Wednesday, January 13, 2010

അബ്ദുന്നാസിര്‍ മഅ്ദനിയോട്

അബ്ദുല്ല മണിമ

സിറാജുന്നീസ, ബാബരി മസ്ജിദ്, സച്ചാര്‍-രംഗനാഥ് മിശ്ര കമ്മീഷന്‍... ജീവനും സ്വത്തുക്കളും തൊഴിലവകാശങ്ങളും അപകടത്തിലായ ഒരു സമൂഹത്തെയാണവ അടയാളപ്പെടുത്തുന്നത്. അവരോട് നീതി ചെയ്യപ്പെട്ടില്ലെന്നു മഅ്ദനി പറഞ്ഞപ്പോള്‍ അതില്‍ പൊള്ളുണ്ടായിരുന്നില്ല. യാഥാര്‍ഥ്യങ്ങള്‍ പൊള്ളുന്നവയായിരുന്നു എന്നതുകൊണ്ട് വാക്കുകളും പൊള്ളുന്നതാവുക സ്വാഭാവികം; ഒഴിവാക്കേണ്ടിയിരുന്ന അവിവേകങ്ങളും വ്യാകരണപ്പിശകുകളും അതിലുണ്ടായിരുന്നുവെങ്കിലും.യാദൃച്ഛികമായി ഒന്നും എവിടെയും സംഭവിക്കുന്നില്ല. നിയതമായ ലക്ഷ്യത്തോടെ സകലതും നിയന്ത്രിക്കുന്നവന്‍ കാലേക്കൂട്ടി സമയവും സ്ഥലവും നിര്‍ണയിച്ചു നടത്തുന്ന കാര്യങ്ങള്‍ മാത്രമേ അവന്റെ ലോകത്തു സംഭവിക്കുന്നുള്ളൂ; വിശ്വാസികള്‍ക്ക് ഇക്കാര്യത്തില്‍ സംശയമില്ല. എങ്കിലും നമ്മെ ചിന്തിപ്പിക്കുന്ന ചില സമാന്തരങ്ങളും താരതമ്യങ്ങളും ചരിത്രത്തില്‍ സംഭവിച്ചുകൊണ്ടിരിക്കും. ഉമര്‍ ഖാസിയെക്കുറിച്ചു പത്രത്തിലൊരു കുറിപ്പു വായിച്ച അതേ ദിവസം, പീപ്പിള്‍ ടി.വിയുടെ മഅ്ദനിയെക്കുറിച്ചുള്ള ചുവര്‍വിലാപവും വായിക്കേണ്ടിവന്നപ്പോള്‍ ചിന്തിച്ചുപോയതാണ് ഇത്രയുമെല്ലാം. കലുഷനിലങ്ങള്‍ പ്രതിരോധിക്കുന്ന ഒരു സംഘം, ബസ് സമരം കത്തിയാളുന്ന ഒരു മധ്യാഹ്നം പട്ടണമധ്യത്തില്‍ ഉച്ചഭാഷിണി കെട്ടി വിലപിക്കുന്നതും കേട്ടു, 'ഭീകരര്‍ മുസ്‌ലിംകളിലുണ്ടെന്നു കരുതി ഇസ്‌ലാമിനെ വെറുതെ വിട്ടേക്കണേ' എന്ന്. മാപ്പുസാക്ഷികള്‍ക്കു വംശനാശം സംഭവിക്കുന്നില്ല. മുന്‍തദര്‍ അല്‍സെയ്ദിയും ഹുമാം ഖലീല്‍ ബലാവിയും ഉയര്‍ത്തുന്ന പ്രതിരോധങ്ങളുടെ പേരിലും മാപ്പെഴുതിക്കൊടുക്കാന്‍ നാം തയ്യാറായെന്നു വരും. ശോഭനാ ജോര്‍ജിന്റെ വളര്‍ത്തുതത്തയെ മോചിപ്പിക്കാന്‍ കേസ് കൊടുത്തയാളെ വിചാരണ ചെയ്ത ചാനല്‍പ്രഭു ചോദിച്ചത്രേ, 'ഒരു തത്തയെ രക്ഷിച്ച ശോഭനയോട് നിങ്ങളെന്തിന് പകയ്ക്കുന്നുവെന്ന്'! ഉത്തമനായ ജാമ്യക്കാരന്‍! ശോഭനാ ജോര്‍ജിന്റെ സ്ഥാനത്തു സാജിദ റഹ്മാനായിരുന്നെങ്കില്‍ ചാനല്‍പ്രഭു എത്ര ദിവസം കഅ്ബാലയവും ബാങ്കിന്റെ നാദവും പിന്നണിയാക്കി, മിണ്ടാപ്രാണിയോടുള്ള പീഡനം ചര്‍ച്ചയാക്കുമായിരുന്നുവെന്ന് ഊഹിക്കാവുന്നതേയുള്ളൂ. സിറാജുന്നീസയെയും ബാബരി മസ്ജിദും സച്ചാര്‍ റിപോര്‍ട്ടുമൊക്കെ മുമ്പില്‍വച്ചു മഅ്ദനി നിരത്തിയ വാദമുഖങ്ങള്‍ സത്യസന്ധവും