipeline Aquisition of Right of Use in land Act) പ്രകാരമാണ് ഈ പദ്ധതിക്കുള്ള ഭൂമി ഏറ്റെടുക്കുന്നത്. മറ്റ് ഭൂമി ഏറ്റെടുക്കുന്നതില്‍ നിന്ന് വ്യത്യസ്തമായി കൈവശാവകാശം ഉടമയിലും ഉപയോഗാധികാരം കമ്പനിയിലും നിക്ഷിപ്തമായിരിക്കുന്നതാണ് ഈ നിയമം.

എറണാകുളം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ ഭൂമി ഏറ്റെടുക്കുന്നതിന് 3(1) പ്രകാരമുള്ള പ്രാഥമിക വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച് ഭൂമി എറ്റെടുക്കാനുള്ള തുടര്‍നടപടികളുമായി മുന്നോട്ട് പോകുന്നുമുണ്ട്. ഭൂമിയുടെ ആധാരവിലയുടെ 10 ശതമാനം മാത്രമാണ് ഭൂമിയിലുള്ള അധികാരത്തിന് നഷ്ടപരിഹാരമായി (User fee) നല്‍കുന്നത്. പിന്നീട് ഈ ഭൂമിയില്‍ മരം നടാനോ കിണര്‍ കുഴിക്കാനോ സെപ്റ്റിക് ടാങ്ക് പണിയാണോ മറ്റു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനോ പാടില്ല. വേരിറങ്ങാത്ത ചീര കൃഷി, പച്ചക്കറി കൃഷി തുടങ്ങിയവക്ക് മാത്രമേ സ്ഥലം ഉപയോഗിക്കാന്‍ പാടുള്ളൂ. പൈപ്പ് ലൈനിന്റെ സുരക്ഷ സ്ഥലം ഉടമയുടെ ചുമതലയിലുമാണ്. കാരണം പൈപ്പ്ലൈനില്‍ എന്തെങ്കിലും കാരണവശാല്‍ അപകടം സംഭവിച്ചാല്‍ അതിന്റെ പൂര്‍ണ കാരണക്കാരന്‍ ഭൂവുടമയായിരിക്കുമെന്ന് P M P Act എഴുതിച്ചര്‍ത്തിട്ടുണ്ട്.

കേരളത്തില്‍ പദ്ധതി പ്രായോഗികമാകുമ്പോള്‍ 4562 ഏക്കര്‍ ഭൂമി അക്വയര്‍ ചെയ്യേണ്ടിവരുമെന്നാണ് പ്രാഥമിക നിഗമനം. ഇതിനു പുറമേ പദ്ധതിഭൂമിയില്‍ നിന്ന് മൂന്ന് മീറ്റര്‍ അകലെ മാത്രമേ കെട്ടിടനിര്‍മാണം പാടുള്ളൂ എന്ന നിയമം കൂടി പ്രയോഗവത്കരിക്കുമ്പോള്‍ വീണ്ടും ആറ് മീറ്റര്‍ കൂടി ഉപയോഗശൂന്യമാകും. നിലവിലെ സര്‍വേ പ്രകാരം 693 കി.മീ കൃഷിഭൂമി ഉള്‍പ്പെടുന്ന പുരയിടവും 119 കി.മി ജനവാസ മേഖലയോട് ചേര്‍ന്ന പുറം പോക്ക് ഭൂമിയും 71 കി. മീ മറ്റു കെട്ടിടങ്ങളുള്ള ഭൂമിയും 23 കി.മി വെള്ളക്കെട്ടുകളും 87 കി.മീ നിബിഡ വനവും 5 കി. മീ സാധാരണ ഭൂമിയും ഉള്‍പ്പെടുന്നു. കൂടാതെ പദ്ധതിയിലുള്ള 24 ജംഗ്ഷനുകള്‍ക്ക് 50 സെന്റ് മുതല്‍ ഒന്നര ഏക്കര്‍ വരെ ഭൂമി ഏറ്റെടുക്കുന്നു. ഇങ്ങനെ ഭുമി ഏറ്റെടുക്കുമ്പോള്‍ പദ്ധതി ഉയര്‍ത്തുന്ന പാരിസ്ഥിതിക ആഘാതങ്ങളെ പറ്റി ഒരു പഠനവും നടത്തിയിട്ടില്ല.

1962 ലെ സെക്ഷന്‍ 7 എ, ബി, സി വകുപ്പുകള്‍ പ്രകാരം നോട്ടിഫിക്കേഷന് തൊട്ടുമുമ്പ് താമസത്തിന് ഉപയോഗിക്കുന്ന സ്ഥലമോ സ്ഥിരമായി താമസമുള്ള മറ്റു കെട്ടിടങ്ങളോ ഭാവിയില്‍ ജനവാസ മേഖലയാകാന്‍ സാധ്യതയുള്ളതോ ജനങ്ങള്‍ ഒരുമിച്ചു കൂടാന്‍ സാധ്യതയുള്ളതോ (വിനോദം, ആഘോഷം, ഉത്സവം തുടങ്ങിയവക്ക്) താമസിക്കുന്ന വീടിന് തൊട്ടുള്ള പറമ്പോ വാതക പൈപ് ലൈന്‍ സ്ഥാപിക്കാന്‍ ഉപയോഗിക്കരുതെന്ന് നിഷ്‌കര്‍ഷിക്കുന്നു. ഈ വ്യവസ്ഥകള്‍ നഗ്‌നമായി ലംഘിച്ചാണ് ഗെയില്‍ പദ്ധതി നടപ്പിലാക്കാന്‍ പൂഞ്ചിലോയ്ഡ് കമ്പനിക്ക് കരാര്‍ നല്‍കിയിരിക്കുന്നത്. കേരളം പോലുള്ള ജനസാന്ദ്രതയേറിയ പ്രദേശത്തുകൂടി 1962ലെ നിയമത്തെ നഗ്‌നമായി ലംഘിച്ച് സ്ഥാപിക്കുന്ന വാതക പൈപ്പ് ലൈനിനെതിരെ അണ പൊട്ടിയ ജനരോഷം തണുപ്പിക്കാനാണ് ആധാരവിലയുടെ 30 ശതമാനം കേരളത്തിലെ ഭൂ ഉടമകള്‍ക്ക് പ്രത്യേകമായി നല്‍കും എന്ന് മുഖ്യമന്ത്രി പറഞ്ഞത്. ആധാരവിലയുടെ 10 ശതമാനം യഥാര്‍ഥ മാര്‍ക്കറ്റ് വിലയുടെ ഒരു ശതമാനം പോലും വരില്ല. ജനവാസ മേഖലയിലൂടെ പദ്ധതി നടപ്പാക്കാന്‍ പാടില്ലാത്തതിനാല്‍ വീടുകളെ പറ്റിയും മറ്റു കെട്ടിടങ്ങളെ പറ്റിയും കിണറുകള്‍, കുളങ്ങള്‍ മറ്റു നിര്‍മിതികള്‍ എന്നിവയെക്കുറിച്ചും ഒന്നും പറയുന്നില്ല. പൈപ് ലൈന്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിരിക്കുന്ന സ്ഥലത്തിന്റെ അര കിലോമീറ്റര്‍ ചുറ്റളവിലുള്ള സ്ഥലങ്ങളുടെ കൈമാറ്റം പോലും മരവിപ്പിക്കപ്പെട്ടിരിക്കുന്നു. അപകട സാധ്യത ഭയന്ന് ഭൂമിയുടെ ക്രയവിക്രയം പോലും മുടങ്ങിക്കിടക്കുകയാണ്. യഥാര്‍ഥത്തില്‍ കേരളത്തിന് മാത്രമായി 30 ശതമാനം നല്‍കാന്‍ വ്യവസ്ഥയില്ലാത്തതു കൊണ്ട് ഇത് പാഴ്വാക്ക് മാത്രമാണ്.

കൂടാതെ ഏറ്റെടുക്കുന്ന 20 മീറ്റര്‍ ഭൂമിയില്‍ നിന്ന് പിന്നീട് 10 മീറ്റര്‍ തിരികെ നല്‍കുമെന്ന് പറയുന്നത് അപ്രായോഗികമാണ്. കേരള സര്‍ക്കാറിനോ ഗെയിലിനോ ഈ ഭൂമി തിരിച്ചു നല്‍കാന്‍ അവകാശമില്ല. കാരണം കേന്ദ്ര സര്‍ക്കാര്‍ 21-6-2012 ലെ ഭാരത ഗസറ്റില്‍ എസ്. ഒ 1429 (E) ാം നമ്പറില്‍ പരസ്യപ്പെടുത്തിയ വിജ്ഞാപന പ്രകാരമാണ് ഭൂമി ഏറ്റെടുക്കുന്നത്. അത് തിരികെ നല്‍കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാറിന് മാത്രവും. കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് അങ്ങനെയൊരു വാഗ്ദാനവുമില്ല. 'വാതക കുഴല്‍: 31 ഇടങ്ങളില്‍ വിതരണ സംവിധാനം', 'എല്‍ എന്‍ ജി ആദായകരമാകും; മാര്‍ഗതടസ്സം നീക്കണം' തുടങ്ങിയവ പ്രമുഖ പത്രങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകളുടെ ചില തലവാചകങ്ങള്‍ മാത്രമാണ്. ഇത് വായിക്കുമ്പോള്‍ തോന്നുക കേരളത്തിലെ ഗാര്‍ഹിക പാചക വാതക പ്രതിസന്ധി പരിഹരിക്കാനാണ് ഗെയില്‍ പദ്ധതി എന്നാണ്. 31 ഇടങ്ങളില്‍ സെക്ഷനൈസ്ഡ് വാല്‍വിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നത്, വാതകം എവിടെയെങ്കിലും ചോര്‍ന്നാല്‍ ആ ഭാഗം അടക്കാനും മറ്റു തകരാറുകള്‍ പരിഹരിക്കാനുമാണ്. വീടുകളില്‍ ഗ്യാസ് എത്തിക്കുമെന്നവകാശപ്പെടുന്ന കേരള ഗെയില്‍ ഗ്യാസ് ലിമിറ്റഡ് കമ്പനിയുടെ 24 ശതമാനം ഓഹരി ഗെയിലിനും 26 ശതമാനം ഓഹരി കെ എസ് ഐ ഡി സിക്കുമാണ്. ബാക്കി 50 ശമാനം ഓഹരി വിദേശ, ഇന്ത്യന്‍ കമ്പനികള്‍ക്കോ, സര്‍ക്കാറേതര കമ്പനികള്‍ക്കോ മാറ്റി വെച്ചിരിക്കുകയാണ്. വീടുകളില്‍ വാതകമെത്തിക്കാന്‍ വേണ്ട ലൈസന്‍സുകള്‍ ഈ കമ്പനിക്ക് പൊതു ലേലത്തിലൂടെ മറ്റു സ്വകാര്യ കമ്പനികളുമായി മത്സരിച്ച് നേടേണ്ടതുണ്ട്. ഇതിനാവശ്യമായ ലൈസന്‍സുകള്‍ ലഭിക്കേത് പെട്രോളിയം നേച്വറല്‍ ഗ്യാസ് റഗുലേറ്ററി ബോര്‍ഡില്‍ നിന്നാണ്. ഈ രൂപത്തില്‍ ലൈസന്‍സ് കിട്ടിയതിന് ശേഷം ശീതീകരണ കേന്ദ്രം സ്ഥാപിച്ച് വീടുകളിലേക്ക് ഗ്യാസ് എത്തിക്കാനുള്ള പൈപ്പ് ഇടുന്നത് കേരളം പോലുള്ള ഒരു സംസ്ഥാനത്ത് ലാഭകരമല്ലാത്ത പദ്ധതിയാണ്. ഇപ്പോള്‍ റോഡ് മര്‍ഗം ടാങ്കര്‍ ലോറികള്‍ മുഖേനയുള്ള വാതക വിതരണ സംവിധാനത്തിന് പകരം പുതിയ പൈപ് ലൈന്‍ പദ്ധതി നടപ്പിലാക്കുന്നത് തന്നെ പ്രതിവര്‍ഷം 8000 കോടിയുടെ ലാഭം കമ്പനി പ്രതീക്ഷിക്കുന്നത് കൊണ്ടാണ്. പിന്നെ വീടുകളില്‍ വാതകമെത്തിക്കുക എന്ന ലാഭകരമല്ലാത്ത സാമൂഹിക സേവനത്തിന് ഗെയില്‍ മുതിരുകയില്ലെന്ന് വ്യക്തം. മാത്രവുമല്ല വാതക പൈപ് ലൈനുകള്‍ സ്ഥാപിച്ച 16 സംസ്ഥാനങ്ങളില്‍ ഒരിടത്തും പാചക വാതകം വിതരണം ചെയ്യുന്നില്ലെന്നതാണ് സത്യം. ഇതിനെതിരെ ഉയരുന്ന ബഹുജന പ്രക്ഷോഭം തണുപ്പിക്കുന്നതിനാണ് ഇത്തരം കള്ള പ്രചാരങ്ങള്‍ ഇറക്കുന്നത്.
----------------------------------------------------------------------------------------

സുരക്ഷാ പ്രശ്നങ്ങള്‍


വാതക കുഴലുകളുടെ സുരക്ഷ അമേരിക്കന്‍ നിലവാരത്തിലാണെന്നും അതിനാല്‍ അപകടസാധ്യതയില്ലെന്നും അവകാശപ്പെടുന്ന ഗെയില്‍ അമേരിക്കയിലും ഇന്ത്യയിലെ തന്നെ വിവിധ സംസ്ഥാനങ്ങളിലും നടന്ന വാതക പൈപ് ലൈന്‍ അപകടങ്ങളെ മറച്ചുവെക്കുന്നു. ജനവാസ മേഖലകളില്‍ നിന്നും 300 മീ അകലങ്ങളില്‍ മാത്രം പൈപ് ലൈന്‍ സ്ഥാപിച്ചിട്ടും അമേരിക്കയില്‍ 2010ല്‍ നടന്ന 580 പൈപ് ലൈന്‍ അപകടങ്ങളില്‍ 220 പേര്‍ക്ക് മാരകമായ പരുക്ക് ഏല്‍ക്കുകയും 109 പേര്‍ക്ക് അപകടം സംഭവിക്കുകയും 5000 കോടിയോളം രൂപയുടെ സ്വത്തുവകകള്‍ നഷ്ടപ്പെടുകയും ചെയ്തിരുന്നു. ഗുജറാത്തിലെ മാഗ്ദല്ലയിലെ ഹസീറില്‍ 2009 ഏപ്രില്‍ 27 ന് ഉണ്ടായ ഒ എന്‍ ജി സി ഗ്യാസ് പൈപ് ലൈന്‍ സ്ഫോടനം, 2010 നവംബര്‍ 10ന് സംഭവിച്ച ഇസ്റ്റ് ഗോദാവരി പൈപ് ലൈന്‍ അപകടം, 2011 ആഗസ്റ്റില്‍ ഗോവ നാഫ്ത പൈപ് ലൈന്‍ അപകടം എന്നിവ ഇന്ത്യയിലുണ്ടായ സമീപകാല വാതക പൈപ് ലൈന്‍ അപകടങ്ങളാണ്. ആന്ധ്രയിലെ ഈസ്റ്റ് ഗോദാവരി ജില്ലയില്‍ പൈപ് ലൈനില്‍ ഉണ്ടായ തീപിടിത്തം ഒരാഴ്ചയെടുത്താണ് നിയന്ത്രിക്കാന്‍ കഴിഞ്ഞത്. അതിനു വേണ്ടി അമേരിക്കന്‍ അഗ്‌നി ശമനവിദഗ്ധനായ റെഡ് അഡയാറിന്റെ സഹായവും വേണ്ടിവന്നു. കടലിലൂടെയും വിജന പ്രദേശങ്ങളിലൂടെയും മാത്രം സ്ഥാപിച്ചതുകൊണ്ടാണ് ഇത്തരം അപകടങ്ങളില്‍ ആളപായം കുറഞ്ഞതും വാര്‍ത്താപ്രാധാന്യം നേടാതിരുന്നതും. 

