Sunday, May 29, 2016

ഗെയില്‍ പൈപ്പ് ലൈന്‍: എന്ത് ? എങ്ങനെ? (Gail Pipeline project)

നവരത്ന പദവിയുള്ള ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയും (ഗെയ്ല്‍) കേരള വ്യവസായ വികസന കോര്‍പ്പറേഷനും ചേര്‍ന്ന് 3700 കോടി രൂപ ചിലവില്‍ തയ്യാറാക്കുന്ന പദ്ധതിയാണ് ഗെയ്ല്‍ പൈപ്പ്ലൈന്‍ പദ്ധതി. കൊച്ചി എല്‍.എന്‍.ജി ടെര്‍മിനല്‍ പ്ലാന്റില്‍ നിന്നും കര്‍ണ്ണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലെ പെട്രോളിയം സംസ്‌കരണ കേന്ദ്രങ്ങളിലേക്ക് പ്രകൃതിവാതകം കൊണ്ടുപോകുന്നതിനാണ് പദ്ധതി തയ്യാറാക്കുന്നത്.

കേരള വ്യവസായവകുപ്പ് ഏഴ് ജില്ലകളില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന ഗെയില്‍ വാതക പൈപ്പ് ലൈന്‍ പദ്ധതി കൂട്ടമരണത്തിനുള്ള ഗ്യാസ് ബോംബ് ആയി മാറുമെന്ന് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. രാജസ്ഥാന്‍ പോലുള്ള ജനസാന്ദ്രത കുറഞ്ഞ വിജനപ്രദേശങ്ങളിലൂടെ പൈപ്പ് കൊണ്ടുപോകുന്നതിനായി ഉണ്ടാക്കിയ 1962ലെ പെട്രോളിയം ആന്റ് മിനറല്‍സ് പൈപ്പ് ലൈന്‍ (അക്വിസിഷന്‍ ഓഫ് യൂസ് ഇന്‍ലാന്‍ഡ്) നിയമമാണ് ജനസാന്ദ്രതയേറിയ കേരളത്തിലും പ്രയോഗിക്കുന്നത്. ഈ നിയമപ്രകാരം ഭൂമിയുടെ കൈവശാവകാശം ഉടമക്കും ഉപയോഗാവകാശം ഗെയിലിനുമാണ്.

മറ്റുരാജ്യങ്ങള്‍ കര്‍ശനമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുനടപ്പാക്കുന്ന ഇത്തരം പദ്ധതികളില്‍ ജനവാസ മേഖലയില്‍ നിന്ന് 1300 മീറ്റര്‍ അകലെയാണ് പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നത്. ഇന്ത്യയില്‍ സ്ഫോടനവസ്തുക്കള്‍ സുരക്ഷാ ദൂരപരിധിയായ 45 മീറ്റര്‍ അകലം എന്നത് പോലും ഗെയില്‍ പൈപ്പ് ലൈനിന് ബാധകമല്ല. അതുമാത്രമല്ല, നിയമം അനുശാസിക്കുന്ന പല നിബന്ധനകളും ഗെയില്‍ പാലിക്കുന്നുമില്ല. പൈപ്പ് സ്ഥാപിക്കുന്ന സ്ഥലങ്ങളുടെ ഭൂരിപക്ഷം ഉടമകളെയും വിവരമറിയിക്കുകയോ സമ്മതം വാങ്ങിക്കുകയോ ചെയ്തിട്ടില്ല. പദ്ധതി ഭൂമിയില്‍ നിര്‍മാണ പ്രവര്‍ത്തനമോ കൃഷിയോ അനുവദനീയമല്ല. വാതകം ചോര്‍ത്തുക, പൈപ്പ് കേടുപാടുകള്‍ വരുത്തുക എന്നിങ്ങനെ എന്തെങ്കിലും തകരാറുകള്‍ ആരുവരുത്തിയാലും 'കുറ്റം ചെയ്തത് ഞാനല്ല' എന്ന് തെളിയിക്കാനായില്ലെങ്കില്‍ സ്ഥലം ഉടമ മൂന്ന് വര്‍ഷം വരെ ജാമ്യമില്ലാത്ത തടവ് അനുഭവിക്കണം. അപകടമുണ്ടായാല്‍ സ്ഥലം ഉടമകളെ മാത്രമല്ല, പ്രദേശവാസികളെ മുഴുവനാണ് ബാധിക്കുക.

പദ്ധതി സുരക്ഷിതമാണെന്നു സമര്‍ഥിക്കുന്ന ഗെയില്‍ അധികൃതര്‍ കര്‍ണാടകയിലെ ഈസ്റ്റ് ഗോദാവരിയില്‍ 2010 നവംബര്‍ ഒമ്പതിനും ഗുജറാത്തിലെ ഹസീറയില്‍ 2009 ഏപ്രില്‍ 27നും ഗോവയിലെ വാസ്‌കോയില്‍ 2011 ആഗസ്ത് 20നും ഉണ്ടായ പൈപ്പ് അപകടങ്ങളെക്കുറിച്ചും 2014 ജൂണ്‍ 27ന് ആന്ധ്രാപ്രദേശിലെ കിഴക്കന്‍ ഗോദാവരി ജില്ലയില്‍ ഗെയിലിന്റെ വാതകകുഴല്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ 19 പേര്‍ മരണപ്പെട്ടതിനെക്കുറിച്ചും മൗനം പാലിക്കുകയാണ്.
ഭരണപക്ഷത്തുള്ള യു.ഡി.എഫും പ്രതിപക്ഷത്തുള്ള എല്‍.ഡി.എഫും ഈ ജനവിരുദ്ധ പദ്ധതിക്ക് അനുകൂലമാണ്. കോണ്‍ഗ്രസ്, സി.പി.എം, മുസ്ലിം ലീഗ് എന്നീ പാര്‍ട്ടികളുടെ പ്രാദേശിക നേതൃത്വം ഗെയില്‍ പദ്ധതിക്കെതിരേ സമരരംഗത്തുണ്ടെങ്കിലും ഈ പാര്‍ട്ടികളുടെയെല്ലാം തന്നെ നിലപാടും പിന്തുണയും ജനവാസ മേഖലയിലൂടെയുള്ള ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതിക്ക് അനുകൂലമാണ്. ജനങ്ങളുടെ ജീവനേക്കാള്‍ കുത്തകകളുടെ താല്‍പ്പര്യങ്ങള്‍ക്ക് അമിതപ്രാധാന്യം നല്‍കുകയും അതേസമയം, ജനങ്ങള്‍ക്കൊപ്പമാണെന്ന് തോന്നിപ്പിക്കത്തക്ക രീതിയില്‍ സമരപ്രഹസനങ്ങളുമായി പ്രാദേശികതലങ്ങളില്‍ ഇക്കൂട്ടര്‍ സജീവവുമാണ്. കേരളത്തിന് വലിയ നേട്ടമുണ്ടാക്കാന്‍ പോവുന്ന പദ്ധതിയായ ഇതിനെ എതിര്‍ക്കുന്നത് കേരളത്തിന്റെ മുരടിപ്പിന് കാരണമാകും എന്ന പ്രചരിപ്പിക്കുന്ന സര്‍ക്കാര്‍ സംവിധാനങ്ങള്‍ എന്ത് നേട്ടമാണ് ഇതുവഴി കേരളത്തിനും കേരളത്തിലെ ജനങ്ങള്‍ക്കും ഉണ്ടാവുക എന്ന് വ്യക്തമാക്കാന്‍ ഇതുവരെയും തയ്യാറായിട്ടില്ല.

