Wednesday, October 29, 2008

കശ്‌മീര്‍ ബന്ധം: മൃതദേഹം വേണ്ടെന്നു വച്ചത്‌ യാഥാര്‍ഥ്യം പുറത്തുവരുന്നതിന്‌ തടസ്സമാവും

കണ്ണൂര്‍: കശ്‌മീരില്‍ കൊല്ലപ്പെട്ട നാലാമത്തെ വ്യക്തിയായ ഫാഇസിന്റെ കുടുംബവും മൃതദേഹം ആവശ്യമില്ലെന്നു പോലിസിനെ അറിയിച്ചതോടെ സംഭവത്തെക്കുറിച്ച്‌ ദുരൂഹത വര്‍ധിക്കുന്നു. മൃതദേഹങ്ങള്‍ പോലിസുകാരല്ലാതെ ബന്ധുക്കളോ മറ്റോ കണ്ടിട്ടില്ലെന്നതും പോസ്‌റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്‌ പ്രസിദ്ധീകരിച്ചിട്ടില്ലെന്നതുമാണ്‌ ജനങ്ങളില്‍ സംശയം ജനിപ്പിക്കുന്നത്‌.
പാക്കധീന കശ്‌മീരിലേക്ക്‌ പരിശീലനത്തിനായി നുഴഞ്ഞ്‌ കയറുമ്പോള്‍ രണ്ട്‌ കണ്ണൂര്‍ക്കാരും എറണാംകുളം സ്വദേശിയും ചെട്ടിപ്പടി സ്വദേശിയും കൊല്ലപ്പെട്ടുവെന്നാണ്‌ പോലിസ്‌ പറയുന്നത്‌. ഇവരുടെ മരണം സ്ഥിരീകരിച്ചതായും മൃതദേഹം തിരിച്ചറിഞ്ഞതായും പോലിസ്‌ പറഞ്ഞ വിവരങ്ങള്‍ മാത്രമേ നാട്ടുകാരുടെയും ബന്ധുക്കളുടെയും മുമ്പിലുള്ളൂ. രണ്ടു മലയാളികള്‍ മാത്രമാണ്‌ കൊല്ലപ്പെട്ടതെന്ന കശ്‌മീര്‍ പോലിസിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും ദുരൂഹത വര്‍ധിക്കുകയാണ്‌. ബാംഗ്ലൂരിലേക്കെന്നു പറഞ്ഞു പോയ യുവാക്കള്‍ കശ്‌മീരില്‍ എങ്ങനെയെത്തിയെന്ന്‌ ഇതുവരെ വ്യക്തമായിട്ടിട്ടില്ല. കശ്‌മീരിലേക്ക്‌ ഇവര്‍ എങ്ങനെ രഹസ്യന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ണ്‌ വെട്ടിച്ച്‌ കടന്നു എന്നതും ദൂരൂഹമാണ്‌. ഈയിടെയുണ്ടായ ബോംബ്‌ സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്റലിജന്‍സ്‌ ഉദ്യോഗസ്ഥര്‍ ജാഗ്രതപാലിക്കുന്ന സമയത്ത്‌ കണ്ടാല്‍ തന്നെ മലയാളികളാണെന്ന്‌ തിരിച്ചറിയാവുന്ന ഇവരെങ്ങനെ കശ്‌മീരിലെത്തിയെന്നാണു ചോദ്യം.
ഇവര്‍ ആദ്യം പോയത്‌ ബാംഗ്ലൂരിലേക്കാണോ എന്നതിനെക്കുറിച്ചും കൃത്യമായ വിവരങ്ങ ളില്ല. ബാംഗ്ലൂരിലാണ്‌ എത്തിയെങ്കില്‍ പിന്നീട്‌ അവര്‍ക്ക്‌ എന്തു സംഭവിച്ചുവെന്നതും വ്യക്തമല്ല. കശ്‌മീരില്‍ നടന്ന ഏറ്റുമുട്ടലിലാണ്‌ ഇവര്‍ കൊല്ലപ്പെട്ടതെന്നാണ്‌ സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്‌ മിക്ക മാധ്യമങ്ങളും റിപോര്‍ട്ട്‌ ചെയ്യുന്നത്‌.