യഥാര്‍ഥത്തില്‍ പ്രകൃതി വാതകത്തിന് തീപിടിക്കാന്‍ വേണ്ട ഇനീഷ്യല്‍ എനര്‍ജി 0.29 എം ജെ യാണ് (ഒരു ഇലക്ട്രിക് സ്വച്ചിടുമ്പോള്‍ ഉാണ്ടാകുന്ന ഊര്‍ജം 25 എം ജെയാണ്). അതുകൊണ്ട് വാതക ചോര്‍ച്ചയുണ്ടായാല്‍ എപ്പോള്‍ വേണമെങ്കിലും തീപിടിത്തമുണ്ടാകാം. പൈപ് ലൈനുകളില്‍ ചോര്‍ച്ചയെത്തുടര്‍ന്ന് ഉണ്ടാകുന്ന അപകടകരമായ ഫല്‍ഷ് ഫയര്‍-2 ഉണ്ടായാല്‍ 800 മീ ചുറ്റളവിലുള്ള എല്ലാം കത്തിച്ചാമ്പലാകുമെന്ന് നാഗ്പൂരിലുള്ള നാഷനല്‍ എന്‍വിറോണ്‍മെല്‍ എന്‍ജിനീയറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ (NEERI) ശാസ്ത്രജ്ഞരായ ഡോ. എ ഗുപ്ത, എച്ച് എന്‍ മധേക്കര്‍ എന്നിവര്‍ ജാം നഗറില്‍ നിന്ന് ഭോപ്പാലിലേക്ക് പോകുന്ന പ്രകൃതി വാതക കുഴലിനെ കുറിച്ച് നടത്തിയ സേഫ്റ്റി അസസ്മെന്റ ്പഠനത്തില്‍ പറയുന്നുണ്ട്. ജനവാസ കേന്ദ്രങ്ങളെ ഗെയില്‍ വാതക പൈപ് ലൈന്‍ പദ്ധതി പൂര്‍ണമായും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനം മുഖ്യമന്ത്രിക്കും വ്യവസായ മന്ത്രിക്കും ഗെയില്‍ വാതക പൈപ് ലൈന്‍ ഇരകളോടൊപ്പം സമര നേതാക്കള്‍ നല്‍കുകയും നേരിട്ട് ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. അന്ന് മുഖ്യമന്ത്രി നല്‍കിയ വാഗ്ദാനങ്ങളില്‍ പ്രധാനപ്പെട്ടത് ഗെയില്‍ പദ്ധതി ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ പഠിക്കാനും ചര്‍ച്ച ചെയ്യാനും സര്‍വകക്ഷി യോഗം വിളിക്കുമെന്നും ഗെയില്‍ പദ്ധതി ഉണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ പഠനവിധേയമാക്കാന്‍ ശ്രമിക്കുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ ഇത് ഇരകളെ താത്കാലികമായി സമാധാനിപ്പിക്കാനുള്ള പാഴ് വാഗ്ദാനം മാത്രമായിരുന്നു.

ഗ്യാസ് പൈപ്ലൈന്‍ വിക്ടിംസ് ഫോറത്തിന്റെ നേതൃത്വത്തില്‍ കക്ഷിരാഷ്ട്രീയത്തിനതീതമായി ജനവിരുദ്ധ ഗെയില്‍ പദ്ധതിക്കെതിരെ എറണാകുളം മുതല്‍ കാസര്‍കോട് വരെ ജനകീയ സമരം നടന്നുകൊണ്ടിരിക്കുകയാണ്. ഗെയില്‍ ഉദ്യോഗസ്ഥര്‍ക്ക് പലയിടങ്ങളിലും ഹിയറിംഗ് പോലും നടത്താന്‍ പറ്റാത്ത അവസ്ഥയില്‍ ജനരോഷം അണപൊട്ടി ഒഴുകി. മുഖ്യധാരാ രാഷ്ട്രീയ സംഘടനകള്‍ സമരം ഏറ്റെടുക്കാന്‍ വിമുഖത കാണിച്ചപ്പോള്‍, മലബാറിലെ ഗെയിലിന്റെ ഇരകളും പൊതുജനങ്ങളും സമരത്തോട് ഐക്യദാര്‍ഢ്യം പുലര്‍ത്തുന്നവരും സമരാഗ്‌നി ഏറ്റെടുത്തു. കേരളത്തെ മഹാദുരന്തത്തിലേക്ക് നയിക്കുന്ന ഈ വാതകബോംബിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. സ്വകാര്യ കുത്തക മുതലാളിമാരുടെ വാതക പൈപ്ലൈനുകള്‍ തെക്കുനിന്ന് വടക്കോട്ട് യഥേഷ്ടം സ്ഥാപിക്കാന്‍ വേണ്ടി അഞ്ച് സെന്റിലും പത്ത് സെന്റിലും ഉള്ള സ്വന്തം വീട് വിട്ട് തെരുവില്‍ പോയി താമസിക്കേണ്ടി വരുന്ന ഇരകളുടെ ദുഃഖത്തില്‍ കേരളീയര്‍ ഒന്നടങ്കം പങ്ക് ചേരണം. ജനവാസ മേഖലകളിലൂടെ വാതകപൈപ്ലൈന്‍ കൊണ്ടുപോകാന്‍ പാടില്ലെന്ന നിയമത്തെ ഭരണകൂടം നഗ്‌നമായി ലംഘിച്ചുകൊണ്ട് അധികാരത്തിന്റെ ഹുങ്കുപയോഗിച്ച് പാവപ്പെട്ടവന്റെ കൂരയില്‍നിന്ന് കുടിയൊഴിപ്പിക്കുമ്പോള്‍ നിസ്സഹായരായ ജനത ഗെയിലിനെതിരെ പ്രതിരോധത്തിന്റെ ചിറ കെട്ടുമ്പോള്‍ കേരളം അവരോട് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിക്കണം. ഭയാശങ്ക കൂടാതെ ജീവിക്കാനുള്ള മൗലികാവകാശത്തിനു നേരെയുള്ള കടന്നുകയറ്റം പ്രതിരോധിക്കുക. ജനങ്ങളുടെ സുരക്ഷയാണ് പരമ പ്രധാനം എന്ന സുപ്രീം കോടതി വിധി ഭരണകൂടം മാനിക്കുക.


ജനങ്ങളുടെ എതിര്‍പ്പിന്റെ പ്രധാന കാരണങ്ങള്‍ ഇവയാണ്.

1. 1962 ലെ പെട്രോളിയം ആന്‍ഡ് മിനറല്‍സ് പൈപ്പ്ലൈന്‍ ആക്ട് പ്രകാരമാണ് ഭൂമി ഏറ്റെടുക്കുന്നതെന്നാണ് ഗെയ്ല്‍ പറയുന്നതെങ്കിലും ജനവാസമുള്ള മേഖലകളെ ഒഴിവാക്കണമെന്ന് ഈ നിയമത്തില്‍ പറയുന്നുണ്ട്. ഇത് അവഗണിച്ചാണ് കൃഷിയിടങ്ങളും വീടുകളും നഷ്ടപ്പെടുന്ന തരത്തില്‍ പൈപ്പ്ലൈനിനായി ഭൂമി എറ്റെടുക്കുന്നത്.

2. കായംകുളം മുതല്‍ മംഗലാപുരം വരെ കടലിലൂടെ പൈപ്പ്ലൈന്‍ സ്ഥാപിക്കാമെന്നിരിക്കേ ജനവാസ മേഖലകളിലൂടെ പൈപ്പ്ലൈന്‍ സ്ഥാപിക്കുന്നത് ഗെയ്ലിന്റെ വ്യാവസായിക താത്പര്യങ്ങള്‍ സംരക്ഷിക്കാനാണ്.

3. പൈപ്പ്ലൈനിന് ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ ഉപയോഗാവകാശം സംബന്ധിച്ച് ഗെയ്ല്‍ അധികൃതര്‍ അവ്യക്തമായ വിവരങ്ങളാണ് നല്‍കുന്നത്. പൈപ്പ്ലൈന്‍ സ്ഥാപിച്ച സ്ഥലത്തിന്റെ 10 മീറ്റര്‍ വരെ ചുറ്റളവില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും കൃഷിയും നടത്തുന്നതിനുള്ള വിലക്കുകള്‍ നീക്കണം.

4. ലോകമെമ്പാടും ഇന്ത്യയിലും നടന്ന വാതക പൈപ്പ്ലൈന്‍ അപകടങ്ങള്‍ വന്‍ സുരക്ഷാ ഭീഷണിയുണ്ടാക്കുന്നുവെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. 2014 ജൂണ്‍ 27ന് വിശാഖപട്ടണത്ത് വാതക പൈപ്പ്ലൈന്‍ പൊട്ടിത്തെറിച്ച് 15 പേര്‍ മരിച്ചിരുന്നു. ഇന്തൊനേഷ്യ, ജപ്പാന്‍, ചൈന തുടങ്ങിയ രാജ്യങ്ങളിലും സമാനമായ വാതക പൈപ്പ്ലൈന്‍ ദുരന്തങ്ങള്‍ ഉണ്ടായിട്ടുണ്ട്.

5. റോഡ് കുഴിച്ച് പൈപ്പിടുന്ന പദ്ധതി പ്രായോഗികമല്ലെന്ന് കണ്ട് ഗെയ്ല്‍ ഉപേക്ഷിച്ചതാണ്. നിലവില്‍ സര്‍വേ പൂര്‍ത്തിയാകുമ്പോള്‍ റോഡുകളും ഉള്‍പ്പെടുന്നുണ്ട്.

കേരളം, തമിഴ്നാട് സംസ്ഥാനങ്ങളിലൂടെയാണ് കൊച്ചി- കൂറ്റനാട്- മംഗളൂരു- ബംഗളൂരു ഗെയില്‍ വാതക പൈപ്പ്ലൈന്‍ കടന്നുപോവുന്നത്. ഈ പദ്ധതിയനുസരിച്ച് കൃഷിഭൂമിയിലൂടെ പൈപ്പ്ലൈന്‍ കൊണ്ടുപോവുന്നതിനെ തമിഴ്നാട് സര്‍ക്കാര്‍ എതി ര്‍ക്കുമ്പോള്‍ കേരളത്തിലെ പ്രമുഖ രാഷ്ട്രീയകക്ഷികളും സര്‍ക്കാരും പിന്തുണയ്ക്കുകയാണ്. കൃഷിഭൂമിയിലൂടെ പൈപ്പ്ലൈന്‍ കൊണ്ടുപോവാന്‍ അനുവദിക്കില്ലെന്നും സ്ഥാപിച്ച പൈപ്പുകള്‍ നീക്കം ചെയ്യാനുമാണ് മുഖ്യമന്ത്രി ജയലളിത ഉത്തരവിട്ടത്. ഇതിനെതിരേ ഗെയില്‍ സുപ്രിംകോടതിയെ സമീപിച്ച് അനുകൂല വിധി നേടുകയായിരുന്നു. പെട്രോളിയം മിനറല്‍സ് നിയമത്തില്‍ ഇടപെടാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നു ചൂണ്ടിക്കാട്ടിയാണ് സുപ്രിംകോടതി പൈപ്പ്ലൈന്‍ പദ്ധതിക്ക് അനുമതി നല്‍കിയത്. എന്നാല്‍, വിധിക്കെതിരേ സുപ്രിംകോടതിയില്‍ പുനപ്പരിശോധനാ ഹരജി നല്‍കിയ തമിഴ്നാട് പെട്രോളിയം മിനറല്‍സ് പൈപ്പ്ലൈന്‍ നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഭേദഗതി വരുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. തമിഴ്നാട് സര്‍ക്കാരിന്റെ ഹരജി ഏതാനും ദിവസം മുമ്പ് സുപ്രിംകോടതി തള്ളി. ഇതേ ആവശ്യം ഉന്നയിച്ച് മറ്റ് ചില ഹരജികള്‍ സുപ്രിംകോടതിക്കു മുമ്പിലുണ്ട്. തമിഴ്നാട്ടിലെ കൃഷിഭൂമിയിലൂടെ വാതക പൈപ്പ്ലൈന്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തെഴുതുകയും ചെയ്തു.

പിഎംപി നിയമം അനുസരിച്ച് ഇറക്കിയ എല്ലാ വിജ്ഞാപനങ്ങളും കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കണമെന്നും ഇതുവരെ ഇറക്കിയിട്ടുള്ള വിജ്ഞാപനം അനുസരിച്ച് മുന്നോട്ടുപോവരുതെന്ന് ഗെയിലിനു നിര്‍ദേശം നല്‍കണമെന്നുമാണ് ജയലളിത ആവശ്യപ്പെട്ടത്. ജനവാസ മേഖലകളെ ഒഴിവാക്കിയാണ് പൈപ്പ്ലൈന്‍ സ്ഥാപിക്കേണ്ടതെന്ന് പിഎംപി ആക്ടിലെ 7 (എ) പ്രകാരം വ്യക്തമാക്കിയിട്ടുണ്ടെന്ന് ജയലളിത കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, നാമക്കല്‍, സേലം, ധര്‍മപുരി, കൃഷ്ണഗിരി എന്നീ ഏഴു ജില്ലകളില്‍ 20 മീറ്റര്‍ വീതിയില്‍ 312 കിലോമീറ്റര്‍ ഭൂമിയാണ് തമിഴ്നാട്ടില്‍ പദ്ധതിക്കു വേണ്ടിവരുക. ഈ രീതിയില്‍ നടപ്പാക്കിയാല്‍ 1,20,000 മരങ്ങ ള്‍ മുറിച്ചു മാറ്റേണ്ടിവരും. മുറിച്ചുമാറ്റുന്ന ഓരോ മരത്തിനും പകരം 10 മരങ്ങള്‍ വീതം നട്ടുപിടിപ്പിക്കണമെന്ന മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. 12 ലക്ഷം തൈകളാണ് ഇവിടെ ഗെയില്‍ നടേണ്ടിവരുക. ഇത് ഗെയിലിനു സാധ്യമാവുമെന്നു കരുതാനാവില്ലെന്നും ജയലളിത പറയുന്നു. കാര്‍ഷിക മേഖലയെ തകര്‍ത്തുകൊണ്ടുള്ള വ്യവസായവ ല്‍ക്കരണത്തിനു കൂട്ടുനില്‍ക്കാനാവില്ലെന്നാണ് ജയലളിത സ ര്‍ക്കാരിന്റെയും തമിഴ്നാട്ടിലെ രാഷ്ട്രീയപ്പാര്‍ട്ടികളുടെയും നിലപാട്. പ്രമുഖ രാഷ്ട്രീയപ്പാര്‍ട്ടികളായ എഐഎഡിഎംകെ, ഡിഎംകെ, എംഡിഎംകെ, സിപിഎം തുടങ്ങിയ കക്ഷികളെല്ലാം ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണ്.

തമിഴ്നാട് സ്വതന്ത്ര കര്‍ഷകസംഘം, തമിഴ്നാട് കര്‍ഷക അസോസിയേഷന്‍ അടക്കമുള്ള കര്‍ഷക സംഘടനകളെല്ലാം രാഷ്ട്രീയം മറന്ന് ഒറ്റക്കെട്ടായി സമരരംഗത്തുണ്ട്.കേരളത്തിലെതുപോലെ തന്നെ ആദ്യം ജയലളിതയും വാതക പൈപ്പ്ലൈന്‍ പദ്ധതിക്ക് അനുകൂലമായിരുന്നു. പലയിടത്തും പൈപ്പ്ലൈനുകള്‍ സ്ഥാപിക്കുകയും ചെയ്തു. എതിര്‍ത്ത കര്‍ഷകരെ പോലിസ് അറസ്റ്റ് ചെയ്തു ജയിലിലടച്ചു. ഇതിനെതിരേ കര്‍ഷകപ്രക്ഷോഭം ശക്തമായതോടെയാണ് ജയലളിത സര്‍ക്കാര്‍ മാറി ചിന്തിച്ചത്. ജനങ്ങളുമായി ചര്‍ച്ചചെയ്യാന്‍ ജയലളിത ചീഫ് സെക്രട്ടറിയെ നിയോഗിച്ചു. ചീഫ് സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ കര്‍ഷകരെയും ഗെയില്‍ അധികൃതരെയും പങ്കെടുപ്പിച്ച് മൂന്നു ദിവസത്തെ ഹിയറിങും നടത്തി. 134 ഗ്രാമങ്ങളിലെ 2428 കര്‍ഷകര്‍ ഹിയറിങില്‍ വാതക പൈപ്പ്ലൈന്‍ കൃഷിഭൂമിയിലൂടെ കൊണ്ടുപോവുന്നതിനെതിരേ നിലപാടെടുത്തു. ഇതോടെയാണ് സര്‍ക്കാര്‍, കൃഷിഭൂമിയിലൂടെ വാതക പൈപ്പ്ലൈന്‍ അനുവദിക്കില്ലെന്ന നിലപാടിലേക്കു മാറിയത്.   914 കിലോമീറ്റര്‍ കൊച്ചി- ബംഗളൂരു- മംഗളൂരു ഗെയില്‍ പ്രകൃതിവാതക പൈപ്പ്ലൈന്‍ കേരളത്തില്‍ ഏതാണ്ട് 500 കിലോമീറ്റര്‍ നീളത്തില്‍ ഏഴു ജില്ലകളെ കീറിമുറിച്ചാണു കടന്നുപോവുന്നത്. തമിഴ്നാട്ടിലൂടെ കടന്നുപോവുന്ന 312 കിലോമീറ്റര്‍ പൈപ്പ്ലൈന്‍ കൃഷിഭൂമിയിലൂടെ കൊണ്ടുപോവാന്‍ അനുവദിക്കില്ലെന്ന ശക്തമായ നിലപാടാണ് മുഖ്യമന്ത്രി ജയലളിത എടുത്തത്.