കമ്പനിയുടെ കറാരുകാര്‍ ബലമായി പൈപ്പ് സ്ഥാപിക്കുന്നതും ഉദ്യോഗസ്ഥന്‍മാര്‍ സ്ഥലം ഉടമകളുടെ സമ്മതമില്ലാതെ സര്‍വെ നടത്തുന്നതും തടയാന്‍ ശ്രമിക്കുന്നവരെ ഭീകരപ്രവര്‍ത്തകരായി മുദ്രകുത്തി അധികാരികള്‍ നേരിടുകയാണ്. അപകടമുണ്ടാവുമെന്ന് കരുതി വികസനം വേണ്ടെന്ന് വെക്കാനാവില്ലെന്നും ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതിക്കെതിരായി സമരം ചെയ്യുന്നവരെ ഒരു വര്‍ഷം വരെ കഠിന തടവു ലഭിക്കുന്ന വകുപ്പ് ചാര്‍ത്തി അറസ്റ്റ് ചെയ്യുമെന്നുമുള്ള ചീഫ് സെക്രട്ടറി ജിജി തോംസന്റെ മുന്നറിയിപ്പ് കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഒരു ജനാധിപത്യ രാജ്യത്ത് ഇത്തരം നീക്കങ്ങള്‍ അഭികാമ്യമല്ല.

ശക്തമായ ജനകീയ പ്രക്ഷോഭങ്ങളെ തുടര്‍ന്ന് ഗെയില്‍ പദ്ധതിയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ് സര്‍ക്കാര്‍. അടുത്തുനടക്കാനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ തങ്ങള്‍ക്ക് എതിരാകുമെന്ന് മനസ്സിലാക്കി അതില്‍ നിന്ന് രക്ഷപ്പെടാനുള്ള താല്‍ക്കാലിക തന്ത്രം മാത്രമാണിത്.
ജനോപകാരപ്രദമായ പദ്ധതികള്‍ പലതും ജനവിരുദ്ധമാകുന്നതിന്റെ പ്രധാനകാരണങ്ങളിലൊന്ന് അവയുടെ കോര്‍പറേറ്റ് താത്പര്യങ്ങളും പദ്ധതി നിര്‍വഹണത്തിലെ അശാസ്ത്രീയ രീതികളുമാണ്. കടലിലൂടെ സ്ഥാപിക്കാനുദ്ദേശിച്ച ഗയില്‍ വാതക പൈപ്പ് ലൈന്‍ പദ്ധതി കോര്‍പ്പറേറ്റുകളുടെ ലാഭക്കൊതിയും പെട്ടെന്ന് പദ്ധതി പൂര്‍ത്തീകരിക്കാനുള്ള മാര്‍ഗവുമായാണ് ജനവാസ മേഖലകളിലൂടെ നടപ്പാക്കാന്‍ ശ്രമിക്കുന്നത്. ഗെയിലിന്റെ വാതക പൈപ് ലൈന്‍ പദ്ധതി പ്രയോഗവത്കരണത്തിലെ അശാസ്ത്രീയതയും സുതാര്യതയില്ലായ്മയും നിമിത്തം വന്‍ ജനകീയ പ്രതിഷേധത്തിന് കാരണമായിരിക്കയാണ്.

വ്യവസായിക ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള എല്‍ എന്‍ ജി (liquified natural gas) കൊച്ചിയിലെ എല്‍ എന്‍ ജി ടെര്‍മിനലില്‍ നിന്നും പാലക്കാട് ജില്ലയിലെ കൂറ്റനാട് വഴി ബഗ്ലൂളൂരുവിലേക്കും മംഗലാപുരത്തേക്കും എത്തിക്കുന്നതിന് ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡി(GAIL) ന്റെ മേല്‍നോട്ടത്തിലുള്ളതാണ് പദ്ധതി. 2007ല്‍ കേരള വ്യവസായ വകുപ്പിന്റെ കീഴിലുള്ള കേരള വ്യവസായ വികസന കോര്‍പ്പറേഷനും(ഗടകഉഇ) കേന്ദ്ര പ്രട്രോളിയം മന്ത്രാലയവും ഒപ്പ് വെച്ച കരാറിന്റെ അടിസ്ഥാനത്തിലാണ് ഗെയിലിന്റെ വാതക പൈപ് ലൈന്‍ പദ്ധതി നടപ്പിലാക്കുന്നത്. പ്രത്യേകം തയ്യാറാക്കിയ ക്രയോജനിക് സംവിധാനമുള്ള കപ്പലുകളിലാണ് വിദേശത്തു നിന്ന് പ്രകൃതിവാതകം കൊച്ചിയിലെ പുതുവൈപ്പിനിലെത്തുക. ജലേൃീില േഘചഏ എന്ന കമ്പനിയുടെ കീഴിലാണ് പുതുവൈപിനിലെ പ്ലാന്റ ് ഉള്ളത്. GAIL, IOC, BPE, ONGL എന്നീ പൊതുമേഖലാ സ്ഥാപനങ്ങള്‍ ചേര്‍ന്ന് രൂപവത്കരിച്ചതാണ് ജലേൃീില േഘചഏ. ഭൂമിയില്‍ നിന്നും ലഭിക്കുന്ന പ്രകൃതി വാതകം 1620 ഇ തണുപ്പിച്ച് ദ്രാവകമാക്കുന്നു. ഇതോടെ ഇതിന്റെ വ്യാപ്തം 1/600ആയി ചുരുങ്ങി എല്‍ എന്‍ ജി ആയി മാറുന്നു. ഇത് വീണ്ടും വാതകമാക്കി വ്യവസായിക ആവിശ്യങ്ങള്‍ക്ക് വേണ്ടി കടത്തിവിടുന്നു. മൂന്ന് ഘട്ടങ്ങളിലായാണ് ഗെയില്‍ പദ്ധതി നടപ്പാക്കുന്നത്. ഒന്നാം ഘട്ടമായ എല്‍ എന്‍ ജി ടെര്‍മിനലിന്റെയും പുതുവൈപ്പിനില്‍ നിന്ന് അമ്പലമുകളിലേക്കുള്ള പൈപ് ലൈന്‍ വലിക്കുന്നതിന്റെയും പ്രവര്‍ത്തനം പൂര്‍ത്തീകരിച്ചു. രണ്ടാം ഘട്ടത്തിലാണ് നിര്‍ദിഷ്ട കെ കെ എം ബി പദ്ധതി (കൊച്ചി, കുട്ടനാട്, മംഗലാപുരം, ബംഗ്ലളൂരു) ഉള്‍പ്പെടുന്നത്. മാംഗ്ലൂര്‍ റിഫൈനറി & പെട്രോകെമിക്കല്‍സ് ലി. (എം ആര്‍.പി എല്‍), കുതിരേമുഖ് അയേണ്‍ ഓര്‍ കമ്പനി ലി. (KIOCL) , മഹാനദി കോള്‍ ഫീല്‍ഡ് ലമിറ്റഡ് എന്നീ വ്യവസായ സ്ഥാപനങ്ങള്‍ക്ക് ഇന്ധനമായി ഉപയോഗിക്കാനാണ് കെ കെ എം ബി പദ്ധതി. മൂന്നാം ഘട്ടത്തിലുള്ളതാണ് കായംകുളം താപ വൈദ്യൂതി നിലയത്തിലേക്കുള്ള പൈപ് ലൈന്‍ പദ്ധതി.
---------------------------------------------------------------------------------------


