Thursday, October 23, 2008

മലേഗാവ്‌, മെഡോസ സ്‌ഫോടനങ്ങള്‍ നടത്തിയത്‌ ഹിന്ദു ജാഗരണ്‍ മഞ്ച്‌

മുംബൈ: ചെറിയപെരുന്നാള്‍ത്തലേന്ന്‌ മഹാരാഷ്ട്രയിലെ മലേഗാവ്‌, ഗുജറാത്തിലെ മെഡോസ എന്നിവിടങ്ങളില്‍ സ്‌ഫോടനങ്ങള്‍ നടത്തിയത്‌ ആര്‍.എസ്‌.എസുമായി ബന്ധമുള്ള ഹിന്ദു ജാഗരണ്‍ മഞ്ച്‌ ആണെന്ന്‌ മഹാരാഷ്ട്ര പോലിസ്‌ കണ്ടെത്തി.
മലേഗാവില്‍ സ്‌ഫോടനം നടത്താനുപയോഗിച്ച മോട്ടോര്‍ സൈക്കിള്‍ മോഷ്ടിച്ചവരെക്കുറിച്ചുള്ള അന്വേഷണത്തില്‍ നിന്നാണ്‌ ഇക്കാര്യം വ്യക്തമായതെന്നു മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡി (എ.ടി.എസ്‌) ലെ മുതിര്‍ന്ന പോലിസുദ്യോഗസ്ഥന്‍ വ്യക്തമാക്കി. ഒക്ടോബര്‍ പത്തിന്‌ മധ്യപ്രദേശിലെ പട്ടണത്തില്‍ നിന്ന്‌ കസ്‌റ്റഡിയിലെടുത്ത ശ്യാംലാല്‍, ദിലീപ്‌ നഹര്‍, ധര്‍മേന്ദ്ര ഭൈരഗി എന്നീ സംഘപരിവാര പ്രവര്‍ത്തകരില്‍ നിന്നാണ്‌ മഹാരാഷ്ട്രാ പോലിസിന്‌ വിവരങ്ങള്‍ ലഭിച്ചത്‌.
സപ്‌തംബര്‍ 29ന്‌ രാത്രി നടന്ന സ്‌ഫോടനങ്ങളില്‍ മലേഗാവില്‍ അഞ്ചുപേരും മെഡോസയില്‍ ഒരാളും കൊല്ലപ്പെട്ടിരുന്നു. സ്‌ഫോടനങ്ങള്‍ക്കു പിന്നില്‍ സിമിയും ഇന്ത്യന്‍ മുജാഹിദ്ദീനുമാണെന്ന്‌ പോലിസും മാധ്യമങ്ങളില്‍ ഒരുവിഭാഗവും പ്രചാരണം നടത്തിയിരുന്നു.
ചെറിയ പെരുന്നാളിന്റെ തലേദിവസം നടന്ന സ്‌ഫോടനം ഈ പ്രദേശങ്ങളില്‍ സാമുദായികലഹള ഇളക്കിവിടാനുള്ള ശ്രമമായിരുന്നുവെന്നും അന്വേഷണത്തില്‍ വ്യക്തമായി. മോട്ടോര്‍ സൈക്കിളില്‍ വച്ച ബോംബായിരുന്നു മിനിറ്റുകളുടെ വ്യത്യാസത്തില്‍ രണ്ടിടങ്ങളിലും പൊട്ടിത്തെറിച്ചത്‌. മലേഗാവിലെ പഴയ സിമി ഓഫിസിനു പരിസരത്തായിരുന്നു സ്‌ഫോടകവസ്‌തു വച്ച ബൈക്ക്‌ നിര്‍ത്തിയത്‌. മെഡോസയിലാവട്ടെ, സ്‌ഫോടനം നടത്താനുപയോഗിച്ച ബൈക്കിന്റെ സീറ്റില്‍ ഇസ്‌ലാമിക സൂക്തങ്ങളെഴുതിയ സ്‌റ്റിക്കറും പതിച്ചിരുന്നു.
മോട്ടോര്‍ സൈക്കിളിന്റെ ഉടമസ്ഥരെ മനസ്സിലാവാതിരിക്കാന്‍ ഷാസി, എന്‍ജിന്‍ നമ്പറുകള്‍ ചുരണ്ടിക്കളഞ്ഞിരുന്നു. എന്നാല്‍, ഫോറന്‍സിക്‌ വിദഗ്‌ധരുടെ സഹായത്തോടെ നടത്തിയ പരിശോധനയില്‍ മോട്ടോര്‍ സൈക്കിള്‍ ഗുജറാത്തില്‍ വിറ്റതാണെന്നു വ്യക്തമായി.
ഇതിന്റെ ഉടമസ്ഥന്‍ ആര്‍.എസ്‌.എസിന്റെ വിദ്യാര്‍ഥിസംഘടനയായ അഖില ഭാരതീയ വിദ്യാര്‍ഥിപരിഷത്തി(എ.ബി.വി.പി)ന്റെ സജീവ പ്രവര്‍ത്തകനായിരുന്നു.
മധ്യപ്രദേശിലെ ഇന്‍ഡോര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹിന്ദു ജാഗരണ്‍ മഞ്ച്‌ കാഡറുകളാണ്‌ സ്‌ഫോടനം നടത്തിയതെന്നും മഹാരാഷ്ട്രാ പോലിസ്‌ കണ്ടെത്തി. കേസ്‌ വിവരങ്ങള്‍ കേന്ദ്ര ഇന്റലിജന്‍സ്‌ ഏജന്‍സികള്‍ക്കും കൈമാറിയിട്ടുണ്ടെന്ന്‌ പോലിസ്‌ പറഞ്ഞു.
മലേഗാവില്‍ നടന്ന മുന്‍ സ്‌ഫോടനങ്ങള്‍ക്കു പിറകിലും സംഘപരിവാര സംഘടനകളാണെന്ന്‌ അന്നു വ്യാപകമായ പരാതിയുയര്‍ന്നെങ്കിലും പോലിസ്‌ ഇതു ഗൗനിക്കാതെ സിമി ബന്ധം സ്ഥാപിക്കാന്‍ തിടുക്കം കൂട്ടുകയായിരുന്നു.


