Monday, November 17, 2008

ഐ.ബിയുടെ സ്വന്തം ഭീകരവാദി

ഇന്‍ഫോമര്‍മാരെ പോലിസ്‌ ഭീകരവാദികളാക്കിയെന്ന്‌ സി.ബി.ഐ
ന്യൂഡല്‍ഹി: ഡല്‍ഹി പോലിസ്‌ ഭീകരവാദികളായി ചിത്രീകരിച്ച്‌ ജയിലിലടച്ച ഇര്‍ഷാദ്‌ അലിയും മുഹമ്മദ്‌ ആരിഫ്‌ ഖമറും പോലിസ്‌ ഇന്‍ഫോമര്‍മാര്‍ തന്നെയെന്ന്‌ സി.ബി.ഐ അന്വേഷണത്തില്‍ കണ്ടെത്തി. മൂന്നുവര്‍ഷമായി തിഹാര്‍ ജയിലില്‍ പീഡനങ്ങളനുഭവിക്കുകയാണിവര്‍.
കശ്‌മീരിലെ ലശ്‌കറെ ത്വയ്യിബയില്‍ അംഗങ്ങളാവാനും പാക്‌ അതിര്‍ത്തിയിലെ പരിശീലനകേന്ദ്രത്തില്‍ ചേരാനുമുള്ള ഇന്റലിജന്റ്‌സ്‌ ബ്യൂറോയുടെ നിര്‍ദേശമനുസരിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ്‌ തങ്ങളെ ജയിലിലടച്ചതെന്ന്‌ ഇര്‍ഷാദ്‌ അലിയും ഖമറും ഈയിടെ പ്രധാനമന്ത്രി മന്‍മോഹന്‍സിങിനയച്ച കത്തില്‍ വെളിപ്പെടുത്തിയിരുന്നു.
ഡല്‍ഹി പോലിസ്‌ ഭീകരവിരുദ്ധ വിഭാഗത്തിലെ രവീന്ദര്‍ ത്യാഗി, വിനയ്‌ ത്യാഗി, സുഭാഷ്‌ ഭട്ട്‌ എന്നീ മൂന്ന്‌ സ്‌പെഷ്യല്‍ സെല്‍ ഓഫിസര്‍മാരാണ്‌ ഐ.ബിയുടെ സഹായത്തോടെ ഇരുവരെയും കുടുക്കിയത്‌. ഇര്‍ഷാദ്‌ അലിയും ഖമറും നിരപരാധികളാണെന്നും ഇവര്‍ അല്‍ബദര്‍ ഭീകരരാണെന്ന ഡല്‍ഹി പോലിസിന്റെ ആരോപണം തെറ്റാണെന്നും അഡീഷനല്‍ സെഷന്‍സ്‌ ജഡ്‌ജി എസ്‌ എസ്‌ മോഹിയുടെ മുന്നില്‍ സി.ബി.ഐ സമര്‍പ്പിച്ച റിപോര്‍ട്ടില്‍ പറയുന്നു. തെറ്റായ തെളിവുകള്‍ സൃഷ്ടിച്ചതിനും പ്രതിജ്ഞാലംഘനത്തിനും മറ്റു ഗുരുതരമായ കുറ്റങ്ങള്‍ക്കും മൂന്ന്‌ പോലിസുകാര്‍ക്കുമെതിരേ നടപടിയെടുക്കണമെന്നും സി.ബി.ഐ ആവശ്യപ്പെട്ടു. സി.ബി.ഐയുടെ അഭ്യര്‍ഥന നവംബര്‍ 27ന്‌ കോടതി പരിഗണിക്കും.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ 2006 ഫെബ്രുവരിയില്‍ മുബാറക്‌ ചൗക്കില്‍ നിന്നാണ്‌ അല്‍ബദര്‍ ഭീകരസംഘത്തില്‍പ്പെട്ട ഇരുവരെയും പിടികൂടിയതെന്നാണ്‌ ഡല്‍ഹി പോലിസ്‌ അവകാശപ്പെട്ടിരുന്നത്‌. എന്നാല്‍, രണ്ടുപേരും ഡല്‍ഹി പോലിസ്‌ സ്‌പെഷ്യല്‍ സെല്ലിന്റെയും ഐ.ബിയുടെയും ഇന്‍ഫോമര്‍മാരാണെന്ന്‌ അന്നുതന്നെ റിപോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഖമറിനെയും ഇര്‍ഷാദ്‌ അലിയെയും കുടുക്കാന്‍ ഐ.ബിയും പോലിസ്‌ സ്‌പെഷ്യല്‍ സെല്ലും തമ്മില്‍ നടത്തിയ ഗൂഢാലോചന സി.ബി.ഐ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌.
ഇന്റലിജന്‍സ്‌ ഏജന്‍സികളുടെ ലാന്റ്‌ലൈന്‍ നമ്പറില്‍ നിന്ന്‌ ഇര്‍ഷാദ്‌ അലിയെയും ഖമറിനെയും നിരവധി തവണ വിളിച്ചത്‌ ഇവര്‍ ഇന്‍ഫോര്‍മര്‍മാരാണെന്നതിനു തെളിവാണെന്ന്‌ അന്വേഷണ റിപോര്‍ട്ടില്‍ പറയുന്നു. ഐ.ബിയില്‍ ഇന്‍സ്‌പെക്ടറായ മാജിദുദ്ദീനും ഇതില്‍ പങ്കാളിയായിട്ടുണ്ട്‌. പിടികൂടിയശേഷം ആര്‍.ഡി.എക്‌സും മറ്റ്‌ മാരകായുധങ്ങളും ഇരുവരുടെയും കൈയ്യില്‍ കെട്ടിയേല്‍പ്പിച്ചിരുന്നു. കര്‍ശന നിയന്ത്രണങ്ങളോടെ സൂക്ഷിക്കുന്ന ഇത്തരം ആയുധങ്ങള്‍ പോലിസിന്‌ എങ്ങനെ ലഭിച്ചു എന്ന ചോദ്യവും സി.ബി.ഐ ഉയര്‍ത്തുന്നുണ്ട്‌.
ഇര്‍ഷാദ്‌ അലിയെയും ഖമറിനെയും അറസ്‌റ്റ്‌ ചെയ്‌ത ശേഷം ആയുധങ്ങള്‍ വിതരണം ചെയ്‌തവരെന്നാരോപിച്ച്‌ ജമ്മുകശ്‌മീരിലുള്ള രണ്ടുപേരുടെ മേല്‍ പോലിസ്‌ ജാമ്യമില്ലാ വാറന്റ്‌ പുറപ്പെടുവിച്ചിരുന്നു. തെറ്റായ അഡ്രസ്സിലേക്കയച്ച രണ്ട്‌ വാറന്റുകളും തിരിച്ചുവന്നെങ്കിലും തുടര്‍ന്ന്‌ യാതൊരു അന്വേഷണവും നടത്തിയിരുന്നില്ല. കുറ്റംചുമത്തപ്പെട്ടവരുടെ ജോലിസ്ഥലത്തോ ഡല്‍ഹിയിലെ ബജന്‍പുരയിലുള്ള വീടുകളിലോ പോലിസ്‌ പരിശോധന നടത്തിയില്ലെന്നതും സംശയത്തിനിടയാക്കി.
ഇര്‍ഷാദ്‌ അലിയെയും ഖമറിനെയും അല്‍ബദറുമായി ബന്ധിപ്പിക്കാവുന്ന ചെറിയ തെളിവുപോലും പോലിസിന്‌ ഹാജരാക്കാനായില്ലെന്ന്‌ അന്വേഷണ റിപോര്‍ട്ടില്‍ വ്യക്തമാക്കി. സി.ബി.ഐ കുറ്റംചുമത്തിയ സബ്‌ ഇന്‍സ്‌പെക്ടര്‍മാരിലൊരാള്‍ക്ക്‌ ഈ വര്‍ഷം രാഷ്ട്രപതിയുടെ പോലിസ്‌ മെഡല്‍ കിട്ടിയിരുന്നു.
2006ല്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിനരികില്‍ അബുഹംസയെന്ന `ഭീകരവാദി'യെ ഏറ്റുമുട്ടലിലൂടെ വധിച്ചതിനായിരുന്നു മറ്റ്‌ പോലിസ്‌ ഓഫിസര്‍മാരോടൊപ്പം ഇയാള്‍ക്കും അവാര്‍ഡ്‌ ലഭിച്ചത്‌. ഐ.ബിയുടെ ഏജന്റുമാര്‍ മതപണ്ഡിതന്‍മാരുടെ വേഷത്തില്‍ വന്ന്‌ മുസ്‌ലിം ചെറുപ്പക്കാരെ ജിഹാദിന്‌ പ്രേരിപ്പിക്കുകയും ആക്രമണങ്ങള്‍ക്ക്‌ ആര്‍.ഡി.എക്‌സ്‌ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ എത്തിച്ചുകൊടുക്കുകയും ചെയ്യാറുണ്ടെന്ന്‌ ഇര്‍ഷാദ്‌ അലി പ്രധാനമന്ത്രിക്കയച്ച കത്തില്‍ സൂചിപ്പിച്ചിരുന്നു.
ഇത്തരം ഇരകളെ പിന്നീട്‌ പോലിസ്‌ തന്നെ ആവശ്യം വരുമ്പോള്‍ വെടിവച്ചു കൊല്ലുകയാണു പതിവ്‌. കേരളത്തില്‍ നിന്ന്‌ ഏതാനും ചെറുപ്പക്കാര്‍ കശ്‌മീരിലെത്തി കൊല്ലപ്പെട്ടുവെന്ന്‌ പറയപ്പെടുന്ന സംഭവത്തില്‍ ഐ.ബിക്ക്‌ പങ്കുണ്ടെന്ന ആരോപണം സി.ബി.ഐ കണ്ടെത്തലോടെ ഒന്നുകൂടി ബലപ്പെട്ടിരിക്കുകയാണ്‌.