പദ്ധതി ആര്‍ക്കു വേണ്ടി?
ഗെയില്‍ വാതക പൈപ് ലൈന്‍ പദ്ധതിക്ക് പ്രഥമ ഘട്ടത്തില്‍ 3700 കോടി രൂപ മുതല്‍മുടക്ക് പ്രതീക്ഷിക്കുന്നു. ഈ പദ്ധതി പ്രകാരം 1114 കിലോ മീറ്റര്‍ പൈപ് ലൈന്‍ ആണ് സ്ഥാപിക്കാന്‍ പോകുന്നത്. കേരളത്തില്‍ ഏതാണ്ട് 500 കി. മീ. നീളത്തിലാണ് പദ്ധതി കടന്നുപോകുന്നത്. 24 ഇഞ്ച് വ്യാസമുള്ള പൈപുകള്‍ ഒന്നര മീറ്റര്‍ ആഴത്തില്‍ സ്ഥാപിക്കുന്നതിന് 20 മീറ്റര്‍ വീതിയിലാണ് ഭൂമി ഏറ്റെടുക്കുന്നത്. 1962 ലെ P M P Act(Pterolium and Minerals Pipeline Aquisition of Right of Use in land Act) പ്രകാരമാണ് ഈ പദ്ധതിക്കുള്ള ഭൂമി ഏറ്റെടുക്കുന്നത്. മറ്റ് ഭൂമി ഏറ്റെടുക്കുന്നതില്‍ നിന്ന് വ്യത്യസ്തമായി കൈവശാവകാശം ഉടമയിലും ഉപയോഗാധികാരം കമ്പനിയിലും നിക്ഷിപ്തമായിരിക്കുന്നതാണ് ഈ നിയമം.

എറണാകുളം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ ഭൂമി ഏറ്റെടുക്കുന്നതിന് 3(1) പ്രകാരമുള്ള പ്രാഥമിക വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച് ഭൂമി എറ്റെടുക്കാനുള്ള തുടര്‍നടപടികളുമായി മുന്നോട്ട് പോകുന്നുമുണ്ട്. ഭൂമിയുടെ ആധാരവിലയുടെ 10 ശതമാനം മാത്രമാണ് ഭൂമിയിലുള്ള അധികാരത്തിന് നഷ്ടപരിഹാരമായി (User fee) നല്‍കുന്നത്. പിന്നീട് ഈ ഭൂമിയില്‍ മരം നടാനോ കിണര്‍ കുഴിക്കാനോ സെപ്റ്റിക് ടാങ്ക് പണിയാണോ മറ്റു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനോ പാടില്ല. വേരിറങ്ങാത്ത ചീര കൃഷി, പച്ചക്കറി കൃഷി തുടങ്ങിയവക്ക് മാത്രമേ സ്ഥലം ഉപയോഗിക്കാന്‍ പാടുള്ളൂ. പൈപ്പ് ലൈനിന്റെ സുരക്ഷ സ്ഥലം ഉടമയുടെ ചുമതലയിലുമാണ്. കാരണം പൈപ്പ്ലൈനില്‍ എന്തെങ്കിലും കാരണവശാല്‍ അപകടം സംഭവിച്ചാല്‍ അതിന്റെ പൂര്‍ണ കാരണക്കാരന്‍ ഭൂവുടമയായിരിക്കുമെന്ന് P M P Act എഴുതിച്ചര്‍ത്തിട്ടുണ്ട്.

കേരളത്തില്‍ പദ്ധതി പ്രായോഗികമാകുമ്പോള്‍ 4562 ഏക്കര്‍ ഭൂമി അക്വയര്‍ ചെയ്യേണ്ടിവരുമെന്നാണ് പ്രാഥമിക നിഗമനം. ഇതിനു പുറമേ പദ്ധതിഭൂമിയില്‍ നിന്ന് മൂന്ന് മീറ്റര്‍ അകലെ മാത്രമേ കെട്ടിടനിര്‍മാണം പാടുള്ളൂ എന്ന നിയമം കൂടി പ്രയോഗവത്കരിക്കുമ്പോള്‍ വീണ്ടും ആറ് മീറ്റര്‍ കൂടി ഉപയോഗശൂന്യമാകും. നിലവിലെ സര്‍വേ പ്രകാരം 693 കി.മീ കൃഷിഭൂമി ഉള്‍പ്പെടുന്ന പുരയിടവും 119 കി.മി ജനവാസ മേഖലയോട് ചേര്‍ന്ന പുറം പോക്ക് ഭൂമിയും 71 കി. മീ മറ്റു കെട്ടിടങ്ങളുള്ള ഭൂമിയും 23 കി.മി വെള്ളക്കെട്ടുകളും 87 കി.മീ നിബിഡ വനവും 5 കി. മീ സാധാരണ ഭൂമിയും ഉള്‍പ്പെടുന്നു. കൂടാതെ പദ്ധതിയിലുള്ള 24 ജംഗ്ഷനുകള്‍ക്ക് 50 സെന്റ് മുതല്‍ ഒന്നര ഏക്കര്‍ വരെ ഭൂമി ഏറ്റെടുക്കുന്നു. ഇങ്ങനെ ഭുമി ഏറ്റെടുക്കുമ്പോള്‍ പദ്ധതി ഉയര്‍ത്തുന്ന പാരിസ്ഥിതിക ആഘാതങ്ങളെ പറ്റി ഒരു പഠനവും നടത്തിയിട്ടില്ല.

1962 ലെ സെക്ഷന്‍ 7 എ, ബി, സി വകുപ്പുകള്‍ പ്രകാരം നോട്ടിഫിക്കേഷന് തൊട്ടുമുമ്പ് താമസത്തിന് ഉപയോഗിക്കുന്ന സ്ഥലമോ സ്ഥിരമായി താമസമുള്ള മറ്റു കെട്ടിടങ്ങളോ ഭാവിയില്‍ ജനവാസ മേഖലയാകാന്‍ സാധ്യതയുള്ളതോ ജനങ്ങള്‍ ഒരുമിച്ചു കൂടാന്‍ സാധ്യതയുള്ളതോ (വിനോദം, ആഘോഷം, ഉത്സവം തുടങ്ങിയവക്ക്) താമസിക്കുന്ന വീടിന് തൊട്ടുള്ള പറമ്പോ വാതക പൈപ് ലൈന്‍ സ്ഥാപിക്കാന്‍ ഉപയോഗിക്കരുതെന്ന് നിഷ്‌കര്‍ഷിക്കുന്നു. ഈ വ്യവസ്ഥകള്‍ നഗ്‌നമായി ലംഘിച്ചാണ് ഗെയില്‍ പദ്ധതി നടപ്പിലാക്കാന്‍ പൂഞ്ചിലോയ്ഡ് കമ്പനിക്ക് കരാര്‍ നല്‍കിയിരിക്കുന്നത്. കേരളം പോലുള്ള ജനസാന്ദ്രതയേറിയ പ്രദേശത്തുകൂടി 1962ലെ നിയമത്തെ നഗ്‌നമായി ലംഘിച്ച് സ്ഥാപിക്കുന്ന വാതക പൈപ്പ് ലൈനിനെതിരെ അണ പൊട്ടിയ ജനരോഷം തണുപ്പിക്കാനാണ് ആധാരവിലയുടെ 30 ശതമാനം കേരളത്തിലെ ഭൂ ഉടമകള്‍ക്ക് പ്രത്യേകമായി നല്‍കും എന്ന് മുഖ്യമന്ത്രി പറഞ്ഞത്. ആധാരവിലയുടെ 10 ശതമാനം യഥാര്‍ഥ മാര്‍ക്കറ്റ് വിലയുടെ ഒരു ശതമാനം പോലും വരില്ല. ജനവാസ മേഖലയിലൂടെ പദ്ധതി നടപ്പാക്കാന്‍ പാടില്ലാത്തതിനാല്‍ വീടുകളെ പറ്റിയും മറ്റു കെട്ടിടങ്ങളെ പറ്റിയും കിണറുകള്‍, കുളങ്ങള്‍ മറ്റു നിര്‍മിതികള്‍ എന്നിവയെക്കുറിച്ചും ഒന്നും പറയുന്നില്ല. പൈപ് ലൈന്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിരിക്കുന്ന സ്ഥലത്തിന്റെ അര കിലോമീറ്റര്‍ ചുറ്റളവിലുള്ള സ്ഥലങ്ങളുടെ കൈമാറ്റം പോലും മരവിപ്പിക്കപ്പെട്ടിരിക്കുന്നു. അപകട സാധ്യത ഭയന്ന് ഭൂമിയുടെ ക്രയവിക്രയം പോലും മുടങ്ങിക്കിടക്കുകയാണ്. യഥാര്‍ഥത്തില്‍ കേരളത്തിന് മാത്രമായി 30 ശതമാനം നല്‍കാന്‍ വ്യവസ്ഥയില്ലാത്തതു കൊണ്ട് ഇത് പാഴ്വാക്ക് മാത്രമാണ്.

കൂടാതെ ഏറ്റെടുക്കുന്ന 20 മീറ്റര്‍ ഭൂമിയില്‍ നിന്ന് പിന്നീട് 10 മീറ്റര്‍ തിരികെ നല്‍കുമെന്ന് പറയുന്നത് അപ്രായോഗികമാണ്. കേരള സര്‍ക്കാറിനോ ഗെയിലിനോ ഈ ഭൂമി തിരിച്ചു നല്‍കാന്‍ അവകാശമില്ല. കാരണം കേന്ദ്ര സര്‍ക്കാര്‍ 21-6-2012 ലെ ഭാരത ഗസറ്റില്‍ എസ്. ഒ 1429 (E) ാം നമ്പറില്‍ പരസ്യപ്പെടുത്തിയ വിജ്ഞാപന പ്രകാരമാണ് ഭൂമി ഏറ്റെടുക്കുന്നത്. അത് തിരികെ നല്‍കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാറിന് മാത്രവും. കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് അങ്ങനെയൊരു വാഗ്ദാനവുമില്ല. 'വാതക കുഴല്‍: 31 ഇടങ്ങളില്‍ വിതരണ സംവിധാനം', 'എല്‍ എന്‍ ജി ആദായകരമാകും; മാര്‍ഗതടസ്സം നീക്കണം' തുടങ്ങിയവ പ്രമുഖ പത്രങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകളുടെ ചില തലവാചകങ്ങള്‍ മാത്രമാണ്. ഇത് വായിക്കുമ്പോള്‍ തോന്നുക കേരളത്തിലെ ഗാര്‍ഹിക പാചക വാതക പ്രതിസന്ധി പരിഹരിക്കാനാണ് ഗെയില്‍ പദ്ധതി എന്നാണ്. 31 ഇടങ്ങളില്‍ സെക്ഷനൈസ്ഡ് വാല്‍വിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നത്, വാതകം എവിടെയെങ്കിലും ചോര്‍ന്നാല്‍ ആ ഭാഗം അടക്കാനും മറ്റു തകരാറുകള്‍ പരിഹരിക്കാനുമാണ്. വീടുകളില്‍ ഗ്യാസ് എത്തിക്കുമെന്നവകാശപ്പെടുന്ന കേരള ഗെയില്‍ ഗ്യാസ് ലിമിറ്റഡ് കമ്പനിയുടെ 24 ശതമാനം ഓഹരി ഗെയിലിനും 26 ശതമാനം ഓഹരി കെ എസ് ഐ ഡി സിക്കുമാണ്. ബാക്കി 50 ശമാനം ഓഹരി വിദേശ, ഇന്ത്യന്‍ കമ്പനികള്‍ക്കോ, സര്‍ക്കാറേതര കമ്പനികള്‍ക്കോ മാറ്റി വെച്ചിരിക്കുകയാണ്. വീടുകളില്‍ വാതകമെത്തിക്കാന്‍ വേണ്ട ലൈസന്‍സുകള്‍ ഈ കമ്പനിക്ക് പൊതു ലേലത്തിലൂടെ മറ്റു സ്വകാര്യ കമ്പനികളുമായി മത്സരിച്ച് നേടേണ്ടതുണ്ട്. ഇതിനാവശ്യമായ ലൈസന്‍സുകള്‍ ലഭിക്കേത് പെട്രോളിയം നേച്വറല്‍ ഗ്യാസ് റഗുലേറ്ററി ബോര്‍ഡില്‍ നിന്നാണ്. ഈ രൂപത്തില്‍ ലൈസന്‍സ് കിട്ടിയതിന് ശേഷം ശീതീകരണ കേന്ദ്രം സ്ഥാപിച്ച് വീടുകളിലേക്ക് ഗ്യാസ് എത്തിക്കാനുള്ള പൈപ്പ് ഇടുന്നത് കേരളം പോലുള്ള ഒരു സംസ്ഥാനത്ത് ലാഭകരമല്ലാത്ത പദ്ധതിയാണ്. ഇപ്പോള്‍ റോഡ് മര്‍ഗം ടാങ്കര്‍ ലോറികള്‍ മുഖേനയുള്ള വാതക വിതരണ സംവിധാനത്തിന് പകരം പുതിയ പൈപ് ലൈന്‍ പദ്ധതി നടപ്പിലാക്കുന്നത് തന്നെ പ്രതിവര്‍ഷം 8000 കോടിയുടെ ലാഭം കമ്പനി പ്രതീക്ഷിക്കുന്നത് കൊണ്ടാണ്. പിന്നെ വീടുകളില്‍ വാതകമെത്തിക്കുക എന്ന ലാഭകരമല്ലാത്ത സാമൂഹിക സേവനത്തിന് ഗെയില്‍ മുതിരുകയില്ലെന്ന് വ്യക്തം. മാത്രവുമല്ല വാതക പൈപ് ലൈനുകള്‍ സ്ഥാപിച്ച 16 സംസ്ഥാനങ്ങളില്‍ ഒരിടത്തും പാചക വാതകം വിതരണം ചെയ്യുന്നില്ലെന്നതാണ് സത്യം. ഇതിനെതിരെ ഉയരുന്ന ബഹുജന പ്രക്ഷോഭം തണുപ്പിക്കുന്നതിനാണ് ഇത്തരം കള്ള പ്രചാരങ്ങള്‍ ഇറക്കുന്നത്.
----------------------------------------------------------------------------------------