ജനവാസ മേഖലകളും ആശുപത്രികളും സ്‌കൂളുകളും ആരാധനാലയങ്ങളുമുള്ള കൊച്ചി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലൂടെ നിര്‍ദ്ദിഷ്ട പൈപ്പ്ലൈന്‍ കൊണ്ടുപോവാന്‍ ശ്രമിക്കുന്നത് ജനങ്ങളുടെ സുരക്ഷാഭീതിയും ആശങ്കകളും പരിഗണിക്കുകപോലും ചെയ്യാതെയാണ്. കേരളത്തില്‍ വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന 2007ലാണ് പദ്ധതിക്ക് അനുമതി നല്‍കിയത്. തുടര്‍ന്നുവന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പദ്ധതി മുന്നോട്ടുകൊണ്ടുപോവാന്‍ ശക്തമായ ശ്രമങ്ങളാണു നടത്തിയത്. ചീഫ് സെക്രട്ടറി ജിജി തോംസണെ പദ്ധതി ഏതുവിധേനയും നടപ്പാക്കാന്‍ രംഗത്തിറക്കി. തമിഴ്നാട്ടില്‍ സിപിഎം നേതൃത്വം വാതക പൈപ്പ്ലൈനിനെതിരേ സമരപക്ഷത്ത് ഉറച്ചുനില്‍ക്കുമ്പോള്‍ കേരളത്തില്‍ പദ്ധതിക്കുവേണ്ടി ശക്തമായി രംഗത്തെത്തിയിരിക്കുകയാണ്. വാതക പൈപ്പ്ലൈന്‍ യാഥാര്‍ഥ്യമാക്കാന്‍ സര്‍ക്കാരിന് ഇച്ഛാശക്തിയില്ലെന്ന വിമര്‍ശനമാണ് ചിന്ത വാരികയില്‍ എഴുതിയ ലേഖനത്തില്‍ സിപിഐ (എം) പിബി അംഗം പിണറായി വിജയന്‍ ഉന്നയിക്കുന്നത്.

കേരളത്തിന്റെ ഊര്‍ജരംഗത്തെ സ്വപ്നപദ്ധതിയെന്നാണ് ലേഖനത്തില്‍ എല്‍എന്‍ജി ടെര്‍മിനലിനെ പിണറായി വാഴ്ത്തുന്നത്. ഇവിടെ വികസനമുടക്കികളായി ആരുമില്ലെന്നും പിണറായി പറയുന്നു.തമിഴ്നാട്ടില്‍ സര്‍ക്കാരും രാഷ്ട്രീയപ്പാര്‍ട്ടികളും ജനപക്ഷത്തു നില്‍ക്കുമ്പോള്‍ കേരളത്തില്‍ പെട്രോനെറ്റിന്റെയും ഗെയിലിന്റെയും അദാനിയുടെയും കോര്‍പറേറ്റു പക്ഷത്താണ് സര്‍ക്കാരും ഇടതു- വലതു- ബിജെപി ഭേദമില്ലാതെ രാഷ്ട്രീയപ്പാര്‍ട്ടികള്‍. കേരളത്തില്‍ നവരാഷ്ട്രീയ പ്രസ്ഥാനമായ എസ്ഡിപിഐയാണ് ഗെയിലിന്റെ വാതക പൈപ്പ്ലൈന്‍ പദ്ധതിയക്കുറിച്ച് ജനപക്ഷത്തുനിന്നു പോരാട്ടം നടത്തിയത്. ജനവാസ കേന്ദ്രങ്ങളില്‍ നിന്ന് വാതക പൈപ്പ്ലൈന്‍ മാറ്റണമെന്നാവശ്യപ്പെട്ട് പൈപ്പ്ലൈന്‍ കടന്നുപോവുന്ന മേഖലകളിലൂടെ സമരജാഥയും നടത്തി. കലക്ടറേറ്റ് മാര്‍ച്ചുകള്‍ അടക്കമുള്ള ശക്തമായ സമരപരിപാടികളാണ് ഗെയില്‍ വിക്ടിംസ് ഫോറത്തിന്റെ നേതൃത്വത്തില്‍ നടന്നത്.

തേജസ് പരമ്പര
http://goo.gl/Viunw4

Saturday, April 24, 2010

പ്രവാചകനിന്ദയെ ന്യായീകരിച്ച് ക്രിസ്ത്യന്‍ സംഘടനയുടെ കത്ത്

കൊച്ചി: ചുങ്കപ്പാറയില്‍ വിതരണം ചെയ്ത, പ്രവാചകനെ നിന്ദിക്കുന്ന ചിന്‍വാദ് പാലം എന്ന പുസ്തകത്തെ ന്യായീകരിക്കാന്‍ പുതിയ വാദമുഖവുമായി ക്രൈസ്തവ വിശ്വാസ സംരക്ഷണ സമിതി. മുസ്‌ലിംകള്‍ ക്രിസ്തുവിനെ അപകീര്‍ത്തിപ്പെടുത്തി ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചതിന്റെ അനന്തരഫലമാണ് പുസ്തകമെന്നു സ്ഥാപിക്കാനാണ് മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാര്‍ക്കും പ്രതിപക്ഷനേതാവിനും എം.എല്‍.എമാര്‍ക്കും കേരള എം.പിമാര്‍ക്കും അയച്ചിരിക്കുന്ന കത്തിലൂടെ സമിതി ശ്രമിച്ചിരിക്കുന്നത്. നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടര്‍ എം എം അക്ബര്‍ എഴുതിയ പുസ്തകങ്ങളില്‍നിന്നു ചില ഭാഗങ്ങള്‍ അടര്‍ത്തിയെടുത്ത് അവയെല്ലാം അദ്ദേഹം ക്രിസ്തുവിനെ അപകീര്‍ത്തിപ്പെടുത്തുന്നതിനു വേണ്ടി എഴുതിയതാണെന്നു സമിതി പറയുന്നു. കള്ളുവിളമ്പുന്ന ക്രിസ്തുവെന്നും മാതൃബഹുമാനമില്ലാത്ത ക്രിസ്തുവെന്നുമെല്ലാം ലേഖനങ്ങളെഴുതി അക്ബര്‍ ക്രിസ്തുവിനെ അപകീര്‍ത്തിപ്പെടുത്തിയിട്ടുണ്ടെന്നും കത്തിലുണ്ട്. രൂക്ഷമായ ഭാഷയിലാണ് അക്ബറിനെതിരായ കത്തിലെ പരാമര്‍ശങ്ങള്‍.  ഇത്രയും മോശമായ രീതിയില്‍ ക്രിസ്തുവിനെ മുസ്‌ലിംകള്‍ ചിത്രീകരിച്ചിട്ടും തെരുവിലിറങ്ങാനോ പ്രതിഷേധയോഗങ്ങള്‍ സംഘടിപ്പിക്കാനോ ക്രൈസ്തവര്‍ തയ്യാറായിട്ടില്ലെന്ന കാര്യം എല്ലാവരും ശ്രദ്ധിക്കണമെന്നാണു സമിതിയുടെ പ്രധാന നിര്‍ദേശം. പ്രവാചകനിന്ദയ്‌ക്കെതിരേ മുസ്‌ലിംകള്‍ തുടരെ പ്രതിഷേധയോഗങ്ങള്‍ നടത്തുന്നതിനു പിന്നില്‍ തീവ്രവാദസംഘടനയാവാന്‍ സാധ്യതയുണ്ടെന്നും ജനപ്രതിനിധികള്‍ക്കു കത്ത് മുന്നറിയിപ്പു നല്‍കുന്നുണ്ട്. ക്രൈസ്തവരുടെ ദൈവത്തെ അവഹേളിക്കുന്നവര്‍, തങ്ങളുടെ മനുഷ്യനായ പ്രവാചകനെ നിന്ദിച്ചു എന്നു പറഞ്ഞു ക്രിസ്ത്യാനികളെ പേടിപ്പിക്കാന്‍ ശ്രമിക്കുന്നത് നീതിയാണോയെന്നു ചോദിച്ച് ചിന്‍വാദ് പാലത്തെ കത്തിലൂടെ വെള്ളപൂശുന്നു. ചിന്‍വാദ് പാലത്തിനു പിന്നില്‍ സാമ്രാജ്യത്വ ഗൂഢാലോചനയാണെന്ന് ആരോപിക്കുന്നതു ശരിയല്ലെന്നു പറയുന്ന കത്തില്‍, നിച്ച് ഓഫ് ട്രൂത്തും മജ്‌ലിസുദ്ദഅ്‌വയും മറ്റും പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങള്‍ക്കു പിന്നില്‍ തീവ്രവാദികളാണോ എന്ന കാര്യം അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്നു. ബൈബിളിനെയും ക്രൈസ്തവതയെയും വേരോടെ ഭൂമുഖത്തുനിന്നു പിഴുതെറിയാനുള്ള തീവ്രവാദികളുടെ ഗൂഢാലോചനയുടെ ഭാഗമാണു നിച്ച് ഓഫ് ട്രൂത്തിന്റെ പുസ്തകങ്ങളെന്നാണ് കത്തില്‍ പറയുന്നത്.ക്രിസ്തുവിനെ കുരിശിലേറ്റിയിട്ടില്ലെന്ന് എം എം അക്ബര്‍ എഴുതിയിരിക്കുന്നതും മതനിന്ദയാണെന്നു സമിതി പറയുന്നു. ക്രിസ്തുവിനെ അപകീര്‍ത്തിപ്പെടുത്തിയിട്ടും മുസ്‌ലിംകളെ ഒന്നും ചെയ്യാതിരിക്കുകയും പ്രവാചകനെ നിന്ദിച്ചതിന്റെ പേരില്‍ ക്രൈസ്തവരെ വേട്ടയാടുകയും ചെയ്യുന്നുവെന്നു പരിതപിക്കുന്ന സമിതി, നീതിനിഷേധം അസ്വസ്ഥതകള്‍ക്കു കാരണമാവുമെന്ന മുന്നറിയിപ്പു നല്‍കാനും മറന്നിട്ടില്ല.ചിന്‍വാദ് പാലം പോലുള്ള പുസ്തകങ്ങളുണ്ടാവാതിരിക്കാന്‍ ക്രിസ്തുനിന്ദ നടത്തുന്ന പുസ്തകങ്ങള്‍ക്കെതിരേ നടപടിയെടുക്കുക മാത്രമാണു പോംവഴിയെന്നാണു സമിതിയുടെ കണ്ടെത്തല്‍. ഇസ്‌ലാമിനെ അവഹേളിച്ചു പുസ്തകമെഴുതിയവര്‍ക്കെതിരായ നിയമനടപടികളില്‍നിന്ന് അധികൃതരെ പിന്തിരിപ്പിക്കാനുള്ള സമ്മര്‍ദ്ദതന്ത്രമായാണു ക്രൈസ്തവ വിശ്വാസ സംരക്ഷണ സമിതിയുടെ പേരിലുള്ള കത്ത് വിലയിരുത്തപ്പെടുന്നത്.

ക്രിസ്തുവിനെ വിമര്‍ശിക്കാന്‍ മുസ്‌ലിംകള്‍ക്കാവില്ല: എം എം അക്ബര്‍
കൊച്ചി: ക്രിസ്തുവിനെയോ മറ്റു പ്രവാചകന്‍മാരെയോ വിമര്‍ശിക്കാന്‍ മുസ്‌ലിംകള്‍ക്കാവില്ലെന്നു നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടര്‍ എം എം അക്ബര്‍ തേജസിനോടു പറഞ്ഞു. പ്രവാചകനെ നിന്ദിക്കുന്ന ചിന്‍വാദ് പാലം എഴുതാന്‍ നിച്ച് ഓഫ് ട്രൂത്തിന്റേതുള്‍െപ്പടെയുള്ള പുസ്തകങ്ങളാണ് കാരണമെന്നു കാണിച്ച് മുഖ്യമന്ത്രിക്കും മറ്റും ക്രൈസ്തവ വിശ്വാസ സംരക്ഷണസമിതി നല്‍കിയ കത്തിലെ പരാമര്‍ശങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.നിലവാരമുള്ള വിമര്‍ശനങ്ങള്‍ ഖുര്‍ആനെതിരേയും പ്രവാചകനെതിരേയും ഇതിനുമുമ്പും ഉണ്ടായിട്ടുണ്ട്. എന്നാല്‍, അവയ്‌ക്കെതിരേ മുസ്‌ലിംകള്‍ തെരുവിലിറങ്ങിയിട്ടില്ല. അതിന് ഏറ്റവും നല്ല ഉദാഹരണമാണ് ഖുര്‍ആന്‍: ഒരു വിമര്‍ശനപഠനം എന്ന കൃതി. അതേസമയം, ചിന്‍വാദ് പാലം തീര്‍ത്തും പ്രവാചകനെ തെറിയഭിഷേകം ചെയ്യുന്ന പുസ്തകമാണ്. മുഴുവന്‍ പേജുകളിലും കള്ളങ്ങള്‍ മാത്രം എഴുതിയിരിക്കുന്ന പുസ്തകം. തന്റെ പുസ്തകത്തില്‍ ഒരിക്കലും ക്രിസ്തുവിനെ അപകീര്‍ത്തിപ്പെടുത്തിയിട്ടില്ല. യേശുവിനെക്കുറിച്ചു ബൈബിളിലും മറ്റു ഗ്രന്ഥങ്ങളിലുമായി ക്രൈസ്തവ പുരോഹിതര്‍ തന്നെ ചൂണ്ടിക്കാട്ടിയ കാര്യങ്ങള്‍ പരാമര്‍ശിക്കുക മാത്രമാണു തന്റെ കൃതികളിലൂടെ ചെയ്തിരിക്കുന്നത്. ഖുര്‍ആനെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടും പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തിക്കൊണ്ടും പണ്ടു മുതല്‍ തന്നെ ക്രൈസ്തവ മിഷനറിമാര്‍ കുപ്രചാരണങ്ങള്‍ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്റെ പുസ്തകത്തില്‍ ഭരണഘടനയ്ക്കു വിരുദ്ധമായി എന്തെങ്കിലുമുണ്ടെങ്കില്‍ ചുങ്കപ്പാറയിലെ മഹല്ല് കമ്മിറ്റി ചിന്‍വാദ് പാലത്തിന്റെ കാര്യത്തില്‍ സ്വീകരിച്ചതുപോലെ നിയമനടപടികള്‍ സ്വീകരിക്കുകയാണു സമിതി ഭാരവാഹികള്‍ ചെയ്യേണ്ടതെന്നും അക്ബര്‍ അഭിപ്രായപ്പെട്ടു.

തേജസ് - 25-04-10


Friday, March 26, 2010

പോപുലര്‍ ഫ്രണ്ട്-സംശയങ്ങള്‍ക്ക് മറുപടി

Click the Link>>1. മുസ്്‌ലിംകള്‍ മാത്രമായി സംഘടിക്കണോ?

മതേതര ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ മുസ്്‌ലിംകള്‍ മാത്രമായി സംഘടിക്കുന്നത് കൂടുതല്‍ അപകടമുണ്ടാക്കുകയല്ലേ ചെയ്യുക?


ജിഹാദിനെ പോരാട്ടവും പ്രതിരോധവും മാത്രമായി ചുരുക്കാനാവുമോ? എല്ലാവിധ പരിശ്രമവും ഉള്‍ക്കൊള്ളുന്നതല്ലേ ജിഹാദ്?

ഇന്ത്യന്‍ മുസ്്‌ലിംകള്‍ പീഡിതരാണ്. എന്നാല്‍, പരിഹാരം സായുധ പ്രതിരോധമാണോ?

Click the Link>>4. വര്‍ഗീയത

വര്‍ഗീയതയിലേക്ക് ക്ഷണിക്കുന്നവനും വര്‍ഗീയതയ്ക്ക് വേണ്ടി പോരാടുന്നവനും വര്‍ഗീയതയ്ക്ക് വേണ്ടി മരിക്കുന്നവനും നമ്മില്‍പ്പെട്ടവനല്ല എന്ന പ്രവാചക വചനത്തെക്കുറിച്ചെന്തു പറയുന്നു? ഇന്ത്യ പോലുള്ള ഒരു മേതതര-ജനാധിപത്യ രാജ്യത്ത് ഫാഷിസത്തെ കായികമായി പ്രതിരോധിക്കുന്നതിന്റെ ഇസ്്‌ലാമിക മാനമെന്താണ്?


ഇന്ത്യയില്‍ മുസ്്‌ലിം തീവ്രവാദമുണ്ടോ? പിടിക്കപ്പെടുന്നവര്‍ മുഴുവന്‍ മുസ്്‌ലിം തീവ്രവാദികളാണെന്നത് ശരിയല്ലേ?


ഇസ്്‌ലാമിക ഭരണം വേണമെന്നാണോ എന്‍.ഡി.എഫ് ആഗ്രഹിക്കുന്നത്? എന്‍.ഡി.എഫ് ഹിന്ദുക്കള്‍ക്കെതിരാണോ?