Tuesday, November 11, 2008

തീവ്രവാദികള്‍ ബി.ജെ.പിയും ആര്‍.എസ്‌.എസും: ഡോ. എം ഗംഗാധരന്‍

കെപിഒ റഹ്‌മത്തുല്ല

തിരൂര്‍: ആര്‍.എസ്‌.എസും ബി.ജെ.പിയുമാണ്‌ ഇന്ത്യയിലെ ഏറ്റവും വലിയ തീവ്രവാദികളെന്നു പ്രശസ്‌ത ചരിത്രകാരനും എഴുത്തുകാരനുമായ ഡോ. എം ഗംഗാധരന്‍ അഭിപ്രായപ്പെട്ടു. മറ്റു മതങ്ങളെയും സംസ്‌കാരങ്ങളെയും കുറിച്ചു തീവ്രമായ വെറുപ്പും ശത്രുതയും പുലര്‍ത്തുന്നവരാണ്‌ സവര്‍ക്കറിന്റെ അനുയായികളെന്നു തേജസിന്‌ നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
ഇവരുടെ പോഷകസംഘടനകളായ ബജ്‌രംഗ്‌ദള്‍, വിശ്വഹിന്ദു പരിഷത്ത്‌ എന്നിവയും തീവ്രവാദമാണു പ്രചരിപ്പിക്കുന്നത്‌. ബാബരി മസ്‌ജിദ്‌ പൊളിച്ചതും ഗുജറാത്തില്‍ മുസ്‌ലിം വംശഹത്യക്കു നേതൃത്വം നല്‍കിയതും ഒറീസയിലും കര്‍ണാടകയിലും ക്രിസ്‌ത്യാനികളെ ആക്രമിച്ചതുമെല്ലാം ഇവരാണ്‌. ഈ ക്രിമിനല്‍സംഘത്തിന്റെ നേതാവായ അഡ്വാനിയാണു പ്രധാനമന്ത്രിയാവാന്‍ കുപ്പായമിട്ടിരിക്കുന്നത്‌. ഏറ്റവും വലിയ തീവ്രവാദികളായ ഈ ഹിന്ദുത്വശക്തികള്‍ക്കെതിരേ ചെറുവിരലനക്കാത്ത കോണ്‍ഗ്രസ്‌ ഇല്ലാത്ത മുസ്‌ലിം തീവ്രവാദത്തെ നേരിടുന്നു എന്നുവരുത്തി ബി.ജെ.പിക്കു കിട്ടാവുന്ന ഹിന്ദുവോട്ടുകള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മറിക്കാനാണു ശ്രമിക്കുന്നത്‌.
കേരളത്തില്‍ ആര്‍.എസ്‌.എസിനെയും ബി.ജെ.പിയെയും വളര്‍ത്തിയതില്‍ പ്രധാന പങ്കുവഹിച്ചത്‌ സി.പി.എമ്മാണ്‌. വടക്കന്‍ മലബാറില്‍ ആര്‍.എസ്‌.എസുകാരെ മാര്‍ക്‌സിസ്റ്റുകള്‍ അറുകൊല ചെയ്‌തത്‌ അവരുടെ വളര്‍ച്ചയ്‌ക്കും ജനങ്ങളില്‍ സഹതാപമുണ്ടാവാനും കാരണമായി. സി.പി.എമ്മിന്റെ സംഘര്‍ഷങ്ങളാണു കേരളത്തില്‍ ആര്‍.എസ്‌.എസിന്‌ ശക്തി പകര്‍ന്നത്‌. ബി.ജെ.പിയെപ്പോലെ തന്നെ അകറ്റിനിര്‍ത്തേണ്ട പാര്‍ട്ടിയാണു സി.പി.എമ്മും. സംസ്ഥാനത്തിന്റെ വ്യവസായവികസനത്തെ മൊത്തം തകര്‍ത്തത്‌ ഇവരാണ്‌. എന്നിട്ടിപ്പോള്‍ വികസനം എന്നുപറഞ്ഞു മുറവിളി കൂട്ടുകയാണ്‌- ഗംഗാധരന്‍ ചൂണ്ടിക്കാട്ടി.
മഅ്‌ദനി കേരളത്തിലെ മുസ്‌ലിം സമൂഹത്തിനു ഗുണം ചെയ്‌തുവെന്നു ഞാന്‍ കരുതുന്നില്ല. അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ ഇതരസമൂഹങ്ങളില്‍ വര്‍ഗീയചിന്തകള്‍ക്കു കാരണമായിട്ടുണ്ട്‌. എന്നാല്‍, എന്‍.ഡി.എഫ്‌ അങ്ങനെയല്ല. ആര്‍.എസ്‌.എസിന്റെ ക്രൂരതകളുടെ സ്വാഭാവിക പരിണതിയാണ്‌ എന്‍.ഡി.എഫ്‌. മുസ്‌ലിംകള്‍ക്കു നേരെ ഇവര്‍ നിരന്തരം അക്രമങ്ങള്‍ തുടര്‍ന്നപ്പോള്‍ പ്രതിരോധിക്കാനുണ്ടായ സംരംഭം. ഇതില്‍ അസ്വാഭാവികതയില്ല. ആര്‍.എസ്‌.എസ്‌ അക്രമം നടന്ന സ്ഥലങ്ങളിലാണ്‌ എന്‍.ഡി.എഫ്‌ ശക്തിപ്രാപിച്ചിട്ടുള്ളത്‌. മുസ്‌ലിം സംഘടനകളെ മാത്രം തീവ്രവാദമുദ്ര കുത്തി നിരോധിക്കുന്നതിനെ അനുകൂലിക്കാനാവില്ല. ആര്‍.എസ്‌.എസിനെയും അനുബന്ധ സംഘടനകളെയുമാണ്‌ ആദ്യമായി നിരോധിക്കേണ്ടത്‌. ജനസംഖ്യയിലെ 40% വരുന്ന ഹിന്ദു ദരിദ്രരെ സഹായിക്കുന്നതിനു പകരം മറ്റു മതക്കാരെ ആക്രമിക്കാനാണ്‌ ഇവര്‍ ശ്രമിക്കുന്നത്‌. തീവ്രവാദത്തിന്റെ പേരില്‍ മുസ്‌ലിംകള്‍ക്കെതിരേ നടക്കുന്ന ഭരണകൂട ഭീകരത പ്രതിഷേധാര്‍ഹമാണ്‌. അതിലും വലിയ രാജ്യദ്രോഹപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഹിന്ദുത്വശക്തികള്‍ക്കെതിരെ ഒരു നടപടിയും ഉണ്ടാവുന്നില്ല. ബി.ജെ.പി വലിയ പാര്‍ട്ടിയാണെന്നതാണ്‌ ഇതിനു കാരണം. ഇവരുടെ അത്ര ശക്തിയുള്ള മുസ്‌ലിം പാര്‍ട്ടികള്‍ ഇല്ലെന്നതും മുസ്‌ലിം വേട്ടയ്‌ക്കു കാരണമാണ്‌. നീതി നിഷേധിക്കപ്പെടുന്നു എന്ന ധാരണ മുസ്‌ലിം യുവാക്കളെ വഴിതെറ്റിക്കാന്‍ കാരണമാവുന്നുണ്ട്‌. ഇതര മതങ്ങളൊക്കെ വെറുക്കപ്പെടേണ്ടതാണെന്ന ധാരണ മുസ്‌ലിംസമൂഹത്തില്‍ സൃഷ്ടിക്കാനും അത്തരം സംഘങ്ങളെ വളര്‍ത്തിക്കൊണ്ടുവരാനും ചില നിഗൂഢശക്തികള്‍ ശ്രമിക്കുന്നുണ്ട്‌. അവരെ കണ്ടെത്തിയാല്‍ മലയാളികള്‍ കശ്‌മീരില്‍ വെടിയേറ്റുമരിച്ച സംഭവത്തിലെ നിഗൂഢതകള്‍ ഇല്ലാതാവും. പോലിസും പ്രത്യേക അന്വേഷണ ഏജന്‍സികളും പറയുന്നതൊന്നും വിശ്വസിക്കാന്‍ കൊള്ളില്ല. സത്യസന്ധമായ അന്വേഷണവും കണ്ടെത്തലും ഒരിക്കലും ഉണ്ടാവാറില്ല. കശ്‌മീരില്‍ കൊല്ലപ്പെട്ട ഫയാസിന്റെ ഉമ്മ സഫിയയുടെ ഗതികേട്‌ നാം മനസ്സിലാക്കണം. ഇത്‌ ഒരു ഉമ്മയുടെയും ഭാഗത്തു നിന്നു സ്വമേധയാ ഉണ്ടാവില്ല. ആരെല്ലാമോ അവരെക്കൊണ്ടു പറയിപ്പിച്ചതാണ്‌. ഒരു അമ്മയ്‌ക്കും മകനേക്കാള്‍ വലുത്‌ രാജ്യമായിക്കൂടാ. സഫിയയുടെ വാക്കുകളില്‍ ഒരു സമുദായത്തിന്റെ തേങ്ങലാണു മുഴങ്ങുന്നത്‌. പാണക്കാട്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ അതു വലിയ കാര്യമായി എടുത്തുകാട്ടിയതും ശരിയായില്ല. ഒരു ഉമ്മയും രാജ്യത്തിനു വേണ്ടി മകനെ ഉപേക്ഷിക്കേണ്ടിവരരുത്‌. വ്യക്തിബന്ധങ്ങള്‍ രാഷ്ട്രീയസ്വാധീനങ്ങളാല്‍ തള്ളിപ്പറയുന്ന അവസ്ഥയുണ്ടാവരുത്‌. മനുഷ്യനേക്കാള്‍ വലുതല്ല രാജ്യമെന്നും രാജ്യസ്‌നേഹത്തേക്കാള്‍ വലുത്‌ മനുഷ്യസ്‌നേഹമാണെന്നും മനസ്സിലാക്കണം. സംഭവങ്ങളുടെ നിജസ്ഥിതി പുറത്തുവന്നശേഷം മാത്രം പറയേണ്ട കാര്യങ്ങള്‍ ഒരു ഉമ്മ മുമ്പേ പറഞ്ഞത്‌ സംശയാസ്‌പദമാണ്‌. മതഭ്രാന്തും പണവും ഒരുമിക്കുന്നിടത്തു തീവ്രവാദത്തിനു കടന്നുവരാന്‍ എളുപ്പമാണ്‌. ദാരിദ്ര്യത്തില്‍ കഴിയുന്നവര്‍ പണം ലഭിക്കുമെങ്കില്‍ ഏതു വഴിയും സ്വീകരിച്ചേക്കാം. ഇസ്‌ലാമിലില്ലാത്ത പൗരോഹിത്യത്തിന്റെ കടന്നുവരവും യുവാക്കളെ വഴിതെറ്റിക്കാന്‍ സാധ്യതയുണ്ട്‌- ഗംഗാധരന്‍ കൂട്ടിച്ചേര്‍ത്തു.