സുരക്ഷാ പ്രശ്നങ്ങള്‍


വാതക കുഴലുകളുടെ സുരക്ഷ അമേരിക്കന്‍ നിലവാരത്തിലാണെന്നും അതിനാല്‍ അപകടസാധ്യതയില്ലെന്നും അവകാശപ്പെടുന്ന ഗെയില്‍ അമേരിക്കയിലും ഇന്ത്യയിലെ തന്നെ വിവിധ സംസ്ഥാനങ്ങളിലും നടന്ന വാതക പൈപ് ലൈന്‍ അപകടങ്ങളെ മറച്ചുവെക്കുന്നു. ജനവാസ മേഖലകളില്‍ നിന്നും 300 മീ അകലങ്ങളില്‍ മാത്രം പൈപ് ലൈന്‍ സ്ഥാപിച്ചിട്ടും അമേരിക്കയില്‍ 2010ല്‍ നടന്ന 580 പൈപ് ലൈന്‍ അപകടങ്ങളില്‍ 220 പേര്‍ക്ക് മാരകമായ പരുക്ക് ഏല്‍ക്കുകയും 109 പേര്‍ക്ക് അപകടം സംഭവിക്കുകയും 5000 കോടിയോളം രൂപയുടെ സ്വത്തുവകകള്‍ നഷ്ടപ്പെടുകയും ചെയ്തിരുന്നു. ഗുജറാത്തിലെ മാഗ്ദല്ലയിലെ ഹസീറില്‍ 2009 ഏപ്രില്‍ 27 ന് ഉണ്ടായ ഒ എന്‍ ജി സി ഗ്യാസ് പൈപ് ലൈന്‍ സ്ഫോടനം, 2010 നവംബര്‍ 10ന് സംഭവിച്ച ഇസ്റ്റ് ഗോദാവരി പൈപ് ലൈന്‍ അപകടം, 2011 ആഗസ്റ്റില്‍ ഗോവ നാഫ്ത പൈപ് ലൈന്‍ അപകടം എന്നിവ ഇന്ത്യയിലുണ്ടായ സമീപകാല വാതക പൈപ് ലൈന്‍ അപകടങ്ങളാണ്. ആന്ധ്രയിലെ ഈസ്റ്റ് ഗോദാവരി ജില്ലയില്‍ പൈപ് ലൈനില്‍ ഉണ്ടായ തീപിടിത്തം ഒരാഴ്ചയെടുത്താണ് നിയന്ത്രിക്കാന്‍ കഴിഞ്ഞത്. അതിനു വേണ്ടി അമേരിക്കന്‍ അഗ്‌നി ശമനവിദഗ്ധനായ റെഡ് അഡയാറിന്റെ സഹായവും വേണ്ടിവന്നു. കടലിലൂടെയും വിജന പ്രദേശങ്ങളിലൂടെയും മാത്രം സ്ഥാപിച്ചതുകൊണ്ടാണ് ഇത്തരം അപകടങ്ങളില്‍ ആളപായം കുറഞ്ഞതും വാര്‍ത്താപ്രാധാന്യം നേടാതിരുന്നതും. 

യഥാര്‍ഥത്തില്‍ പ്രകൃതി വാതകത്തിന് തീപിടിക്കാന്‍ വേണ്ട ഇനീഷ്യല്‍ എനര്‍ജി 0.29 എം ജെ യാണ് (ഒരു ഇലക്ട്രിക് സ്വച്ചിടുമ്പോള്‍ ഉാണ്ടാകുന്ന ഊര്‍ജം 25 എം ജെയാണ്). അതുകൊണ്ട് വാതക ചോര്‍ച്ചയുണ്ടായാല്‍ എപ്പോള്‍ വേണമെങ്കിലും തീപിടിത്തമുണ്ടാകാം. പൈപ് ലൈനുകളില്‍ ചോര്‍ച്ചയെത്തുടര്‍ന്ന് ഉണ്ടാകുന്ന അപകടകരമായ ഫല്‍ഷ് ഫയര്‍-2 ഉണ്ടായാല്‍ 800 മീ ചുറ്റളവിലുള്ള എല്ലാം കത്തിച്ചാമ്പലാകുമെന്ന് നാഗ്പൂരിലുള്ള നാഷനല്‍ എന്‍വിറോണ്‍മെല്‍ എന്‍ജിനീയറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ (NEERI) ശാസ്ത്രജ്ഞരായ ഡോ. എ ഗുപ്ത, എച്ച് എന്‍ മധേക്കര്‍ എന്നിവര്‍ ജാം നഗറില്‍ നിന്ന് ഭോപ്പാലിലേക്ക് പോകുന്ന പ്രകൃതി വാതക കുഴലിനെ കുറിച്ച് നടത്തിയ സേഫ്റ്റി അസസ്മെന്റ ്പഠനത്തില്‍ പറയുന്നുണ്ട്. ജനവാസ കേന്ദ്രങ്ങളെ ഗെയില്‍ വാതക പൈപ് ലൈന്‍ പദ്ധതി പൂര്‍ണമായും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനം മുഖ്യമന്ത്രിക്കും വ്യവസായ മന്ത്രിക്കും ഗെയില്‍ വാതക പൈപ് ലൈന്‍ ഇരകളോടൊപ്പം സമര നേതാക്കള്‍ നല്‍കുകയും നേരിട്ട് ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. അന്ന് മുഖ്യമന്ത്രി നല്‍കിയ വാഗ്ദാനങ്ങളില്‍ പ്രധാനപ്പെട്ടത് ഗെയില്‍ പദ്ധതി ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ പഠിക്കാനും ചര്‍ച്ച ചെയ്യാനും സര്‍വകക്ഷി യോഗം വിളിക്കുമെന്നും ഗെയില്‍ പദ്ധതി ഉണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ പഠനവിധേയമാക്കാന്‍ ശ്രമിക്കുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ ഇത് ഇരകളെ താത്കാലികമായി സമാധാനിപ്പിക്കാനുള്ള പാഴ് വാഗ്ദാനം മാത്രമായിരുന്നു.