Click the Link>>7. ദഅ്‌വത്ത്

പോപുലര്‍ ഫ്രണ്ട്(എന്‍.ഡി.എഫ്) ദഅ്‌വത്തിനു(മതപ്രബോധനം) വേണ്ടി എന്ത് ചെയ്യുന്നു?


പ്രതിരോധനത്തിനും ജിഹാദിനും ഇസ്്‌ലാമിക ഭരണകൂടം ആവശ്യമുണ്ടോ?


പ്രതിരോധം അപരാധമല്ല

Click the Link>>ഭാഗം-1

Click the Link>>ഭാഗം-2

Click the Link>>ഭാഗം-3

Click the Link>>ഭാഗം-4

Click the Link>>ഭാഗം-5

Click the Link>>ഭാഗം-6

Click the Link>>ഭാഗം-7

Click the Link>>ഭാഗം-8






------------------------------------------------- 
SDPI ജനകേരള യാത്ര
എപ്രില്‍ 2-24 (കാസര്‍കോഡ് -തിരുവനന്തപുരം)

http://www.mtponline.in/
http://www.youtube.com/user/mtprafeek

Saturday, February 27, 2010

നിത്യ വ്യായാമം ആയാസമില്ലാതെ


ഏതുവിധത്തിലായാലും ദിവസവും അരമണിക്കൂറെങ്കിലും വ്യായാമം ചെയ്തിരിക്ക ണം. അതിനുള്ള ചില എളുപ്പവഴികളാണിവിടെ.

സര്‍വസാധാരണമായ ഗ്യാസ്ട്രബിള്‍, ശരീരവേദനകള്‍ എന്നിവ മുതല്‍ ഹൃദ്രോഗങ്ങളും സ്‌ട്രോക്കും കാന്‍സറുകളും വരെ തടഞ്ഞു നിര്‍ത്താന്‍ സഹായിക്കുന്ന ഏറ്റവും നല്ല വഴിയാണ് വ്യായാമശീലം. ശ്വസനസഹായ വ്യായാമങ്ങള്‍ക്കാണ് എപ്പോഴും പ്രാധാന്യം നല്‍കേണ്ടത്. അതോടൊപ്പം വെയിറ്റ് ട്രെയിനിങ് പോലുള്ള വ്യായാമങ്ങളും ഒരളവുവരെ സ്വീകരിക്കേണ്ടതാണെന്നാണ് ഇപ്പോ ഴത്തെ കാഴ്ചപ്പാട്.

നല്ലനടപ്പ്
സാധാരണക്കാരെ സംബന്ധിച്ചാണെങ്കില്‍ ഏറ്റവും നല്ല വ്യായാമം നടത്തം തന്നെ. നിത്യവും അരമണിക്കൂറെങ്കിലും സാമാന്യം വേഗത്തില്‍ നടക്കണം. ഹൃദയമിടിപ്പ് നിശ്ചിത തോതുവരെ ഉയരുന്ന തരത്തിലുള്ള വ്യായാമം വേണം. ഇങ്ങനെ ഉയര്‍ന്ന ഹൃദയമിടിപ്പ് 20 മിനിറ്റുനേരമെങ്കിലും നില്‍ക്കുമ്പോഴാണ് കൊളസ്‌ട്രോള്‍ എരിയുക തുടങ്ങി വ്യായാമത്തിന്റെ ശരിയായ പ്രയോജനങ്ങള്‍ കിട്ടിത്തുടങ്ങുന്നത്. രാവിലെയാണെങ്കില്‍ ഉറക്കമുണര്‍ന്ന് അധികം വൈകാതെ ഒരുഗ്ലാസ്സ് വെള്ളം കുടിച്ച ശേഷം നടക്കുന്നതാണ് നല്ലത്. പ്രമേഹം പോലുള്ള പ്രശ്‌നങ്ങളില്ലാത്തവര്‍ക്ക് ഒരു ഗ്ലാസ്സ് പഴച്ചാറു കുടിച്ചശേഷം നടക്കാവുന്നതാണ്.

ആദ്യത്തെ മൂന്നു നാലുമിനിറ്റ് പതുക്കെ നടന്ന് വേഗം വര്‍ധിപ്പിച്ച് ഏതാണ്ട് 2022 മിനിറ്റ് സാമാന്യം നല്ല വേഗത്തില്‍ നടന്ന് വീണ്ടും പതുക്കെ വേഗം കുറച്ച് നടത്തം നിര്‍ത്തുകയാണ് വേണ്ടത്.തല ഉയര്‍ത്തിപ്പിടിച്ച് അല്പം ദൂരെ കാഴ്ചയുറപ്പിച്ച് നിവര്‍ന്ന് നടക്കണം.

എയ്‌റോബിക് ഡാന്‍സ്
രാവിലെ പുറത്തിറങ്ങി നടക്കാന്‍ കഴിയാത്തവര്‍ക്കും സ്ത്രീകള്‍ക്കുമൊക്കെ പ്രിയപ്പെട്ട മറ്റൊരു വ്യായാമമുറയാണ് എയ്‌റോബിക് ഡാന്‍സ്. വീട്ടില്‍ത്തന്നെ മുറിയടച്ചിട്ടിരുന്ന് എയ്‌റോബിക് ഡാന്‍സ് നടത്താനാവും. വളരെ എളുപ്പത്തില്‍ ശീലിക്കാവുന്നതുമാണിത്.

സ്‌ട്രെസ്സും ടെന്‍ഷനുമകറ്റുന്നതിനുള്ള ഏറ്റവും നല്ലൊരു വഴികൂടിയാണ് എയ്‌റോബിക് ഡാന്‍സ്. മുറിയടച്ചിട്ടു ചെയ്യാം എന്നതിനാല്‍ മനസ്സിന് എല്ലാത്തരത്തിലും അയവു നല്‍കാനും ശരീരം തികച്ചും സ്വതന്ത്രമായി തോന്നും പോലെ ചലിപ്പിക്കാനുമാവും.

ലഘുയോഗ
മുതിര്‍ന്നയാളുകള്‍ക്ക് പൊതുവേ ഇഷ്ടപ്പെടുന്നത് ചെറിയതരത്തിലുള്ള യോഗമുറകളായിരിക്കും. കഠിനപരിശീലനത്തിലൂടെ യോഗമുറകള്‍ പഠിച്ചിട്ടു ചെയ്യാനൊന്നും കാത്തു നില്‍ക്കേണ്ടതില്ല. സാധാരണമായി നാം ചെയ്യുന്ന പല ലഘുവ്യായാമങ്ങളും യോഗയിലെ ലഘുവായ ആസനങ്ങള്‍ തന്നെയാണ്. പാദഹസ്താസനം, പാര്‍ശ്വത്രികോണാസനം, പശ്ചിമോത്താനാസനം തുടങ്ങിയവയൊക്കെ പ്രത്യേകിച്ച് പരിശീലനമൊന്നുമില്ലാതെ തന്നെ ചെയ്യാവുന്നവയാണ്.

പാദഹസ്താസനം: നിവര്‍ന്നു നിന്ന് കൈകള്‍ മുകളിലേക്ക് ഉയര്‍ത്തി പിടിക്കുക. മുന്നോട്ടു കുനിഞ്ഞ് കാല്‍മുട്ടു വളയാതെ പാദങ്ങളില്‍ തൊടുക. ഇതേ തരത്തില്‍ 10 തവണ ചെയ്യുക.

പാര്‍ശ്വത്രികോണാസനം: കാല്‍പ്പാദങ്ങള്‍ തെല്ലകത്തിവെച്ച് നിവര്‍ന്ന് നില്‍ക്കുക. കൈകള്‍ വശങ്ങളിലേക്ക് നീട്ടി നിവര്‍ത്തി പിടിക്കുക.മുന്നോട്ടു കുനിഞ്ഞ് ഇടതുകൈ കൊണ്ട് വലതുകാല്‍പ്പാദത്തില്‍ തൊടുക. ഈ സമയം വലതു കൈ മുകളിലേക്ക് ഉയര്‍ത്തി നിവര്‍ത്തി പിടിച്ചിരിക്കണം. വലതുകൈയുടെ അഗ്രത്തായിരിക്കണം നോട്ടം ഉറപ്പിക്കുന്നത്. അടുത്തതായി തിരിഞ്ഞ് വലതു കൈ കൊണ്ട് ഇടതുകാല്‍പ്പാദത്തില്‍ തൊടുക. ഇടതുകൈ ഉയര്‍ത്തിപ്പിടിച്ച് അതിനറ്റത്ത് നോട്ടം ഉറപ്പിക്കണം. ഇങ്ങനെ ഇരു കൈകളും മാറിമാറി 10 തവണ ചെയ്യുക.
പശ്ചിമോത്താനാസനം: കാലുകള്‍ ചേര്‍ത്ത് നീട്ടി ഇരിക്കുക. മുന്നോട്ടു കുനിഞ്ഞ് കൈകള്‍ നീട്ടി കാല്‍പ്പാദത്തില്‍ തൊടുക. നെറ്റി കാല്‍മുട്ടില്‍ തൊടാന്‍ ശ്രമിക്കാം. നിവര്‍ന്ന ശേഷം വീണ്ടും ഇതേ പോലെ ആവര്‍ത്തിക്കുക. 10 തവണ ചെയ്യുക.

ഭുജംഗാസനം: കമിഴ്ന്ന് നീണ്ടു കിടക്കുക. കൈകള്‍ കുത്തി നെഞ്ചും തലയും ഉയര്‍ത്തി നേരേ മുകളിലേക്ക് നോക്കുക. ദീര്‍ഘമായി ശ്വസിച്ചശേഷം വീണ്ടു പഴയതുപോലെ കിടക്കുക. തുടരെത്തുടരെ 10 തവണ ചെയ്യുക.

പാദഉത്താനാസനം: മലര്‍ന്ന് നീണ്ട് കിടക്കുക. കൈകള്‍ ശരീരത്തിന്റെ വശങ്ങളില്‍ ചേര്‍ത്ത് നീട്ടിവെക്കുക. കാലുകള്‍ മാത്രം പതുക്കെ തെല്ല് ഉയര്‍ത്തുക. ഏതാനും നിമിഷം കാലുകള്‍ ഉയര്‍ത്തി നിര്‍ത്തിയ ശേഷം സാവധാനം താഴേക്കു കൊണ്ടുവരിക. 10 തവണ തുടരെ ചെയ്യുക.

മടുപ്പകറ്റാന്‍
വ്യായാമത്തിനു വേണ്ടി പ്രത്യേകിച്ച് സമയം കണ്ടെത്താന്‍ കഴിയാത്തവര്‍ക്ക് ജോലിയുടെ ഇടനേരങ്ങളില്‍ത്തന്നെ ലഘു വ്യായാമത്തിനുള്ള അവസരങ്ങളുണ്ടാക്കാനാവും. ഓഫീസുകളിലും മറ്റും ഒരേ ഇരിപ്പിലിരുന്ന് ജോലിചെയ്യേണ്ടി വരുന്ന വര്‍ക്കാണ് ഇതുവേണ്ടിവരിക. ഓരോ മണിക്കൂറിനും ശേഷം രണ്ടോ മൂന്നോ മിനിറ്റ് എഴുന്നേറ്റു നടന്ന് വിരസതയകറ്റുകയും വ്യായാമം ചെയ്യുകയുമാവാം. ഇങ്ങനെ ചെയ്യാവുന്ന ഏറ്റവും നല്ല വ്യായാമ രീതികളിലൊന്നാണ് പടികയറ്റം. ഓരോ മണിക്കൂറും കഴിയുമ്പോള്‍ സീറ്റില്‍ നിന്ന് എഴുന്നേറ്റ് ഒന്നോ രണ്ടോ നില കയറിയിറങ്ങുക. ഈ വേളയില്‍ ഒരു ഗ്ലാസ്സ് വെള്ളം കുടിക്കുകയോ മറ്റോ ചെയ്യുന്നതും നല്ലതാണ്. ഉച്ചക്കുള്ള ഇടവേളയില്‍ ഊണിനുശേഷം 15 മിനിറ്റ് മിതവേഗത്തില്‍ ചുറ്റി നടക്കുക. വൈകു ന്നേരം ചായയ്ക്കുള്ള ഇടവേളയില്‍ അഞ്ചുമിനിറ്റ് സാമാന്യം വേഗത്തില്‍ നടക്കുക.

മൂന്നു നില വരെയുള്ള പടികള്‍ കയറാന്‍ ലി ഫ്റ്റ് ഉപയോഗിക്കുകയേ അരുത്. ബസ്സില്‍ യാത്ര ചെയ്യുന്നവര്‍ വീടിനു തൊട്ടടുത്ത സ്‌റ്റോപ്പില്‍ നിന്നു കയറാതെ ഒരുസ്‌റ്റോപ്പു നട ന്നിട്ടു മാത്രം ബസ്സില്‍ കയറുക. ബസ്സിറങ്ങുമ്പോഴും ഒരു സ്‌റ്റോപ്പു നേരത്തേ ഇറങ്ങി നടക്കുക.സ്വന്തം വാഹനത്തില്‍ യാത്ര ചെയ്യുന്നവര്‍ വണ്ടി അരകിലോമീറ്ററെങ്കിലും അകലെ പാര്‍ക്ക് ചെയ്ത ശേഷം നടക്കുക.


http://wellness.mathrubhumi.com/story.php?id=84565

--
കാപട്യം സാര്‍വജനീനമാവുമ്പോള്‍ സത്യം പറയുക എന്നത് തന്നെ ഒരു വിപ്ലവപ്രവര്‍ത്തനമാണ്- ജോര്‍ജ് ഓര്‍വെല്‍
http://www.mtponline.in/


Friday, February 26, 2010

സമയം ലാഭിക്കാന്‍ 51 മാര്‍ഗങ്ങള്‍ (font problem solved)

സമയം ലാഭിക്കാന്‍ 51 മാര്‍ഗങ്ങള്‍
ഈ ഫീച്ചര്‍ വായിക്കാന്‍ നിങ്ങള്‍ സമയം കണ്ടെത്തിയാല്‍ പിന്നീട് ഒരുപാടു സമയം ലാഭിക്കാന്‍ കഴിയും. ചെയ്തു തീര്‍ക്കാന്‍ ഒരുപാടു ജോലികളുള്ള ദിവസങ്ങളില്‍, പഠിച്ചതു പോരാ എന്നു തോന്നുന്ന പരീക്ഷ ക്കാലത്തു നിങ്ങള്‍ ആഗ്രഹിച്ചിട്ടില്ലേ ഒരു ദിവസം തീരാതിരുന്നെങ്കില്‍ എന്ന്. അപ്പോ ഴാവും നമ്മള്‍ മുമ്പു പാഴാക്കിക്കളഞ്ഞ സമയെത്തുക്കുറിച്ച് ഓര്‍ക്കുന്നതു തന്നെ. നമ്മുടെ ടെന്‍ഷന്‍ എന്താണെന്നറിയാത്ത , അതിനൊത്തു കൂടാനോ കുറയാനോ തയാറാവാത്ത ബലംപിടുത്തക്കാരിയാണു സമയം. നമ്മളെ സമയത്തിനൊത്തു മാനേജ് ചെയ്യുക എന്ന ഒറ്റവഴിയേയുള്ളൂ.