തേജസ്‌: 12-11-08

Saturday, November 8, 2008

പോലിസ്‌ ഇന്‍ഫോമേഴ്‌സിന്റെ പ്രച്ഛന്നവേഷങ്ങള്‍

ഭീകരവേട്ട: അറുതി വരാത്ത ദുരൂഹതകള്‍ - ഭാഗം 3

ടി എസ്‌ നിസാമുദ്ദീന്‍  
 





പോലിസിനും രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കും ആരില്‍ നിന്നാണോ വിവരങ്ങള്‍ ലഭിക്കേണ്ടത്‌ അതേ വിഭാഗത്തിലുള്ളവരെ പോലിസ്‌ ഇന്‍ഫോമേഴ്‌സ്‌ (യഥാസമയം വിവരങ്ങള്‍ എത്തിക്കുന്നവര്‍) ആക്കി നിയമിക്കാറുണ്ട്‌. മതസംഘടനകള്‍, രാഷ്ട്രീയപ്പാര്‍ട്ടികള്‍, സാമൂഹിക സംഘടനകള്‍ എന്നിവയിലൊക്കെ പ്രവര്‍ത്തിക്കുന്ന അംഗങ്ങളില്‍ നിന്ന്‌ വിവരം ശേഖരിക്കാന്‍ ഐ.ബി അടക്കമുള്ള രഹസ്യാന്വേഷണവിഭാഗങ്ങള്‍ ഇവരെയാണ്‌ ഉപയോഗിക്കാറ്‌. ക്രിമിനല്‍ പശ്ചാത്തലമുള്ളവരും വാഗ്‌ചാതുരിയും പറഞ്ഞു വിശ്വസിപ്പിക്കാന്‍ കഴിവുമുള്ളവരെയാണ്‌ ഇതിനു തിരഞ്ഞെടുക്കുക.
നുഴഞ്ഞുകയറുന്ന പ്രസ്ഥാനങ്ങളില്‍ തികഞ്ഞ ആത്മാര്‍ഥതയോടും അച്ചടക്കത്തോടും ഇവര്‍ തങ്ങളെ പഠിപ്പിച്ചുവിട്ടവരുടെ അജണ്ടകള്‍ സാവധാനം പകരും. ചിലര്‍ വ്യവസ്ഥാപിത സംഘടനകളുടെ നേതൃസ്ഥാനത്തുവരെ എത്തിയിട്ടുണ്ട്‌. സാമ്പത്തിക സഹായവും നിയമപരമായ സംരക്ഷണവും അധികൃതര്‍ നല്‍കും. സംഘടനകളില്‍ നുഴഞ്ഞുകയറിയും പ്രവര്‍ത്തകരെ സ്വാധീനിച്ചും വിവരങ്ങള്‍ ചോര്‍ത്തി ഐ.ബിക്കും മറ്റും നല്‍കുകയാണ്‌ ഇവരുടെ ജോലി. വര്‍ഗീയകലാപങ്ങള്‍ നടന്ന ശേഷം പ്രതികാരത്തിനു പ്രേരണയുമായി ഇരകളുടെ അടുക്കല്‍ അതേ സമുദായത്തിലുള്ളവരെത്തന്നെ രഹസ്യാന്വേഷണവിഭാഗം അവതരിപ്പിച്ച ഉദാഹരണങ്ങളുണ്ട്‌.
ഉറുമി മുസ്‌തഫയും സംശയാസ്‌പദമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന മാറാട്‌ സ്വദേശി മന്‍സൂറും ഒരേസമയം ഒറ്റുകാരായും ചില സംഘടനകളുടെ അംഗങ്ങളായും പ്രവര്‍ത്തിച്ചിട്ടുണ്ട്‌. തളിപ്പറമ്പിലെ മുന്‍ ഡിവൈ.എസ്‌.പിയുമായി അടുത്ത ബന്ധമുണ്ടായിരുന്ന ഉറുമി മുസ്‌തഫയെ, വര്‍ഗീയാസ്വാസ്ഥ്യം തുടരുന്ന കാസര്‍കോഡ്‌ ജില്ലയില്‍ ചില ഓപറേഷനുകള്‍ക്ക്‌ ഉപയോഗിച്ചിരുന്നുവത്രെ. സംഘപരിവാര-ശിവസേനാ നേതാക്കളെ വധിക്കാന്‍ സൗകര്യമൊരുക്കാമെന്നു പറഞ്ഞ്‌ ഇയാള്‍ ചില സംഘടനകളുടെ പ്രവര്‍ത്തകരെ സമീപിച്ചിരുന്നു.
2002 ഡിസംബര്‍ രണ്ടിന്‌ മുസ്‌തഫയുടെ സുഹൃത്തായ പി.ഡി.പി നേതാവിന്റെ മകന്റെ കടയില്‍ നിന്ന്‌ മൂന്നു പാക്കറ്റ്‌ വെടിമരുന്ന്‌ പോലിസ്‌ പിടിച്ചെടുത്തു. അതോടൊപ്പം എന്‍.ഡി.എഫിന്റെ ചില ലഘുലേഖകളും സി.ഡികളും കണ്ടെടുത്തു. സ്‌ഫോടക വസ്‌തുക്കള്‍ കടയില്‍ എത്തിച്ചശേഷം പിടികൂടാന്‍ പോലിസിന്‌ അവസരമൊരുക്കിയത്‌ ഉറുമിയായിരുന്നു. പി.ഡി.പിയെയും എന്‍.ഡി.എഫിനെയും കുടുക്കാന്‍ രഹസ്യാന്വേഷണവിഭാഗം ഉറുമിയെ ഉപയോഗിക്കുകയായിരുന്നെന്നാണു സംശയം.
കോഴിക്കോട്‌ മാറാട്‌ സ്വദേശി മന്‍സൂര്‍ മാറാട്‌ കലാപത്തിനു മുമ്പ്‌ കേരളത്തിലും പുറത്തും മാറാട്ടുകാരെ സഹായിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ എന്‍.ഡി.എഫുകാരനായും പി.ഡി.പിക്കാരനായും നടിച്ചു പലരെയും സമീപിക്കുകയുണ്ടായി. 2002 ഡിസംബറില്‍ മംഗലാപുരത്തെ മലയാളി കച്ചവടക്കാരുടെ അടുത്തെത്തി താന്‍ മാറാട്ടുകാരനാണെന്നും സഹായിക്കണമെന്നും പറഞ്ഞ്‌ സഹായം അഭ്യര്‍ഥിച്ചിരുന്നു. ആറുവര്‍ഷത്തോളമായി കേരളത്തിലെ മിക്ക ജില്ലകളിലും പ്രത്യക്ഷപ്പെടുന്ന ഇയാള്‍ നിരവധി കേസുകളിലെ പ്രതിയാണെന്നു പറയപ്പെടുന്നു. മാറാടിനു പ്രതികാരം ചെയ്യാന്‍ തന്നെ സഹായിക്കാന്‍ സന്നദ്ധതയുള്ള ഏതെങ്കിലും ഗ്രൂപ്പുണ്ടോ എന്ന അന്വേഷണമാണ്‌ പ്രധാനമായും ഇയാള്‍ നടത്തിയത്‌. ഇതില്‍ സംശയം തോന്നിയ ചിലര്‍ ഇയാള്‍ നല്‍കിയ വിലാസത്തില്‍ അന്വേഷിച്ചപ്പോള്‍ അതു വ്യാജമാണെന്നു ബോധ്യപ്പെട്ടു.
2003 മെയ്‌ മൂന്നിനു നടന്ന രണ്ടാം മാറാട്‌ കലാപത്തിനു മുമ്പ്‌, മാര്‍ച്ചില്‍ കോഴിക്കോട്‌ സിറ്റി പോലിസ്‌ സാക്ഷ്യപ്പെടുത്തിയ ട്രോമാകെയര്‍ ഐഡന്റിറ്റി കാര്‍ഡ്‌ ഇയാള്‍ക്കു ലഭിച്ചിരുന്നു. ക്രിമിനല്‍ പശ്ചാത്തലമുള്ള ഒരാള്‍ക്ക്‌ പോലിസ്‌ വെരിഫിക്കേഷനുള്ള ഒരു ഐഡന്റിറ്റി കാര്‍ഡ്‌ എങ്ങനെ ലഭിച്ചെന്നുള്ളത്‌ ഇപ്പോഴും ദുരൂഹമാണ്‌. മാറാട്‌ കലാപത്തിനുശേഷം കോഴിക്കോട്‌, മുക്കം ഭാഗങ്ങളില്‍ കോണ്‍ക്രീറ്റ്‌ ജോലിക്കാരനായി മന്‍സൂര്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇവിടങ്ങളില്‍ എന്‍.ഡി.എഫുകാരനായി പരിചയപ്പെടുത്തിയായിരുന്നു പ്രവര്‍ത്തനം. സാമ്പത്തിക ഇടപാടുകളില്‍ ക്രമക്കേടു കാട്ടി മുങ്ങിയ ഇയാള്‍ 2004ല്‍ നിലമ്പൂരിലാണു പൊങ്ങിയത്‌. അവിടെ ജോലിചെയ്‌തുവന്നിരുന്ന മന്‍സൂര്‍ ആയുധങ്ങള്‍ നല്‍കാമെന്നു പറഞ്ഞ്‌ യുവാക്കളെ സമീപിച്ചിരുന്നു. ഇയാളുടെ നടപടികളില്‍ ദുരൂഹത തോന്നിയ നാട്ടുകാരില്‍ ചിലര്‍ മന്‍സൂറിന്റെ താമസസ്ഥലത്തു പരിശോധന നടത്തി.
വേഷം മാറാനുള്ള വിഗ്ഗ്‌, കണ്ണിന്റെ നിറം മാറ്റുന്ന കൃത്രിമ ലെന്‍സ്‌ തുടങ്ങി പല വസ്‌തുക്കളുമാണ്‌ അവിടെ കണ്ടെത്തിയത്‌. ഇതേത്തുടര്‍ന്ന്‌ നാട്ടുകാര്‍ ഇയാളെ പോലിസില്‍ ഏല്‍പ്പിക്കുകയായിരുന്നു. എന്നാല്‍, നാട്ടുകാര്‍ അദ്‌ഭുതപ്പെട്ടത്‌ അതിലല്ല. പോലിസ്‌ ഇയാളെ സുരക്ഷിതമായി കോഴിക്കോട്‌ മെഡിക്കല്‍ കോളജില്‍ എത്തിക്കുകയായിരുന്നു.
മന്‍സൂറിന്റെ വിവരങ്ങള്‍ പുറത്തുവിടേണ്ടെന്നു നിര്‍ദേശമുണ്ടെന്നാണു സംഭവം സംബന്ധിച്ച്‌ നിലമ്പൂര്‍ പോലിസില്‍ ബന്ധെപ്പട്ടപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു ലഭിച്ച മറുപടി. പിന്നീട്‌ പൊന്നാനിയിലാണ്‌ എന്‍.ഡി.എഫ്‌ വേഷത്തില്‍ ഇയാള്‍ പ്രത്യക്ഷപ്പെട്ടത്‌. തുടര്‍ന്ന്‌ ആയുധക്കടത്ത്‌ കേസില്‍ മന്‍സൂര്‍ കണ്ണൂര്‍ ജയിലിലുമെത്തി. ജയിലില്‍ റിമാന്റില്‍ കഴിഞ്ഞിരുന്ന മുസ്‌ലിം ചെറുപ്പക്കാരോട്‌ അവര്‍ ഉള്‍പ്പെട്ട കേസ്‌ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങിയപ്പോഴാണ്‌ ഇയാളുടെ ദൗത്യം മറ്റെന്തോ ആണെന്നു ബോധ്യമായത്‌.
ജയില്‍മുക്തനായ ശേഷം ആലുവ കുഞ്ഞുണ്ണിക്കരയില്‍ കുടുംബസമേതം താമസമാക്കിയ മന്‍സൂര്‍ അവിടെയും മുസ്‌ലിം സംഘടനകളെക്കുറിച്ചും യുവാക്കളെക്കുറിച്ചും പഠിക്കാന്‍ തുടങ്ങി.
കുഞ്ഞുണ്ണിക്കരയില്‍ താമസിക്കുമ്പോള്‍ അടുത്തുള്ള വളയന്നൂര്‍ ഭാഗത്ത്‌ ഒരു ആര്‍.എസ്‌.എസ്‌ പ്രവര്‍ത്തകനെ വധിക്കണമെന്നു പറഞ്ഞ്‌ യുവാക്കളെ സംഘടിപ്പിക്കാന്‍ ശ്രമിച്ചതോടെ സംശയം തോന്നിയ നാട്ടുകാര്‍ ഇയാളെ നിരന്തരം പിന്തുടര്‍ന്നു. ഒരു ദിവസം പുലര്‍ച്ചെ വധിക്കണമെന്നു പറഞ്ഞ ആര്‍.എസ്‌.എസ്‌കാരനും മന്‍സൂറും തമ്മില്‍ രഹസ്യ സംഭാഷണം നടത്തുന്നതാണ്‌ പ്രദേശവാസികള്‍ക്കു കാണാനായത്‌. മഅ്‌ദനി മോചനവുമായി ബന്ധപ്പെട്ട പരിപാടികളിലും ഇയാള്‍ പങ്കെടുത്തിരുന്നു.
വിചിത്രമെന്നു പറയട്ടെ, മന്‍സൂര്‍ ആലുവയില്‍ നിന്നു സ്ഥലംവിട്ട ഉടനെയാണു കുഞ്ഞുണ്ണിക്കരയിലെ യുവാക്കളെ സിമി ബന്ധമാരോപിച്ച്‌ പോലിസ്‌ അറസ്‌റ്റ്‌ ചെയ്യുന്നത്‌. എല്ലാ സ്ഥലങ്ങളിലും മാറാട്ടെ അഡ്രസ്സാണു നല്‍കാറുള്ളത്‌. എന്നാല്‍, മാറാടുമായി ഇയാള്‍ക്ക്‌ വര്‍ഷങ്ങളോളമായി ഒരു ബന്ധവുമില്ല.
സംസ്ഥാനത്തിന്‌ അകത്തും പുറത്തും പ്രവര്‍ത്തിക്കുന്ന സംഘടനകളും ആത്മീയകേന്ദ്രങ്ങളും സംശയത്തിന്റെ മുള്‍മുനയില്‍ നില്‍ക്കുന്നതിന്‌ പ്രധാന കാരണം ഇത്തരക്കാര്‍ നല്‍കുന്ന തെറ്റായതും പര്‍വതീകരിച്ചതുമായ വിവരങ്ങളാണ്‌. മതത്തെ വിറ്റു കാശാക്കുന്നവര്‍ ഒരുഭാഗത്തും മതം ജീവിതത്തിന്റെ അനിവാര്യ ഘടകമായി കാണുന്നവര്‍ മറുഭാഗത്തും പ്രവര്‍ത്തിക്കുമ്പോള്‍ മുതലെടുപ്പിന്‌ വലിയൊരു വിഭാഗം സജീവമായി രംഗത്തുണ്ട്‌. ഈ മുതലെടുപ്പാണ്‌ ആത്മീയകേന്ദ്രങ്ങളില്‍ വ്യാജന്‍മാര്‍ കടന്നുകൂടുന്നതിനും സംഘടനകള്‍ക്കിടയില്‍ തെറ്റിദ്ധാരണകള്‍ക്കും വഴിവയ്‌ക്കുന്നത്‌.
വ്യവസ്ഥാപിതമായി പ്രവര്‍ത്തിക്കുന്ന ഏത്‌ സംഘടനകളെയും കണ്ണടച്ചു തുറക്കുംമുമ്പ്‌ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താനുള്ള ചേരുവകള്‍ സഹിതമാണ്‌ പരിശീലനം നല്‍കി രഹസ്യാന്വേഷണ വിഭാഗം ഇത്തരം ഇന്‍ഫോമേഴ്‌സിനെ സംഘടനകളിലേക്കു കടത്തിവിടുന്നത്‌.