എന്നാല്‍ കൊല്ലപ്പെട്ടവരില്‍ നിന്നോ രക്ഷപ്പെട്ടു എന്ന്‌ പറയുന്നവരില്‍ നിന്നോ ആയുധങ്ങളൊന്നും പിടിച്ചെടുത്തതായി ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിട്ടില്ല. സൈനികര്‍ക്ക്‌ പരിക്കേറ്റതായും റിപ്പോര്‍ട്ടില്ല. സൈനികരുമായി നിരായുധരായാണോ ഇവര്‍ ഏറ്റുമുട്ടിയതെന്ന ചോ ദ്യം ബാക്കിയാവുന്നു. ബന്ധുക്കള്‍ മൃതദേഹങ്ങള്‍ കണ്ട്‌ ഉറപ്പ്‌ വരുത്താതെ എങ്ങനെ മരിച്ചവര്‍ ഇവര്‍തന്നെയാണെന്ന്‌ തിരിച്ചറിഞ്ഞുവെന്ന ചോദ്യവും അവശേഷിക്കുന്നു.
അസഹനീയമായ തണുപ്പുള്ള അതിര്‍ത്തി പ്രദേശത്ത്‌ മുന്‍ പരിചയമോ പരിശീലനമോ ലഭിക്കാതെ ഇവര്‍ പോയതെങ്ങനെയെന്നും സൈനികരുമായി ഏറ്റുമുട്ടിയതെങ്ങനെയെന്നും നാട്ടുകാര്‍ ചോദിക്കുന്നു. ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കും പോലെ ബാംഗ്ലൂരിലും ഹൈദരാബാദിലും എത്തി ആയുധ പരിശീലനം പൂര്‍ത്തിയാക്കിയ ശേഷമാണ്‌ കശ്‌മീരിലേക്ക്‌ പോയതെന്ന റിപോര്‍ട്ടും യുക്തിസഹമല്ലെന്ന്‌ വിലയിരുത്തപ്പെടുന്നു. കഴിഞ്ഞമാസം മാത്രം കേരളത്തില്‍ നിന്ന്‌ യാത്രതിരിച്ചവര്‍ ഇവിടങ്ങളിലെ പോലിസിന്റെ കണ്ണുവെട്ടിച്ച്‌ പരിശീലനം നടത്തിയെന്നതിലും അസ്വാഭാവികതയുണ്ട്‌.
കൊല്ലപ്പെട്ടവര്‍ക്ക്‌ എവിടെയാണ്‌ വെടിവച്ചതെന്നും ഏത്‌ ആയുധങ്ങളുപയോഗിച്ചാണ്‌ വെടിയേറ്റതെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടില്ല. മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചാല്‍ ഇത്തരം കാര്യങ്ങളില്‍ വ്യക്തത കൈവരുമെന്നിരിക്കെ കൊല്ലപ്പെട്ടവരുടെയെല്ലാം ബന്ധുക്കള്‍ ഒരേ സ്വരത്തില്‍ മൃതദേഹം വേണ്ടെന്ന്‌ പറഞ്ഞതില്‍ ദുരൂഹതയുണ്ടെന്നാണ്‌ നാട്ടുകാര്‍ സംശയിക്കുന്നത്‌. പ്രത്യേക അന്വേഷണ ഉദ്യോഗസ്ഥരുമായി ദീര്‍ഘനേരം സംസാരിച്ചു പുറത്തിറങ്ങിയശേഷമാണ്‌ അവര്‍ ഇതു പറഞ്ഞതെന്നതും ശ്രദ്ധേയമാണ്‌. ഭീതികൊണ്ടോ സമ്മര്‍ദ്ദം മൂലമോ ആവാം മൃതദേഹം വേണ്ടെന്ന്‌ പറഞ്ഞിട്ടുണ്ടാവുകയെന്നാണ്‌ വിലയിരുത്തപ്പെടുന്നത്‌.
വന്‍തുക വാഗ്‌ദാനം ചെയ്‌ത്‌ ലശ്‌കറെ ത്വയ്യിബ പോലെയുള്ള സംഘടനകളില്‍ ചേരാനും കശ്‌മീരിലെ പരിശീലനത്തില്‍ പങ്കെടുക്കാനും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം മുസ്‌്‌ലിം യുവാക്കളെ പ്രേരിപ്പിക്കുന്നതായി നേരത്തെ റിപോര്‍ട്ടുകളുണ്ടായിരു ന്നു. തിഹാര്‍ ജയിലില്‍ കഴിയുന്ന ഇര്‍ഷാദ്‌ അലി പ്രധാനമന്ത്രിക്കെഴുതിയ കത്ത്‌ പുറത്ത്‌ വന്നതോടെ മലയാളി യുവാക്കളുടെ കശ്‌മീര്‍ ബന്ധം ഐ.ബി അടക്കമുള്ളവരുടെ ഗൂഢാലോചനയുടെ ഭാഗമാണോയെന്നും സംശയമുയര്‍ന്നിട്ടുണ്ട്‌്‌.