സമയം ലാഭിക്കാന്‍ ഇതാ 51 മാര്‍ഗങ്ങള്‍ 
1. ഒരു ടൈം ഡയറി സൂക്ഷിക്കുക. ഒരു ദിവസം ചെയ്യേണ്ട എല്ലാ 
കാര്യങ്ങള്‍ക്കും
അതില്‍ സമയം വകയിരുത്താം. 
അപ്പോള്‍ മനസിലാവും ഒരു ദിവസം എത്ര സമയം നമ്മള്‍ പാഴാക്കുന്നുണ്ടെന്ന്. അതോര്‍ത്തു സങ്കടപ്പെട്ട് ഇനി സമയം കളയേണ്ട.ഇനിയെങ്കിലും സമയം ഫലപ്രദമായി വിനയോഗിക്കുമെന്നു തീരുമാനമെടുത്താല്‍ മതി.
2. നമ്മുടെ ആവശ്യങ്ങള്‍ മനസിലാക്കി ഏറ്റവും പ്രാധാന്യമുള്ള ജോലി ആദ്യം തീര്‍ക്കുക. ചെയ്യാനുള്ള കാര്യങ്ങളെ പ്രാധാന്യം അനുസരിച്ച് എ, ബി, സി എന്നു തരം തിരിക്കുന്നതു നല്ലതാണ്. ആദ്യ പരിഗണന എയില്‍ വരുന്ന കാര്യങ്ങള്‍ക്കു നല്‍കണം.
3. ഏതു കാര്യത്തിനും ഒരു ടാര്‍ഗെറ്റ് നിശ്ചയിക്കുക. അപ്രതീക്ഷിതമായ ചില തടസങ്ങള്‍ ഏതു ജോലിക്കിടയിലും സംഭവിക്കാം. ഒരു ഹര്‍ത്താല്‍ മതിയല്ലോ ഒരു ദിവസം നഷ്ടപ്പെടാന്‍. ഈ തടസങ്ങള്‍ മുന്‍കൂട്ടി കണ്ടു
വേണം പ്ലാന്‍ തയ്യാറാക്കാന്‍. അങ്ങനെ തടസങ്ങളൊന്നും സംഭവിക്കാതെ, ജോലി പ്രതീക്ഷിച്ച സമയത്തു തീര്‍ക്കാന്‍ കഴിഞ്ഞെങ്കില്‍ ആ സമയം കുടുംബത്തോടൊപ്പം ചെലവിടാനോ യാത്ര പോവാനോ ഉപയോഗിക്കാമല്ലോ.
4. എത്ര തിരക്കുണ്ടെങ്കിലും കുടുംബത്തിനു വേണ്ടി സമയം മാറ്റിവയ്ക്കുക. കുടുംബത്തിനനുവദിച്ച സമയത്തിനിടയില്‍ ഓഫീസ് കാര്യങ്ങള്‍ ചെയ്യുന്നതു നല്ല പ്രവണതയല്ല. കുട്ടിക്കു കഥ പറഞ്ഞുകൊടുക്കുന്നതിനിടയില്‍ ലാപ്‌ടോപ്പില്‍ ഓഫീസ് ജോലി ചെയ്യുന്നത് ടൈം മാനേജ്‌മെന്റായാണു പലരും കാണുന്നത്. അതു തെറ്റായ ധാരണയാണ്. അതുകൊണ്ട് കുട്ടിക്ക് അച്ഛന്‍ തനിക്കു വേണ്ടി സമയം ചെലവിട്ടു എന്ന തോന്നലുണ്ടാവില്ല.
5. ചില ആളുകള്‍ പറയുന്നതു കേള്‍ക്കാം ഒന്നിനും സമയം തികയുന്നില്ല. ഒരു ദിവസം നാലു മണിക്കൂര്‍ യാത്രയ്ക്കു തന്നെ പോവുമെന്ന്. ജോലി സ്ഥലത്തേക്കുള്ള യാത്രകള്‍ ഉറങ്ങിക്കളയാനുള്ളതല്ല. യാത്രയ്ക്കിടയില്‍ ചെയ്യാനുള്ള പല ജോലികളും ചെയ്തു തീര്‍ക്കാം. പാട്ടു കേള്‍ക്കാം. അടുത്ത ദിവസം ചെയ്യേണ്ട കാര്യങ്ങള്‍ കുറിച്ചുവെക്കാം.
6. എല്ലാ ജോലിയും ഞാന്‍ തന്നെ ചെയ്താലേ ശരിയാവൂ എന്ന ഭാവം ചിലര്‍ക്കെങ്കിലുമുണ്ട്. അതൊട്ടും നല്ലതല്ല. പ്രാധാന്യം കുറഞ്ഞതും, സമയം കൊല്ലുന്നതുമായ ചില ജോലികള്‍ വിശ്വസിക്കാവുന്ന ആരെയെങ്കിലും ഏല്‍പ്പിച്ചാല്‍ ആ സമയത്തു കുറേക്കൂടി പ്രാധാന്യമുള്ള ജോലികള്‍ ചെയ്യാം.താന്‍ ചെയ്തുകൊണ്ടിരുന്ന ഒരു ജോലി മറ്റൊരാള്‍ ചെയ്യുമ്പോള്‍ ആദ്യം കുറച്ചു തെറ്റുകള്‍ പറ്റാം. കൂടുതല്‍ സമയവും എടുക്കുമായിരിക്കും. പക്ഷേ, കാലക്രമേണ അതൊക്കെ ശരിയായിക്കോളും.
7. പറ്റില്ല എന്നു പറയാനുള്ള മടി കാരണം സമയനഷ്ടം അനുഭവിക്കേണ്ടി വരുന്ന ഒരുപാടുപേരുണ്ട്. അത്യാവശ്യമായിട്ട് എന്തെങ്കിലും ജോലി ചെയ്യുന്നതിനിടയിലാവും ഒരരു സുഹൃത്ത് പാര്‍ട്ടിക്കു പോവാന്‍ വിളിക്കുന്നത്. താല്‍പ്പര്യമില്ലെങ്കിലും സുഹൃത്തിനോടു വരുന്നില്ലെന്നു പറയാനുള്ള മടി കാരണം പാര്‍ട്ടിക്കു പോവും. ജോലി തീരാത്തതു കൊണ്ടു തന്നെ പാര്‍ട്ടി എന്‍ജോയ് ചെയ്യാനും കഴിയില്ല.
8. ചില ആളുകള്‍ ഇഷ്ടമില്ലാത്ത കാര്യം മടി കാരണം വെറുതെ വൈകിയ്ക്കാറുണ്ട്. എപ്പോഴാണെങ്കിലും അതു നിങ്ങള്‍ തന്നെ ചെയ്‌തേ പറ്റൂ. അപ്പോള്‍ പിന്നെ എത്രയും നേരത്തേ ചെയ്യാന്‍ തുടങ്ങിയാല്‍ അതു തീര്‍ക്കാന്‍ കൂടുതല്‍ സമയം കിട്ടും.

ജോലിസ്ഥലത്തു ചെയ്യേണ്ടത്       
9. ഒരേ സമയം പല ജോലികള്‍ ചെയ്യുന്നതു സമയ ലാഭമുണ്ടാക്കുമെന്നാണു പൊതുവെയുള്ള ധാരണ. പക്ഷേ, അതു നമ്മള്‍ ചെയ്യുന്ന ജോലിയുടെ പ്രാധാന്യം കണക്കിലെടുത്തിരിക്കും. വളരെ പ്രധാനപ്പെട്ട ഒരു ജോലി ചെയ്യുന്നതിനിടയില്‍ വേറെ എന്തെങ്കിലും ജോലി കൂടി ചെയ്യാന്‍ ശ്രമിച്ചാല്‍ ശ്രദ്ധ നഷ്ടപ്പെടാനും തെറ്റുകള്‍ കൂടാനും സാദ്ധ്യതയുണ്ട്. ഇരട്ടി ജോലിയുണ്ടാക്കി വയ്ക്കുകയാവും ചുരുക്കത്തില്‍ ചെയ്യുന്നത്.
10. ഒരു ജോലിയും പിന്നീടു ചെയ്യാമെന്നു കരുതി മാറ്റിവയ്ക്കരുത്. കഴിയുന്നത്ര ജോലികള്‍ അപ്പപ്പോള്‍ തീര്‍ക്കുക. ഒരു ഇ-മെയില്‍ വന്നാല്‍ അതിന് അപ്പോള്‍ തന്നെ മറുപടി അയക്കുക.
11. ഓരോരുത്തര്‍ക്കും ജോലി ചെയ്യാന്‍ ഏറ്റവും താല്‍പ്പര്യമുള്ള സമയമുണ്ടാവും. ആ സമയത്ത് ഏറ്റവും ബുദ്ധിമുട്ടുള്ള ജോലി ചെയ്യുക. അതു ചെയ്തു ക്ഷീണിക്കുമ്പോഴേക്കും നമുക്ക് ഇഷ്ടമുള്ള ജോലി ചെയ്യാന്‍ തുടങ്ങാം. അപ്പോള്‍ രണ്ടു ജോലികളും നടക്കും.
12. ഓരോ ദിവസവും ചെയ്യേണ്ട ജോലികള്‍ കുറിച്ചു വയ്ക്കുക. ചെയ്ത കാര്യങ്ങള്‍ ടിക്ക് ചെയ്തു മുന്നോട്ടു പോവാം. എന്നും നമ്മള്‍ ഉദ്ദേശിക്കുന്നതുപോലെ എല്ലാ കാര്യങ്ങളും നടക്കണമെന്നില്ല. അവയെ അടുത്ത ദിവസത്തെ ലിസ്റ്റില്‍ വീണ്ടും ഉള്‍പ്പെടുത്താന്‍ വിട്ടു പോവരുത്.
13. ജോലി സമയങ്ങളില്‍ പ്രത്യേകിച്ചും ഉച്ച നേരത്ത് അമിതമായി ഭക്ഷണം കഴിക്കരുത്. വയര്‍ നിറഞ്ഞാല്‍ സ്വാഭാവികമായും ജോലി നന്നായി ചെയ്യാന്‍ കഴിയില്ല. ലഞ്ച് പാര്‍ട്ടിയുള്ള ദിവസങ്ങളില്‍ ഭക്ഷണത്തിനു മുമ്പ് പ്രധാനപ്പെട്ട ജോലികള്‍ തീര്‍ക്കുന്നതാണു ബുദ്ധി.
14. ഒരു വലിയ പ്രൊജക്ട് ചെയ്തു തുടങ്ങാന്‍ ബുദ്ധിമുട്ടുണ്ടാവും. ആ വലിയ പ്രോജക്ടിനെ ചെറിയ ഭാഗങ്ങളായി തരംതിരിച്ച് ചെയ്താല്‍ ജോലി തീരുന്നതു നമ്മളറിയില്ല.
15. ഓഫീസിലാണെങ്കിലും വീട്ടിലാണെങ്കിലും നന്നായി കാണാവുന്ന സ്ഥലത്തു വേണം ക്‌ളോക്ക് വയ്ക്കാന്‍. സമയം പോവുമ്പോള്‍ ഒരു കണ്ണുണ്ടാവുമല്ലോ?
16. ജീവിതത്തില്‍ പല സ്ഥലങ്ങളിലും നമുക്കു കാത്തു നില്‍ക്കേണ്ടി വരും. അതു നമ്മളെ കാണാന്‍ വരുന്ന ആള്‍ വൈകിയതുകൊണ്ടാവാം. ട്രാഫിക് ബ്‌ളോക്കില്‍ കുടുങ്ങുമ്പോഴാവാം. ആ കാത്തു നില്‍പ്പു പോലും പ്രയോജനപ്പെടുത്താം. ചില ചെറിയ ചെറിയ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ ഈ സമയം ധാരാളമാണ്.
17. കുടുംബസമേതമുള്ള യാത്രകളിലും മറ്റും ആദ്യമേ റൂം ബുക്ക് ചെയ്യാന്‍ ശ്രമിക്കുക. ഒരു നഗരത്തില്‍ രണ്ടു ദിവസത്തേക്കോ മറ്റോ ഉള്ള യാത്രയ്ക്കാവും പോവുക. അതിനിടെ മുറിയന്വേഷിച്ചു മണിക്കൂറുകള്‍ നഷ്ടപ്പെടുത്തണ്ടല്ലോ?
18. പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നതു ശീലമാക്കിയാല്‍ ഒരുപാടു സമയലാഭമുണ്ട്. റയില്‍വെ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ റയില്‍വെ സ്‌റ്റേഷന്‍ വരെ യാത്ര ചെയ്ത് മണിക്കൂറുകള്‍ ക്യൂ നില്‍ക്കേണ്ട. വീട്ടില്‍ ഇന്റര്‍നെറ്റിനു മുന്നിലിരുന്ന് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചു ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതേയുള്ളൂ.


http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?pageType=Article&contentType=EDITORIAL&programId=1073753136&articleType=English&tabId=5&contentId=6794555&BV_ID=@@@
--
കാപട്യം സാര്‍വജനീനമാവുമ്പോള്‍ സത്യം പറയുക എന്നത് തന്നെ ഒരു വിപ്ലവപ്രവര്‍ത്തനമാണ്- ജോര്‍ജ് ഓര്‍വെല്‍
http://www.mtponline.in/




Wednesday, February 17, 2010

കര്‍ക്കരെയെ കൊന്നതാര്- വീഡിയോ-2

ഹു കില്‍ഡ് കര്‍ക്കരെ എന്ന പുസ്തകത്തിന്റെ മലയാളം പരിഭാഷ(തേജസ് പബ്ലിക്കേഷന്‍സ്) പ്രകാശന  ചടങ്ങില്‍ മുംബൈ ആക്രമണത്തിന്റെ നിഗൂഢതകളെക്കുറിച്ചും മഹാരാഷ്ട്രാ എ.ടി.എസ് തലവന്‍ ഹേമന്ദ് കര്‍ക്കരെയുടെ കൊലപാതകികള്‍ ആരെന്നതിനെക്കുറിച്ചും മുന്‍ മഹാരാഷ്ട്രാ ഐ.ജി എസ് എം മുഷ്്‌രിഫ് സംസാരിക്കുന്നു(വീഡിയോ).

കര്‍ക്കരെയെ കൊന്നതാര്- വീഡിയോ-1

ഹു കില്‍ഡ് കര്‍ക്കരെ എന്ന പുസ്തകത്തിന്റെ മലയാളം പരിഭാഷ(തേജസ് പബ്ലിക്കേഷന്‍സ്) പ്രകാശന  ചടങ്ങില്‍മുംബൈ ആക്രമണത്തിന്റെ നിഗൂഢതകളെക്കുറിച്ചും മഹാരാഷ്ട്രാ എ.ടി.എസ് തലവന്‍ ഹേമന്ദ് കര്‍ക്കരെയുടെ കൊലപാതകികള്‍ ആരെന്നതിനെക്കുറിച്ചും മുന്‍ മഹാരാഷ്ട്രാ ഐ.ജി എസ് എം മുഷ്്‌രിഫ് സംസാരിക്കുന്നു(വീഡിയോ).


Sunday, February 7, 2010

'മുസ്‌ലിം‘ പത്രം, ‘ഹിന്ദു‘ വായന - രാജീവ് കൂപ്


മാധ്യമം, സിറാജ്‌, വര്‍ത്തമാനം, തേജസ്‌ തുടങ്ങിയ മുസ്‌ലിം പത്രങ്ങള്‍...'മലയാളത്തിലെ പ്രശസ്‌തമായ ന്യൂസ്‌ ചാനലില്‍ പ്രതിവാര മാധ്യമ അവലോകന പംക്തി കൈകാര്യം ചെയ്യുന്ന പ്രസിദ്ധനായ ഒരാള്‍ സ്ഥിരമായി ഉപയോഗിക്കുന്ന ഒരു പ്രയോഗമാണ്‌ ഇത്‌. മുസ്‌ലിം സംഘടനകള്‍ നടത്തുന്നവയാണ്‌ മേല്‍പറഞ്ഞ നാല്‌ പത്രങ്ങളും എന്നതു കൊണ്ട്‌ ഈ പ്രസ്‌താവന വസ്‌തുതാവിരുദ്ധമാണെന്ന്‌ പറയാനാവില്ല. പക്ഷേ, പതിവായി ഈ വിശേഷണം ഉപയോഗിക്കുമ്പോള്‍ അത്‌ നിര്‍ദോഷമാണെന്നും കരുതാനാവില്ല.


മുസ്‌ലിം പത്രങ്ങള്‍ എന്ന്‌ വിശേഷിപ്പിക്കുന്നതിന്‌ അപ്പുറത്ത്‌ ഓരോ പത്രവും മുസ്‌ലിംകളിലെ ഏതേത്‌ വിഭാഗത്തെ പ്രതിനിധാനം ചെയ്യുന്നുവെന്ന്‌ വ്യക്തമാക്കാനും അദ്ദേഹം തയ്യാറാവാറുണ്ട്‌. ഇത്രയും ജാഗ്രത മറ്റു പത്രങ്ങളുടെ കാര്യത്തില്‍ കണ്ടുവരാറില്ല എന്നത്‌ കൂടി പരിഗണിക്കുമ്പോള്‍ പ്രശ്‌നം കുറേക്കൂടി സങ്കീര്‍ണമാണെന്ന്‌ വ്യക്തമാവും.


മുസ്‌ലിം സമുദായ സംഘടനകള്‍ നടത്തുന്ന പത്രങ്ങള്‍ സ്വന്തം സംഘടനകളെ സംബന്ധിച്ച വാര്‍ത്തകളും ആ സംഘടന ഉയര്‍ത്തിപ്പിടിക്കുന്ന നിലപാടുകളും പ്രചരിപ്പിക്കാന്‍ ശ്രമിക്കുക സ്വാഭാവികം. പക്ഷേ, അതുകൊണ്ടു മാത്രം അതൊരു മുസ്‌ലിം പത്രമാണെന്ന്‌ പറയാനാവുമോ? സംഘടനകളുടെ ആശയങ്ങളും നിലപാടുകളും അറിയിക്കുമ്പോള്‍ തന്നെ പൊതുസമുഹത്തെ ബാധിക്കുന്നതും അവര്‍ അറിയേണ്ടതുമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യാനാണ്‌ ഈ പത്രങ്ങളെല്ലാം ഭൂരിഭാഗം സ്ഥലവും ചിലവഴിക്കുന്നത്‌. ശബരിമല മുതല്‍ താഴേക്ക്‌ എല്ലാ ക്ഷേത്രങ്ങളുടെയും കാര്യത്തില്‍ നല്ല താത്‌പര്യം പ്രകടിപ്പിക്കുകയും വിവിധ ഹൈന്ദവ സമുദായ സംഘടനകളുടെ വാര്‍ത്തകള്‍ക്ക്‌ നല്ല പ്രാധാന്യം നല്‍കുകയും ചെയ്യുന്ന പത്രമാണ്‌ മാതൃഭൂമിയെന്ന്‌ അത്‌ വായിക്കുന്ന ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. അതുകൊണ്ട്‌ മാതൃഭൂമിയെ ഹിന്ദുപ്പത്രമെന്ന്‌ ആരും വിശേഷിപ്പിക്കാറില്ല, മേല്‍പ്പറഞ്ഞ മാധ്യമ വിദഗ്‌ധനും.