Friday, November 7, 2008

സ്‌ഫോടനം നടക്കും മുമ്പേ ചാനലില്‍ വാര്‍ത്ത




സ്‌ഫോടനം നടക്കും മുമ്പേ ആര്‍.എസ്‌.എസ്‌
ചാനലില്‍ വാര്‍ത്ത

ന്യൂഡല്‍ഹി: മലേഗാവ്‌ സ്‌ഫോടനം നടക്കുന്നതിനു തൊട്ടുമുമ്പ്‌ ആര്‍.എസ്‌.എസിന്റെ ഔദ്യോഗിക ചാനലായ സുദര്‍ശന്‍ ടി.വി സ്‌ഫോടനം നടന്നതായി വാര്‍ത്ത നല്‍കിയെന്നു പ്രമുഖ സാമൂഹികപ്രവര്‍ത്തകനായ സ്വാമി അഗ്നിവേശ്‌. സ്‌ഫോടനം നടന്ന സപ്‌തംബര്‍ 29ന്‌ 9.29നാണ്‌ മേലഗാവ്‌ സ്‌ഫോടനത്തില്‍ ഒരാള്‍ മരിക്കുകയും ഏഴുപേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്‌തതായി സുദര്‍ശന്‍ ടി.വി വാര്‍ത്ത നല്‍കിയത്‌.
എന്നാല്‍, പോലിസിന്റെ റിപോര്‍ട്ട്‌പ്രകാരം 9.30നാണ്‌ സ്‌ഫോടനം നടന്നത്‌. സംഭവം നടന്നു മാധ്യമങ്ങള്‍ അറിഞ്ഞു വാര്‍ത്ത തയ്യാറാക്കി സംപ്രേഷണം ചെയ്യാന്‍ ചുരുങ്ങിയത്‌ 15 മിനിറ്റെങ്കിലുമെടുക്കും. സ്‌ഫോടനസ്ഥലത്ത്‌ അവരുടെ പ്രതിനിധി ഉണ്ടെങ്കില്‍പ്പോലും സ്‌ഫോടനം നടന്ന്‌ അഞ്ചു മിനിറ്റെങ്കിലുമാവാതെ റിപോര്‍ട്ട്‌ ചെയ്യാനാവില്ല. എന്നാല്‍, സ്‌ഫോടനം നടക്കുന്നതിന്‌ ഒന്നോ രണ്ടോ മിനിറ്റ്‌ മുമ്പ്‌ എങ്ങനെ ഇത്തരത്തിലുള്ള വാര്‍ത്ത സുദര്‍ശന്‍ ടി.വിക്ക്‌ ലഭിച്ചെന്നും അഗ്നിവേശ്‌ ചോദിച്ചു. അഗ്നിവേശിന്റെ ആരോപണങ്ങള്‍ സുദര്‍ശന്‍ ടി.വി നിഷേധിച്ചു. 

Thursday, November 6, 2008

വലയിലാക്കുക, ഒറ്റുകൊടുക്കുക


ടി എസ്‌ നിസാമുദ്ദീന്‍
`കേരളത്തിലെ മുസ്‌ലിം തീവ്രവാദ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ അന്വേഷിക്കുന്ന കേന്ദ്ര സി.ഒ.ഡി സംഘം ആയുധക്കടത്തുമായി ബന്ധപ്പെട്ടു മലയാളിയായ വടകര ചെമ്മരത്തൂര്‍ സ്വദേശി മന്‍സൂറിനെ (32) അറസ്റ്റ്‌ ചെയ്‌തു. ഇയാള്‍ക്ക്‌ എന്‍.ഡി.എഫുമായി ബന്ധമുണ്ടെന്നു സംശയിക്കുന്നതായി സി.ഒ.ഡി ഇന്റലിജന്‍സ്‌ വിങ്‌ എസ്‌.ഐ സി കെ ശിവദാസ്‌ പറഞ്ഞു'. 2005 മെയ്‌ 26നു ചില മാധ്യമങ്ങള്‍ പുറത്തുവിട്ട വാര്‍ത്തയാണിത്‌. ബാംഗ്ലൂരില്‍ നിന്നു റിപോര്‍ട്ട്‌ ചെയ്‌ത ഈ വാര്‍ത്ത കേരളത്തില്‍ വന്‍ കോലാഹലമാണു സൃഷ്ടിച്ചത്‌. തുടര്‍ന്നു രണ്ടുമൂന്നു ദിവസം തീവ്രവാദം, ആയുധക്കടത്ത്‌, ഹവാല തുടങ്ങിയ വാക്കുകള്‍ ഉപയോഗിച്ചു പല വാര്‍ത്തകളും വന്നു. കേരളത്തിലെ ചില സംഘടനകള്‍ക്കു വേണ്ടി കാസര്‍കോഡ്‌ വഴി ആയുധം കടത്തുന്ന മുസ്‌ലിം യുവാക്കളുടെ വിവരങ്ങള്‍ അഡ്രസ്സും ഫോട്ടോയും സഹിതമാണു ചില പത്രങ്ങള്‍ പ്രസിദ്ധീകരിച്ചത്‌.
ബാംഗ്ലൂരില്‍ നിന്നു മലബാര്‍ ഭാഗത്തേക്ക്‌ ആയുധം കടത്തിയ കേസില്‍ വടകര സ്വദേശി പിടിയിലായെന്നു വാര്‍ത്ത കൊടുത്ത മാധ്യമങ്ങള്‍ ഇതുമായി ബന്ധപ്പെട്ടു മലബാറിലെ യുവാക്കള്‍ക്ക്‌ ആയുധപരിശീലനം നല്‍കുന്ന ഒരധ്യാപകനെ കേന്ദ്ര സി.ഒ.ഡി കസ്‌റ്റഡിയിലെടുക്കുമെന്നും അസന്ദിഗ്‌ധമായി പ്രഖ്യാപിച്ചു. എന്നാല്‍ വാര്‍ത്ത വ്യാജമാണെന്നു ദിവസങ്ങള്‍ക്കകം മനസ്സിലായ പ്രസ്‌തുത മാധ്യമങ്ങള്‍ തെറ്റുതിരുത്താന്‍ തയ്യാറായില്ല. ഇത്തരത്തില്‍ ഒരുസംഭവം ഉണ്ടായില്ലെന്നു സമ്മതിക്കാന്‍ മനസ്സുകാണിക്കാതിരുന്ന പത്രങ്ങള്‍ വാര്‍ത്ത വഴിതിരിച്ചുവിടാനാണു ശ്രമിച്ചത്‌.
ആയുധക്കടത്തിനു മന്‍സൂര്‍ പിടിയിലായതിനെ തുടര്‍ന്നു കേന്ദ്ര സി.ഒ.ഡി സംഘത്തിന്റെ അന്വേഷണത്തില്‍ യുവാക്കള്‍ക്ക്‌ ആയുധപരിശീലനം നല്‍കുന്ന വടകര സ്വദേശി അബ്ദുല്‍ സലാമും പിടിയിലായതായി ചില പത്രങ്ങള്‍ റിപോര്‍ട്ട്‌ ചെയ്‌തു. `ആയുധങ്ങള്‍ മതതീവ്രവാദികള്‍ക്ക്‌ വേണ്ടി, സര്‍ക്കാര്‍ സഹകരിക്കുന്നില്ല; ആയുധക്കടത്ത്‌ അന്വേഷണം വഴിമുട്ടി' എന്ന തലക്കെട്ടോടെ വ്യാജ വാര്‍ത്തയുടെ എപ്പിസോഡുകള്‍ അവസാനിപ്പിച്ച്‌ മംഗളവും രാഷ്ട്രദീപികയും മാത്രമാണു തലയൂരിയത്‌.
അതേസമയം വ്യാജ ആയുധക്കടത്ത്‌ വാര്‍ത്തയിലെ `പ്രതി' നിരപരാധിത്വം തെളിയിക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു. മന്‍സൂറിനൊപ്പം പിടിയിലായ വടകര മേമുണ്ട റഹ്‌മത്ത്‌ മന്‍സിലില്‍ അബ്ദുസ്സലാം താന്‍ സി.ഒ.ഡിയുടെ `കസ്‌റ്റഡിയി'ലാണെന്ന്‌ അറിയുന്നതു ബസ്‌ യാത്രയ്‌ക്കിടെ വാങ്ങിയ പത്രത്തില്‍ നിന്നാണ്‌്‌. ഇയാള്‍ എന്‍.ഡി.എഫുകാരനാണെന്നും പത്രങ്ങള്‍ എഴുതി. വാര്‍ത്ത വായിച്ച നാട്ടുകാര്‍ തീവ്രവാദ മുദ്രചാര്‍ത്തി സലാമിനെ കുറ്റപ്പെടുത്തി. ചിലര്‍ പ്രകടനം നടത്തി. ആയുധക്കടത്തുകാരനായതോടെ ബിസിനസ്സ്‌ പാര്‍ട്‌ണര്‍മാര്‍ ഒഴിവാക്കുകയും ചെയ്‌തു. വ്യാജ വാര്‍ത്തയുടെ നിജസ്ഥിതി അന്വേഷിച്ചിറങ്ങിയ അബ്ദുസ്സലാമിനു ഞെട്ടിക്കുന്ന സത്യങ്ങളാണു ലഭിച്ചത്‌. തന്നോടു മുന്‍വൈരാഗ്യമുള്ള ഒരാള്‍ പറ്റിച്ച പണിയായിരുന്നു ഇത്‌.
കേന്ദ്ര സി.ഒ.ഡി ഉദ്യോഗസ്ഥനെന്ന വ്യാജേന ബാംഗ്ലൂരിലെ പത്രക്കാര്‍ക്കു വ്യാജ വാര്‍ത്ത നല്‍കിയതും ഇയാള്‍ തന്നെയാണ്‌. കേന്ദ്ര സി.ഒ.ഡി എസ്‌.ഐ സി കെ ശിവദാസനെന്ന പേരില്‍ പത്രക്കാരുടെ മുന്നില്‍ അവതരിച്ചതു തളിപ്പറമ്പ്‌ സ്വദേശി അരിയില്‍ കയ്യം ഉറുമി മുസ്‌തഫയായിരുന്നു. ഇയാള്‍ നല്‍കിയ വിവരങ്ങളില്‍ തീവ്രവാദവും ആയുധക്കടത്തും ഹവാലയുമെല്ലാം ഉള്‍പ്പെട്ടപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ എരിവുംപുളിയും ചേര്‍ത്തു വാര്‍ത്ത പടച്ചുവിടുകയായിരുന്നു. സംഭവത്തിന്റെ നിജസ്ഥിതിയോ, കേന്ദ്ര സി.ഒ.ഡി എന്നൊരു സംഘം ഉണ്ടോയെന്നോ അന്വേഷിക്കാതെയായിരുന്നു വാര്‍ത്ത പുറത്തുവിട്ടത്‌. ഇതേ പോലുള്ള വാര്‍ത്ത 2004ല്‍ ഒരു പ്രമുഖപത്രം ബാംഗ്ലൂരില്‍ നിന്നു റിപോര്‍ട്ട്‌ ചെയ്‌തിരുന്നു. 2004 ഡിസംബര്‍ 24, 25 തിയ്യതികളില്‍ `ഹവാലപ്പണം കൊണ്ടു വാങ്ങിയ ആയുധങ്ങള്‍ കര്‍ണാടകയില്‍', `രണ്ടു മലയാളികള്‍ ബാംഗ്ലൂരില്‍ അറസ്റ്റില്‍' എന്നീ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചു. ഹവാലാ കേസില്‍ മര്‍സൂഖ്‌, രാധാകൃഷ്‌ണന്‍ എന്നിവരാണു പിടിയിലായത്‌. എന്നാല്‍ വടകര മേമുണ്ട രാധാകൃഷ്‌ണന്‍ നായര്‍ (27) എന്ന പേരില്‍ ഒരാള്‍ ഇല്ലെന്നാണു പിന്നീടുള്ള അന്വേഷണത്തില്‍ വ്യക്തമായത്‌. ഇതും മുസ്‌തഫ തന്നെ പടച്ചുവിട്ടതായിരുന്നു.
അതേസമയം, കേരളത്തിലും ബാംഗ്ലൂരിലും ഏറെ കോലാഹലം സൃഷ്ടിച്ച വാര്‍ത്തയ്‌ക്കു പിന്നില്‍ പ്രവര്‍ത്തിച്ച ഉറുമി മുസ്‌തഫ നാട്ടില്‍ ഇപ്പോഴും വിഹരിക്കുന്നുവെന്നതാണു തമാശ. ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പോലുമില്ലാത്ത മുസ്‌തഫയ്‌ക്ക്‌ ഇത്രയും വിശ്വസനീയവും ഉദ്വേഗജനകവുമായ റിപോര്‍ട്ടുകള്‍ നല്‍കാനുള്ള ശേഷിയില്ലെന്നു നാട്ടുകാര്‍ക്കറിയാം. മുസ്‌തഫയെ കരുവാക്കി ചിലരെ തീവ്രവാദികളെന്നു മുദ്രകുത്താന്‍ ചില ഏജന്‍സികള്‍ നടത്തിയ കുപ്രചാരണമാണിതെന്നു പിന്നീടു വ്യക്തമായി.
കാസര്‍കോട്‌ തൃക്കരിപ്പൂരില്‍ താമസമാക്കിയ ഉറുമി മുസ്‌തഫ നിരവധി കേസുകളില്‍ പ്രതിയാണ്‌. 1984 റമദാന്‍ മാസത്തില്‍ തന്റെ രഹസ്യങ്ങള്‍ വെളിപ്പെടുത്തിയെന്ന്‌ ആരോപിച്ചു ബന്ധുവായ കയ്യത്ത്‌ മൂസയെ വധിച്ചു. കേസില്‍ ജാമ്യത്തിലിറങ്ങിയ മുസ്‌തഫ വീണ്ടും തട്ടിപ്പുംവെട്ടിപ്പുമായി കാസര്‍കോട്‌, മുംബൈ, മംഗലാപുരം, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലും സജീവമായിരുന്നു. ബാംഗ്ലൂരില്‍ നിന്നു കള്ളനോട്ട്‌ അടിക്കാനുള്ള യന്ത്രസാമഗ്രികളും തോക്കുകളും മുസ്‌തഫ കൊണ്ടുവന്നിരുന്നു. 93ല്‍ വെടിമരുന്നു സൂക്ഷിച്ചതുമായി ബന്ധപ്പെട്ടു പിടിയിലായെങ്കിലും കേസില്‍ നിന്ന്‌ ഒഴിവായ ഇയാള്‍ അതേവര്‍ഷം തന്നെ തോക്ക്‌ കേസിലും പ്രതിയായി. പിന്നീട്‌ തളിപ്പറമ്പിലെ ചിലരുമായി ചേര്‍ന്നു കള്ളനോട്ടിന്റെ ഇടപാടും നടത്തിയിരുന്നു.
ഒരേവിഷയം തന്നെ വ്യത്യസ്‌ത മാധ്യമങ്ങളിലൂടെയും വ്യക്തികളിലൂടെയും പ്രചരിപ്പിക്കുന്ന രീതിയും സംശയാസ്‌പദമാണ്‌. ഒരേ കേന്ദ്രം തന്നെയാണ്‌ ഇതിനു പിന്നില്‍. പോലിസിലും രഹസ്യാന്വേഷണ വിഭാഗങ്ങളിലും പ്രവര്‍ത്തിക്കുന്ന സംഘപരിവാര ബന്ധമുള്ള ഉന്നത ഉദ്യോഗസ്ഥരും പ്രത്യേക സംഘടനകളെ ഉന്നംവച്ചു തന്ത്രങ്ങള്‍ മെനയുന്നുണ്ട്‌. പ്രമാദമായ സംഭവങ്ങള്‍ക്കു പ്രതികാരം ചെയ്യുന്നതിന്‌ ഇരകളാക്കപ്പെട്ടവരെ പ്രേരിപ്പിക്കാന്‍ പല ഏജന്‍സികളും പല രീതിയില്‍ ശ്രമിക്കുന്നുവെന്ന സംശയവും വ്യാപകമാണ്‌. അതിനു വര്‍ഗീയമായും വൈകാരികമായും ആളെ ഇളക്കിവിടുകയും സഹായവാഗ്‌ദാനങ്ങള്‍ നല്‍കുകയും ചെയ്യും. എന്നാല്‍ നേരിട്ടുള്ള ഇടപെടല്‍ നടത്താതെ ഇടനിലക്കാരെ ഉപയോഗിക്കുകയാണു പതിവ്‌. അതേസമയം, നേരത്തെ നോട്ടമിട്ടിരിക്കുന്ന സംഘടനകളെ പ്രശ്‌നത്തിലേക്കു പലരീതിയില്‍ വലിച്ചിഴയ്‌ക്കുകയും ചെയ്യും. ഇതിനു പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടവരെ നാളുകള്‍ക്കു മുമ്പേ തന്നെ ഏതു സംഘത്തെയാണോ കുടുക്കേണ്ടത്‌ അതിലെ അംഗവുമായി ചങ്ങാത്തം സ്ഥാപിക്കാന്‍ നിയോഗിച്ചിട്ടുമുണ്ടാവും. അവര്‍ തന്നെയാണു പിന്നീടു വേണ്ടപ്പെട്ടവര്‍ക്ക്‌ വിവരങ്ങള്‍ ചോര്‍ത്തിക്കൊടുക്കുക.
നക്‌സലിസത്തെയും മറ്റു പ്രസ്ഥാനങ്ങളെയും തകര്‍ക്കാന്‍ മുമ്പ്‌ രഹസ്യാന്വേഷണ വിഭാഗം വ്യാജ സംഘങ്ങള്‍ രൂപീകരിക്കുകയും കൃത്രിമ അക്രമങ്ങള്‍ നടത്തുകയും ചെയ്‌തിരുന്നു. നക്‌സലിസത്തെ തകര്‍ക്കാന്‍ ഞങ്ങള്‍ പോലിസുകാരെ തിരുകിക്കയറ്റിയിരുന്നെന്നു മുന്‍ പോലിസ്‌ ഉദ്യോഗസ്ഥനായിരുന്ന ജയറാം പടിക്കല്‍ വെളിപ്പെടുത്തിയത്‌ ഇത്തരം സംഭവങ്ങളോടു കൂട്ടിവായിക്കാവുന്നതാണ്‌.


നാളെ: പോലിസ്‌ ഇന്‍ഫോമേഴ്‌സിന്റെ
പ്രച്ഛന്നവേഷങ്ങള്‍

കേരളത്തിലെ ഭീകരവേട്ട: അറുതിവരാത്ത ദുരൂഹതകള്‍

ഭീകരവേട്ട: അറുതിവരാത്ത ദുരൂഹതകള്‍
കശ്‌മീരില്‍ മലയാളികള്‍ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടു നിയമപാലകരും രഹസ്യാന്വേഷണ വിഭാഗങ്ങളും തോന്നുംവിധം സംഭവഗതികളെ വ്യാഖ്യാനിച്ച്‌ അസത്യങ്ങളും അര്‍ധസത്യങ്ങളം വാരിവിതറുകയാണ്‌.
യഥാര്‍ഥ സംഭവത്തിന്റെ ഉറവിടം കണ്ടുപിടിക്കാനും പ്രതികളെ നിയമത്തിനു മുന്നിലെത്തിക്കാനുമുള്ള താല്‍പ്പര്യമല്ല കാണുന്നത്‌. പത്രങ്ങള്‍ എരിവും പുളിയും ചേര്‍ത്ത വാര്‍ത്തകള്‍ തങ്ങളുടെ മനോനിലയ്‌ക്കും അജണ്ടയ്‌ക്കുമനുസരിച്ചു പടച്ചുവിടുന്നു. ചാനലുകള്‍ ഊഹാപോഹങ്ങളുടെ കയറൂരിവിടുന്നു. ഏറെ കോളിളക്കം സൃഷ്ടിച്ച നാടിനെ നടുക്കുന്ന സംഭവങ്ങള്‍ ദിവസങ്ങള്‍ക്കുള്ളില്‍ വിസ്‌മൃതിയിലാവുമ്പോള്‍ കേസില്‍ പിടിയിലാവുന്നവര്‍ ഇരുട്ടറയ്‌ക്കുള്ളില്‍ തളയ്‌ക്കപ്പെടുന്നു. അന്വേഷണങ്ങള്‍ക്കു സര്‍വസന്നാഹങ്ങളോടെ പുലിയെപ്പോലെ ഇറങ്ങിത്തിരിക്കുന്ന നിയമപാലകര്‍ ആഴ്‌ചകള്‍ക്കുള്ളില്‍ പൂച്ചയെപ്പോലെ മാളത്തിലൊളിക്കുന്നു.
യാദൃച്ഛികമെന്നോ ഗൂഢാലോചനയെന്നോ തരംപോലെ വിശ്വസിക്കാം. അക്രമം ഉണ്ടായാലും ആക്രമിക്കപ്പെട്ടാലും ഒരു സമുദായം മാത്രം പ്രതിക്കൂട്ടിലാക്കപ്പെടുന്നു. ആര്‍ക്കാണു മനോനില തെറ്റിയത്‌; ഭരണകൂടത്തിനോ മാധ്യമങ്ങള്‍ക്കോ? ആരാണ്‌ കേരളത്തിലും തീവ്രവാദികളെ സൃഷ്ടിക്കുന്നത്‌. .. തേജസ്‌ പരമ്പര 
 