ഗ്യാസ് പൈപ്ലൈന്‍ വിക്ടിംസ് ഫോറത്തിന്റെ നേതൃത്വത്തില്‍ കക്ഷിരാഷ്ട്രീയത്തിനതീതമായി ജനവിരുദ്ധ ഗെയില്‍ പദ്ധതിക്കെതിരെ എറണാകുളം മുതല്‍ കാസര്‍കോട് വരെ ജനകീയ സമരം നടന്നുകൊണ്ടിരിക്കുകയാണ്. ഗെയില്‍ ഉദ്യോഗസ്ഥര്‍ക്ക് പലയിടങ്ങളിലും ഹിയറിംഗ് പോലും നടത്താന്‍ പറ്റാത്ത അവസ്ഥയില്‍ ജനരോഷം അണപൊട്ടി ഒഴുകി. മുഖ്യധാരാ രാഷ്ട്രീയ സംഘടനകള്‍ സമരം ഏറ്റെടുക്കാന്‍ വിമുഖത കാണിച്ചപ്പോള്‍, മലബാറിലെ ഗെയിലിന്റെ ഇരകളും പൊതുജനങ്ങളും സമരത്തോട് ഐക്യദാര്‍ഢ്യം പുലര്‍ത്തുന്നവരും സമരാഗ്‌നി ഏറ്റെടുത്തു. കേരളത്തെ മഹാദുരന്തത്തിലേക്ക് നയിക്കുന്ന ഈ വാതകബോംബിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. സ്വകാര്യ കുത്തക മുതലാളിമാരുടെ വാതക പൈപ്ലൈനുകള്‍ തെക്കുനിന്ന് വടക്കോട്ട് യഥേഷ്ടം സ്ഥാപിക്കാന്‍ വേണ്ടി അഞ്ച് സെന്റിലും പത്ത് സെന്റിലും ഉള്ള സ്വന്തം വീട് വിട്ട് തെരുവില്‍ പോയി താമസിക്കേണ്ടി വരുന്ന ഇരകളുടെ ദുഃഖത്തില്‍ കേരളീയര്‍ ഒന്നടങ്കം പങ്ക് ചേരണം. ജനവാസ മേഖലകളിലൂടെ വാതകപൈപ്ലൈന്‍ കൊണ്ടുപോകാന്‍ പാടില്ലെന്ന നിയമത്തെ ഭരണകൂടം നഗ്‌നമായി ലംഘിച്ചുകൊണ്ട് അധികാരത്തിന്റെ ഹുങ്കുപയോഗിച്ച് പാവപ്പെട്ടവന്റെ കൂരയില്‍നിന്ന് കുടിയൊഴിപ്പിക്കുമ്പോള്‍ നിസ്സഹായരായ ജനത ഗെയിലിനെതിരെ പ്രതിരോധത്തിന്റെ ചിറ കെട്ടുമ്പോള്‍ കേരളം അവരോട് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിക്കണം. ഭയാശങ്ക കൂടാതെ ജീവിക്കാനുള്ള മൗലികാവകാശത്തിനു നേരെയുള്ള കടന്നുകയറ്റം പ്രതിരോധിക്കുക. ജനങ്ങളുടെ സുരക്ഷയാണ് പരമ പ്രധാനം എന്ന സുപ്രീം കോടതി വിധി ഭരണകൂടം മാനിക്കുക.


ജനങ്ങളുടെ എതിര്‍പ്പിന്റെ പ്രധാന കാരണങ്ങള്‍ ഇവയാണ്.

1. 1962 ലെ പെട്രോളിയം ആന്‍ഡ് മിനറല്‍സ് പൈപ്പ്ലൈന്‍ ആക്ട് പ്രകാരമാണ് ഭൂമി ഏറ്റെടുക്കുന്നതെന്നാണ് ഗെയ്ല്‍ പറയുന്നതെങ്കിലും ജനവാസമുള്ള മേഖലകളെ ഒഴിവാക്കണമെന്ന് ഈ നിയമത്തില്‍ പറയുന്നുണ്ട്. ഇത് അവഗണിച്ചാണ് കൃഷിയിടങ്ങളും വീടുകളും നഷ്ടപ്പെടുന്ന തരത്തില്‍ പൈപ്പ്ലൈനിനായി ഭൂമി എറ്റെടുക്കുന്നത്.

2. കായംകുളം മുതല്‍ മംഗലാപുരം വരെ കടലിലൂടെ പൈപ്പ്ലൈന്‍ സ്ഥാപിക്കാമെന്നിരിക്കേ ജനവാസ മേഖലകളിലൂടെ പൈപ്പ്ലൈന്‍ സ്ഥാപിക്കുന്നത് ഗെയ്ലിന്റെ വ്യാവസായിക താത്പര്യങ്ങള്‍ സംരക്ഷിക്കാനാണ്.

3. പൈപ്പ്ലൈനിന് ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ ഉപയോഗാവകാശം സംബന്ധിച്ച് ഗെയ്ല്‍ അധികൃതര്‍ അവ്യക്തമായ വിവരങ്ങളാണ് നല്‍കുന്നത്. പൈപ്പ്ലൈന്‍ സ്ഥാപിച്ച സ്ഥലത്തിന്റെ 10 മീറ്റര്‍ വരെ ചുറ്റളവില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും കൃഷിയും നടത്തുന്നതിനുള്ള വിലക്കുകള്‍ നീക്കണം.