മലയാള മനോരമ അച്ചായന്റെ പത്രം എന്ന നിലക്കേ വിശേഷിപ്പിക്കപ്പെടാറുള്ളൂ. സഭാ തര്‍ക്കവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പരാമര്‍ശിക്കപ്പെടുമ്പോള്‍ വല്ലപ്പോഴും ഓര്‍ത്തഡോക്‌സ്‌ പക്ഷത്തെയാണ്‌ മനോരമ പ്രതിനിധാനം ചെയ്യുന്നത്‌ എന്ന്‌ പറയാറുണ്ടെന്ന്‌ മാത്രം. ദീപികയെ വിശേഷിപ്പിക്കാന്‍ നസ്രാണി എന്ന വാക്ക്‌ ഉപയോഗിച്ചു കേട്ടിട്ടുണ്ട്‌. നസ്രാണി ദീപിക എന്നത്‌ മുന്‍ കാലങ്ങളില്‍ അവര്‍ തന്നെ സ്വയം വിശേഷിപ്പിക്കാന്‍ ഉപയോഗിച്ചിരുന്നതാണ്‌. അതുകൊണ്ടുതന്നെ അത്‌ ഉപയോഗിക്കുന്നതില്‍ അപാകത തോന്നേണ്ട കാര്യമില്ല. ഈ വിശേഷണങ്ങളും `മുസ്‌ലിം പത്രങ്ങള്‍' എന്നതിനെപ്പോലെ സ്ഥിരമായവയല്ല.


തന്റെ പരിപാടിക്ക്‌ കൊഴുപ്പുകൂട്ടാന്‍ അവതാരകന്‍ ഉപയോഗിക്കുന്ന ഈ വിശേഷണം ഒറ്റനോട്ടത്തില്‍ പ്രത്യേകിച്ച്‌ ഉപദ്രവമൊന്നും ചെയ്യുന്നില്ല. പക്ഷേ, ആവര്‍ത്തിച്ച്‌ ഉപയോഗിക്കപ്പെടുമ്പോള്‍ ഈ പരിപാടി സ്ഥിരമായി വീക്ഷിക്കാന്‍ ഇടയുള്ള സമൂഹത്തിന്‌ കിട്ടാന്‍ ഇടയുള്ള ചിത്രം മുസ്‌ലിംകള്‍ക്ക്‌ വേണ്ടി മാത്രമിറങ്ങുന്ന ചില പത്രങ്ങള്‍ ഇവിടെയുണ്ട്‌ എന്നതായിരിക്കും. മുസ്‌ലിം സംഘടനകള്‍ നടത്തുകയും അവരുടെ വാര്‍ത്തകള്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുകയും ചെയ്യുമ്പോള്‍ തന്നെ വ്യക്തമായ ന്യൂനപക്ഷ-പിന്നാക്ക വിഭാഗങ്ങളെ ഉള്‍ക്കൊള്ളുന്ന രാഷ്‌ട്രീയ കാഴ്‌ചപ്പാടുകള്‍ ഈ പത്രങ്ങള്‍ മുന്നോട്ടുവെക്കുന്നുണ്ട്‌ എന്ന വസ്‌തുത പൊതുസമൂഹത്തിന്റെ മുന്നില്‍ തമസ്‌കരിക്കപ്പെടുകയും ചെയ്യും. സൃഷ്‌ടിക്കപ്പെടുന്ന തെറ്റിദ്ധാരണകള്‍ പുറമെയാണ്‌.


ഗുജറാത്തിലെ വംശഹത്യക്ക്‌ കാരണമായിപ്പറയുന്ന സബര്‍മതി എക്‌സ്‌പ്രസ്സിലെ തീപ്പിടിത്തം യാദൃച്ഛികമായി സംഭവിച്ചതാണെന്നാണ്‌ കഴിഞ്ഞ യു പി എ സര്‍ക്കാറിന്റെ കാലത്ത്‌ റെയില്‍വേ മന്ത്രാലയം നിയോഗിച്ച യു സി ബാനര്‍ജി കമ്മിറ്റി റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. ഈ റിപ്പോര്‍ട്ട്‌ ഹിന്ദു ദിനപ്പത്രം പൂര്‍ണമായി പ്രസിദ്ധീകരിച്ചു. ഈ റിപ്പോര്‍ട്ട്‌ അതേപടി വിവര്‍ത്തനം ചെയ്‌ത്‌ മുന്‍പറഞ്ഞ പത്രങ്ങളിലൊന്ന്‌ പ്രസിദ്ധീകരിച്ചു. ഇത്‌ ശ്രദ്ധയില്‍പ്പെട്ട ഒരു കോളജധ്യാപകന്‍ പ്രതികരിച്ചത്‌ നിങ്ങള്‍ക്ക്‌ താത്‌പര്യമുള്ള വിധത്തില്‍ റിപ്പോര്‍ട്ട്‌ പ്രസിദ്ധീകരിച്ചുവല്ലേ എന്നായിരുന്നു. മുസ്‌ലിം സംഘടന നടത്തുന്ന പത്രം യു സി ബാനര്‍ജി റിപ്പോര്‍ട്ട്‌ വളച്ചൊടിച്ച്‌ പ്രസിദ്ധീകരിച്ചുവെന്ന സൂചനയാണ്‌ അദ്ദേഹം നല്‍കിയത്‌. ഹിന്ദു ദിനപ്പത്രത്തില്‍ വന്ന പൂര്‍ണരൂപം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ഇവര്‍ക്കെന്താണ്‌ ഇതില്‍ താത്‌പര്യം എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. മനസ്സിലെങ്കിലും വര്‍ഗീയമായ വേര്‍തിരിവുകള്‍ നിലനില്‍ക്കുന്ന സമൂഹത്തില്‍ മുസ്‌ലിം പത്രങ്ങള്‍ എന്ന്‌ ആവര്‍ത്തിച്ച്‌ ഉപയോഗിച്ച്‌ സ്ഥാപിക്കുമ്പോള്‍ ഇത്തരം സംശയങ്ങള്‍ അധികരിക്കുക മാത്രമേയുണ്ടാവൂ.


മാധ്യമ വിശകലന വിദഗ്‌ധന്റെ മുസ്‌ലിം പത്ര പ്രയോഗവും അധ്യാപകന്റെ സംശയവും
എന്തുകൊണ്ടുണ്ടാവുന്നു എന്ന ചോദ്യത്തിന്‌ ഉത്തരം തേടേണ്ടത്‌ ചരിത്രത്തിലും ഭാഷയിലും ഇവരണ്ടും ഏതുരീതിയില്‍ കൈമാറ്റം ചെയ്യപ്പെടുന്നുവെന്നതിലുമാണ്‌. മുഗള്‍ ഭരണകാലത്ത്‌ മുസ്‌ലിംകളല്ലാത്തവര്‍ തലക്കരം നല്‍കേണ്ടിവന്നിരുന്നുവെന്നാണ്‌ നാമൊക്കെ പഠിക്കുന്ന ചരിത്രം. അക്‌ബര്‍ ഇത്‌ നിര്‍ത്തലാക്കിയെന്നും ഔറംഗസീബിന്റെ കാലത്ത്‌ പുനരാരംഭിച്ചുവെന്നും പഠിക്കും. പക്ഷെ, അന്ന്‌ ഭൂസ്വാമിമാരായിരുന്ന സവര്‍ണ ഹിന്ദുക്കള്‍ താണജാതിക്കാരെക്കൊണ്ട്‌ ഭൂമിയില്‍ പണിയെടുപ്പിച്ച്‌ ധാന്യം സ്വന്തം പത്തായപ്പുരയില്‍ നിറച്ചിരുന്നത്‌ മറ്റൊരു `തലക്കരം' തന്നെയായിരുന്നുവെന്ന്‌ നാം പഠിപ്പിക്കാറില്ല, പഠിക്കാറുമില്ല. ജന്മിക്ക്‌ വേണ്ടത്ര ധാന്യം ഉത്‌പാദിപ്പിക്കാന്‍ കഴിയാത്ത കീഴാളന്‌ ജീവന്‍ നഷ്‌ടപ്പെടുന്നത്‌ അന്ന്‌ അപൂര്‍വമായിരുന്നില്ല. ഈ സമ്പ്രദായത്തില്‍ തലക്കരം മാത്രമല്ല ഈടാക്കപ്പെട്ടിരുന്നത്‌. കീഴാള കുടുംബത്തിലെ സ്‌ത്രീകള്‍ ജന്മിമാരുടെ സ്വത്തായിരുന്നു. അവര്‍ക്ക്‌ ഉപയോഗിക്കണമെന്ന്‌ തോന്നുമ്പോള്‍ അതിന്‌ സൗകര്യമൊരുക്കാന്‍ കീഴാളര്‍ക്ക്‌ `ബാധ്യത'യുണ്ടായിരുന്നു.


മുഗള്‍ രാജാക്കന്‍മാര്‍ തലക്കരം പ്രഖ്യാപിച്ചത്‌ തങ്ങളുടെ മതത്തിലേക്ക്‌ കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌. പരിവര്‍ത്തനം ചെയ്യപ്പെട്ടാല്‍ തലക്കരം ഒഴിവാകുമായിരുന്നു, തുല്യതക്ക്‌ അവസരം ലഭിക്കുമായിരുന്നു. ജന്മി - കുടിയാന്‍ സമ്പ്രാദയത്തില്‍ ഈ ഒരു സാധ്യതപോലുമുണ്ടായിരുന്നില്ല. താണജാതിക്കാരന്‍ ജന്മിയുടെ ഉപയോഗത്തിന്‌ വേണ്ടി മാത്രമുള്ളവന്‍ മാത്രമായി തുടരുകയായിരുന്നു. അധികാരം, കുലമഹിമ എന്നിവയില്‍ അധിഷ്‌ഠിതമായാണ്‌ ചൂഷണവും പീഡനവും നടന്നിരുന്നത്‌ എന്ന ചരിത്രപാഠം ഒരു മതവിഭാഗത്തിലെ രാജാക്കന്‍മാര്‍ ഭൂരിപക്ഷ സമുദായത്തോട്‌ നീതികേട്‌ കാട്ടി എന്ന്‌ ലളിതവത്‌കരിക്കുകയാണ്‌ നാം ചെയ്യുന്നത്‌.


രാജ്യവിസ്‌തൃതി വര്‍ധിപ്പിക്കാന്‍ രാജാക്കന്‍മാര്‍ നടത്തിയ എല്ലാ ആക്രമണങ്ങളും കൊള്ളക്കും കൊള്ളിവെപ്പിനും കാരണമായിട്ടുണ്ട്‌. പക്ഷേ, ബാബറും ടിപ്പു സുല്‍ത്താനും നടത്തിയ ആക്രമണങ്ങളെയും കൊള്ളകളെയും കുറിച്ചാണ്‌ നാം കൂടുതല്‍ പഠിക്കാറ്‌. അവര്‍ നടത്തിയ നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങളെക്കുറിച്ചും. തിരുവിതാംകൂര്‍ രാജവംശത്തിന്റെ ചരിത്രത്തിലെ വീരനായകനായി മാത്രമേ മാര്‍ത്താണ്ഡവര്‍മ നമ്മുടെ മുന്നില്‍ അവതരിക്കാറുള്ളൂ. യുദ്ധത്തില്‍ എട്ടുവീട്ടില്‍ പിള്ളമാരെയും പത്മനാഭന്‍ തമ്പിയെയും കീഴടക്കി രാജ്യഭാരം പിടിച്ചെടുക്കുന്ന അദ്ദേഹം, പിള്ളമാരെ കഴുവേറ്റുകയും അവരുടെ കുടുംബങ്ങളിലെ സ്‌ത്രീകളെ തുറകയറ്റുകയും ചെയ്‌തുവെന്നതും ഒരു വീരോചിത പ്രവൃത്തിയായാണ്‌ അവതരിപ്പിക്കപ്പെടാറ്‌.


രാജ്യദ്രോഹക്കുറ്റം ചുമത്തി എട്ടുവീടരില്‍ അവേശേഷിച്ച പുരുഷന്‍മാരെ കഴുവേറ്റിയത്‌ ഒരു പരിധിവരെ അംഗീകരിക്കപ്പെട്ടേക്കാം. പക്ഷേ, നിസ്സഹരായ സ്‌ത്രീകളെ തുറകയറ്റിയതിനെയോ? സ്‌ത്രീകളെ അകാരണമായി ശിക്ഷിച്ചുവെന്നത്‌ മാത്രമല്ല ഇവിടുത്തെ പ്രശ്‌നം. അവരെ മുക്കുവര്‍ക്ക്‌ കൈമാറാന്‍ തീരുമാനിക്കുമ്പോള്‍ മുക്കുവര്‍ അധഃകൃതരാണെന്ന ചിന്ത അരക്കിട്ടുറപ്പിക്കുകയും ചെയ്യുന്നു. പക്ഷേ, ഇത്തരത്തില്‍ മാര്‍ത്താണ്ഡവര്‍മയുടെ ചരിത്രം നമ്മുടെ മുന്നില്‍ അവതരിപ്പിക്കപ്പെടാറില്ല. ബുദ്ധവിഹാരങ്ങള്‍ ആക്രമിച്ച്‌ ഭിക്ഷുക്കളുടെ തലയറുത്ത്‌ അധികാരം തിരിച്ചുപിടിച്ച സവര്‍ണസേനയെക്കുറിച്ച്‌ പരാമര്‍ശിക്കപ്പെടാറേയില്ല. പക്ഷേ, മലബാറിനെ ആക്രമിച്ചു കീഴടക്കിയ ടിപ്പു സുല്‍ത്താന്‍ അവിടെ ഭരണപരമായ പല നല്ലകാര്യങ്ങളും ചെയ്‌തുവെന്ന്‌ പറയുന്നതിന്റെ തൊട്ടുപിറകെ അദ്ദേഹത്തിന്റെ സേന ക്ഷേത്രങ്ങള്‍ കൊള്ളയടിക്കുകയും നിരവധി കുടുംബങ്ങളെ നിര്‍ബന്ധിച്ച്‌ മതം മാറ്റുകയും ചെയ്‌തുവെന്ന്‌ പറയാന്‍ മറക്കാറില്ല. വിദ്യാര്‍ഥികളെ സഹായിക്കാനായി പത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്ന പ്രത്യേക പതിപ്പുകള്‍ പരിശോധിച്ചാല്‍ ഇത്‌ വ്യക്തമാവും.


ക്ഷേത്രങ്ങള്‍ കൊള്ളയടിക്കപ്പെട്ടുവെന്ന്‌ ആവര്‍ത്തിച്ച്‌ പറയുന്നവര്‍, അന്നത്തെ ക്ഷേത്രങ്ങള്‍ക്കു മേല്‍ ആര്‍ക്കായിരുന്നു അവകാശമെന്നോ സാമൂഹ്യമായ അടിച്ചമര്‍ത്തലിന്റെയും ചൂഷണത്തിന്റെയും കേന്ദ്രങ്ങളായിരുന്നു അവയെന്നോ സൂചിപ്പിക്കാറില്ല. വേദം കേള്‍ക്കുന്ന താണജാതിക്കാരന്റെ ചെവിയില്‍ ഈയമുരുക്കിയൊഴിക്കണമെന്ന്‌ കല്‍പ്പിച്ചിരുന്ന സവര്‍ണരുടെ കൈകകളിലായിരുന്നു ക്ഷേത്രങ്ങള്‍. അവക്കു നേരെ നടന്ന ആക്രമണങ്ങള്‍ ഒരു പക്ഷേ, കീഴാളന്റെ പ്രതിഷേധത്തിന്റെ ഭാഗം കൂടി ആയിരുന്നിരിക്കാം. പക്ഷേ, ചരിത്ര വ്യാഖ്യാനം ആ വഴിക്ക്‌ ചിന്തിക്കാറേയില്ല.