ടി എസ്‌ നിസാമുദ്ദീന്‍
ആദ്യം 300 പേര്‍ പരിശീലനത്തിനുപോയെന്നു പറയുക. നടന്നതു ശരിയല്ലെന്നു വിശദീകരണം വരുക. കശ്‌മീരില്‍ കൊല്ലപ്പെട്ട നാലുപേരെയും തിരിച്ചറിഞ്ഞെന്നു പറയുക. എന്നാല്‍, രണ്ടുപേരുടെ കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ലെന്ന്‌ നിഷേധക്കുറിപ്പുവരുക.
പാക്‌ പരിശീലനം കഴിഞ്ഞു തിരികെ വരുമ്പോഴാണ്‌ യുവാക്കള്‍ കൊല്ലപ്പെടുന്നതെന്ന്‌ ഒരു ഭാഷ്യം. അതല്ല, പാകിസ്‌താനിലേക്കു പോവുമ്പോഴാണ്‌ വെടിയേറ്റതെന്ന്‌ മറ്റൊരു ഭാഷ്യം. മലിനമായ രാഷ്ട്രീയവിവാദത്തിലേക്കും ശുദ്ധമായ അപവാദ പ്രചാരണത്തിലേക്കും കൂപ്പുകുത്തിയിരിക്കുന്ന തീവ്രവാദവേട്ടയുടെ ഉള്ളറകളിലെന്താണു നടക്കുന്നത്‌.
പോലിസ്‌ അവിടെയുമിവിടെയുമായി ചില റെയ്‌ഡുകള്‍ നടത്തുന്നുണ്ടെങ്കിലും എന്തുകൊണ്ടാണ്‌ കേസന്വേഷണം മുന്നോട്ടുപോവാത്തത്‌. സൂക്ഷ്‌മമായ അന്വേഷണത്തില്‍ രാഷ്ട്രീയമോ വര്‍ഗീയമോ ആയ ലക്ഷ്യങ്ങളാണ്‌ ഇപ്പോഴത്തെ കോലാഹലങ്ങള്‍ക്കു പിന്നിലെന്നാണു വ്യക്തമാവുന്നത്‌. കശ്‌മീര്‍ സംഭവവുമായി ബന്ധപ്പെട്ട്‌ പോലിസ്‌ അന്വേഷിക്കുന്നവരുടെ മതപരവും കുടുംബപരവുമായ പശ്ചാത്തലമന്വേഷിക്കുമ്പോള്‍ പല ചോദ്യങ്ങളും ഉയര്‍ന്നുവരുന്നു.
കശ്‌മീരില്‍ മലയാളികള്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട്‌ പോലിസ്‌ അന്വേഷിക്കുന്ന കണ്ണൂര്‍ തയ്യില്‍ ടി നസീര്‍ നാട്ടില്‍ത്തന്നെയുണ്ടെന്നു വ്യക്തമായിരിക്കെ അന്വേഷണോദ്യോഗസ്ഥരുടെ പിടിയിലാവാത്തത്‌ എന്തുകൊണ്ട്‌.? ഊര്‍ജിതമായി അന്വേഷണം നടക്കുകയും പല പ്രതികളും പിടിയിലാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ തന്നെയാണ്‌ ഈ ഗ്രൂപ്പിന്റെ പ്രധാന കണ്ണിയായ നസീര്‍ പല വേഷങ്ങളില്‍ നാട്ടില്‍ കഴിയുന്നത്‌. കശ്‌മീരില്‍ മലയാളികള്‍ കൊല്ലപ്പെട്ടതിന്റെ യഥാര്‍ഥ കാരണം സംബന്ധിച്ച്‌ വ്യക്തമായ വിവരം നല്‍കാന്‍ കഴിയുന്ന നസീറിനെ പോലിസ്‌ പിടികൂടാത്തതിനു പിന്നില്‍ ഉന്നത ഇടപെടലുണ്ടെന്നാണു സൂചന.
മുമ്പു പല പ്രശ്‌നങ്ങളിലും ഉള്‍പ്പെട്ട നസീറിനുമേല്‍ ദുര്‍ബല കേസുകള്‍ ചുമത്തി രക്ഷിക്കുന്നതിനു പിന്നില്‍ രഹസ്യാന്വേഷണവിഭാഗമാണെന്ന്‌ ആരോപണമുണ്ടായിരുന്നു. ഇതു ബലപ്പെടുത്തുന്നതാണ്‌ നസീറിന്റെ സൈ്വരവിഹാരം. കേരളത്തില്‍ തീവ്രവാദപ്രവര്‍ത്തനം നടത്തുന്നതിനും ആളെ കൂട്ടുന്നതിനും ആരോ ചിലര്‍ ഇത്തരം ആളുകളെ ഉപയോഗിക്കുകയാണെന്ന്‌ റിപോര്‍ട്ടുണ്ട്‌.
കണ്ണൂര്‍ കുറുവാ റോഡില്‍ തയ്യില്‍ ബൈത്തുല്‍ ഹിലാലില്‍ കമ്പന്‍ മജീദിന്റെ മകന്‍ നസീറിന്റെ ജീവിതം ക്രിമിനല്‍പശ്ചാത്തലം നിറഞ്ഞതാണ്‌. മുന്‍ ഐ.എസ്‌.എസ്‌ പ്രവര്‍ത്തകനായ നസീറിനും സുഹൃത്ത്‌ ആലിക്കും, സി.പി.എമ്മുമായി രാഷ്ട്രീയ ഇടപെടല്‍ നടത്തുന്ന ഉന്നതരുമായി നേരത്തേ തന്നെ ബന്ധങ്ങളുണ്ട്‌. പോലിസിന്‌ ഇത്‌ അറിയാവുന്നതുമാണ്‌. 1996ല്‍ കണ്ണൂര്‍ സിറ്റി കേന്ദ്രീകരിച്ച്‌ നസീറിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന മജ്‌ലിസ്‌ എന്ന സംഘടനയിലെ ചിലരെ ഉള്‍പ്പെടുത്തി പ്രത്യേകസംഘം രൂപീകരിച്ചു. ഇതിന്റെ സ്ഥാപകാംഗവും പ്രമുഖ രാഷ്ട്രീയപ്പാര്‍ട്ടിയുടെ നേതാവുമായ പറമ്പായി സ്വദേശിക്ക്‌ ഇടതുപക്ഷവുമായും ഉന്നത ഐ.ബി ഉദ്യോഗസ്ഥരുമായും കൊച്ചിയിലെയും കണ്ണൂരിലെയും ക്വട്ടേഷന്‍ സംഘങ്ങളുമായും ബന്ധമുണ്ട്‌. പക്ഷേ, നാളിതുവരെയായി ഇയാളെക്കുറിച്ച്‌ പോലിസ്‌ അന്വേഷിച്ചിട്ടില്ല. നസീറിന്റെ മിക്ക ഓപറേഷനുകളും അറിയുന്ന ഇയാളെക്കുറിച്ച്‌ അന്വേഷിക്കാത്തതില്‍ ദുരൂഹതയുണ്ട്‌. നേരത്തേ എറണാകുളത്ത്‌ പിടിയിലായ ക്വട്ടേഷന്‍ ഗ്രൂപ്പുമായി അടുപ്പമുള്ള ഫിറോസുമായും കണ്ണൂര്‍ ജില്ലയിലെ സി.പി.എം പ്രകടനങ്ങളില്‍ പങ്കെടുക്കുന്ന ക്വട്ടേഷന്‍ അംഗങ്ങളുമായും ഇയാള്‍ക്കു ബന്ധമുണ്ട്‌.
1997 ജൂണ്‍ അഞ്ചിന്‌ കണ്ണൂരില്‍ ആസാദിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ നസീര്‍ ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു. കോഴിക്കോട്‌ ബസ്‌സ്‌റ്റാന്റില്‍ തമിഴ്‌നാട്‌ ബസ്‌ കത്തിച്ചത്‌, കളമശ്ശേരി ബസ്‌ കത്തിക്കല്‍, കോയമ്പത്തൂരില്‍ നടന്ന രണ്ടാം സ്‌ഫോടനശ്രമം, 2006 ഡിസംബര്‍ അഞ്ചിന്‌ തയ്യില്‍ വിനോദ്‌ വധം, നായനാര്‍ വധശ്രമം, തയ്യില്‍ നടന്ന സ്‌ഫോടനം, കടകത്തിക്കല്‍, മോഷണങ്ങള്‍, തമിഴ്‌നാട്ടിലെ ചില സംഭവങ്ങള്‍ തുടങ്ങിയവയ്‌ക്കുപിന്നില്‍ നസീറിന്റെ പങ്ക്‌ പുറത്തുവന്നിരുന്നു. ഇക്കാലയളവിലൊക്കെയും നസീര്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നില്‍ത്തന്നെയാണ്‌ ഉണ്ടായിരുന്നത്‌. എന്നിട്ടും കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ നസീറിന്‌ അവസരമുണ്ടായതിനു പിന്നിലുള്ള കരങ്ങളെക്കുറിച്ച്‌ അന്വേഷിക്കേണ്ടതുണ്ട്‌.
നിരന്തര പോലിസ്‌ നിരീക്ഷണത്തിലുണ്ടെന്നു പറയുന്ന നസീര്‍, മറ്റു ജില്ലകളില്‍ നിന്നുവരെ യുവാക്കളെ റിക്രൂട്ട്‌ ചെയ്‌ത്‌ കശ്‌മീരില്‍ എത്തിച്ചെന്ന്‌ പോലിസ്‌ പറയുന്ന കഥയിലുമുണ്ട്‌ ദുരൂഹതയേറെ. നസീറിനെതിരേ പോലിസ്‌ തിരിയുന്ന ഉടന്‍ കേസ്‌ വഴിമാറ്റിവിടുന്നതിനു പിന്നില്‍ ഐ.ബിയുടെ കരങ്ങളാണെന്നു പോലിസിനുള്ളില്‍ത്തന്നെ സംസാരമുണ്ട്‌. തീവ്രവാദപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഐ.ബി നസീറിനെ ഉപയോഗിക്കുകയാണെന്നാണ്‌ കഴിഞ്ഞകാല സംഭവങ്ങള്‍ വ്യക്തമാക്കുന്നത്‌.
വെള്ള ജുബ്ബയും തൊപ്പിയും ധരിച്ച്‌ നാട്ടില്‍ വാഹനങ്ങളില്‍ കറങ്ങുന്ന നസീര്‍, ചിലപ്പോള്‍ അറബി തലക്കെട്ടോടെയും പ്രത്യക്ഷപ്പെടാറുണ്ട്‌. മലപ്പുറം, കോഴിക്കോട്‌, എറണാകുളം ജില്ലകളില്‍ ഉസ്‌താദ്‌, ശെയ്‌ഖ്‌, അബ്ദുല്ല, ഉമര്‍ എന്നീ പേരുകളിലാണ്‌ അറിയപ്പെടുന്നത്‌. മലപ്പുറത്ത്‌ പരപ്പനങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന ശിഖ്‌വ അഥവാ അന്‍സാറുല്‍ മുസ്‌ലിമീന്‍ സംഘടന രൂപീകരിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചത്‌ നസീറാണെന്നു കരുതപ്പെടുന്നു. ശിഖ്‌വ അംഗങ്ങള്‍ കണ്ണൂരിലും പരപ്പനങ്ങാടിയിലും ക്യാംപ്‌ ചെയ്യാറുണ്ടായിരുന്നു.
കണ്ണൂര്‍ സിറ്റി പരിസരത്തും ക്ലാസുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്‌. 2006-07ല്‍ എറണാകുളത്ത്‌ ചില പ്രത്യേക ആരാധനാ പരിപാടികളിലൂടെ സംഘത്തിലേക്ക്‌ റിക്രൂട്ട്‌മെന്റ്‌ നടത്തിയിരുന്നതായും സൂചനയുണ്ട്‌. മഞ്ചേരിയില്‍ ശെയ്‌ഖ്‌ എന്ന പേരില്‍ എന്‍.ഡി.എഫിന്റെ വിവരങ്ങള്‍ നല്‍കാമെന്നു പറഞ്ഞ്‌ ഒരു പ്രമുഖ മുസ്‌ലിം വിദ്യാര്‍ഥി സംഘടനയുടെ നേതാക്കളെ സമീപിച്ചതു നസീറാണെന്നാണ്‌ അഭ്യൂഹം. ആസാദ്‌-വിനോദ്‌ വധത്തിന്റെ ഉത്തരവാദിത്തം എന്‍.എഡി.എഫിന്റെ മേല്‍ കെട്ടിവയ്‌ക്കാനാണ്‌ മാധ്യമങ്ങളും പോലിസും ആദ്യം ശ്രമിച്ചത്‌.
ആലുവ ത്വരീഖത്ത്‌, തമ്മനം ഷാജി, കോഴിക്കോട്‌ മൂഴിക്കലിന്‌ അടുത്തുള്ള ആത്മീയ ചികില്‍സാകേന്ദ്രം എന്നിവയുമായി അടുത്ത ബന്ധം നസീര്‍ സ്ഥാപിച്ചിരുന്നു. ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ തിരഞ്ഞുപിടിച്ച്‌ ആത്മീയതയുടെ മറവില്‍ വിധ്വംസകപ്രവര്‍ത്തനങ്ങള്‍ക്ക്‌ നസീറിനെ ചില ഏജന്‍സികള്‍ ഉപയോഗിക്കുകയായിരുന്നെന്നാണ്‌ വ്യക്തമാവുന്നത്‌. പുതിയ മൊബൈല്‍ ഫോണും സിം കാര്‍ഡും എന്‍.ഡി.എഫ്‌ പ്രവര്‍ത്തകന്‍ ജലീലിനു നല്‍കിയത്‌ സഹോദരീപുത്രിയുടെ ഭര്‍ത്താവായ നസീറായിരുന്നു. കശ്‌മീരില്‍ നിന്നു കോള്‍ വന്ന ശേഷം സിം കാര്‍ഡ്‌ മാറ്റാന്‍ നിര്‍ദേശിച്ചതും നസീറാണ്‌. ``നീ മറ്റൊരു സംഘടനാ പ്രവര്‍ത്തകനല്ലേ, സംഘടനയ്‌ക്കു ദോഷംവരരുത്‌്‌'' എന്നായിരുന്നു ഉപദേശം. എന്‍.ഡി.എഫ്‌ പ്രവര്‍ത്തകനായ ജലീലിനെ കുടുംബബന്ധം ഉപയോഗിച്ച്‌ നസീര്‍ കുടുക്കുകയായിരുന്നുവെന്നാണു സംശയം.
സംഭവങ്ങളില്‍ പിടിയിലാവുന്നവരെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ ഒരു നിശ്ചിതഘട്ടത്തില്‍ അവസാനിക്കുന്നതോടെ മറ്റൊരു പുതിയ പ്രശ്‌നം ആരംഭിക്കുകയായി. നിഷ്‌പക്ഷമായ അന്വേഷണം ഉദ്യോഗസ്ഥതലത്തില്‍ നടക്കുന്നില്ലെന്നതിന്‌ ഉദാഹരണങ്ങള്‍ നിരവധിയാണ്‌.
ചില സംഭവങ്ങളില്‍ അധികൃതരുടെ നേരിട്ടുള്ള ഇടപെടലും പുറത്തായിട്ടുണ്ട്‌. കോഴിക്കോട്‌ ബോംബ്‌ സ്‌ഫോടനത്തിന്റെ അന്വേഷണവും അട്ടിമറിക്കുകയായിരുന്നെന്ന്‌ നേരത്തേ ആരോപണമുയര്‍ന്നിരുന്നു. കോയമ്പത്തൂര്‍ സ്‌ഫോടനത്തിന്‌ സ്‌ഫോടകവസ്‌തുക്കള്‍ എത്തിച്ചുകൊടുത്തത്‌ രാജു എന്ന ആര്‍.എസ്‌.എസ്‌ പ്രവര്‍ത്തകനായ ആര്‍മി ഉദ്യോഗസ്ഥനായിരുന്നു.


നാളെ: വലയിലാക്കുക;
ഒറ്റുകൊടുക്കുക

Wednesday, November 5, 2008

ഭീകരവാദവേട്ടയുടെ മാധ്യമ അജണ്ടകള്‍

എ പി കുഞ്ഞാമു
ആരാണ്‌ നമ്മുടെ നാട്ടിലെ ഏറ്റവും വലിയ ഭീകരവേട്ടക്കാര്‍? ഒരു സംശയവുമില്ല, മാധ്യമങ്ങള്‍ തന്നെ. കേരളത്തിലെ ഏതാണ്ടെല്ലാ പത്രങ്ങളിലെയും റിപോര്‍ട്ടര്‍മാര്‍ ഇന്നു ഭീകരരെയും തീവ്രവാദികളെയും പിടിക്കാന്‍ ഇറങ്ങിയിരിക്കുകയാണ്‌. അതിന്റെ ഫലം കാണാനുമുണ്ട്‌- തീവ്രവാദത്തിന്റെ ഇല എവിടെയെങ്കിലുമനങ്ങിയാല്‍ പത്രമാപ്പീസുകള്‍ സടകുടഞ്ഞെഴുന്നേല്‍ക്കും; ചാനലുകള്‍ യുദ്ധസജ്ജരാവും. ഈ ഭീകരവാദവേട്ട കണ്ട്‌ അമ്പരന്നതുകൊണ്ടാണ്‌ കോടതിപോലും ഒരു ഘട്ടത്തില്‍ കേസന്വേഷണം പോലിസ്‌ നടത്തിക്കൊള്ളട്ടെ, മാധ്യമങ്ങള്‍ അതേറ്റെടുക്കേണ്ടതില്ല എന്നു വിലക്കിയത്‌.
പക്ഷേ, ഇത്തരം വിലക്കുകളുണ്ടോ മാധ്യമങ്ങള്‍ വകവയ്‌ക്കുന്നു? വാര്‍ത്തയെഴുത്തുകാര്‍ കഥകള്‍ മെനഞ്ഞുകൊണ്ടേയിരിക്കുകയാണ്‌. അഞ്ചു കോപ്പി കൂടുതല്‍ ചെലവാകുകയാണെങ്കില്‍ അതിലാണ്‌ മാധ്യമക്കാരുടെ നോട്ടമെന്നു പ്രശസ്‌ത എഴുത്തുകാരനായ സക്കറിയ അഭിപ്രായപ്പെട്ടത്‌ ഈ കഥാരചന കണ്ടിട്ടാണ്‌. എന്നാല്‍, പത്രത്തിനു കോപ്പികള്‍ വര്‍ധിക്കുകയും വായനക്കാര്‍ കഥകള്‍ വായിച്ചു രസിക്കുകയും ചെയ്യുന്നതിനിടയില്‍ സംഭവിക്കുന്നത്‌ രണ്ടു സമുദായങ്ങള്‍ക്കിടയില്‍ വലിയൊരു വിടവ്‌ രൂപപ്പെടുകയാണ്‌. മുസ്‌ലിം ന്യൂനപക്ഷം സാമാന്യേന തീവ്രവാദിയെന്ന സംശയത്തിന്റെ നിഴലില്‍ അകപ്പെടുകയാണ്‌. അറിഞ്ഞോ അറിയാതെയോ മാധ്യമങ്ങള്‍ മുസ്‌ലിംകളുടെ മേല്‍ ഈ മുദ്ര അടിച്ചേല്‍പ്പിച്ചുകൊണ്ടേയിരിക്കുന്നു. `മുസ്‌ലിം ഭീകരത'യെന്ന ആശയം പൊതുസമൂഹത്തില്‍ പ്രബലമാവുന്നതില്‍ ഈ മാധ്യമസമീപനത്തിനുള്ള പങ്ക്‌ ചെറുതല്ല. വിശേഷിച്ചും മലയാളമടക്കമുള്ള ഭാഷാപത്രങ്ങളില്‍.
കേരളത്തിലെ ചില മുസ്‌ലിം ചെറുപ്പക്കാരുടെ `കശ്‌മീര്‍ തീവ്രവാദബന്ധം' മലയാള ഭാഷാപത്രങ്ങള്‍ കൊണ്ടാടിയത്‌ ഈ മാനസികാവസ്ഥയുടെയും അതു സൃഷ്ടിച്ച അവിശ്വാസത്തിന്റെയും മുഖമാണു പ്രകടമാക്കിയത്‌. വിവേകശാലികളായ സാമൂഹികനിരീക്ഷകര്‍ കാള പെറ്റെന്നു കേട്ടയുടനെ കയറുമെടുത്തു പായുന്ന ഈ മാധ്യമ ആക്‌റ്റിവിസത്തിനെതിരില്‍ ശബ്ദമുയര്‍ത്തിയിട്ടുണ്ട്‌. മാധ്യമ ആക്‌റ്റിവിസം മുസ്‌ലിം ന്യൂനപക്ഷത്തിനു മേല്‍ അടിച്ചേല്‍പ്പിക്കുന്ന ഭീകരവാദമുദ്രയെപ്പറ്റി ഇടതുപക്ഷ-മുസ്‌ലിം ഉടമസ്ഥതയിലുള്ള പത്രങ്ങള്‍ ഉല്‍ക്കണ്‌ഠ പ്രകടിപ്പിക്കാറുമുണ്ട്‌. മലയാളത്തില്‍ വിശേഷിച്ചും മാധ്യമം ദിനപത്രം. പട്ടിയെ പേപ്പട്ടിയെന്നു വിളിച്ചു തല്ലിക്കൊല്ലുന്നതിനെതിരായി പൊതുവികാരമുണര്‍ത്താന്‍ മാധ്യമം നടത്തിപ്പോരുന്ന പ്രചാരണപ്രവര്‍ത്തനങ്ങള്‍ നോക്കുക. പൊതുസമൂഹത്തില്‍ സ്വീകാര്യത നല്ലപോലെയുള്ള മുസ്‌ലിം പത്രമെന്ന നിലയില്‍ മാധ്യമത്തിന്റെ ഈ ശ്രമം ഗുണം ചെയ്‌തിട്ടുമുണ്ടാവാം. ഇത്തരമൊരു പത്രത്തില്‍ വരുന്ന കാര്യങ്ങള്‍ക്ക്‌ അതുകൊണ്ടുതന്നെ പൊതുബോധത്തെ സ്വാധീനിക്കാന്‍ ഏറെ ശേഷിയുണ്ടാവുന്നതു സ്വാഭാവികം.
എന്നാല്‍, ഭീകരവേട്ടാ റിപോര്‍ട്ടിങില്‍ കാര്യത്തോടടുക്കുമ്പോള്‍ വാര്‍ത്താമാധ്യമങ്ങളില്‍ വഴിത്തിരിവാകാന്‍ മാധ്യമത്തിനു സാധിക്കുന്നുണ്ടോ എന്ന കാര്യം കൃത്യമായ പുനരന്വേഷണങ്ങള്‍ക്കു വിധേയമാവേണ്ടതുണ്ട്‌. മുസ്‌ലിം സമുദായത്തെ കണ്ണുംമൂക്കുമില്ലാതെ `ഭീകരവാദി'കളാക്കാന്‍ ഒരുമ്പെട്ടിറങ്ങിയ മുഖ്യധാരാപത്രങ്ങളില്‍ പലതിന്റെയും വഴിയിലൂടെയാണു മാധ്യമവും പലപ്പോഴും സഞ്ചരിക്കുന്നതെന്നു ഖേദപൂര്‍വം തന്നെ പറയേണ്ടിയിരിക്കുന്നു.
ഇതിന്‌ ഏറ്റവുമൊടുവിലത്തെ ഉദാഹരണമാണ്‌ നവംബര്‍ രണ്ടിലെ പത്രത്തില്‍ വന്ന പെട്ടിക്കോളം വാര്‍ത്ത. `തീവ്രവാദബന്ധം സംശയിച്ച്‌ താനൂരില്‍ മൂന്നുപേര്‍ കസ്റ്റഡിയില്‍' എന്നാണ്‌ അതിപ്രാധാന്യത്തോടെ ജനറല്‍ പേജില്‍ പ്രസിദ്ധപ്പെടുത്തിയ ഈ ബോക്‌സ്‌ ന്യൂസിന്റെ തലക്കെട്ട്‌. തിരുപ്പൂരില്‍ എംബ്രോയ്‌ഡറിയും ഡിസൈനിങും പഠിക്കുന്ന താനൂര്‍ സ്വദേശിയായ വിദ്യാര്‍ഥിയോടൊപ്പം നാടുകാണാനെത്തിയ രണ്ടു ജാര്‍ഖണ്ഡ്‌ സ്വദേശികളെ തീവ്രവാദികളെന്നു സംശയിച്ചു പോലിസ്‌ കസ്‌റ്റഡിയിലെടുത്ത സംഭവമാണു വന്‍ പ്രാധാന്യത്തോടെ മാധ്യമം പ്രസിദ്ധപ്പെടുത്തിയത്‌. ഈ ചെറുപ്പക്കാരുടെ കടലുകാണലില്‍ തീവ്രവാദവും ഭീകരപ്രവര്‍ത്തനവുമൊന്നുമില്ലെന്നു വാര്‍ത്ത വായിക്കുന്ന ഏതൊരാള്‍ക്കും വ്യക്തമാവും. മാത്രവുമല്ല, അന്വേഷണത്തില്‍ സംശയിക്കത്തക്കതായി യാതൊന്നുമില്ലെന്നു താനൂര്‍ സി.ഐ പറഞ്ഞതായി റിപോര്‍ട്ടില്‍ത്തന്നെയുണ്ടുതാനും. ചുരുക്കത്തില്‍, നാടുകാണാനെത്തിയ ചെറുപ്പക്കാരെ ഏതോ തെറ്റിദ്ധാരണമൂലം പോലിസ്‌ പിടികൂടി; സംശയിക്കാനൊന്നുമില്ലെന്നു പോലിസിനു ബോധ്യപ്പെട്ട കേസ്‌; പത്രക്കാര്‍ പേന തുറക്കുക പോലും ചെയ്യേണ്ടതില്ലാത്ത സംഗതി.
ഇത്തരം സംഭവങ്ങള്‍ വിട്ടുകളയുക എന്നതാണു പത്രപ്രവര്‍ത്തനത്തിന്റെ പ്രാഥമിക പാഠങ്ങളിലൊന്ന്‌; മുസ്‌ലിം സമുദായത്തിനെതിരായി നടക്കുന്ന ഭീകരവേട്ടയുടെ പശ്ചാത്തലത്തില്‍, അതിനെതിരേ ശബ്ദമുയര്‍ത്തുന്ന പത്രമായ മാധ്യമത്തെ സംബന്ധിച്ചിടത്തോളം വിശേഷിച്ചും. പക്ഷേ, മാധ്യമം ചെയ്‌തതോ? ഈ ചെറുപ്പക്കാര്‍ ഭീകരവാദികളാണെന്നു ധ്വനിപ്പിക്കുന്ന ഒന്നാന്തരമൊരു `സ്‌കൂപ്പ്‌' മെനഞ്ഞെടുത്തു. പിറ്റേദിവസം കണ്ണൂരില്‍ നിന്നെത്തുന്ന തീവ്രവാദവിരുദ്ധ സ്‌ക്വാഡ്‌ ഈ ചെറുപ്പക്കാരെ ചോദ്യം ചെയ്യുമെന്ന വിശദാംശം പോലും റിപോര്‍ട്ടിലുണ്ട്‌. മൊത്തത്തില്‍, നേരിട്ടുപറഞ്ഞിട്ടില്ലെങ്കിലും വാര്‍ത്ത പ്രസരിപ്പിക്കുന്ന സന്ദേശം താനൂരിലും ഭീകരവാദികളെത്തിക്കഴിഞ്ഞു എന്നാണ്‌. ഇങ്ങനെയൊരു `അലര്‍ട്ട്‌ സിഗ്നല്‍' പുറപ്പെടുവിക്കാന്‍ കാരണവുമുണ്ട്‌. കസ്റ്റഡിയിലായവര്‍ തേജസ്‌ ദിനപത്രത്തിന്റെ താനൂര്‍ ലേഖകനോടൊപ്പം വന്നവരാണ്‌; അവര്‍ ഉത്തരേന്ത്യക്കാരാണ്‌; ഹിന്ദി സംസാരിക്കുന്നവരാണ്‌ (ഉര്‍ദുവോ കശ്‌മീരി പോലുമാവാമല്ലോ ഭാഷ). സ്വാഭാവികമായും സംഭവത്തിനൊരു ഭീകരവാദരുചിയുണ്ട്‌. ഭീകരവേട്ടയ്‌ക്കിറങ്ങിയ മുഖ്യധാരാ മാധ്യമങ്ങള്‍ എന്തൊക്കെ ചെയ്യുന്നുവോ, അതിലേറെ ചീത്ത അഭിരുചിയോടെയാണു മാധ്യമം താനൂരില്‍ നിന്നു `ഭീകരവാദി'കളെ പിടികൂടിയതെന്നു ചുരുക്കം.