പോലിസിന്റെ വെളിപ്പെടുത്തല്‍: രാജ്യസഭ സ്‌തംഭിച്ചു
ന്യൂഡല്‍ഹി: മലേഗാവിലും മെേഡാസയിലുമുണ്ടായ സ്‌ഫോടനങ്ങള്‍ക്കു പിന്നില്‍ ആര്‍.എസ്‌.എസ്‌ ബന്ധമുള്ള ഹിന്ദു ജാഗരണ്‍ മഞ്ചാണെന്നു വ്യക്തമായതോടെ സംഭവം രാജ്യസഭയെ സ്‌തംഭിപ്പിച്ചു. സി.പി.എം, കോണ്‍ഗ്രസ്‌, മുസ്‌ലിംലീഗ്‌ എം.പിമാരാണ്‌ ശൂന്യവേളയില്‍ പ്രശ്‌നം ഉന്നയിച്ചത്‌.
രാജ്യത്ത്‌ നടക്കുന്ന സ്‌ഫോടനങ്ങളുടെ കാര്യത്തില്‍ ഭരണകൂടം ഇരട്ടമുഖമാണ്‌ പ്രകടമാക്കുന്നതെന്ന്‌ എം.പിമാര്‍ കുറ്റപ്പെടുത്തി.
ഇത്തരം സന്ദര്‍ഭങ്ങളില്‍ ഒരു സമുദായത്തിനെതിരേ മാത്രമാണ്‌ നടപടികളെടുക്കുന്നതെന്നും എ.ടി.എസ്‌ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ബജ്‌രംഗ്‌ദളിനെ നിരോധിക്കണമെന്നും സി.പി.എം നേതാവ്‌ വൃന്ദാ കാരാട്ട്‌ ആവശ്യപ്പെട്ടു. നേരത്തേ മലേഗാവിലും നന്ദേഡിലും നടന്ന സ്‌ഫോടനങ്ങളിലും ഇവര്‍ക്കു പങ്കുള്ളതായി പോലിസ്‌ സംശയിക്കുന്നുണ്ട്‌. സംഘപരിവാര സംഘടനകളുടെ പങ്ക്‌ വ്യക്തമായിട്ടും അവയ്‌ക്കെതിരേ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ മടിക്കുകയാണെന്നും അവര്‍ പറഞ്ഞു.
സ്‌ഫോടനത്തില്‍ പങ്കാളിയായ എ.ബി.വി.പിയെ നിരോധിക്കണമെന്ന്‌ കോണ്‍ഗ്രസ്‌ എം.പി റഷീദ്‌ ആല്‍വിയും പറഞ്ഞു. ഒരു വിദ്യാര്‍ഥിസംഘടന ആദ്യമായാണ്‌ ഇത്തരം ഭീകരാക്രമണങ്ങള്‍ നടത്തുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എന്നാല്‍, ഭീകരാക്രമണങ്ങളെ ഏതെങ്കിലും മതവുമായി ബന്ധിപ്പിക്കേണ്ട കാര്യമില്ലെന്നായിരുന്നു കേന്ദ്രമന്ത്രി കപില്‍ സിബലിന്റെ മറുപടി. പ്രശ്‌നം രാജ്യസഭയില്‍ ഉന്നയിക്കപ്പെട്ടതോടെ ബഹളവുമായി ബി.ജെ.പി രംഗത്തെത്തി.

തേജസ്‌: 24-10-08

No comments: