Monday, October 27, 2008

മലയാളികളെ കശ്‌മീരിലെത്തിച്ചത്‌ ഐ.ബി?

മുസ്‌ലിംകളെ തീവ്രവാദികളാക്കാന്‍ ഐ.ബി വക `ഉസ്‌താദുമാര്‍'
സ്വന്തം പ്രതിനിധി

ന്യൂഡല്‍ഹി: ഭീകരവാദത്തിനെതിരായ പോരാട്ടത്തിനു ശക്തിപകരാന്‍ പോലിസും ഹിന്ദുത്വശക്തികളും ചേര്‍ന്നു വ്യാജ ഭീകരന്‍മാരെ സൃഷ്ടിക്കുന്നതിന്‌ വ്യക്തമായ തെളിവുകള്‍ പുറത്തുവരുന്നു. ഡല്‍ഹി പോലിസിലെ സ്‌പെഷ്യല്‍ സെല്ലിന്റെയും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗമായ ഇന്റലിജന്‍സ്‌ ബ്യൂറോയുടെയും ഒറ്റുകാരനായി ദീര്‍ഘനാള്‍ പ്രവര്‍ത്തിച്ച ഇര്‍ഷാദ്‌ അലി എന്ന യുവാവ്‌ തിഹാര്‍ ജയിലില്‍ നിന്ന്‌ പ്രധാനമന്ത്രി മന്‍മോഹന്‍സിങിനയച്ച കത്തിലാണ്‌ ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്‌.
കശ്‌മീരിലെ ലശ്‌കറെ ത്വയ്യിബയില്‍ അംഗങ്ങളാവാനും പാക്‌ അതിര്‍ത്തിയിലെ പരിശീലനകേന്ദ്രത്തില്‍ ചേരാനുമുള്ള ഐ.ബിയുടെ നിര്‍ദേശം അനുസരിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ്‌ ഇര്‍ഷാദ്‌ അലിയും സുഹൃത്ത്‌ നവാബ്‌ ഖമറും തിഹാര്‍ ജയിലിനകത്തെത്തുന്നത്‌.
അതിര്‍ത്തിയില്‍ വച്ചു ജീവന്‍ നഷ്ടപ്പെടുമോ എന്ന ഭയം കാരണമാണ്‌ ദീര്‍ഘകാലം ഐ.ബി ചാരന്‍മാരായിരുന്ന ഇരുവരും ഈ നിര്‍ദേശം നിരസിച്ചതെന്ന്‌ ഇവരുടെ അഭിഭാഷകന്‍ സുഫ്‌യാന്‍ സിദ്ദീഖ്‌ പറയുന്നു.
കള്ളക്കേസുണ്ടാക്കിയാണു തന്നെയും സുഹൃത്തിനെയും തിഹാര്‍ ജയിലിലടച്ചിരിക്കുന്നതെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും കാണിച്ചാണ്‌ പ്രധാനമന്ത്രിക്ക്‌ ഇര്‍ഷാദ്‌ കത്തയച്ചിരിക്കുന്നത്‌. ഹൈക്കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന്‌ സി.ബി.ഐ ഇക്കാര്യത്തെക്കുറിച്ച്‌ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്‌. ഐ.ബി ഓഫിസര്‍ മുഹമ്മദ്‌ ഖാലിദ്‌, ഡല്‍ഹി സ്‌പെഷ്യല്‍ സെല്ലിലെ ലളിത്‌, ഭൂഷണ്‍, രാജീന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന്‌ ഇരുവരെയും തട്ടിക്കൊണ്ടുപോയതാണെന്നു സി.ബി.ഐ കണ്ടെത്തുകയുമുണ്ടായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന `ഏറ്റുമുട്ടലുകളി'ല്‍ മുസ്‌ലിം `ഭീകരന്മാര്‍' കൊല്ലപ്പെടുന്നതെങ്ങനെയെന്നു പ്രധാനമന്ത്രിക്കയച്ച കത്തില്‍ ഇര്‍ഷാദ്‌ അലി വ്യക്തമാക്കുന്നുണ്ട്‌. പോലിസിന്റെ മുഖ്‌ബിര്‍ (ഒറ്റുകാരന്‍) ആയി പ്രവര്‍ത്തിച്ച സ്വന്തം അനുഭവമാണ്‌ തിഹാര്‍ ജയിലിലെ എട്ടാംനമ്പര്‍ വാര്‍ഡില്‍ നിന്ന്‌ ഇദ്ദേഹം പങ്കുവയ്‌ക്കുന്നത്‌. ഇര്‍ഷാദ്‌ എഴുതുന്നു:
ഇസ്‌ലാമിക കാര്യങ്ങളില്‍ നല്ല അറിവുള്ള, താടിയും തലപ്പാവുമണിഞ്ഞ ഒരു ഏജന്റിനെ മുസ്‌ലിം പ്രദേശത്തു കുടിയിരുത്തുകയാണ്‌ ഐ.ബിയുടെ ആദ്യനീക്കം. മിക്കവാറും പള്ളിക്കു സമീപത്തുള്ള വാടകക്കെട്ടിടത്തിലോ പള്ളിയില്‍ത്തന്നെയോ ആയിരിക്കും ഇയാളുടെ താമസം. മതഭക്തിയും ആകര്‍ഷകമായ പെരുമാറ്റവും യുവാക്കളെ ഇയാളിലേക്കു ക്രമേണ അടുപ്പിക്കും. ധീരരും അഭ്യസ്‌തവിദ്യരുമായ യുവാക്കളെയാണ്‌ ഇയാള്‍ ഉന്നമിടുക.
ക്രമേണ ഇന്ത്യന്‍ മുസ്‌ലിംകളുടെ പരിതാപകരമായ അവസ്ഥയ്‌ക്കു ജിഹാദാണ്‌ ഏകമാര്‍ഗമെന്ന്‌ അവരെ പഠിപ്പിക്കും. ബന്ധം സുദൃഢമാക്കിയശേഷം ലശ്‌കറെ ത്വയ്യിബയുടെ കമാന്‍ഡറാണ്‌ താനെന്നു പരിചയപ്പെടുത്തും. ഇവര്‍ക്കു ചെറിയ രീതിയില്‍ ആയുധപരിശീലനം നല്‍കുകയും സ്‌ഫോടകവസ്‌തു നിര്‍മാണം പഠിപ്പിക്കുകയും ചെയ്യും. ഐ.ബി തന്നെയാണ്‌ ഇതിനുള്ള തോക്കുകളും ആര്‍.ഡി.എക്‌സ്‌ അടക്കമുള്ള സ്‌ഫോടകവസ്‌തുക്കളും നല്‍കുക. പിന്നീട്‌ ഏതെങ്കിലും വ്യക്തിയെയോ ക്ഷേത്രങ്ങളുള്‍പ്പെടെയുള്ള സ്ഥാപനങ്ങളെയോ ലക്ഷ്യമാക്കി ഓപറേഷന്‍ നടത്താന്‍ പദ്ധതി തയ്യാറാക്കും. നേരത്തേ തീരുമാനിച്ചതനുസരിച്ച്‌ സംഭവസ്ഥലത്ത്‌ ആയുധങ്ങളുമായെത്തുന്ന യുവാക്കളെ, ഉസ്‌താദില്‍ നിന്നു ലഭിച്ച വിവരമനുസരിച്ച്‌ അവിടെ കാത്തുനില്‍ക്കുന്ന പോലിസ്‌ ഒന്നുകില്‍ ഏറ്റുമുട്ടലില്‍ വധിക്കും; അല്ലെങ്കില്‍ പിടികൂടും. പിന്നില്‍ പ്രവര്‍ത്തിച്ച `ഉസ്‌താദി'നെക്കുറിച്ചാവട്ടെ, പിന്നീട്‌ യാതൊരു വിവരവുമുണ്ടാവാറില്ലെന്ന്‌ ഇര്‍ഷാദ്‌ അലി പറയുന്നു.
ഈ രീതിയില്‍ പിടിക്കപ്പെടുന്ന യുവാക്കളെ താമസിപ്പിക്കാന്‍ ഡല്‍ഹി പോലിസിനു കീഴില്‍ വിശാലമായ ഫാം ഹൗസുകളുണ്ടത്രെ. വ്യാജ ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെടുന്നവരുടെ മൃതദേഹങ്ങള്‍ ഇവിടെയാണു സൂക്ഷിക്കാറ്‌. ചിലരെ മാസങ്ങളോളം ഇവിടെ താമസിപ്പിച്ചശേഷം ആവശ്യം വരുമ്പോള്‍ കൊലപ്പെടുത്തുകയാണു ചെയ്യുക.
ഇങ്ങനെ കൊല്ലപ്പെടുന്നവരുടെ മൃതദേഹങ്ങള്‍ പൊതുജനമധ്യേ പ്രദര്‍ശിപ്പിക്കാന്‍ പോലിസോ മാധ്യമങ്ങളോ മെനക്കെടാറില്ല. മാതാപിതാക്കളാവട്ടെ, `ഭീകരനായ' മകന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ കൂട്ടാക്കാറുമില്ല.
മുസ്‌ലിം ഭീകരവാദത്തെക്കുറിച്ചുള്ള തങ്ങളുടെ പ്രചാരണം ശരിയാണെന്നു തെളിയിക്കാന്‍ പോലിസ്‌ ചെയ്‌തുകൂട്ടുന്ന ഗൂഢപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയെന്ന നിലയ്‌ക്ക്‌ ഇക്കാര്യങ്ങള്‍ പുറത്തറിയിക്കേണ്ടത്‌ ബാധ്യതയാണെന്നു മനസ്സിലാക്കിയാണ്‌ കത്തെഴുതുന്നതെന്നും ഇര്‍ഷാദ്‌ അലി പറഞ്ഞു.
``ഈ സുരക്ഷാ ഏജന്‍സികള്‍ രാജ്യത്തെ സുരക്ഷിതമാക്കുകയല്ല മറിച്ച്‌, ജനങ്ങളില്‍ ഭയവും ഭീകരതയും ജനിപ്പിച്ച്‌ അരക്ഷിതത്വം സൃഷ്ടിക്കുകയാണു ചെയ്യുന്നത്‌. തീ കൊണ്ട്‌ തീ കെടുത്താനാവില്ല. അതിനു വേണ്ടത്‌ വെള്ളമാണ്‌. എന്നാല്‍ താങ്കളുടെ സുരക്ഷാ ഏജന്‍സികള്‍ ചെയ്യുന്നത്‌ പെട്രോളൊഴിച്ച്‌ തീയണയ്‌ക്കാന്‍ ശ്രമിക്കുകയാണ്‌''- തന്റെയും സുഹൃത്തിന്റെയും കാര്യത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ടു പ്രധാനമന്ത്രിക്കെഴുതിയ കത്തില്‍ ഇര്‍ഷാദ്‌ അലി പറഞ്ഞു.
തേജസ്‌ ദിനപത്രം: 27-10-08 

Friday, October 24, 2008

കശ്‌മീരില്‍ കൊല്ലപ്പെട്ട മലയാളികള്‍ക്ക്‌ നിഗൂഢ ബന്ധം

കശ്‌മീരില്‍ കൊല്ലപ്പെട്ട മലയാളികള്‍ക്ക്‌ നിഗൂഢ ബന്ധം
കണ്ണൂര്‍: കശ്‌മീരില്‍ കൊല്ലപ്പെട്ട മലയാളികള്‍ക്കും ഇതുമായി ബന്ധപ്പെട്ട്‌ അറസ്റ്റിലായവര്‍ക്കും നിഗൂഢ സ്വഭാവം പുലര്‍ത്തുന്ന ചില പ്രത്യേക ത്വരീഖത്ത്‌ ഗ്രൂപ്പുകളുമായുള്ള ബന്ധം പോലിസും ഇന്റലിജന്‍സും അന്വേഷിക്കുന്നു.
ക്രിമിനല്‍ പശ്ചാത്തലമുള്ള ചെറുപ്പക്കാരാണ്‌ കശ്‌മീരില്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കപ്പെട്ടവരെന്നും മതനിഷ്‌ഠകള്‍ പുലര്‍ത്തുന്നവരായിരുന്നില്ല ഇവരെന്നതുമാണ്‌ പോലിസിനെ മറ്റുവഴിക്ക്‌ ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചിരിക്കുന്നത്‌.
കൊല്ലപ്പെട്ട ഫയാസ്‌ കവര്‍ച്ചക്കേസിലും റഹീം കളമശ്ശേരി ബസ്‌ കത്തിച്ച കേസിലും പ്രതികളായിരുന്നു. ഫയാസ്‌ മദ്യപിക്കാറുണ്ടായിരുന്നുവെന്നും നാട്ടുകാര്‍ക്കിടയില്‍ സംസാരമുണ്ട്‌.
ഇവരെക്കുറിച്ചു മാത്രമല്ല ഇവര്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേക സംഘടനയെക്കുറിച്ചും ഇപ്പോള്‍ ദുരൂഹത വര്‍ധിച്ചിട്ടുണ്ട്‌. ഫയാസിനും റഹീമിനും പ്രത്യേക ജോലിയൊന്നുമില്ലായിരുന്നു. ഇവരെ ആരാണ്‌ കശ്‌മീരിലേക്ക്‌ കൊണ്ടുപോയതെന്നു വ്യക്തമല്ലെങ്കിലും ഇവര്‍ക്ക്‌ നാട്ടിലെ മറ്റു മത-സാമൂഹിക സംഘടനകളുമായി ബന്ധമില്ല.
സിറ്റി, തയ്യില്‍ കേന്ദ്രീകരിച്ച്‌ നിഗൂഢമായി ചില സംഘടനകള്‍ കഴിഞ്ഞ കുറച്ചുകാലമായി പ്രവര്‍ത്തിക്കുന്നുണ്ട്‌.  പിരിച്ചു വിടപ്പെട്ട  ഒരു സംഘടനയില്‍  പ്രവര്‍ത്തിച്ചിരുന്ന ഇവര്‍  ഒരു പ്രത്യേക ത്വരീഖത്തുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നതായി പോലിസിന്‌ നേരത്തേ തന്നെ വിവരമുണ്ട്‌.
കശ്‌മീരില്‍ കൊല്ലപ്പെട്ട ചെട്ടിപ്പടി റഹീമും ഇപ്പോള്‍ കാണാതായ ചില യുവാക്കളും ഈ ത്വരീഖത്തുമായി ബന്ധപ്പെട്ടവരാണെന്നും ഇന്റലിജന്‍സിന്‌ വിവരം ലഭിച്ചിട്ടുണ്ട്‌. നേരത്തേ ഒരു കൊലക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടയാളും നായനാര്‍ വധശ്രമക്കേസില്‍ പോലിസ്‌ പിടികൂടിയിരുന്ന വ്യക്തിയുമാണ്‌ ഇവര്‍ക്ക്‌ നേതൃത്വം നല്‍കുന്നത്‌.
ഈ സംഭവങ്ങള്‍ക്കുശേഷം ചില പോലിസ്‌ ഉദ്യോഗസ്ഥരുമായി അടുത്തബന്ധം പുലര്‍ത്തുന്ന ഇദ്ദേഹം കോയമ്പത്തൂര്‍ സ്‌ഫോടന കേസില്‍ ജാമ്യം നേടി മുങ്ങിനടക്കുകയായിരുന്നു. ഇയാളുമായി അടുത്തബന്ധം പുലര്‍ത്തുന്ന ഫൈസലാണ്‌ ഫയാസിനെ ബാംഗ്ലൂരിലേക്കെന്നും പറഞ്ഞ്‌ കൊണ്ടുപോയത്‌. ഫൈസല്‍ ഈയടുത്ത്‌ ഒരു കല്യാണത്തില്‍ പങ്കെടുക്കാന്‍ നാട്ടിലെത്തിയിരുന്നു.
ഫയാസ്‌ അഹ്‌മദാബാദില്‍ ഖുര്‍ആന്‍ പഠിക്കുന്നുണ്ടെന്നാണ്‌ ഫയാസിന്റെ ഉമ്മയോട്‌ ഫൈസല്‍ അപ്പോള്‍ പറഞ്ഞത്‌. അതേസമയം, ഫയാസിനെക്കുറിച്ച്‌ നന്നായി അറിയാവുന്ന ഫൈസലിനെ കസ്റ്റഡിയിലെടുക്കാത്തത്‌ നാട്ടുകാരില്‍ സംശയം ഉയര്‍ത്തിയിട്ടുണ്ട്‌. 
ഫയാസ്‌ ഒരു ഉന്നത ഡി.വൈ.എഫ്‌.ഐ നേതാവിന്റെ ബന്ധുവാണ്‌. മുമ്പു മാല തട്ടിപ്പറിച്ചോടിയ കേസില്‍ ഫയാസിനെ ജാമ്യത്തിലിറക്കിയത്‌ ഡി.വൈ.എഫ്‌.ഐക്കാരായിരുന്നു. 
സംഘത്തിനു നേതൃത്വം കൊടുക്കുന്ന കൊലക്കേസിലടക്കം പ്രതിയായിട്ടുള്ള ഇയാളെ ചോദ്യംചെയ്‌താല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുമെന്നാണ്‌ അന്വേഷണസംഘം വിശ്വസിക്കുന്നത്‌. ഇടയ്‌ക്കിടെ ബാംഗ്ലൂരിലടക്കം യാത്ര ചെയ്യാറുള്ള ഇദ്ദേഹമാണ്‌ നേരത്തേ അറസ്‌റ്റിലായ കോട്ടൂരിലെ അബ്ദുള്‍ ജലീലിന്‌ പുതിയ മൊബൈലും സിം കാര്‍ഡും വാങ്ങിക്കൊടുത്തത്‌. ജലീലിന്റെ പഴയ മൊബൈലും ഇയാള്‍ ഉപയോഗിക്കാറുണ്ടായിരുന്നു.
ഫയാസും റഹീമും കശ്‌മീരില്‍ നിന്നു ജലീലിന്റെ ഫോണിലേക്കു വിളിച്ചത്‌ ഇയാളുമായി ബന്ധപ്പെടാനാണെന്നു മനസ്സിലായതായും അനേ്വഷണ സംഘം പറയുന്നു. അതേ സമയം, ഈ നേതാവ്‌ മുങ്ങിയിരിക്കുകയാണെന്ന പോലിസിന്‍െ വാദം നാട്ടുകാര്‍ മുഖവിലയ്‌ക്കെടുക്കുന്നില്ല. ഇയാള്‍ സിറ്റി, തയ്യില്‍, പുവളപ്പ്‌ പ്രദേശങ്ങളില്‍ ഉള്ളതായി വിവരമുണ്ട്‌.
ഇയാളുടെ പ്രവര്‍ത്തനങ്ങള്‍ നേരത്തേ തന്നെ ദുരൂഹമായിരുന്നെങ്കിലും പോലിസിന്‌ ഇയാള്‍ അപ്രാപ്യനാണെന്നു പറയുന്നത്‌ അവിശ്വസനീയമാണ്‌. ചില പോലിസ്‌ ഉദ്യോഗസ്ഥരുമായി ഇയാള്‍ക്കുള്ള ബന്ധവും സംശയാസ്‌പദമാണ്‌. 

തേജസ്‌ ദിനപത്രം: 25-10-08

Thursday, October 23, 2008

മലേഗാവ്‌, മെഡോസ സ്‌ഫോടനങ്ങള്‍ നടത്തിയത്‌ ഹിന്ദു ജാഗരണ്‍ മഞ്ച്‌

മുംബൈ: ചെറിയപെരുന്നാള്‍ത്തലേന്ന്‌ മഹാരാഷ്ട്രയിലെ മലേഗാവ്‌, ഗുജറാത്തിലെ മെഡോസ എന്നിവിടങ്ങളില്‍ സ്‌ഫോടനങ്ങള്‍ നടത്തിയത്‌ ആര്‍.എസ്‌.എസുമായി ബന്ധമുള്ള ഹിന്ദു ജാഗരണ്‍ മഞ്ച്‌ ആണെന്ന്‌ മഹാരാഷ്ട്ര പോലിസ്‌ കണ്ടെത്തി.
മലേഗാവില്‍ സ്‌ഫോടനം നടത്താനുപയോഗിച്ച മോട്ടോര്‍ സൈക്കിള്‍ മോഷ്ടിച്ചവരെക്കുറിച്ചുള്ള അന്വേഷണത്തില്‍ നിന്നാണ്‌ ഇക്കാര്യം വ്യക്തമായതെന്നു മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡി (എ.ടി.എസ്‌) ലെ മുതിര്‍ന്ന പോലിസുദ്യോഗസ്ഥന്‍ വ്യക്തമാക്കി. ഒക്ടോബര്‍ പത്തിന്‌ മധ്യപ്രദേശിലെ പട്ടണത്തില്‍ നിന്ന്‌ കസ്‌റ്റഡിയിലെടുത്ത ശ്യാംലാല്‍, ദിലീപ്‌ നഹര്‍, ധര്‍മേന്ദ്ര ഭൈരഗി എന്നീ സംഘപരിവാര പ്രവര്‍ത്തകരില്‍ നിന്നാണ്‌ മഹാരാഷ്ട്രാ പോലിസിന്‌ വിവരങ്ങള്‍ ലഭിച്ചത്‌.
സപ്‌തംബര്‍ 29ന്‌ രാത്രി നടന്ന സ്‌ഫോടനങ്ങളില്‍ മലേഗാവില്‍ അഞ്ചുപേരും മെഡോസയില്‍ ഒരാളും കൊല്ലപ്പെട്ടിരുന്നു. സ്‌ഫോടനങ്ങള്‍ക്കു പിന്നില്‍ സിമിയും ഇന്ത്യന്‍ മുജാഹിദ്ദീനുമാണെന്ന്‌ പോലിസും മാധ്യമങ്ങളില്‍ ഒരുവിഭാഗവും പ്രചാരണം നടത്തിയിരുന്നു.
ചെറിയ പെരുന്നാളിന്റെ തലേദിവസം നടന്ന സ്‌ഫോടനം ഈ പ്രദേശങ്ങളില്‍ സാമുദായികലഹള ഇളക്കിവിടാനുള്ള ശ്രമമായിരുന്നുവെന്നും അന്വേഷണത്തില്‍ വ്യക്തമായി. മോട്ടോര്‍ സൈക്കിളില്‍ വച്ച ബോംബായിരുന്നു മിനിറ്റുകളുടെ വ്യത്യാസത്തില്‍ രണ്ടിടങ്ങളിലും പൊട്ടിത്തെറിച്ചത്‌. മലേഗാവിലെ പഴയ സിമി ഓഫിസിനു പരിസരത്തായിരുന്നു സ്‌ഫോടകവസ്‌തു വച്ച ബൈക്ക്‌ നിര്‍ത്തിയത്‌. മെഡോസയിലാവട്ടെ, സ്‌ഫോടനം നടത്താനുപയോഗിച്ച ബൈക്കിന്റെ സീറ്റില്‍ ഇസ്‌ലാമിക സൂക്തങ്ങളെഴുതിയ സ്‌റ്റിക്കറും പതിച്ചിരുന്നു.
മോട്ടോര്‍ സൈക്കിളിന്റെ ഉടമസ്ഥരെ മനസ്സിലാവാതിരിക്കാന്‍ ഷാസി, എന്‍ജിന്‍ നമ്പറുകള്‍ ചുരണ്ടിക്കളഞ്ഞിരുന്നു. എന്നാല്‍, ഫോറന്‍സിക്‌ വിദഗ്‌ധരുടെ സഹായത്തോടെ നടത്തിയ പരിശോധനയില്‍ മോട്ടോര്‍ സൈക്കിള്‍ ഗുജറാത്തില്‍ വിറ്റതാണെന്നു വ്യക്തമായി.
ഇതിന്റെ ഉടമസ്ഥന്‍ ആര്‍.എസ്‌.എസിന്റെ വിദ്യാര്‍ഥിസംഘടനയായ അഖില ഭാരതീയ വിദ്യാര്‍ഥിപരിഷത്തി(എ.ബി.വി.പി)ന്റെ സജീവ പ്രവര്‍ത്തകനായിരുന്നു.
മധ്യപ്രദേശിലെ ഇന്‍ഡോര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹിന്ദു ജാഗരണ്‍ മഞ്ച്‌ കാഡറുകളാണ്‌ സ്‌ഫോടനം നടത്തിയതെന്നും മഹാരാഷ്ട്രാ പോലിസ്‌ കണ്ടെത്തി. കേസ്‌ വിവരങ്ങള്‍ കേന്ദ്ര ഇന്റലിജന്‍സ്‌ ഏജന്‍സികള്‍ക്കും കൈമാറിയിട്ടുണ്ടെന്ന്‌ പോലിസ്‌ പറഞ്ഞു.
മലേഗാവില്‍ നടന്ന മുന്‍ സ്‌ഫോടനങ്ങള്‍ക്കു പിറകിലും സംഘപരിവാര സംഘടനകളാണെന്ന്‌ അന്നു വ്യാപകമായ പരാതിയുയര്‍ന്നെങ്കിലും പോലിസ്‌ ഇതു ഗൗനിക്കാതെ സിമി ബന്ധം സ്ഥാപിക്കാന്‍ തിടുക്കം കൂട്ടുകയായിരുന്നു.


പോലിസിന്റെ വെളിപ്പെടുത്തല്‍: രാജ്യസഭ സ്‌തംഭിച്ചു
ന്യൂഡല്‍ഹി: മലേഗാവിലും മെേഡാസയിലുമുണ്ടായ സ്‌ഫോടനങ്ങള്‍ക്കു പിന്നില്‍ ആര്‍.എസ്‌.എസ്‌ ബന്ധമുള്ള ഹിന്ദു ജാഗരണ്‍ മഞ്ചാണെന്നു വ്യക്തമായതോടെ സംഭവം രാജ്യസഭയെ സ്‌തംഭിപ്പിച്ചു. സി.പി.എം, കോണ്‍ഗ്രസ്‌, മുസ്‌ലിംലീഗ്‌ എം.പിമാരാണ്‌ ശൂന്യവേളയില്‍ പ്രശ്‌നം ഉന്നയിച്ചത്‌.
രാജ്യത്ത്‌ നടക്കുന്ന സ്‌ഫോടനങ്ങളുടെ കാര്യത്തില്‍ ഭരണകൂടം ഇരട്ടമുഖമാണ്‌ പ്രകടമാക്കുന്നതെന്ന്‌ എം.പിമാര്‍ കുറ്റപ്പെടുത്തി.
ഇത്തരം സന്ദര്‍ഭങ്ങളില്‍ ഒരു സമുദായത്തിനെതിരേ മാത്രമാണ്‌ നടപടികളെടുക്കുന്നതെന്നും എ.ടി.എസ്‌ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ബജ്‌രംഗ്‌ദളിനെ നിരോധിക്കണമെന്നും സി.പി.എം നേതാവ്‌ വൃന്ദാ കാരാട്ട്‌ ആവശ്യപ്പെട്ടു. നേരത്തേ മലേഗാവിലും നന്ദേഡിലും നടന്ന സ്‌ഫോടനങ്ങളിലും ഇവര്‍ക്കു പങ്കുള്ളതായി പോലിസ്‌ സംശയിക്കുന്നുണ്ട്‌. സംഘപരിവാര സംഘടനകളുടെ പങ്ക്‌ വ്യക്തമായിട്ടും അവയ്‌ക്കെതിരേ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ മടിക്കുകയാണെന്നും അവര്‍ പറഞ്ഞു.
സ്‌ഫോടനത്തില്‍ പങ്കാളിയായ എ.ബി.വി.പിയെ നിരോധിക്കണമെന്ന്‌ കോണ്‍ഗ്രസ്‌ എം.പി റഷീദ്‌ ആല്‍വിയും പറഞ്ഞു. ഒരു വിദ്യാര്‍ഥിസംഘടന ആദ്യമായാണ്‌ ഇത്തരം ഭീകരാക്രമണങ്ങള്‍ നടത്തുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എന്നാല്‍, ഭീകരാക്രമണങ്ങളെ ഏതെങ്കിലും മതവുമായി ബന്ധിപ്പിക്കേണ്ട കാര്യമില്ലെന്നായിരുന്നു കേന്ദ്രമന്ത്രി കപില്‍ സിബലിന്റെ മറുപടി. പ്രശ്‌നം രാജ്യസഭയില്‍ ഉന്നയിക്കപ്പെട്ടതോടെ ബഹളവുമായി ബി.ജെ.പി രംഗത്തെത്തി.

തേജസ്‌: 24-10-08

Tuesday, October 21, 2008

കശ്‌മീര്‍ ബന്ധം: യുവാവിന്റെ അറസ്‌റ്റില്‍ ദുരൂഹതയേറുന്നു

സ്വന്തം പ്രതിനിധി
കണ്ണൂര്‍: കശ്‌മീരില്‍ കൊല്ലപ്പെട്ട മലയാളികളില്‍ നിന്നു മൊബൈലിലേക്ക്‌ കോളുകള്‍ വന്നുവെന്ന്‌ ആരോപിച്ച്‌ എന്‍. ഡി.എഫ്‌ പ്രവര്‍ത്തകന്‍ അബ്ദുല്‍ ജലീലിനെ പോലിസ്‌ അറസ്‌റ്റ്‌ ചെയ്‌തതിനു പിന്നില്‍ ചില ദുഷ്ടശക്തികളുടെ കൈയുണ്ടെന്നു സൂചന. സംഘടനയെ അപകീര്‍ത്തിപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെ നടന്ന ഗൂഢാലോചനയുടെ ഫലമാണു സംഭവമെന്നു വിലയിരുത്തപ്പെടുന്നു. ഈ രീതിയിലുള്ള ചില സൂചനകള്‍ നേരത്തെ ലഭിച്ചിരുന്നതായി ജലീലുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
സൈന്യത്താല്‍ വളയപ്പെട്ട തങ്ങളെ രക്ഷിക്കണമെന്ന സന്ദേശമാണു കശ്‌മീരില്‍ നിന്നു ലഭിച്ചതെന്ന റിപോര്‍ട്ടുണ്ടായിരുന്നുവെങ്കിലും വിളിച്ചത്‌ ആരെന്നോ ഫോണ്‍ നമ്പര്‍ ഏതെന്നോ വ്യക്തമാക്കാന്‍ പോലിസിന്‌ കഴിയാത്തത്‌ ഈ സംശയം ബലപ്പെടുത്തുന്നു. കശ്‌മീരില്‍ കൊല്ലപ്പെട്ട മലയാളികള്‍ ആരൊക്കെയാണെന്നും അവര്‍ എവിടുത്തുകാരാണെ ന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. ഇന്നലെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞതും കൊല്ലെപ്പട്ടവര്‍ മലയാളികളാണെന്ന്‌ സ്ഥിരീകരിക്കാനായിട്ടില്ലെന്നാണ്‌.
സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ രണ്ടുവീതം മലയാളികള്‍ കൊല്ലപ്പെട്ടുവെന്നു കഴിഞ്ഞ ഏഴിനും 12നുമാണു വാര്‍ത്തകള്‍ വന്നത്‌. കൊല്ലപ്പെട്ടതു മലയാളികളാണെന്നതിനു തെളിവില്ലെന്നു കേരള-കശ്‌മീര്‍ പോലിസ്‌ പിന്നീടു വ്യക്തമാക്കിയിരുന്നു. തിരിച്ചറിയല്‍ കാര്‍ഡുകള്‍ ലഭിച്ചുവെന്ന്‌ ആദ്യം പറഞ്ഞിരുന്നെങ്കിലും അവ വ്യാജമാണെന്ന്‌ അന്വേഷണത്തില്‍ ബോധ്യമാവുകയും ചെയ്‌തി രുന്നു.
ഇവര്‍ മലയാളികള്‍ തന്നെയാണെന്നതിനു പിന്നീട്‌ തെളിവുകള്‍ ലഭിച്ചുവെങ്കില്‍ അവ വ്യക്തമാക്കാന്‍ പോലിസിനായിട്ടില്ല. മലയാളം മാത്രമറിയാവുന്ന ജലീലിനെ മലയാളികളല്ലാത്തവര്‍ വിളിക്കാനിടയില്ല. മലയാളികള്‍ കൊല്ലപ്പെട്ടുവെന്ന സ്ഥിരീകരിക്കപ്പെടാത്ത വാര്‍ത്തയുമായി ബന്ധപ്പെട്ടാണു ജലീലിന്റെ അറസ്റ്റ്‌ നടന്നതെന്നാണ്‌ ഇതു വ്യക്തമാക്കുന്നത്‌.
കശ്‌മീരില്‍ നിന്നുള്ള നമ്പറില്‍ നിന്നാണു വിളി വന്നതെന്നതു മാത്രമാണു തെളിവെങ്കില്‍ ഇന്റര്‍നെറ്റ്‌ ടെലിഫോണ്‍ വ്യാപകമായ ഇക്കാലത്ത്‌ ഈ വാദം ബാലിശമാണെന്നു ഈ രംഗത്തെ വിദഗ്‌ധര്‍ പറയുന്നു.
ഉദാഹരണമായി വോയിപ്‌ (വോയിസ്‌ ഓവര്‍-ഇന്റര്‍നെറ്റ്‌ പ്രോട്ടോക്കോള്‍) സംവിധാനത്തില്‍ വെബ്‌ സൈറ്റ്‌ വഴി ലോകത്തിന്റെ ഏതു ഭാഗത്തു വച്ചും ഏതു പ്രദേശത്തെ നമ്പറില്‍ നിന്നും ഫോണ്‍ വിളിക്കാം. നിലവിലെ ലാന്റ്‌ ഫോണ്‍ ലൈനും മൊബൈല്‍ സേവനങ്ങളും ഉപയോഗിച്ചുകൊണ്ടാണ്‌ ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്‌. വോയിപ്പിലെ ഫോണ്‍-ടു-ഫോണ്‍ ഓപ്‌ഷനില്‍ ?യുവര്‍ ഓണ്‍ ഫോണ്‍ നമ്പര്‍ (വിളിക്കുന്നയാളുടെ നമ്പര്‍), ?ഡെസ്റ്റിനേഷന്‍ നമ്പര്‍? (വിളിക്കേണ്ട വ്യക്തികളുടെ നമ്പര്‍) എന്നിവ ടൈപ്പ്‌ ചെയ്യാനുള്ള കോളങ്ങളുണ്ടാവും. ഇതില്‍ വിളിക്കുന്നയാളുടെ നമ്പറില്‍ ലോകത്തെ ഏതു ഫോണ്‍ നമ്പറും എന്റര്‍ ചെയ്‌താല്‍ മതി.
നാദാപുരത്തെ ഒരു വീട്ടില്‍ പാകിസ്‌താനില്‍ നിന്നു ഫോണ്‍കോള്‍ വന്നുവെന്നു കഴിഞ്ഞ ആഗസ്‌തില്‍ പോലിസ്‌ കണ്ടെത്തിയിരുന്നെങ്കിലും ഇന്റനെറ്റ്‌ സംവിധാനത്തിലൂടെ ഖത്തറില്‍ നിന്നാണു പാകിസ്‌താന്‍ നമ്പറില്‍ ഫോണ്‍ വന്നതെന്ന്‌ അന്വേഷണത്തില്‍ ബോധ്യപ്പെടുകയായിരുന്നു. ഈ സാഹചര്യത്തിലാണു ചില കുബുദ്ധികളുടെ കരങ്ങള്‍ സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന സംശയം ബലപ്പെടുന്നത്‌. മുഖം മറച്ചാണു പോലിസ്‌ ജലീലിനെ കൊണ്ടുപോയതെങ്കിലും മാധ്യമങ്ങള്‍ക്കു യുവാവിന്റെ പാസ്‌പോര്‍ട്ടിലുള്ള ഫോട്ടോ എങ്ങനെ ലഭിച്ചുവെന്നതിലും ദുരൂഹതയുണ്ട്‌.



കശ്‌മീരില്‍ കൊല്ലപ്പെട്ടത്‌ മലയാളിയാണെന്നതിന്‌ തെളിവില്ല: കോടിയേരി
തിരുവനന്തപുരം: കശ്‌മീരില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതു മലയാളിയാണെന്ന്‌ ഇതുവരെ സ്ഥിരീകരിക്കാനായില്ല. ഇതു സംബന്ധിച്ച അന്വേഷണം നടന്നുവരുന്നതേയുള്ളൂവെന്ന്‌ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ വ്യക്തമാക്കി. 

തേജസ്‌ ദിനപത്രം: 22-10-08 

Monday, October 20, 2008

അറസ്റ്റ്‌ തീവ്രവാദബന്ധമാരോപിച്ച്‌ ; കേസ്‌ നിരോധിത സംഘടനയില്‍ പ്രവര്‍ത്തിച്ചതിന്‌

കണ്ണൂര്‍: കശ്‌മീര്‍ തീവ്രവാദികളുമായി ബന്ധമുണ്ടെന്നാരോപിച്ച്‌ അറസ്റ്റ്‌ ചെയ്‌ത യുവാവിനെതിരേ പോലിസ്‌ കേസെടുത്തതു നിരോധിത സംഘടനയില്‍ പ്രവര്‍ത്തിച്ചെന്ന കാരണം പറഞ്ഞ്‌. എന്നാല്‍, ഇത്‌ ഏതു സംഘടനയാണെന്ന്‌ എഫ്‌. ഐ.ആറില്‍ വ്യക്തമാക്കിയിട്ടുമില്ല. 1967ലെ നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ 3, 13 (2) വകുപ്പുകള്‍ പ്രകാരമാണു കേസെടുത്തിട്ടുള്ളത്‌. കൂടാതെ, കാരണമില്ലാതെ രണ്ടു മൊബൈലുകള്‍ കൈവശംവച്ചെന്നും ഇതിലൊന്ന്‌ ഉപയോഗിച്ച്‌ കശ്‌മീരിലേക്കും അവിടെ നിന്ന്‌ ഇങ്ങോട്ടും ബന്ധപ്പെട്ടെന്നും റിപോര്‍ട്ടിലുണ്ട്‌.
സംശയത്തിന്റെയും അതേസമയം ഉത്തമവിശ്വാസത്തിന്റെയും അടിസ്ഥാനത്തിലാണ്‌ അറസ്റ്റെന്നാണ്‌ എഫ്‌.ഐ.ആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്‌. എന്നാല്‍, സംഭവത്തിലെ ദുരൂഹതകള്‍ ഇനിയും നീങ്ങിയിട്ടില്ല. കശ്‌മീരില്‍ കഴിഞ്ഞ ഏഴിനു സുരക്ഷാ സൈനികരുമായി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടയാള്‍ ജലീലുമായി മൊബൈലില്‍ ബന്ധപ്പെട്ടെന്നും മലയാളത്തിലാണ്‌ ഇരുവരും സംസാരിച്ചതെന്നുമാണു പോലിസ്‌ ഭാഷ്യം.
അതേസമയം, കശ്‌മീരില്‍ കൊല്ലപ്പെട്ടവര്‍ മലയാളികളാണെന്ന പത്രവാര്‍ത്തകള്‍ പോലിസ്‌ തന്നെ നേരത്തേ നിഷേധിച്ചിരുന്നു. എന്നാല്‍, കൊല്ലപ്പെട്ടവര്‍ മലയാളികളാണെന്നാണ്‌ ഇന്നലെയും ചില മാധ്യമങ്ങള്‍ റിപോര്‍ട്ട്‌ ചെയ്‌തത്‌. കൊല്ലപ്പെട്ടവര്‍ ജലീലിനെ വിളിച്ചു ജീവന്‍ രക്ഷിക്കണമെന്ന്‌ അപേക്ഷിച്ചതായി പോലിസിനെ ഉദ്ധരിച്ചു മാതൃഭൂമി പത്രം റിപോര്‍ട്ട്‌ ചെയ്‌തിരുന്നു. എ.കെ-47 അടക്കമുള്ള ആയുധവുമായി സുരക്ഷാ സൈന്യം വളഞ്ഞപ്പോഴാണു `തീവ്രവാദികള്‍' കണ്ണൂരിലെ കുഗ്രാമമായ കോട്ടൂരിലെ യുവാവിനെ വിളിച്ചു ജീവന്‍ രക്ഷിക്കാനായി തേടിയതെന്ന, തികച്ചും അവിശ്വസനീയമായ വാര്‍ത്ത പരിഹാസ്യമാണെന്നു നാട്ടുകാര്‍ ചൂണ്ടിക്കാട്ടി. ഇന്റര്‍നെറ്റില്‍ നിന്ന്‌ മൊബൈലിലേക്കു വിളിക്കുമ്പോള്‍ കോള്‍ സ്വീകരിക്കുന്നയാളുടെ മൊബൈലില്‍ ഇഷ്ടമുള്ള നമ്പര്‍ വരുത്താന്‍ സാങ്കേതിക സംവിധാനമുണ്ട്‌. ഇതുപയോഗിച്ച്‌ ആരെങ്കിലും വിളിച്ചതാണോയെന്നും സംശയിക്കുന്നുണ്ട്‌.
ജില്ല വിട്ടുപോലും കൂടുതല്‍ യാത്രചെയ്‌തിട്ടില്ലാത്ത, ഒതുങ്ങിക്കഴിയുന്ന പ്രകൃതക്കാരനായ ജലീല്‍ കശ്‌മീര്‍ ബന്ധമാരോപിച്ച്‌ അറസ്റ്റ്‌ ചെയ്യപ്പെട്ടതു നാട്ടുകാര്‍ക്ക്‌ ഇനിയും വിശ്വസിക്കാനായിട്ടില്ല. ജലീല്‍ പുതിയ മൊബൈല്‍ കണക്‌ഷനെടുത്തതു സ്വന്തം ഫോട്ടോയും തിരിച്ചറിയില്‍ കാര്‍ഡും കൊടുത്താണ്‌. `തീവ്രവാദി'കളുമായി ?നിരന്തരം? ബന്ധം പുലര്‍ത്തുന്നയാള്‍ സ്വന്തം തിരിച്ചറിയല്‍ കാര്‍ഡ്‌ നല്‍കുമോയെന്ന ചോദ്യവും ഉയരുന്നുണ്ട്‌. പ്രതിയെ തിരിച്ചറിയാതിരിക്കാനെന്ന വ്യാജേന മുഖം മറച്ച്‌ സ്‌റ്റേഷനില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച പോലിസ്‌ ജലീലിന്റെ തിരിച്ചറിയല്‍ രേഖയിലെ ഫോട്ടോ മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ നല്‍കിയതും വിവാദമായിട്ടുണ്ട്‌. 

Tuesday, October 14, 2008

ദുര്‍ഗാപൂജയ്‌ക്കെത്തിയ ദലിതനെ മേല്‍ജാതിക്കാരന്‍ വെടിവച്ചു കൊന്നു

പട്‌ന: ദുര്‍ഗാ വിഗ്രഹത്തിനു മുന്നില്‍ പ്രസാദമര്‍പ്പിക്കാനെത്തിയ ദലിതനെ മേല്‍ജാതിക്കാരന്‍ വെടിവച്ചു കൊന്നു. മറ്റു രണ്ടുപേര്‍ക്കു പരിക്കേറ്റു. ബിഹാര്‍ ജില്ലയായ നളന്ദയിലെ ജിയാര്‍ ഗ്രാമത്തിലാണു സംഭവം.ദുര്‍ഗാ വിഗ്രഹത്തിനു സമര്‍പ്പിക്കാനുള്ള പ്രസാദവുമായി ക്ഷേത്രത്തിലെത്തിയ കരു പാസ്വാനെ മേല്‍ജാതിക്കാര്‍ ചേര്‍ന്നു തടയുകയായിരുന്നു. ഇതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടെ സവര്‍ണ ജാതിക്കാരനായ രത്തന്‍സിങ്‌ കൈയിലുണ്ടായിരുന്ന തോക്കുപയോഗിച്ചു വെടിയുതിര്‍ത്തു. ഗുരുതരമായി പരിക്കേറ്റ കരു പാസ്വാന്‍ പട്‌ന മെഡിക്കല്‍ കോളജിലേക്കുള്ള വഴിമധ്യേ മരിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന രണ്ടുപേരെ വെടിയേറ്റ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.
സംഭവം നടന്നയുടന്‍ സിങ്‌ ഒളിവില്‍പ്പോയതായി പോലിസ്‌ അറിയിച്ചു. ഏഴുപേര്‍ക്കെതിരേ കേസ്‌ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്‌. അക്രമം വ്യാപിക്കാതിരിക്കാന്‍ സംഭവസ്ഥലത്തു പോലിസ്‌ ക്യാംപ്‌ സ്ഥാപിച്ചിരിക്കുകയാണ്‌.
തേജസ്‌ ദിനപത്രം: 15-10-08 

മുസ്‌്‌ലിം പോലിസുകാരെ അഡ്വാനിയുടെ സുരക്ഷാവ്യൂഹത്തില്‍ നിന്നു പുറത്താക്കി

പി സി അബ്ദുല്ല
കോഴിക്കോട്‌: രണ്ടുദിവസത്തെ പ്രത്യേക പരിശീലനത്തിനുശേഷം വെസ്റ്റ്‌ഹില്‍ വിക്രം മൈതാനത്ത്‌ ഡ്യൂട്ടിക്കെത്തിയ രണ്ടു മുസ്‌ലിം പോലിസ്‌ ഡ്രൈവര്‍മാരെ എല്‍ കെ അഡ്വാനിയുടെ  സുരക്ഷാവലയത്തില്‍ നിന്നു പുറത്താക്കി. ഡല്‍ഹിയില്‍ നിന്നെത്തിയ നാഷനല്‍ സെക്യൂരിറ്റി ഗാര്‍ഡിന്റെ നിര്‍ദേശപ്രകാരം സിറ്റി പോലിസ്‌ കമ്മീഷണറാണ്‌ ഇവരെ ജോലിയില്‍ പ്രവേശിക്കാന്‍ അനുവദിക്കാതെ മടക്കിയയച്ചത്‌.
ഇന്നലെ രാവിലെ ആറുമണിക്കായിരുന്നു സംഭവം. വി.വി.ഐ.പി സെക്യൂരിറ്റി ട്രെയ്‌നിങ്‌ പൂര്‍ത്തിയാക്കിയ കാസര്‍കോഡ്‌ എ.ആര്‍ ക്യാംപിലെ ഡ്രൈവര്‍ ലത്തീഫ്‌, പാലക്കാട്‌ എ.ആര്‍ ക്യാംപിലെ ഡ്രൈവറായ ഹെഡ്‌കോണ്‍സ്‌റ്റബിള്‍ ബഷീര്‍ എന്നിവരെയാണു മുസ്‌ലിംകളാണെന്ന കാരണത്താല്‍ അഡ്വാനിയുടെ സുരക്ഷാവ്യൂഹത്തില്‍ നിന്ന്‌ ഒഴിവാക്കിയത്‌. അഡ്വാനിയുടെ അകമ്പടിക്കായി തിരഞ്ഞെടുക്കപ്പെട്ട പോലിസ്‌ ഡ്രൈവര്‍മാരില്‍ മുസ്‌ലിംകളായി ഇവര്‍ മാത്രമാണുണ്ടായിരുന്നത്‌.
ബി.ജെ.പി നേതാവിന്റെ അകമ്പടിസേനയില്‍ ഉള്‍പ്പെടുത്താനായി ശനിയാഴ്‌ചയാണ്‌ ഇവരെ കോഴിക്കോട്ടേക്കു വിളിപ്പിച്ചത്‌. തൃശൂരിലെ പരിശീലന ക്യാംപില്‍ ഏഴുദിവസത്തെ പ്രത്യേക വി.വി.ഐ.പി സെക്യൂരിറ്റി ട്രെയ്‌നിങ്‌ പൂര്‍ത്തിയാക്കിയ പോലിസ്‌ ഡ്രൈവര്‍മാര്‍ക്കൊപ്പമാണു ബഷീറിനെയും ലത്തീഫിനെയും അഡ്വാനിയുടെ അകമ്പടി ടീമില്‍ തിരഞ്ഞെടുത്തത്‌. അഡ്വാനിയുടെ വരവ്‌ പ്രമാണിച്ചു ഞായറാഴ്‌ചയും തിങ്കളാഴ്‌ചയും കോഴിക്കോട്ടു നടന്ന പരിശീലനങ്ങളിലും ട്രയല്‍ റണ്ണിലും ഇവര്‍ പങ്കെടുക്കുകയും ചെയ്‌തു.
കോഴിക്കോട്‌ എ.ആര്‍ ക്യാംപില്‍ നിന്നു മറ്റു പോലിസുകാര്‍ക്കൊപ്പം ഇന്നലെ രാവിലെ അഞ്ചരയ്‌ക്കാണ്‌ ഇവര്‍ അഡ്വാനി ഹെലികോപ്‌റ്റര്‍ ഇറങ്ങുന്ന വെസ്റ്റ്‌ഹില്‍ വിക്രം മൈതാനത്ത്‌ എത്തിയത്‌. നാഷനല്‍ സെക്യൂരിറ്റി ഗാര്‍ഡ്‌ പോലിസ്‌ ഡ്രൈവര്‍മാരുടെ ലിസ്‌റ്റ്‌ പരിശോധിച്ചശേഷം ലത്തീഫിനെയും ബഷീറിനെയും പുറത്തുനിര്‍ത്തുകയും മറ്റുള്ളവരെ അകത്തേക്കു വിടുകയും ചെയ്‌തു. അല്‍പ്പം കഴിഞ്ഞപ്പോള്‍ ഇവരോടു ജോലിക്കു കയറാതെ തിരിച്ചുപോവാന്‍ ആവശ്യപ്പെടുകയായിരുന്നു. ഒരുമണിക്കൂറോളം വിക്രം മൈതാനത്തിന്റെ പുറത്തു കാത്തുനിന്ന ഇവര്‍ പിന്നീട്‌ എ.ആര്‍ ക്യാംപിലേക്കു തിരിച്ചുപോയി. അഞ്ചുവര്‍ഷമായി കാസര്‍കോഡ്‌ എ.ആര്‍ ക്യാംപില്‍ ഡ്രൈവറാണു ലത്തീഫ്‌. ബഷീര്‍ പാലക്കാട്‌ എ.ആര്‍ ക്യാംപിലെ ഹെഡ്‌കോണ്‍സ്‌റ്റബിളാണ്‌. 
തേജസ്‌ ദിനപത്രം: 15-10-08