തേജസ്‌ ദിനപത്രത്തിന്റെ ലേഖകന്‍ കൂട്ടത്തിലുള്ളതിനാല്‍ ചത്തതു കീചകനെങ്കില്‍ കൊന്നതു ഭീമന്‍ തന്നെ എന്ന ന്യായം അടിയില്‍ നിന്നു തലനീട്ടുന്ന ഈ വാര്‍ത്ത അതിപ്രാധാന്യത്തോടെ പ്രസിദ്ധപ്പെടുത്തുന്ന മാധ്യമത്തിന്റെ നിലപാട്‌ മനസ്സിലാക്കാവുന്നതേയുള്ളൂ. തേജസിനെയും അതു പ്രതിനിധാനം ചെയ്യുന്ന രാഷ്‌ട്രീയത്തെയും ഭീകരവാദത്തോടും ദേശദ്രോഹത്തോടും സമീകരിക്കുന്ന നിലപാടു പുലര്‍ത്തുന്ന നിരവധി പേര്‍ നാട്ടിലുണ്ട്‌. മാധ്യമത്തിനും അതു വിശ്വസിക്കാം. തേജസിന്‌ ക്ലീന്‍ സര്‍ട്ടിഫിക്കറ്റ്‌ നല്‍കണമെന്നു വാദിക്കേണ്ട ആവശ്യം എനിക്കുമില്ല. പക്ഷേ, മാധ്യമം കൈക്കൊണ്ട നിലപാടിനു മുസ്‌ലിംകളെ ഭീകരവാദികളാക്കുന്ന മാധ്യമഭീകരതയുടെ ഇരുണ്ട മുദ്രതന്നെയാണുള്ളതെന്നു പറയാതെ വയ്യ. ഈ വാര്‍ത്ത പ്രസരിപ്പിക്കുന്ന സന്ദേശവും സംഘപരിവാരം ഉന്നയിച്ചുകൊണ്ടിരിക്കുന്ന ആരോപണങ്ങളുടെ ഉള്ളടക്കവും ഒന്നുതന്നെയാണ്‌. ഇപ്പോഴത്തെ അവസ്ഥയില്‍ ഒരു നിലയ്‌ക്കും മാധ്യമമെന്നല്ല, ഒരു പത്രവും ചെയ്‌തുകൂടാത്ത കാര്യം.
പിറ്റേദിവസം മാധ്യമത്തില്‍ ഈ വാര്‍ത്തയുടെ ഫോളോഅപ്പ്‌ പ്രത്യക്ഷപ്പെട്ടു. തികഞ്ഞ ലാഘവത്തോടെ എഴുതിയ കുറിപ്പില്‍ `സംശയിക്കത്തക്കതായി യാതൊന്നുമില്ലെന്ന്‌' ഉറപ്പിച്ചുപറഞ്ഞിരിക്കുന്നു. പക്ഷേ, തലേദിവസത്തെ റിപോര്‍ട്ടില്‍ മാധ്യമത്തെ സംശയിക്കത്തക്കതായി ചിലതുണ്ടെന്ന്‌ ഈ കുറിപ്പ്‌ ബോധ്യപ്പെടുത്തും. ഒറിജിനല്‍ വാര്‍ത്തയിലെ തേജസ്‌ പത്രത്തിന്റെ ലേഖകന്‍ പിറ്റേന്നത്തെ ഫോളോഅപ്പില്‍ മുന്‍ ലേഖകനായി. അപ്പോള്‍ ഒരു സംശയം സ്വാഭാവികം. തലേന്നു തേജസ്‌ ലേഖകന്‍ എന്നെഴുതിയതില്‍ ദുഷ്ടലാക്കില്ലേ? ഇനി ഇല്ലെന്നു വയ്‌ക്കുക. സംശയിക്കത്തക്കതായി യാതൊന്നുമില്ലെന്നു പോലിസുകാര്‍ പറയാതെയും ഒരു രേഖയും പരിശോധിക്കാതെയും ഏതൊരാള്‍ക്കും ഉറപ്പിച്ചുപറയാവുന്ന ഒരു സന്ദര്‍ശനത്തിനു ഭീകരവാദമുദ്ര ചാര്‍ത്തി പെട്ടിക്കോളം വാര്‍ത്തയാക്കുന്നത്‌ എന്തു മാധ്യമമര്യാദയാണ്‌? അതൊരു സമുദായത്തിനു മേല്‍ വീഴ്‌ത്തുന്ന കരിനിഴല്‍ എത്ര ഭീതിദമാണ്‌? താനൂര്‍ കടപ്പുറത്തു പാകിസ്‌താന്‍ കപ്പല്‍ വന്നടുത്തുവെന്നും മറ്റുമുള്ള സംഘപരിവാര കിംവദന്തികളില്‍ നിന്ന്‌ ഈ വാര്‍ത്തയ്‌ക്ക്‌ എന്താണു വ്യത്യാസം?
ഹീനമായ സന്ദേശം പ്രചരിപ്പിക്കുന്ന ഇത്തരമൊരു വാര്‍ത്ത പ്രസിദ്ധപ്പെടുത്തിയ മാധ്യമത്തിന്റെ അമരക്കാര്‍ ശ്രദ്ധിച്ചുവായിക്കേണ്ട ഒരു റിപോര്‍ട്ട്‌ അന്നേദിവസത്തെ മലയാള മനോരമയിലുണ്ട്‌. ചെങ്ങറയില്‍ സോളിഡാരിറ്റി നടത്തിയ മാര്‍ച്ചില്‍ നടന്ന ലാത്തിച്ചാര്‍ജിനെപ്പറ്റിയാണു വാര്‍ത്ത. ചെങ്ങറ സമരത്തിന്റെ ഗതി മാറ്റാനായി ബാഹ്യശക്തികളുടെ ഇടപെടല്‍ ഉണ്ടായേക്കുമെന്നും ഇതു ഗുരുതരമായ ക്രമസമാധാനപ്രശ്‌നം സൃഷ്ടിച്ചേക്കുമെന്നുമുള്ള രഹസ്യാന്വേഷണവിഭാഗത്തിന്റെ മുന്നറിയിപ്പ്‌ അവഗണിച്ചതാണ്‌ സോളിഡാരിറ്റി മാര്‍ച്ചിലെ സംഘര്‍ഷത്തിനു നിമിത്തമായതെന്നാണു റിപോര്‍ട്ടിന്റെ സാരം. ആരാണ്‌ ഈ `ബാഹ്യശക്തി'കളെന്നതിലേക്കുള്ള സൂചനയും മനോരമ ലേഖകന്‍ നല്‍കുന്നുണ്ട്‌- തീവ്രവാദ ആഭിമുഖ്യമുള്ളവര്‍. അവര്‍ ചെങ്ങറയെ തങ്ങളുടെ നേട്ടത്തിനായി ഉപയോഗിക്കുകയാണെന്നു റിപോര്‍ട്ടില്‍ പറയുന്നു. സോളിഡാരിറ്റി മാര്‍ച്ചിനെ മുഖ്യധാരാപത്രങ്ങള്‍ എങ്ങനെയാണു വീക്ഷിക്കുന്നതെന്നതിന്‌ ഇതിലപ്പുറം മറ്റൊരു ഉദാഹരണം വേണ്ട. തേജസ്‌ പത്രത്തിന്റെ ലേഖകന്‍ കടല്‍ കാണാനെത്തിയതില്‍ കാണാവുന്ന തീവ്രവാദബന്ധം സോളിഡാരിറ്റിയുടെ ചെങ്ങറ മാര്‍ച്ചിനുമുണ്ട്‌ എന്നാണു മാധ്യമലോകത്തിന്റെ പൊതുവീക്ഷണം. പുള്ളിപ്പുലിക്ക്‌ അതിന്റെ പുള്ളികള്‍ കുടഞ്ഞു തെറിപ്പിക്കാനാവില്ല സാര്‍.
ഇപ്പോള്‍ ഞാന്‍ അപര്‍ണാ സെന്‍ സംവിധാനം ചെയ്‌ത `മിസ്റ്റര്‍ ആന്റ്‌ മിസിസ്‌ അയ്യര്‍' എന്ന സിനിമയിലെ ഒരു ദൃശ്യം ഓര്‍ത്തുപോവുന്നു- ഹിന്ദുത്വ തീവ്രവാദികള്‍ കല്‍ക്കത്തയിലേക്കുള്ള ബസ്‌ ആക്രമിക്കാനെത്തിയിരിക്കുകയാണ്‌. ബസ്സിലുള്ള മുസ്‌ലിംകളെ തിരഞ്ഞുപിടിച്ചു കൊണ്ടുപോയി കൊലപ്പെടുത്തുകയാണ്‌ അവരുടെ ലക്ഷ്യം. ഉടുവസ്‌ത്രമഴിച്ചു പരിശോധിച്ച്‌ സുന്നത്ത്‌ നടത്തിയവരെ പിടിച്ചുകൊണ്ടുപോവുകയാണ്‌ അക്രമികളുടെ രീതി.
അപ്പോള്‍ യാത്രക്കാരുടെ കൂട്ടത്തിലുള്ള ജൂതന്‍, ഒരു മുസ്‌ലിം വൃദ്ധനെ ചൂണ്ടിക്കാട്ടുന്നു. ആ പാവം മനുഷ്യനെ അക്രമികള്‍ കൊണ്ടുപോയി കൊലപ്പെടുത്തിയപ്പോള്‍, നിങ്ങളെന്തിന്‌ അയാളെ ഒറ്റുകൊടുത്തുവെന്നു ജൂതനോടു സഹയാത്രക്കാര്‍ കയര്‍ത്തു. അതിന്‌ അയാള്‍ മറുപടി പറഞ്ഞതിങ്ങനെ: ``അവര്‍ തുണിയുരിഞ്ഞുനോക്കിയാല്‍ എന്നെ പിടികൂടും. ജൂതനായ എന്നെയും സുന്നത്ത്‌ ചെയ്‌തിട്ടുണ്ട്‌.''
ഭീഷ്‌മാ സാഹ്‌നി വേഷമിട്ട നിസ്സഹായനായ മുസ്‌ലിം വൃദ്ധന്റെ മുഖവും സഹയാത്രികനെ ഒറ്റുകൊടുത്ത ജൂതന്റെ നിസ്സഹായതയും എന്റെ മനസ്സിലേക്കു വീണ്ടും കൊണ്ടുവന്നതിന്‌ മാധ്യമത്തിനു നന്ദി. ആത്മവഞ്ചനയില്‍ നിന്നാണ്‌ വര്‍ഗവഞ്ചനയുടെ തുടക്കമെന്നു ഞാന്‍ തിരിച്ചറിയുകയും ചെയ്യുന്നു.

തേജസ്‌ 4 നവംബര്‍