4. ലോകമെമ്പാടും ഇന്ത്യയിലും നടന്ന വാതക പൈപ്പ്ലൈന്‍ അപകടങ്ങള്‍ വന്‍ സുരക്ഷാ ഭീഷണിയുണ്ടാക്കുന്നുവെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. 2014 ജൂണ്‍ 27ന് വിശാഖപട്ടണത്ത് വാതക പൈപ്പ്ലൈന്‍ പൊട്ടിത്തെറിച്ച് 15 പേര്‍ മരിച്ചിരുന്നു. ഇന്തൊനേഷ്യ, ജപ്പാന്‍, ചൈന തുടങ്ങിയ രാജ്യങ്ങളിലും സമാനമായ വാതക പൈപ്പ്ലൈന്‍ ദുരന്തങ്ങള്‍ ഉണ്ടായിട്ടുണ്ട്.

5. റോഡ് കുഴിച്ച് പൈപ്പിടുന്ന പദ്ധതി പ്രായോഗികമല്ലെന്ന് കണ്ട് ഗെയ്ല്‍ ഉപേക്ഷിച്ചതാണ്. നിലവില്‍ സര്‍വേ പൂര്‍ത്തിയാകുമ്പോള്‍ റോഡുകളും ഉള്‍പ്പെടുന്നുണ്ട്.

കേരളം, തമിഴ്നാട് സംസ്ഥാനങ്ങളിലൂടെയാണ് കൊച്ചി- കൂറ്റനാട്- മംഗളൂരു- ബംഗളൂരു ഗെയില്‍ വാതക പൈപ്പ്ലൈന്‍ കടന്നുപോവുന്നത്. ഈ പദ്ധതിയനുസരിച്ച് കൃഷിഭൂമിയിലൂടെ പൈപ്പ്ലൈന്‍ കൊണ്ടുപോവുന്നതിനെ തമിഴ്നാട് സര്‍ക്കാര്‍ എതി ര്‍ക്കുമ്പോള്‍ കേരളത്തിലെ പ്രമുഖ രാഷ്ട്രീയകക്ഷികളും സര്‍ക്കാരും പിന്തുണയ്ക്കുകയാണ്. കൃഷിഭൂമിയിലൂടെ പൈപ്പ്ലൈന്‍ കൊണ്ടുപോവാന്‍ അനുവദിക്കില്ലെന്നും സ്ഥാപിച്ച പൈപ്പുകള്‍ നീക്കം ചെയ്യാനുമാണ് മുഖ്യമന്ത്രി ജയലളിത ഉത്തരവിട്ടത്. ഇതിനെതിരേ ഗെയില്‍ സുപ്രിംകോടതിയെ സമീപിച്ച് അനുകൂല വിധി നേടുകയായിരുന്നു. പെട്രോളിയം മിനറല്‍സ് നിയമത്തില്‍ ഇടപെടാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നു ചൂണ്ടിക്കാട്ടിയാണ് സുപ്രിംകോടതി പൈപ്പ്ലൈന്‍ പദ്ധതിക്ക് അനുമതി നല്‍കിയത്. എന്നാല്‍, വിധിക്കെതിരേ സുപ്രിംകോടതിയില്‍ പുനപ്പരിശോധനാ ഹരജി നല്‍കിയ തമിഴ്നാട് പെട്രോളിയം മിനറല്‍സ് പൈപ്പ്ലൈന്‍ നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഭേദഗതി വരുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. തമിഴ്നാട് സര്‍ക്കാരിന്റെ ഹരജി ഏതാനും ദിവസം മുമ്പ് സുപ്രിംകോടതി തള്ളി. ഇതേ ആവശ്യം ഉന്നയിച്ച് മറ്റ് ചില ഹരജികള്‍ സുപ്രിംകോടതിക്കു മുമ്പിലുണ്ട്. തമിഴ്നാട്ടിലെ കൃഷിഭൂമിയിലൂടെ വാതക പൈപ്പ്ലൈന്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തെഴുതുകയും ചെയ്തു.

പിഎംപി നിയമം അനുസരിച്ച് ഇറക്കിയ എല്ലാ വിജ്ഞാപനങ്ങളും കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കണമെന്നും ഇതുവരെ ഇറക്കിയിട്ടുള്ള വിജ്ഞാപനം അനുസരിച്ച് മുന്നോട്ടുപോവരുതെന്ന് ഗെയിലിനു നിര്‍ദേശം നല്‍കണമെന്നുമാണ് ജയലളിത ആവശ്യപ്പെട്ടത്. ജനവാസ മേഖലകളെ ഒഴിവാക്കിയാണ് പൈപ്പ്ലൈന്‍ സ്ഥാപിക്കേണ്ടതെന്ന് പിഎംപി ആക്ടിലെ 7 (എ) പ്രകാരം വ്യക്തമാക്കിയിട്ടുണ്ടെന്ന് ജയലളിത കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, നാമക്കല്‍, സേലം, ധര്‍മപുരി, കൃഷ്ണഗിരി എന്നീ ഏഴു ജില്ലകളില്‍ 20 മീറ്റര്‍ വീതിയില്‍ 312 കിലോമീറ്റര്‍ ഭൂമിയാണ് തമിഴ്നാട്ടില്‍ പദ്ധതിക്കു വേണ്ടിവരുക. ഈ രീതിയില്‍ നടപ്പാക്കിയാല്‍ 1,20,000 മരങ്ങ ള്‍ മുറിച്ചു മാറ്റേണ്ടിവരും. മുറിച്ചുമാറ്റുന്ന ഓരോ മരത്തിനും പകരം 10 മരങ്ങള്‍ വീതം നട്ടുപിടിപ്പിക്കണമെന്ന മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. 12 ലക്ഷം തൈകളാണ് ഇവിടെ ഗെയില്‍ നടേണ്ടിവരുക. ഇത് ഗെയിലിനു സാധ്യമാവുമെന്നു കരുതാനാവില്ലെന്നും ജയലളിത പറയുന്നു. കാര്‍ഷിക മേഖലയെ തകര്‍ത്തുകൊണ്ടുള്ള വ്യവസായവ ല്‍ക്കരണത്തിനു കൂട്ടുനില്‍ക്കാനാവില്ലെന്നാണ് ജയലളിത സ ര്‍ക്കാരിന്റെയും തമിഴ്നാട്ടിലെ രാഷ്ട്രീയപ്പാര്‍ട്ടികളുടെയും നിലപാട്. പ്രമുഖ രാഷ്ട്രീയപ്പാര്‍ട്ടികളായ എഐഎഡിഎംകെ, ഡിഎംകെ, എംഡിഎംകെ, സിപിഎം തുടങ്ങിയ കക്ഷികളെല്ലാം ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണ്.