ധീരവുമായിരുന്നു. നീതിമുറയില്‍ വിശ്വസിക്കുന്ന ആര്‍ക്കും അതു തള്ളിക്കളയാനാവുമായിരുന്നില്ല (അവയിലെ എരിവും ചൂടും അംഗീകരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍പ്പോലും). തന്റെ ഒരു കാലും ജീവിതത്തിലെ പത്തുവര്‍ഷവും നല്‍കി, അദ്ദേഹം തന്റെ വാക്കുകളെ സഭ്യപ്പെടുത്തിയെന്ന് ഞാന്‍ വിശ്വസിക്കുകയും വാദിക്കുകയും ചെയ്ത ഒരു കാലവുമുണ്ടായിരുന്നു. അത് അപൂര്‍വമായിരുന്നു. വാരിയന്‍കുന്നനും വക്കം അബ്ദുല്‍ഖാദറിനുമൊക്കെ ശേഷം മുസ്‌ലിംകേരളം നീതിബോധത്തിനു സമര്‍പ്പിച്ച അര്‍പ്പണമായി ഞാനതിനെ തെറ്റിദ്ധരിച്ചു. പക്ഷേ, ഇപ്പോള്‍ വഴിയരികുകളില്‍ പ്രത്യക്ഷപ്പെടുന്ന ചുവര്‍പ്പരസ്യങ്ങളിലെ വിലാപവും ഇടര്‍ച്ചയും ഞരക്കവും, ഞാന്‍ കേട്ടത് ഇടിമുഴക്കമോ ഗര്‍ജനമോ ആയിരുന്നില്ല, ദുര്‍ബലമായൊരു ഓലിയായിരുന്നു എന്നെന്നെ ബോധ്യപ്പെടുത്തുന്നു. ശെയ്ഖ് അഹ്മദ് യാസീന്‍ ഒരു പ്രഭാതത്തില്‍, നമസ്‌കരിച്ചിറങ്ങിയ പള്ളിമുറ്റത്തു വച്ചു രക്തസാക്ഷ്യത്തിന്റെ തേരിലേറി. തന്റെ ദൗത്യത്തിലും മൊഴിഞ്ഞ വാക്കുകളിലും അദ്ദേഹം അടിയുറച്ചുവിശ്വസിച്ചിരുന്നു. മൃദുലമായ ആ ഉരുവിടലുകള്‍ ദിഗന്തങ്ങളെ പ്രകമ്പനംകൊള്ളിച്ചു; ശത്രുവിന്റെ നെഞ്ചുകളില്‍ വിറപായിച്ചു. താന്‍ ശത്രുവിന്റെ ലക്ഷ്യമാണെന്ന് അദ്ദേഹത്തിന് ഉത്തമബോധ്യമുണ്ടായിരുന്നു. ഒരു ആക്രമണമുണ്ടായാല്‍ ഓടിരക്ഷപ്പെടാന്‍ പോലും കഴിയാത്തവിധം, തന്റെ കാലുകള്‍ ജീവനറ്റവയാണെന്നും അദ്ദേഹത്തിനറിയാമായിരുന്നു. തന്റെ ജീവനാണു തന്റെ വാക്കുകളുടെ വിലയെന്നറിഞ്ഞുകൊണ്ട്, ആ ജീവന്‍ ഒന്നുമില്ലാത്ത ഒരു ജനതയുടെ പോരാട്ടത്തിന്റെ മൂലധനമാക്കി ശെയ്ഖ് യാസീന്‍. ആ രക്തസാക്ഷിത്വത്തിന്റെ ഊര്‍ജത്തില്‍, ലോകത്തു താരതമ്യങ്ങളില്ലാത്ത ദുരിതപര്‍വങ്ങളില്‍ നിന്നുകൊണ്ട് ഒരു ജനത അതിജീവനത്തിന്റെ പടഹധ്വനി മുഴക്കുന്നു. അങ്ങനെ ശതം തലമുറകള്‍ അനന്തരമെടുക്കുന്ന ഈടുവയ്പായി ആ രക്തസാക്ഷിത്വം. ഗസയല്ല കേരളം. ഇന്ത്യ യെരറ്റ്‌സ് ഇസ്രായേലുമല്ല. എന്നാല്‍, താരതമ്യങ്ങള്‍ ശക്തിപ്പെടുത്താനാണു തെല്‍ അവീവിലും ഡല്‍ഹിയിലുമിരുന്ന് അന്തപ്പുരനീക്കങ്ങള്‍ക്കു തിരനാടകമെഴുതുന്നവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇനിയും തടിയന്റവിടമാരെയും ഹെഡ്‌ലിമാരെയും നമുക്കു പ്രതീക്ഷിക്കാം. കൊല്ലന്റെ തൊടിയിലെ മുയലായി കഴിയാന്‍ ഒരു ജനതയ്ക്കു ജീവപര്യന്തം വിധിക്കപ്പെട്ടിരിക്കുന്നതിന്റെ അനന്തരം!തന്റെ നിരപരാധിത്വത്തില്‍ മഅ്ദനിക്ക് അശേഷം സംശയമില്ല. സൂഫിയ ഒരു പൂതനയല്ലെന്നു നെറിവുള്ള ഏതു മനുഷ്യനും അറിയാം (ഗോപീകൃഷ്ണന്റെ കാര്‍ട്ടൂണുകള്‍ എന്തും പറഞ്ഞുകൊള്ളട്ടെ). വിലപിക്കേണ്ട സമയമല്ലിത് മഅ്ദനി സാഹിബ്. അവര്‍ താങ്കളുടെ മാംസം ചീന്തിയെടുക്കുകയും അസ്ഥിയുരുക്കുകയും ചെയ്താല്‍പ്പോലും അതൊരു ഈടുവയ്പാണ്- തനിക്കു മാത്രമല്ല, താന്‍ പ്രതിനിധീകരിക്കുന്ന ജനതയ്ക്കും. വേലുപ്പിള്ള പ്രഭാകരന്‍ സ്വര്‍ഗത്തില്‍ വിശ്വസിച്ചിരുന്നോ എന്നൊന്നും അറിഞ്ഞുകൂടാ- അയാള്‍ പക്ഷേ, തന്റെ ജനതയ്‌ക്കൊരു ഈഴത്തില്‍ വിശ്വസിച്ചിരുന്നു. അയാള്‍ സ്വന്തം ജീവന്‍ വിലയായി നല്‍കിവാങ്ങിയ സമരമുഖം എത്ര നൂറ്റാണ്ടുകള്‍ കഴിഞ്ഞാലും മരതകദ്വീപില്‍ നീതിക്കായി തുറന്നുതന്നെ കിടക്കും. അയാളുടെ ജീവിതത്തോട് വിയോജിക്കുമ്പോഴും മരണത്തിലൂടെ തന്റെ ജനതയോടുള്ള ഉടമ്പടി അയാള്‍ പൂര്‍ത്തിയാക്കിയെന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം.മഅ്ദനി സാഹിബ്, ഒരു ജനത താങ്കള്‍ മുഖേന അതിക്രൂരമായി വഞ്ചിക്കപ്പെട്ടിരിക്കുന്നു. അങ്ങേറ്റെടുത്ത പോരാട്ടത്തില്‍ യഥാര്‍ഥമായും താങ്കള്‍ വിശ്വസിച്ചിരുന്നുവെങ്കില്‍ സൂഫിയയെയും രണ്ടു മക്കളെയും വച്ചു വിലപിക്കേണ്ട ഗതി താങ്കള്‍ക്കു വരില്ലായിരുന്നു. സത്യം എല്ലായ്‌പ്പോഴും ഒരു പുതുജന്മം പോലെയാണ്. ഗര്‍ഭപാത്രത്തിന്റെയോ മുട്ടയുടെയോ അന്ധകാരങ്ങള്‍ക്ക് അതിനെ എക്കാലവും ഒളിപ്പിച്ചുവയ്ക്കാനാവില്ല. പിച്ചതെണ്ടി വാങ്ങുന്ന ഒരു ജീവിതത്തേക്കാള്‍ കാരാഗ്രഹങ്ങള്‍ പിളര്‍ന്നുവരുന്ന സത്യം താങ്കളെയും താങ്കള്‍ പ്രതിനിധാനം ചെയ്യുന്ന ജനതയെയും ഒരുനാള്‍ വിമോചിപ്പിക്കുമായിരുന്നു. കാലത്തിറങ്ങി ശീതീകരിച്ച കാറുകളിലേറി, ഒരുക്കിയ മഞ്ചങ്ങളില്‍ പ്രസംഗിച്ച്, ഭാര്യയോടും കുഞ്ഞുങ്ങളോടുമൊപ്പം ഉണ്ടുറങ്ങാന്‍ തിരിച്ചെത്തണമെന്നു മോഹിക്കുന്നവര്‍ക്കുള്ള നടപ്പാതകളിലല്ല താങ്കള്‍ പ്രതിനിധാനം ചെയ്യാന്‍ ആഗ്രഹിക്കുന്ന ജനം ഇപ്പോള്‍ ചരിക്കുന്നത്. ദയവായി അവരെ അവരുടെ വഴിക്കു വിടുക. അവരുടെ പോരാട്ടം നയിക്കാനുള്ള സാരഥി താങ്കളല്ലെന്നു ചുവര്‍പ്പരസ്യങ്ങളിലൂടെ താങ്കള്‍ ഒപ്പിട്ടുകൊടുത്തിരിക്കുന്നു. അരങ്ങൊഴിഞ്ഞ് കൂടണഞ്ഞ് കുട്ടികളോടും കുടുംബത്തോടുമൊപ്പം താങ്കള്‍ സ്വസ്ഥനാവുക. ഒരു വിമോചകനെ കാത്തിരിക്കാനുള്ള ക്ഷമ അധഃസ്ഥിതര്‍ക്ക് ഇനിയും ബാക്കിയുണ്ട്. വ്യാജ വിമോചകരെ സഹിക്കാനുള്ള ക്ഷമയേ അവര്‍ക്കു നഷ്ടമായിട്ടുള്ളൂ.

തേജസ് 13 ജനുവരി 2010 ബുധന്‍

വാഴതൊടീലെ തീവ്രവാദി !!!


Thursday, January 7, 2010

നസീര്‍ സ്‌ഫോടകവസ്തുക്കള്‍ മോഷ്ടിച്ച കേസ് പൂഴ്ത്തിയത് വിവാദമാവുന്നു

കൊച്ചി: വിധ്വംസക പ്രവര്‍ത്തനങ്ങളുടെ പേരില്‍ പിടിയിലായ തടിയന്റവിട നസീര്‍ സ്‌ഫോടകവസ്തുക്കള്‍ മോഷ്ടിച്ചതുമായി ബന്ധപ്പെട്ട കേസ് പൂഴ്ത്തിയ പോലിസ് നടപടിയും വിവാദമാവുന്നു. ബാംഗ്ലൂര്‍ സ്‌ഫോടനം ഉള്‍പ്പെടെയുള്ളവയില്‍ ഉപയോഗിച്ച സ്‌ഫോടകവസ്തുക്കള്‍ പെരുമ്പാവൂരിലെ കടയില്‍നിന്നു മോഷ്ടിച്ചതാണെന്ന് നസീര്‍ സമ്മതിച്ചതായി പോലിസ് പറഞ്ഞിരുന്നു. എന്നാല്‍, ഇതു സംബന്ധിച്ച കേസ് മുക്കിയതിനു പിന്നില്‍ ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലുണ്ടെന്നാണ് പുതിയ വിവരം. പെരുമ്പാവൂരിനു സമീപമുള്ള തുരുത്തിയില്‍ ട്രേഡേഴ്‌സില്‍ നിന്നാണ് സ്‌ഫോടകവസ്തുക്കള്‍ മോഷണം പോയതെന്നാണ് പോലിസ് പറയുന്നത്. അനധികൃത സ്‌ഫോടകവസ്തുശേഖരവുമായി ബന്ധപ്പെട്ട് അഞ്ചോളം കേസുകളുള്ളയാളാണ് തുരുത്തിയില്‍ ട്രേഡേഴ്‌സ് ഉടമ റെജി കുര്യാക്കോസ്. റെജിയുടെ അനുജനുമായി അടുത്ത ബന്ധമുള്ള കളമശ്ശേരി ബസ് കത്തിക്കല്‍ കേസിലെ പ്രതി സാബിറാണ് നസീറിനു പെരുമ്പാവൂരില്‍ താമസസൗകര്യം ഒരുക്കിയതെന്ന് നേരത്തെ റിപോര്‍ട്ടുകളുണ്ടായിരുന്നു.200 കിലോ അമോണിയം നൈട്രേറ്റ് ഉള്‍പ്പെടെ വന്‍ ശേഖരം കവര്‍ച്ച ചെയ്യപ്പെട്ടിട്ടും സംഭവം രഹസ്യമാക്കിയതും ദുരൂഹമാണ്. കടയുടമ പോലിസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കിയെന്നും ഒരു ഉന്നത പോലിസ് ഉദ്യോഗസ്ഥന്‍ ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നെന്നും മുമ്പ് വാര്‍ത്ത വന്നിരുന്നു. എന്നാല്‍, തന്നെ ചിലര്‍ ഫോണില്‍ ഭീഷണിപ്പെടുത്തിയതിനാല്‍ കേസ് നല്‍കിയില്ലെന്നാണ് കടയുടമ ഇപ്പോള്‍ പറയുന്നത്. കശ്മീരില്‍ കൊല്ലപ്പെട്ട എറണാകുളം സ്വദേശി വര്‍ഗീസ് ജോസഫ് എന്ന മുഹമ്മദ് യാസീന്റെ മൃതദേഹത്തോടൊപ്പം കടയുടമയുടെ അനുജനും സാബിറിന്റെ സുഹൃത്തുമായ യുവാവിന്റെ തിരിച്ചറിയല്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ് എന്നിവ കണ്ടെത്തിയിരുന്നു. ഈ വിവരം കശ്മീര്‍ പോലിസ് കേരള പോലിസിനെ അറിയിച്ചിരുന്നെങ്കിലും അതേക്കുറിച്ച് അന്വേഷണമൊന്നും നടന്നില്ല. സ്‌ഫോടകവസ്തുക്കള്‍ മോഷ്ടിക്കപ്പെട്ടതു സംബന്ധിച്ച് കടയുടമ നല്‍കിയ പരാതിയോ കേസോ നിലവിലില്ലെന്നു കുറുപ്പുംപടി സി.ഐ ക്രിസ്പിന്‍ സാം, എസ്.ഐ ശിവകുമാര്‍ എന്നിവര്‍ തേജസിനോട് പറഞ്ഞു.  200 കിലോ അമോണിയം നൈട്രേറ്റ്, 2000 ഡിറ്റൊണേറ്ററുകള്‍, 549 മീറ്റര്‍ തിരി തുടങ്ങിയവയാണ് കളവുപോയതെന്നാണ് അന്വേഷണസംഘം പറയുന്നത്. മോഷണം നടന്നെന്നു പറയപ്പെടുന്ന ദിവസം പരിചയമില്ലാത്ത സ്‌കോര്‍പിയോ കാര്‍ പ്രദേശത്ത് ശ്രദ്ധയില്‍പ്പെട്ടതായി നാട്ടുകാര്‍ പറഞ്ഞിരുന്നെങ്കിലും പോലിസ് ഇതു മുഖവിലയ്‌ക്കെടുത്തില്ല. 40 കിലോ അമോണിയം നൈട്രേറ്റ് മാത്രമാണ് നഷ്ടപ്പെട്ടതെന്നാണ് ഇപ്പോള്‍ ഇന്റലിജന്‍സ് കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍, സ്‌ഫോടനങ്ങള്‍ക്ക് ഉപയോഗിച്ചതിന്റെ ബാക്കി 75 കിലോ അമോണിയം നൈട്രേറ്റ് കണ്ണൂര്‍ ചക്കരക്കല്ലിലെ വീട്ടുവളപ്പില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് നസീര്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ പോലിസ് അതു കണ്ടെടുക്കുകയും ചെയ്തിരുന്നു. സ്‌ഫോടകവസ്തുക്കള്‍ കൊണ്ടുപോകാന്‍ ഉപയോഗിച്ച ചില വാഹനങ്ങള്‍ കര്‍ണാടക പോലിസ് പിടിച്ചെടുക്കുകയുമുണ്ടായി. ഈ വാഹനങ്ങളുടെ ഉടമസ്ഥരെ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. സ്‌ഫോടകവസ്തുക്കളുമായി ബാംഗ്ലൂരിലേക്ക് പോകുംവഴി വാഹനം പോലിസ് പരിശോധിച്ചുവെങ്കിലും പേപ്പറുകള്‍ മാത്രം നോക്കി വിട്ടയക്കുകയായിരുന്നുവെന്ന് നസീറിനെ ഉദ്ധരിച്ച് വാര്‍ത്തകളും വന്നിരുന്നു.നസീറും സംഘവും നടത്തിയ സ്‌ഫോടനങ്ങള്‍ക്കും വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കും അന്വേഷണ ഏജന്‍സികളിലെ ചിലരുടെ അറവോടെയാണെന്ന സംശയം ഇതോടെ ബലപ്പെടുകയാണ്.




Monday, January 4, 2010

പാവം പ്രതിയും ഭീകരന്‍പ്രതിയും


Wednesday, December 30, 2009
ഓപറേഷന്‍ മഅ്ദനി-3 / വിജു വി. നായര്‍

ആഗസ്റ്റ് 23ന് കളമശേãരി കേസ് പ്രതികളായ ശരീഫ്, താജുദ്ദീന്‍, നാസര്‍ എന്നിവര്‍ അടുത്തടുത്ത ദിവസങ്ങളില്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരായി 164ാം വകുപ്പുപ്രകാരം സൂഫിയക്കെതിരെ മൊഴികൊടുത്തു. ഇവിടാണ് ക്യാച്ച്. ഒരു പ്രേരണയുമില്ലാതെ സ്വമേധയാ കോടതിയോട് നടത്തേണ്ട സത്യപ്രസ്താവനയാണ് 164ാം വകുപ്പുപ്രകാരമുള്ള മൊഴി. ഈ കേസില്‍ ജാമ്യത്തില്‍ പുറത്തുകഴിയുന്നവരാണ് മേല്‍പറഞ്ഞവര്‍. സംഭവം നടന്ന് കൊല്ലം അഞ്ചായിട്ടും അങ്ങനെയൊരു പ്രസ്താവം കൊടുക്കാന്‍ തുനിയാതിരുന്ന അവര്‍ ഒരു സുപ്രഭാതത്തില്‍ ഒരേസമയം സ്വമേധയാ ചെന്ന് ഒരേതരം മൊഴികൊടുത്തു എന്നാണ് അന്വേഷണസംഘം നമ്മളോട് വിശ്വസിക്കാന്‍ ആവശ്യപ്പെടുന്നത്. ഇനി ഈ മൊഴി കൊടുത്ത കഥാപാത്രങ്ങളെ പരിചയപ്പെടാം.
ഒന്നാംപ്രതി ശരീഫ് 164 സ്റ്റേറ്റ്മെന്റ് കൊടുത്തയുടനെ അയാളെ പ്രതിപ്പട്ടികയില്‍ നിന്ന് തന്നെ ഒഴിവാക്കി. ഇയാളാണ് ബസ് കത്തിച്ചവരെ സ്വന്തം ബൈക്കില്‍ രക്ഷപ്പെടുത്തിയതെന്നാണ് പൊലീസ് കുറ്റപത്രത്തില്‍ പറഞ്ഞിരുന്നത്. മാത്രമല്ല, കത്തിക്കാനുപയോഗിച്ച പന്തം, പെട്രോള്‍ ബാക്കി ഇത്യാദിക്കൊപ്പം ബൈക്കും കസ്റ്റഡിയിലെടുത്തിരുന്നു. അതെല്ലാം അഞ്ചുകൊല്ലത്തിനുശേഷം ഒരൊറ്റ സ്റ്റേറ്റ്മെന്റിന്റെ പേരില്‍ മടക്കിക്കൊടുത്തിരിക്കുകയാണ്. കോടതിമുമ്പാകെ ഒന്നാം പ്രതിയെന്ന് പറഞ്ഞവതരിപ്പിച്ച ആളെയും കേസിന് ഉപോദ്ബലകമായ തെളിവുകളെയും ഒറ്റയടിക്ക് തള്ളിക്കളയുക എന്നതിനര്‍ഥം തന്നെ ഈ തെളിവുകള്‍ കള്ളമായിരുന്നു എന്നല്ലേ? കുറേക്കൂടി ബലമുള്ള ഒന്നാംപ്രതിയെ കിട്ടിയപ്പോള്‍ പഴയ ഒന്നാംപ്രതി മാത്രമല്ല കേസിന്റെ തെളിവുകളും ഒഴിവാക്കപ്പെടുന്ന ഊളത്തരത്തെ കോടതിപോലും ചോദ്യംചെയ്യുന്നില്ലെന്നതാണ് വിചിത്രം. തടിയന്റവിട നസീറിനെ ഒന്നാംപ്രതിയാക്കിയതുതന്നെ കളമശേãരി കേസിന് ഭീകരഛായ പകരാനാണെന്ന് ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. നസീറിനെ പ്രതിയാക്കിയപ്പോഴും ഇതൊരു തീവ്രവാദക്കേസ് അല്ലെന്ന് പറഞ്ഞ ആന്റി ടെററിസ്റ്റ് സ്ക്വാഡ് ഇപ്പോള്‍ പ്ലേറ്റുമാറ്റിയിരിക്കുന്നു എന്നതാണ് അടുത്ത തകിടംമറിയല്‍. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പുതിയ റിപ്പോര്‍ട്ട് അതിന്റെ സാക്ഷ്യം.

164 കൊടുത്ത അടുത്തയാളെ പരിചയപ്പെടാം^താജുദ്ദീന്‍. സൂഫിയക്കെതിരെ കേസെടുത്തതിന്റെ പ്രധാന രേഖയായി പറയുന്നത് താജുദ്ദീന്റെ 164 സ്റ്റേറ്റ്മെന്റാണ്. 'നസീര്‍ പറയുന്നപോലെ ചെയ്യൂ, കേസുവന്നാല്‍ ഞാന്‍ നോക്കിക്കോളാം' എന്ന് താജുദ്ദീനോട് സൂഫിയ ഫോണില്‍ പറഞ്ഞു എന്നാണ് ആ സ്റ്റേറ്റ്മെന്റ്. കളമശേãരി കേസില്‍ വളരെ നേരത്തെ ജാമ്യത്തിലിറങ്ങിയ ആളാണിത്. ജനതാദള്‍^എസ് ആലുവ മണ്ഡലം പ്രസിഡന്റും ജനതാദള്‍ ഇടതുമുന്നണിയുടെ ഭാഗമായിരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പുവരെയുള്ള ഘട്ടത്തില്‍ അയാള്‍ ഇങ്ങനെയൊരു മൊഴികൊടുത്തിട്ടില്ല. ദള്‍ ഇടതുമുന്നണിയോട് തെറ്റിപ്പിരിഞ്ഞ ശേഷമാണ് പ്രതിക്ക് പൊടുന്നനെ ഇങ്ങനൊരു ബോധോദയമുണ്ടായിരിക്കുന്നത്. കടുത്ത സമ്മര്‍ദത്തെതുടര്‍ന്നാണ് ഈ മാറ്റമെന്ന്താജുദ്ദീന്‍ പറയുകയുണ്ടായി. പൊലീസിന്റെ അടുത്ത നടപടി രസകരമായിരുന്നു^ താജുദ്ദീനെ ബംഗളൂരു സ്ഫോടനക്കേസില്‍ പ്രതിയാക്കി അങ്ങോട്ടയച്ചു.

സത്യത്തില്‍ ഇതുതന്നെയായിരുന്നു സൂഫിയ മഅ്ദനിക്കായി കരുതിവെച്ചിരുന്ന കെണിയും. തടിയന്റവിട നസീര്‍ പിടിയിലായതോടെ ഓപറേഷന്‍ മഅ്ദനിയുടെ രണ്ടാംഘട്ടം (പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനുശേഷമുള്ള ഭാഗം) നസീറിനെയും സൂഫിയയെയും കളമശേãരി കേസില്‍ ബന്ധപ്പെടുത്തുക എന്ന തന്ത്രത്തിന്റെ പ്രയോഗമായി. ഇരുവരെയും ഈ കേസില്‍പെടുത്തുന്ന 164 സ്റ്റേറ്റ്മെന്റുകള്‍ ഒറ്റയടിക്ക് തയാറാവുന്നു. ഒരു ചിന്നപ്രശ്നം മാത്രം^ഒന്നാംപ്രതിയെന്ന് പറഞ്ഞ് അഞ്ചുകൊല്ലമായി ചിത്രീകരിച്ചിരുന്ന ശരീഫിനെ ഒഴിവാക്കി നസീറിനെ ആ സ്ഥാനത്തു തിരുകാന്‍ പറ്റിയ പുതിയ മൊഴികള്‍ക്കായി ഒരാളെ വേണം. നസീര്‍ കണ്ണൂര്‍ക്കാരനായതുകൊണ്ട് ഈ ആളും ആ പ്രദേശത്തുനിന്നായാല്‍ ആധികാരികതയുണ്ടാവും. അങ്ങനെ ഒരു സുപ്രഭാതത്തില്‍ നവാസ് എന്ന 'കൊടുംഭീകരന്‍' അവതരിപ്പിക്കപ്പെടുന്നു.

നസീറിന്റെ അടുത്തയാള്‍, കോടിയുടെ ഹവാലാ ഓപറേറ്റര്‍, സര്‍വോപരി ഭീകരന്‍... ഇങ്ങനെയാണ് കണ്ണൂരില്‍ വര്‍ഷങ്ങളായി ഓട്ടോറിക്ഷ ഓടിച്ച് ഉപജീവനം നടത്തുന്ന നവാസിനെ മാധ്യമങ്ങള്‍ പരിചയപ്പെടുത്തുന്നത്. കോയമ്പത്തൂര്‍ സ്ഫോടനത്തിനുവേണ്ടി ലക്ഷക്കണക്കിന് രൂപ എത്തിച്ച ഓപറേറ്ററും ഈ 26കാരനാണത്രെ. കോയമ്പത്തൂര്‍ സ്ഫോടനം നടന്നത് 1998ല്‍. ഇക്കൊല്ലം നവാസിന് 26 വയസ്സായെന്ന് രേഖപ്പെടുത്തുന്നത് മനോജ് എബ്രഹാമിന്റെ പൊലീസ്. അപ്പോള്‍ കോയമ്പത്തൂര്‍ സ്ഫോടനത്തിന് ലക്ഷങ്ങള്‍ എത്തിച്ചത് 15 വയസ്സുകാരനായ ഓട്ടോ ഡ്രൈവര്‍! നവാസിന്റെ ക്ലോസപ്പ് ഒപ്പാന്‍ ഓടിനടന്ന ഒരൊറ്റ മാധ്യമപ്രവര്‍ത്തകനും വളരെ ലളിതമായ ഈ ഊളത്തരം ചോദ്യംചെയ്തില്ല. അങ്ങനെ ചോദിക്കില്ലെന്ന് പൊലീസിനും ഏറക്കുറെ ഉറപ്പുണ്ട്^ കേസ് തീവ്രവാദമല്ലേ, ഒരു കുഞ്ഞും വാ തുറക്കില്ല. രസമതല്ല, കശ്മീരി കേസിനോട് ബന്ധപ്പെട്ട് നസീറുമായി പുലബന്ധമെങ്കിലുമുള്ള മുഴുവനാളെയും വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള ആന്റി ടെററിസ്റ്റ് സ്ക്വാഡ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കണ്ണൂര്‍പ്രദേശത്ത് ഈ സ്ക്വാഡിന്റെ നിരന്തര പരതല്‍ നടക്കുമ്പോഴൊക്കെ നസീറിന്റെ ഏറ്റവുമടുത്ത കൈയാള്‍ നഗരത്തില്‍ ഓട്ടോ ഓടിച്ചുനടക്കുകയായിരുന്നെന്നും കളമശേãരി കേസന്വേഷണ സംഘം കൊച്ചിയില്‍നിന്ന് ചെന്നാണയാളെ പൊക്കിയതെന്നും കൂടി നമ്മള്‍ മനസ്സിലാക്കേണ്ടതുണ്ട്. എങ്കിലേ കളമശേãരി കേസന്വേഷകരുടെ അതിവൈദഗ്ധ്യവും അതിനു പിന്നിലെ കൃത്യനിര്‍വഹണ തല്‍പരതയും കൂടുതല്‍ അടുത്തറിയൂ. ഏതായാലും ആന്റി ടെററിസ്റ്റ് സ്ക്വാഡിനെക്കൂടി വെട്ടിച്ച് നവാസിനെ അകത്താക്കിയ കളമശേãരി സംഘം അയാളുടെ 'മൊഴി' ഉടനടി പ്രസിദ്ധപ്പെടുത്തുന്നു^ 'നസീറാണ് ബസ് കത്തിക്കല്‍ കേസിലെ മുഖ്യ പ്രതി എന്ന് നവാസ് വെളിപ്പെടുത്തി'. പിറ്റേദിവസം തന്നെ നവാസുമായി ബംഗളൂരുവിലേക്ക് നസീറിനെ ചോദ്യംചെയ്യാന്‍. എ.ടി.എസല്ല, കളമശേãരി കേസന്വേഷണസംഘമാണ് ഇങ്ങനെ ചാടിപ്പുറപ്പെടുന്നതെന്ന് ശ്രദ്ധിക്കണം. തിരികെ വന്ന താമസം, അവര്‍ പ്രഖ്യാപിക്കുന്നു സൂഫിയക്കെതിരെ നസീര്‍ മൊഴി നല്‍കിയെന്ന്. മാധ്യമങ്ങള്‍ മുഖേന വമ്പിച്ച പ്രചാരണവും കൊടുക്കുന്നു. സ്വാഭാവികമായും സൂഫിയ ബസ് കത്തിക്കല്‍ കേസിലെ പ്രതിയാണെന്ന വിചാരഗതി നാട്ടില്‍ പ്രചരിക്കും. എന്നാല്‍, തിരക്കഥയുടെ ഉദ്ദേശ്യം അതിലൊക്കെ വിപുലമായിരുന്നു.

ഒന്ന്, കളമശേãരി കേസിനെ തീവ്രവാദ കേസാക്കി മാറ്റണം. അതിന് ഇപ്പറഞ്ഞ നസീര്‍ബന്ധം അനിവാര്യം. രണ്ട്, തീവ്രവാദകേസിലെ ഉന്നതരുമായി ബന്ധപ്പെടുത്തിയാല്‍ സൂഫിയ മഅ്ദനിയെ ഈ കേസിനപ്പുറത്തേക്കും വിപുലപ്പെടുത്താം. കേരളത്തിന് പുറത്തുള്ള അന്വേഷണസംഘങ്ങള്‍ക്ക് കൈമാറാം. പണ്ട് മഅ്ദനിയെ കൈകാര്യംചെയ്ത അതേ റൂട്ടില്‍.

നവാസ്, നസീര്‍റൂട്ടിലൂടെ ആദ്യകാര്യം സാധിച്ചശേഷം രണ്ടാമത്തെ ലക്ഷ്യം നേടുന്നതിനുള്ള തന്ത്രവും ഭംഗിയായിത്തന്നെ ആസൂത്രണം ചെയ്തിരുന്നു. സൂഫിയക്കെതിരെ നസീര്‍ മൊഴിനല്‍കിയെന്ന പ്രചാരണത്തിന് പിന്നാലെ കോഴിക്കോട്ട് മഅ്ദനി കഴിയുന്ന ആശുപത്രിയിലായിരുന്ന സൂഫിയയോട് എറണാകുളം നോര്‍ത്ത് വനിതാ സ്റ്റേഷനിലെത്താന്‍ എസ്.ഐയുടെ നോട്ടീസ് ചെല്ലുന്നു. കളമശേãരി കേസന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥരോ സംസ്ഥാന ആഭ്യന്തരവകുപ്പോ ഒന്നുമറിയാതെ ഒരു താഴേത്തല എസ്.ഐ ഈ നോട്ടീസയക്കുന്നതെങ്ങനെ എന്ന അന്വേഷണത്തില്‍ തിരക്കഥയിലെ ഒരു പ്രമുഖനെ വ്യക്തമായി^സിറ്റി കമീഷണര്‍ മനോജ് എബ്രഹാം. ഡിസംബര്‍ എട്ടിനാണ് നോട്ടീസ്. പത്തിന് ചില കാര്യങ്ങള്‍ ചോദിച്ചറിയാന്‍ എറണാകുളം സ്റ്റേഷനിലെത്താനാണ് നിര്‍ദേശം. ഈ ദിവസങ്ങള്‍ നിര്‍ണായകമാണ്. തടിയന്റവിട നസീറുമായി മറ്റന്വേഷണങ്ങള്‍ക്കായി ബംഗളൂരു പൊലീസ് കൊച്ചിയില്‍ തങ്ങിയിരുന്ന അതേ ദിവസങ്ങള്‍. സൂഫിയ എത്തിയാല്‍ അറസ്റ്റ്ചെയ്ത് ആ സംഘത്തിനു കൈമാറാം. ഭര്‍ത്താവിന് പണ്ടുവച്ച അതേ കെണി. ചില കാര്യങ്ങള്‍ ചോദിക്കാന്‍ എന്നു മാത്രമാണ് നോട്ടീസില്‍ പറഞ്ഞിരുന്നത്. പ്രതിയാണെന്നൊന്നും വിദൂരസൂചനപോലുമില്ല. ഇതൊരു കെണിയായിരുന്നു എന്ന് വ്യക്തമാക്കുന്നതാണ് പിന്നീട് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച രേഖ^സൂഫിയയെ എട്ടാം തീയതിതന്നെ പ്രതിയാക്കിക്കഴിഞ്ഞിരുന്നു.
ഗൂഢാലോചനയുടെ പൊലീസ് വശം വ്യക്തമാക്കുന്ന രണ്ട് ഘടകങ്ങള്‍ കൂടി വ്യക്തമാക്കിയാലേ ചിത്രം പൂര്‍ണമാവൂ.
അതേക്കുറിച്ചു നാളെ.