ഇത്‌ ചരിത്രം മാത്രമല്ല, വര്‍ത്തമാനം കൂടിയാണ്‌. കേരളത്തില്‍ നിന്ന്‌ മണിക്കൂറുകള്‍ മാത്രം സഞ്ചരിച്ചാല്‍ എത്തിപ്പെടുന്ന തമിഴ്‌നാടിന്റെ ഗ്രാമങ്ങളില്‍ ഇപ്പോഴും ക്ഷേത്രങ്ങളില്‍ താണജാതിക്കാര്‍ക്ക്‌ പ്രവേശം നിഷിദ്ധമാണ്‌. ക്ഷേത്രപ്രവേശത്തിന്‌ ദളിതുകള്‍ ശ്രമിച്ചതിനെത്തുടര്‍ന്ന്‌ സംഘര്‍ഷമുണ്ടായ വാര്‍ത്തകള്‍ നമ്മുടെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യാറില്ലെന്ന്‌ മാത്രം. ക്ഷേത്രം പ്രവേശം മാത്രമല്ല ഇവിടെ നിഷേധിക്കപ്പെടുന്നത്‌. ഉയര്‍ന്ന ജാതിക്കാര്‍ കൂട്ടമായി താമസിക്കുന്ന പ്രദേശത്തുകൂടെ വഴി നടക്കാന്‍ താണജാതിക്കാരന്‌ ഇപ്പോഴും അവകാശം ലഭിക്കാത്ത സ്ഥലങ്ങളുണ്ട്‌. ചെറിയ ചായക്കടകളില്‍പ്പോലും ഉയര്‍ന്ന ജാതിക്കാരനും താഴ്‌ന്ന ജാതിക്കാരനും രണ്ട്‌ പാത്രത്തില്‍ വിളമ്പ്‌ പതിവുണ്ട്‌. ഹോട്ടലില്‍ താഴ്‌ന്ന ജാതിക്കാരെ ബഞ്ചിലിരിക്കാന്‍ അനുവദിക്കാത്ത സ്ഥലങ്ങളും കുറവല്ല. സാമൂഹ്യമായ അസമത്വത്തില്‍ മനംനൊന്ത്‌ മതം മാറുന്നവരുടെ എണ്ണം കുറവല്ല. കന്യാകുമാരി, നാഗര്‍കോവില്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ക്രിസ്‌തീയരുടെ എണ്ണം വര്‍ധിച്ചതിന്‌ പിന്നില്‍ ഈ സാമൂഹ്യ വ്യവസ്ഥക്ക്‌ വലിയ പങ്കുണ്ട്‌.


ഹിന്ദു, ക്രിസ്‌ത്യന്‍ പെണ്‍കുട്ടികളെ പ്രണയം നടിച്ച്‌ മതം മാറ്റാന്‍ ലൗ ജിഹാദ്‌ എന്ന പേരില്‍ വലിയ സംഘം പ്രവര്‍ത്തിക്കുന്നു എന്ന വാര്‍ത്തകള്‍ സജീവമായ ഇക്കാലത്ത്‌ `മുസ്‌ലിം പത്രങ്ങള്‍' എന്ന പ്രയോഗത്തിനും നേരത്തെ അധ്യാപകന്‍ ഉന്നയിച്ച സംശയങ്ങള്‍ക്കും അര്‍ഥമേറുന്നു. ലൗ ജിഹാദ്‌ എന്ന സംഘടന കേരളത്തില്‍ പ്രവര്‍ത്തിക്കുന്നില്ല എന്ന്‌ ഡി ജി പി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്‌മൂലം മാധ്യമം, സിറാജ്‌ തുടങ്ങിയ പത്രങ്ങള്‍ പ്രസിദ്ധീകരിക്കുകയും ഇതേ വാര്‍ത്ത പ്രണയം നടിച്ച്‌ മതംമാറ്റാന്‍ സംഘടിത ശ്രമമെന്നതിന്‌ പ്രാധാന്യം നല്‍കി മാതൃഭൂമി റിപ്പോര്‍ട്ട്‌ ചെയ്യുകയും ചെയ്യുമ്പോള്‍ മുസ്‌ലിം പത്രങ്ങള്‍ എന്ന പ്രചാരത്തിന്‌ ഏറെ അര്‍ഥതലങ്ങളുണ്ടാവും. ഒരു സമുദായത്തിന്റെ മേല്‍ നേരത്തെ തന്നെ സൃഷ്‌ടിക്കപ്പെട്ട സംശയത്തിന്റെ നിഴലിന്‌ കൂടുതല്‍ കനം വെക്കുമെന്ന്‌ അര്‍ഥം. ഇത്‌ ഒരു പരിപാടിയുടെ മാത്രം സംഭാവനയല്ല. മറിച്ച്‌ നമ്മുടെ മാധ്യമങ്ങള്‍, പൊതുമാധ്യമങ്ങളെന്ന്‌ വിശേഷിപ്പിക്കപ്പെടുന്നവ പ്രത്യേകിച്ചും, സ്വീകരിച്ചുവരുന്ന നിലപാടുകളുടെ കൂടി സംഭാവനയാണ്‌.


ലവ്‌ ജിഹാദിന്റെ പേരില്‍ ആദ്യം പുറത്തുവന്നത്‌ അഷ്‌കര്‍ - സില്‍ജ സംഭവമായിരുന്നു. കര്‍ണാടകക്കാരി സില്‍ജ, കണ്ണൂര്‍കാരന്‍ അഷ്‌കറിനെ പ്രണയിച്ച്‌ ഒരുമിച്ച്‌ ജീവിക്കാന്‍ തീരുമാനിച്ചു. ഇത്‌ സഫലമാവുന്നതിനായി മതം മാറിയിട്ടുണ്ടാവാം. പക്ഷേ, ഇത്‌ ലൗ ജിഹാദാണെന്ന്‌ ഹിന്ദു ഏകോപനസമിതി ആരോപിച്ചു. ഈ ആരോപണത്തെ അടിസ്ഥാനമാക്കി ചാനലുകളടക്കം മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കി. അഷ്‌കറിനും സില്‍ജക്കും പറയാനുള്ളത്‌ ആരെങ്കിലും കേട്ടോ എന്നത്‌ സംശയമണ്‌. കണിച്ചുകുളങ്ങരക്കേസില്‍ പ്രതിയാവുകയും ദീര്‍ഘകാലം ഒളിവില്‍ കഴിയുകയും ചെയ്‌ത സജിത്ത്‌ പോലീസിന്‌ കീഴടങ്ങും മുമ്പ്‌ രഹസ്യമായി അഭിമുഖം സംഘടിപ്പിച്ച്‌ അത്‌ ഒരു സെക്കന്റ്‌ പോലും എഡിറ്റ്‌ ചെയ്‌ത്‌ നീക്കാതെ പ്രക്ഷേപണം ചെയ്യാന്‍ താത്‌പര്യം കാട്ടിയ ചാനലുകള്‍ (റിപ്പോര്‍ട്ടര്‍മാര്‍) അഷ്‌കറിനെയും സില്‍ജയെയും കാണാന്‍ തയ്യാറാവാതിരുന്നത്‌ എന്തുകൊണ്ടാണാവോ?


വാര്‍ത്തകള്‍ വന്ന്‌ വിവാദം ശക്തമായപ്പോള്‍ അഷ്‌കറും സില്‍ജയും തങ്ങളുടെ ഭാഗം വിശദീകരിക്കാന്‍ വാര്‍ത്താ സമ്മേളനം വിളിക്കുകയായിരുന്നു. കണിച്ചുകുളങ്ങരക്കേസിലെ പ്രതി സജിത്തിനെപ്പോലെ പെണ്‍കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുകയും അത്‌ വീഡിയോയില്‍ പകര്‍ത്തി സൂക്ഷിക്കുകയും ചെയ്‌ത സന്തോഷ്‌ മാധവന്റെ അഭിമുഖം ചിത്രീകരിക്കാനും നമ്മുടെ ചാനലുകള്‍ മത്സരിച്ചിരുന്നുവെന്ന്‌ ഓര്‍ക്കുക.
ലൗ ജിഹാദിന്റെ ഭാഗമായി കര്‍ണാടകത്തിലെയും കേരളത്തിലെയും നിരവധി പെണ്‍കുട്ടികളെ മതംമാറ്റിയിട്ടുണ്ടെന്നും അവരെ ഭീകരപ്രവര്‍ത്തനത്തിന്‌ പ്രേരിപ്പിക്കുകയാണെന്നും ആരോപണം നിലനില്‍ക്കുന്നുണ്ട്‌. ശ്രീരാമസേനയുടെ നേതാവ്‌ മുത്തലിക്ക്‌ മുതല്‍ എസ്‌ എന്‍ ഡി പി യോഗത്തിന്റെ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വരെയുള്ളവര്‍ ഇക്കാര്യം പറയുന്നു. ഇതിനെതിരെ ബോധവത്‌കരണം നടത്തുമെന്നും ഇരുവരും പ്രഖ്യാപിക്കുന്നുണ്ട്‌. മാധ്യമങ്ങളിലൂടെ ലൗ ജിഹാദ്‌ വലുതായതോടെയാണ്‌ ഇവര്‍ പ്രസ്‌താവനകളുമായി രംഗത്തുവരുന്നത്‌.


ഇതുപോലുള്ള കണക്കുകള്‍ മുമ്പും കേട്ടു പരിചയമുണ്ട്‌ നമുക്ക്‌. മലയാളികളായ നാല്‌ യുവാക്കള്‍ കാശ്‌മീരില്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന്‌ കണ്ണൂര്‍ കേന്ദ്രീകരിച്ച്‌ ഭീകരവേട്ട കൊഴുക്കുന്ന സമയത്ത്‌ പുറത്തുവന്ന റിപ്പോര്‍ട്ടുകളിലൊന്ന്‌ മുന്നൂറ്‌ മലയാളി യുവാക്കളെ കാശ്‌മീരിലേക്ക്‌ റിക്രൂട്ട്‌ ചെയ്‌തുവെന്നതായിരുന്നു. ഇന്റലിജന്‍സ്‌ വൃത്തങ്ങളെ ഉദ്ധരിച്ചാണ്‌ അന്നും മാധ്യമങ്ങള്‍ ഇത്‌ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. ഏതായിരുന്നു ആ ഇന്റലിജന്‍സ്‌ വൃത്തങ്ങള്‍ എന്ന്‌ തിരിച്ചുചോദിക്കേണ്ട സമയമായിരിക്കുന്നു. അല്ലെങ്കില്‍ കേരളത്തില്‍ നിന്ന്‌ റിക്രൂട്ട്‌ ചെയ്യപ്പെട്ട മുന്നൂറു പേര്‍ക്ക്‌ എന്തു സംഭവിച്ചുവെന്ന്‌ കേന്ദ്ര, സംസ്ഥാന അന്വേഷണ വിഭാഗങ്ങള്‍ കണ്ടെത്തേണ്ടതല്ലേ?


ഭീകരപ്രവര്‍ത്തനം എന്ന വാക്കിനെ രാഷ്‌ട്രീയ താത്‌പര്യം മുന്‍നിര്‍ത്തി നമ്മുടെ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നത്‌ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പു സമയത്ത്‌ കണ്ടു. അബ്‌ദുന്നാസര്‍ മഅ്‌ദനിക്കെതിരായ ഒരു മൊഴി പ്രസിദ്ധീകരിക്കാതെ നമ്മുടെ മാധ്യമങ്ങള്‍ അന്ന്‌ പുറത്തിറങ്ങിയിരുന്നില്ല. തമിഴ്‌നാട്ടുകാരനായ മണി എന്ന യൂസുഫിന്റെ മുതല്‍ വിദേശത്തു നിന്ന്‌ അറസ്റ്റ്‌ ചെയ്‌ത്‌ നാട്ടിലെത്തിച്ച സര്‍ഫറാസ്‌ നവാസിന്റെ വരെ മൊഴികള്‍ നമ്മുടെ മാധ്യമങ്ങളില്‍ അമ്മനമാടി. മൊഴിയുടെ പകര്‍പ്പുകള്‍ ഉയര്‍ത്തിക്കാട്ടിക്കൊണ്ട്‌ ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ പ്രസംഗിച്ചു. തിരഞ്ഞെടുപ്പു കഴിഞ്ഞതോടെ ഈ മൊഴിപ്പകര്‍പ്പുകളുടെ ഒഴുക്കു നിലച്ചു. എന്തുകൊണ്ട്‌ എന്ന്‌ ആലോചിക്കേണ്ട ബാധ്യത നമുക്കില്ല. കാരണം നാം പഠിച്ച ചരിത്രം ഒരു രേഖയില്‍ മാത്രമുള്ളതാണ്‌. അറസ്റ്റിലാവുന്നവര്‍ പോലീസിന്‌ നല്‍കുന്ന മൊഴിക്ക്‌ കോടതിക്കു മുന്നില്‍ എന്ത്‌ നിയമസാധുതയുണ്ടെന്നതു പോലും കണക്കാക്കാതെ നാം വിചാരണകള്‍ നടത്തി സന്തോഷിച്ചു.


മംഗലാപുരം പോലീസ്‌ കഴിഞ്ഞ ദിവസം നടത്തിയ അറസ്റ്റ്‌ കൂടി പരിഗണിക്കുക. വിവാഹ വാഗ്‌ദാനം നല്‍കി ലൈംഗികമായി ഉപയോഗിച്ച ശേഷം സയനൈഡ്‌ നല്‍കി പതിനെട്ട്‌ .യുവതികളെ കൊലപ്പെടുത്തിയ ആനന്ദ്‌ എന്ന മോഹന്‍ കുമാറിനെ അറസ്റ്റ്‌ ചെയ്‌തുവെന്നാണ്‌ പോലീസ്‌ വാര്‍ത്താ സമ്മേളനം നടത്തി പറഞ്ഞത്‌. കൊല്ലപ്പെട്ട യുവതികളില്‍ അഞ്ചുപേര്‍ കാസര്‍കോട്ടുകാരാണെന്നും പോലീസ്‌ പറഞ്ഞു. എന്നിട്ടും കേരളത്തിലെ ഒരു വാര്‍ത്താചാനലിനും ഇത്‌ ബ്രേക്കിംഗ്‌ ന്യൂസായില്ല, ഫ്‌ളാഷ്‌ ന്യൂസ്‌ പോലുമായില്ല. കേരളത്തിലെ മുന്നൂറു പേരെ ഭീകരപ്രവര്‍ത്തനത്തിന്‌ റിക്രൂട്ട്‌ ചെയ്‌തുവെന്ന്‌ ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മണിക്കൂറുകളോളം ബ്രേക്കിംഗ്‌ ന്യൂസ്‌ കൊടുത്ത ചാനലുകള്‍ക്ക്‌ പതിനെട്ടുപേരെ കൊലപ്പെടുത്തിയ പ്രതിയെ പിടികൂടിയത്‌ വാര്‍ത്തപോലും ആകാതിരുന്നതിന്റെ കാരണമെന്തായിരിക്കും.


അറസ്റ്റിലായത്‌ ഏതെങ്കിലും ഷഫീഖോ അഹമ്മദോ ഷഹാബുദ്ദീനോ ആയിരുന്നെങ്കില്‍? എങ്കില്‍ വാര്‍ത്ത ബ്രേക്കിംഗ്‌ ന്യൂസാവുമായിരുന്നുവെന്ന്‌ ഉറപ്പ്‌. പരമ്പരക്കൊല ലൗ ജിഹാദിന്റെ പ്രത്യക്ഷ തെളിവാകുമായിരുന്നു. മതം മാറാന്‍ വിസമ്മതിച്ചതുകൊണ്ടാണ്‌ ഇവരെ കൊലപ്പെടുത്തിയതെന്ന വ്യാഖ്യാനവും വരുമായിരുന്നു. ഷഫിഖോ അഹമ്മദോ ഷഹാബുദ്ദീനോ ആയിരുന്നുവെങ്കില്‍ വാര്‍ത്ത ചാനലുകള്‍ക്ക്‌ എത്തിച്ചുകൊടുക്കാന്‍ ആളുണ്ടാവുമായിരുന്നുവെന്നതിനാലാണ്‌ ബ്രേക്കിംഗ്‌ ന്യൂസാവുമായിരുന്നുവെന്ന്‌ ഉറപ്പിച്ചു പറയുന്നത്‌. പൊതുമാധ്യമങ്ങളെന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന പത്രങ്ങളിലും ഇത്‌ വലിയ വാര്‍ത്തയായില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്‌.


__._,_.___


ഇമെയിലില്‍ കിട്ടിയത്‌

Saturday, February 6, 2010

പ്രവാസജീവിതത്തിന്റെ ആകുലതകള്‍...




പ്രവാസജീവിതത്തിന്റെ ആകുലതകള്‍...


പ്രവാസ ജീവിതത്തിന്റെ ആകുലതകള്‍ വളരെയേറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ്. ലേഖനമായും കവിതയായും പാട്ടായും സിനിമയായും മിമിക്രിയായും ഒരുപാട് പങ്കുവെച്ചതുമാണ്. എന്നിട്ടും പരിദേവനങ്ങള്‍ക്കും പരാതികള്‍ക്കും തട്ടിപ്പിനും ചതിക്കും ഒറ്റപ്പെടുത്തലുകള്‍ക്കും നാം ഇന്നും വിധേയരായികൊണ്ടിരിക്കുന്നു.

എന്താണ് പ്രവാസജീവിതത്തിന്റെ ആകുലത? ഇവിടെ ആകുലതകള്‍ പരസ്​പരപൂരിതമായി കിടക്കുകയാണ്. നാട്ടിലുള്ളവര്‍ കരുതുന്നതുപോലെയുള്ള 'സുഖ'ജീവിതം ഇവിടെയുണ്ടോ? ഭാര്യയുടെയും കുട്ടികളുടെയുംകൂടെ ഇവിടെ താമസിക്കുന്നവരെ കാണുമ്പോള്‍, കുടുംബം കൂടെ ഇല്ലാത്തവര്‍ക്ക് തോന്നുന്നത്, ''ഇവരെത്ര ഭാഗ്യവാന്മാര്‍'' എന്നാണ്. മറിച്ച് കുടുംബവുമായി കഴിയുന്നവര്‍, ബാച്ചിലേര്‍സ് ലൈഫ് കാണുമ്പോള്‍, അതിന്റെ സ്വാതന്ത്ര്യവും ......സുഖവും കാണുമ്പേള്‍ അറിയാതെ നെടുവീര്‍പ്പിടുക സ്വാഭാവികം. ഭാര്യയോടും കുട്ടികളോടുമുള്ള ഇഷ്ടക്കേടുകൊണ്ടല്ല. മറിച്ച് പുറത്തുനിന്ന് കാണുന്ന 'ഫാമിലി ലൈഫിന്റെ സുഖ'ത്തിനൊടുവില്‍ കൈയ്യിലൊന്നും മിച്ചംവരാതെ തിരികെ മടങ്ങേണ്ടിവരുന്നതിനെക്കുറിച്ചുള്ള യാഥാര്‍ഥ്യം ഉള്‍ക്കൊള്ളുന്നതുകൊണ്ടുള്ള ചിന്തയാണിത്.

ഗള്‍ഫില്‍ ജീവിക്കുന്ന കുടുംബങ്ങളില്‍ പലതും ഈ സ്വപ്നഭൂമിയുടെ പറഞ്ഞുകേട്ട പൊങ്ങച്ചത്തിന്റെ മായക്കാഴ്ചകളില്‍ ഇക്കരെ കടന്നവരാണ്. ചെറുക്കനു പെണ്‍കുട്ടിയെ 'അക്കരെ കൊണ്ടുപോകാന്‍ പ്രാപ്തിയുണ്ടോ' എന്നു മാത്രമാണ് പെണ്‍കുട്ടിയെ കല്യാണം കഴിപ്പിച്ചയയ്ക്കാന്‍ രക്ഷിതാക്കള്‍ നോക്കിയിരുന്ന മാനദണ്ഡം. ഗള്‍ഫില്‍ കുടുംബത്തെ കൂടെ താമസിപ്പിക്കാന്‍ കെല്പുള്ളവന്‍ തരക്കേടില്ലാത്ത കാശുകാരന്‍ ആണെന്നാണ് വെപ്പ്. ഗള്‍ഫുകാരെക്കുറിച്ചുള്ള തെറ്റിദ്ധാരണകളില്‍ ഒന്നുമാത്രമാണിത്. ക്രെഡിറ്റ് കാര്‍ഡിന്റെ ബലത്തില്‍ 3000 ദിര്‍ഹം ശമ്പളക്കാരന്‍ ഫാമിലിയെ കൊണ്ടുവന്ന് നാട്ടില്‍ 'മാനം' കാത്ത് ഇവിടെ 'മാനം'കെട്ട പല കഥകളും ഇവിടെയുണ്ട്.

സിനിമയിലും ഫോട്ടോയിലും കഥകളിലും ചാനലിലും കണ്ട ഗള്‍ഫ് മാത്രമാണ് പെണ്‍കുട്ടികളുടെ മനസ്സില്‍. കുടുംബവുമായി ഗള്‍ഫില്‍ ജീവിക്കുന്നവര്‍ നാട്ടില്‍ വന്നാല്‍ പറയുന്ന പൊങ്ങച്ചക്കഥകളും പെണ്‍കുട്ടിയുടെ മനസ്സില്‍ ഗള്‍ഫിനെക്കുറിച്ചുള്ള സങ്കല്പലോകം നെയ്യുന്നു. ഇവിടെയുള്ള പാര്‍ക്കുകള്‍, ബീച്ചുകള്‍, ഹോട്ടലുകള്‍, നടന്മാരുടെ പ്രോഗ്രാമുകള്‍, മേല്‍ത്തരം തുണിത്തരങ്ങള്‍, കാറ്... ഗള്‍ഫിനെക്കുറിച്ചുള്ള സങ്കല്‍പം അതിന്റെ പാരമ്യതയിലെത്തുന്നു. എങ്ങനെയെങ്കിലും കെട്ടിയവന്റെ കൂടെ ഗള്‍ഫിലെത്തിയാല്‍ മതിയെന്നാവുന്നു അവള്‍ക്കും.

ഒടുവില്‍ പ്രവാസഭൂമിയിലെ പറഞ്ഞു വീര്‍പ്പിച്ച നീര്‍ക്കുമിളയുടെ പൊള്ളത്തരം. ഒടുവില്‍ ഇവിടത്തെ ജീവിതവും പരിമിതിയും നിസ്സാഹയതയും ഇവരെ വീര്‍പ്പുമുട്ടിച്ചു തുടങ്ങും.

തറവാടിന്‍െ വിസ്തൃതിയില്‍നിന്നു നാലു ചുവരുകളിലേക്കുള്ള പറിച്ചുനടല്‍, ഒരു ഫ്‌ളാറ്റില്‍ നാലുമുറികളിലായി നാലുകുടുംബം ഭാഷയറിയാതെ...സംസാരിക്കാനാകാതെ...റൂമിന്റെ ഈര്‍പ്പത്തിലേക്ക് ഒതുങ്ങേണ്ടിവരുന്നു.

ഈ ജീവിതത്തിനിടയില്‍ ഗള്‍ഫ് ഭാര്യയെന്നുള്ള പദവി നിലനിര്‍ത്തേണ്ട ബാധ്യത തന്നിലാണെന്ന ബോധം ഇവള്‍ സ്വയം എടുത്തണിയും. നാട്ടില്‍നിന്നുള്ള വിളിക്ക് ഇല്ലാക്കഥകളുടെ പൊലിമ പെരുപ്പിച്ച് കാട്ടാന്‍ ഒരാള്‍കൂടിയാവുന്നു. അവളുടെ ഫോണ്‍ സംഭാഷണം കേട്ട് രക്ഷിതാക്കള്‍ സംതൃപ്തിയോടെ അനുജത്തിക്ക് ഒരു ഗള്‍ഫുകാരനെ മനസ്സില്‍ കുറിച്ചിട്ടുണ്ടാവും.... ഈ ചങ്ങല അറ്റുപോകാതെ....ഇപ്പോഴും തുടരുന്നു.

ഒരുകാര്യം തറപ്പിച്ചു പറയാം. ഞാനടക്കമുള്ള സ്ത്രീകള്‍ ഈ ഒരൊറ്റക്കാര്യത്തില്‍ അസൂയയും കുശുമ്പും തെല്ലും കാണിക്കാറില്ല. ഗള്‍ഫിലുള്ള മറ്റു സുഹൃത്തുക്കളുടെ ജീവിതത്തെക്കുറിച്ച് പരമസുഖമെന്നേ പറയൂ. കാരണം നമ്മളുടേത് അതിലും കഷ്ടമാണ്. ഈ കാര്യത്തില്‍ ഞങ്ങള്‍ ഒരുമയോടെ നില്‍ക്കുന്നു.

അടുക്കളയില്‍ അറിയാവുന്നത് ഉണ്ടാക്കുമ്പോള്‍ മറ്റൊരുമുറിയില്‍ നിന്നും ചോദ്യമുയരും, 'ജമീലാ ഇന്നും പരിപ്പാണൊ' എന്ന്. തറവാട്ടില്‍ ഒരുപാട് പേര്‍ ഒരുമിച്ചൊരു അടുക്കളയില്‍, അതുകൊണ്ട് തന്നെ സ്വന്തമായി പാകം ചെയ്യാന്‍ പഠിച്ചിട്ടുമില്ല. പുസ്തകം നോക്കി പരീക്ഷിക്കുന്നതിനിടെ എണ്ണയില്‍ തീകയറും, പിന്നെ നാലുമുറികളിലുമുള്ളവര്‍ ഓടിയെത്തും. ഉപദേശം, ശകാരം, പേടിപ്പിക്കല്‍... മടുത്തുപോകും, ആറുദിവസം തള്ളിനീക്കിയാല്‍ ആശ്വാസമായി അവധിയെത്തും.

ആറു ദിവസം തള്ളിനീക്കിക്കിട്ടുന്ന ഒരവധി ദിവസം, വൈകുന്നേരം ഒന്നു പുറത്തുപോയിവന്നാല്‍ കഴിഞ്ഞു, പിന്നെ ഒരാഴ്ചയുടെ കാത്തിരിപ്പ്.

അസഹ്യമായ ഒറ്റപ്പെടലിന്റെ നാളുകളാണ് പിന്നെ. ഓഫീസ് കഴിഞ്ഞുവരുന്ന ഭര്‍ത്താവിനു നേരത്തേ കിടക്കണം, കുളികഴിഞ്ഞാല്‍ ടി.വി.യുടെ മുന്നിലിരിക്കും... വാര്‍ത്ത കേള്‍ക്കാന്‍...ഭാര്യയെയും വിളിക്കും. രാവിലെ മുതല്‍ മണിക്കൂര്‍ ഇടവിട്ട് പല ചാനലിലെ വാര്‍ത്തകള്‍ കേട്ട് മനംമടുത്തിരിക്കുന്ന ഭാര്യയുടെ വിഷമം ആരറിയാന്‍?

ഇനി ഒരിക്കല്‍ക്കൂടി വാര്‍ത്തകേട്ടാല്‍ ഛര്‍ദ്ദില്‍ വരും. പുറത്തിറങ്ങാന്‍ കഴിയില്ല. ഒരു മുറിയില്‍നിന്ന് മറ്റു മുറിയുടെ സ്വകാര്യതയിലേക്ക് ഇറങ്ങിച്ചെല്ലാന്‍ അവകാശമില്ല. അത് ഷെയര്‍ ഫാമിലിയുടേതാണ്. ശരിക്കും ഇതാണ് നിസ്സഹായത. പറഞ്ഞറിയിക്കാന്‍ കഴിയാതെ ദുരവസ്ഥ.

ഭര്‍ത്താവിനോട് പരാതിയോ പരിഭവമോ പറയാന്‍ ശ്രമിക്കാതെ ഒരു മുറിയില്‍ ഒരുപാട് നാള് ഒറ്റയ്ക്ക് കഴിയേണ്ടിവന്നവരില്‍ അര്‍ന്തര്‍മുഖികളായിപ്പോയ പലരുമുണ്ട്. ടി.വി.യുടെ ശബ്ദവും കുട്ടികളുടെ കളിയൊച്ചയും ഒടുവില്‍ അസഹ്യമായ ശല്യമായി തോന്നിപ്പോകും.

ഈ ജീവിതത്തിനിടയില്‍ നാം ചിന്തിക്കേണ്ടത് മറ്റൊരു വിഷയമാണ്. എത്ര കഴിവുള്ള പെണ്‍കുട്ടികളെ പലരും ഭാര്യമാരാക്കി ഇവിടെ കൊണ്ടുവന്നിരിക്കുന്നു. യൂണിവേഴ്‌സിറ്റി തലത്തിലും സ്‌കൂള്‍ യുവജനോത്സവ വേദികളിലും കഴിവുതെളിയിച്ചവരും കലാപ്രതിഭയായവരും ഇവിടെയുണ്ട്.

സംഗീതം വര്‍ഷങ്ങളോളം പഠിച്ചവരുണ്ട്. സംഗീതം പഠിപ്പിച്ചവരുണ്ട്. നൃത്തം അഭ്യസിച്ചവരുണ്ട്. കലാരൂപങ്ങള്‍ തുന്നുന്നവരുണ്ട്. ചിത്രരചന ജീവിതത്തിന്റെ ഭാഗമാക്കിയവരുണ്ട്.

സാഹിത്യത്തില്‍ നല്ല രചന നടത്തിയവരുണ്ട്. ഇവരില്‍ എത്രപേര്‍ ഇവിടെ തന്റെ കലാപരമായ കഴിവ് പ്രകടിപ്പിച്ചിട്ടുണ്ട്? ഒരുശതമാനംപോലും ഉണ്ടാവില്ല.

അധ്യാപക യോഗ്യതയുള്ള പെണ്‍കുട്ടികള്‍പോലും വെറുതെയിരിക്കുന്നു. ഇവരുടെ അവസ്ഥ മനസ്സിലാക്കാന്‍ എളുപ്പമല്ല,
അതിന് ഭര്‍ത്താക്കന്മാര്‍ താത്പര്യമെടുക്കാമുമില്ല. നാലുചവരുകള്‍ക്കുള്ളിലെ ജീവിതത്തിനിടെ ദുര്‍മേദസ്സുവന്ന് ഒന്നിനും കഴിയാതെ എല്ലാ വിധത്തിലും ഒതുങ്ങി സ്വയം നമ്മെ ഒരു മൂലയ്ക്കിരുത്തി.

ഇതിനൊക്കെ അവസരങ്ങള്‍ കൊടുക്കേണ്ട സംഘടനകളും സ്റ്റേജുകളും ഇവിടെ ധാരാളമുണ്ട്. ആഴ്ചയ്ക്ക് കലാപരിപാടികള്‍ നടത്താറുമുണ്ട്. 'മൂക്കില്ലാ രാജ്യത്തെ മുറിമൂക്കന്‍ രാജാവ്' എന്ന മട്ടില്‍ ഇഷ്ടക്കാര്‍ക്കും അവരുടെ മക്കള്‍ക്കും ംാത്രമാണ് ഇവിടെ അവസരം. ഈദായാലും ഓണമായാലും ക്രിസ്തുമസ്സായാലും ഇവര്‍തന്നെയാണ് ഗായകരും നര്‍ത്തകരും ഒപ്പനക്കാരും നടീനടന്മാരും.

ഉള്ള അസോസിയേഷനുകള്‍ക്ക് വ്യക്തമായ രാഷ്ട്രീയവും കാഴ്ചപ്പാടുകളുമുണ്ട്. ഈ മേഖലയെ തുറന്ന വേദിയാക്കി മാറ്റാന്‍ ഇവര്‍ ശ്രമിക്കാത്തത് പല നേട്ടങ്ങളും അധികാരവും നഷ്ടപ്പെടുമെന്നുള്ള ഭയംകൊണ്ടുതന്നെയാണ്.

പ്രാദേശിക റേഡിയോകളില്‍ ഫോണ്‍ ഇന്‍ പരിപാടിയിലേക്ക് വിളിക്കുന്ന പലരും നല്ല ഗായകരാണ്. ഇത്രയും നന്നായി പാടാന്‍ കഴിയുന്ന ഈ മത്സരാര്‍ഥികളെ ഗള്‍ഫിന്റെ ഒരു വേദിയിലും കാണാറില്ലെന്നുമാത്രം.

കഴിവുള്ളവര്‍ക്ക് പുറത്തുവരാന്‍ നാം അവസരം ഉണ്ടാക്കിക്കൊടുക്കണം. പ്രാദേശിക കൂട്ടായ്മയിലെങ്കിലും സജീവമാവുകയും അടക്കിവെച്ചിരിക്കുന്ന കഴിവുകള്‍ പുറത്തേക്കു കൊണ്ടുവരികയും ചെയ്യുന്നതിലൂടെ ഇവര്‍ക്ക് ഒറ്റപ്പെടുന്നതിന്റെ ചിന്തയില്‍നിന്ന് പുറത്തുകടക്കാം. അസോസിയേഷനുകളുടെ 'സ്ഥിരം കലാകാരന്മാരെ' കാണുന്നവര്‍ക്ക് രക്ഷപ്പെടുകയുമാകാം.

വാല്‍ക്കഷ്ണം:-
 കുറിപ്പുകളില്‍പ്പെടാത്ത ഒരു സമ്പന്നവര്‍ഗം ഗള്‍ഫിന്റെ എല്ലാ സുഖശീതള അന്തരീക്ഷത്തില്‍ ജീവിക്കുന്നുണ്ട്. പ്രതിപാദിച്ച വിഷയങ്ങളിലൊന്നും അവര്‍ ഉള്‍പ്പെടില്ല. ശരാശരി പ്രവാസിയുടെ പ്രശ്‌നങ്ങള്‍ മാത്രമാണിത്. ഞാനടക്കമുള്ളവരുടെ നേര്‍കാഴ്ചകളാണ്. അതുകൊണ്ട് കുറഞ്ഞ ശതമാനമുള്ള ഉപരിവര്‍ഗ കുടുംബങ്ങള്‍ നെറ്റിചുളിക്കേണ്ടതില്ല... പ്ലീസ്....

Shahoor