തമിഴ്നാട് സ്വതന്ത്ര കര്‍ഷകസംഘം, തമിഴ്നാട് കര്‍ഷക അസോസിയേഷന്‍ അടക്കമുള്ള കര്‍ഷക സംഘടനകളെല്ലാം രാഷ്ട്രീയം മറന്ന് ഒറ്റക്കെട്ടായി സമരരംഗത്തുണ്ട്.കേരളത്തിലെതുപോലെ തന്നെ ആദ്യം ജയലളിതയും വാതക പൈപ്പ്ലൈന്‍ പദ്ധതിക്ക് അനുകൂലമായിരുന്നു. പലയിടത്തും പൈപ്പ്ലൈനുകള്‍ സ്ഥാപിക്കുകയും ചെയ്തു. എതിര്‍ത്ത കര്‍ഷകരെ പോലിസ് അറസ്റ്റ് ചെയ്തു ജയിലിലടച്ചു. ഇതിനെതിരേ കര്‍ഷകപ്രക്ഷോഭം ശക്തമായതോടെയാണ് ജയലളിത സര്‍ക്കാര്‍ മാറി ചിന്തിച്ചത്. ജനങ്ങളുമായി ചര്‍ച്ചചെയ്യാന്‍ ജയലളിത ചീഫ് സെക്രട്ടറിയെ നിയോഗിച്ചു. ചീഫ് സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ കര്‍ഷകരെയും ഗെയില്‍ അധികൃതരെയും പങ്കെടുപ്പിച്ച് മൂന്നു ദിവസത്തെ ഹിയറിങും നടത്തി. 134 ഗ്രാമങ്ങളിലെ 2428 കര്‍ഷകര്‍ ഹിയറിങില്‍ വാതക പൈപ്പ്ലൈന്‍ കൃഷിഭൂമിയിലൂടെ കൊണ്ടുപോവുന്നതിനെതിരേ നിലപാടെടുത്തു. ഇതോടെയാണ് സര്‍ക്കാര്‍, കൃഷിഭൂമിയിലൂടെ വാതക പൈപ്പ്ലൈന്‍ അനുവദിക്കില്ലെന്ന നിലപാടിലേക്കു മാറിയത്.   914 കിലോമീറ്റര്‍ കൊച്ചി- ബംഗളൂരു- മംഗളൂരു ഗെയില്‍ പ്രകൃതിവാതക പൈപ്പ്ലൈന്‍ കേരളത്തില്‍ ഏതാണ്ട് 500 കിലോമീറ്റര്‍ നീളത്തില്‍ ഏഴു ജില്ലകളെ കീറിമുറിച്ചാണു കടന്നുപോവുന്നത്. തമിഴ്നാട്ടിലൂടെ കടന്നുപോവുന്ന 312 കിലോമീറ്റര്‍ പൈപ്പ്ലൈന്‍ കൃഷിഭൂമിയിലൂടെ കൊണ്ടുപോവാന്‍ അനുവദിക്കില്ലെന്ന ശക്തമായ നിലപാടാണ് മുഖ്യമന്ത്രി ജയലളിത എടുത്തത്.

ജനവാസ മേഖലകളും ആശുപത്രികളും സ്‌കൂളുകളും ആരാധനാലയങ്ങളുമുള്ള കൊച്ചി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലൂടെ നിര്‍ദ്ദിഷ്ട പൈപ്പ്ലൈന്‍ കൊണ്ടുപോവാന്‍ ശ്രമിക്കുന്നത് ജനങ്ങളുടെ സുരക്ഷാഭീതിയും ആശങ്കകളും പരിഗണിക്കുകപോലും ചെയ്യാതെയാണ്. കേരളത്തില്‍ വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന 2007ലാണ് പദ്ധതിക്ക് അനുമതി നല്‍കിയത്. തുടര്‍ന്നുവന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പദ്ധതി മുന്നോട്ടുകൊണ്ടുപോവാന്‍ ശക്തമായ ശ്രമങ്ങളാണു നടത്തിയത്. ചീഫ് സെക്രട്ടറി ജിജി തോംസണെ പദ്ധതി ഏതുവിധേനയും നടപ്പാക്കാന്‍ രംഗത്തിറക്കി. തമിഴ്നാട്ടില്‍ സിപിഎം നേതൃത്വം വാതക പൈപ്പ്ലൈനിനെതിരേ സമരപക്ഷത്ത് ഉറച്ചുനില്‍ക്കുമ്പോള്‍ കേരളത്തില്‍ പദ്ധതിക്കുവേണ്ടി ശക്തമായി രംഗത്തെത്തിയിരിക്കുകയാണ്. വാതക പൈപ്പ്ലൈന്‍ യാഥാര്‍ഥ്യമാക്കാന്‍ സര്‍ക്കാരിന് ഇച്ഛാശക്തിയില്ലെന്ന വിമര്‍ശനമാണ് ചിന്ത വാരികയില്‍ എഴുതിയ ലേഖനത്തില്‍ സിപിഐ (എം) പിബി അംഗം പിണറായി വിജയന്‍ ഉന്നയിക്കുന്നത്.

കേരളത്തിന്റെ ഊര്‍ജരംഗത്തെ സ്വപ്നപദ്ധതിയെന്നാണ് ലേഖനത്തില്‍ എല്‍എന്‍ജി ടെര്‍മിനലിനെ പിണറായി വാഴ്ത്തുന്നത്. ഇവിടെ വികസനമുടക്കികളായി ആരുമില്ലെന്നും പിണറായി പറയുന്നു.തമിഴ്നാട്ടില്‍ സര്‍ക്കാരും രാഷ്ട്രീയപ്പാര്‍ട്ടികളും ജനപക്ഷത്തു നില്‍ക്കുമ്പോള്‍ കേരളത്തില്‍ പെട്രോനെറ്റിന്റെയും ഗെയിലിന്റെയും അദാനിയുടെയും കോര്‍പറേറ്റു പക്ഷത്താണ് സര്‍ക്കാരും ഇടതു- വലതു- ബിജെപി ഭേദമില്ലാതെ രാഷ്ട്രീയപ്പാര്‍ട്ടികള്‍. കേരളത്തില്‍ നവരാഷ്ട്രീയ പ്രസ്ഥാനമായ എസ്ഡിപിഐയാണ് ഗെയിലിന്റെ വാതക പൈപ്പ്ലൈന്‍ പദ്ധതിയക്കുറിച്ച് ജനപക്ഷത്തുനിന്നു പോരാട്ടം നടത്തിയത്. ജനവാസ കേന്ദ്രങ്ങളില്‍ നിന്ന് വാതക പൈപ്പ്ലൈന്‍ മാറ്റണമെന്നാവശ്യപ്പെട്ട് പൈപ്പ്ലൈന്‍ കടന്നുപോവുന്ന മേഖലകളിലൂടെ സമരജാഥയും നടത്തി. കലക്ടറേറ്റ് മാര്‍ച്ചുകള്‍ അടക്കമുള്ള ശക്തമായ സമരപരിപാടികളാണ് ഗെയില്‍ വിക്ടിംസ് ഫോറത്തിന്റെ നേതൃത്വത്തില്‍ നടന്നത്.

തേജസ് പരമ്പര
http://goo.gl/Viunw4