തേജസ്‌ ദിനപത്രം: 29-10-08 

5 comments:

anil said...

പോലിസിനും സൈനികര്‍ക്കും കള്ളം പരയേണ്ട ആവശ്യം എന്താണെന്നു മനസ്സിലാകുന്നില്ല .ഐ ബി യ്ക്കു മത തീവ്രവാദ സംഘടനകളില്‍ ആളെ ചേര്‍ക്കേണ്ട അവശ്യം എന്തണെന്നു മനസ്സിലാകുന്നില്ല.നൂറു ശതമാനം തെറ്റായ റിപ്പോര്‍ട്ടാണിത്‌.

Joker said...

അനില്‍ 300 ല്‍ അധിക ആളുകളെ കാശ്മീരിലേക്ക് റിക്രൂട്റ്റ് ചെയ്തു എന്ന് പിടിയിലായ ഒരുവന്‍ പറഞ്ഞു എന്ന് മീഡിയ പറഞ്ഞിരുന്നു എന്നാല്‍ ഇപ്പോല്‍ മന്ത്രി പറ്രയുന്നു അങ്ങനെയുള്ള റിപ്പോറ്ട്ടുകള്‍ എല്ലാം തെറ്റാണെന്ന്.

കാശ്മീര്‍ തീവ്രവാദം ആര്‍ക്കും നിഷേധിക്കാന്‍ പറ്റില്ല പക്ഷെ അന്താ രാഷ്ട്ര ആയുധ കച്ചവടക്കാര്‍ക്ക് ഈ പ്രശ്നം കത്തി നില്‍ക്കേണ്ടതിലേക്കുള്ള ആവശ്യം എല്ലാവര്‍ക്കും അറിയാം. അത്തരത്തില്ലേക്ക് കാര്യങ്ങള്‍ എത്തുന്നുണ്ടോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. പോലീസുകാര്‍ എല്ലാവരും സംഘപരിവാരം ആണ് എന്ന് പറയുന്നതില്‍ അര്‍ഥമില്ല പക്ഷെ അവര്‍ക്ക് പിന്നിലും അവര്‍ക്കും മറ്റ് സാമ്പത്തികമോ ഒദ്യോകികമായതോ ആയ താല്പര്യങ്ങള്‍ ഉണ്ട്. അത് കൊണ്ടാണല്ലോ കര്‍ണാല്‍ സിങ്ങ് എന്ന വ്യാജ ഏറ്റുമുട്ടല്‍ വിദഗ്ദനെ നമ്മള്‍ ഓര്‍ക്കുന്നത്. പോലീസിനെന്ത് കാര്യം എന്നൊന്നും ആരും വെറുതെ ചോദിച്കു പേകേണ്ട.

അടിയന്താരവസ്ഥ കാലത്ത് രാജനെ പോലീസ് കൊലപ്പെടുത്തി ചുട്ടു കളഞ്ഞതഎന്തിനായിരുന്നു.അവര്‍ കാട്റ്റിക്കൂട്ടിയ അതിക്രമങ്ങള്‍ക്ക് കയ്യും കണക്കുമുണ്ടോ ? അപ്പോല്‍ പോലീസിനും ചിലതിക്കെ ഇതില്‍ നിന്ന് കിട്ടാനുണ്ടായിരിക്കും. എന്നത് തീര്‍ച്ച.

“ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം”

മറുപക്ഷം said...

ഇതും നല്ല തമാശതന്നെ.രാജ്യദ്രോഹം ചെയ്തതുകൊണ്ട് അവരുടേ മ്ര്‌തദേഹം വേണ്ടന്ന് പറഞ്ഞ രക്ഷിതാക്കളെ അബിനന്ധിക്കുന്നു ഒരു കൂട്ടർ.അതിനിടയിൽ ഇതുമ്. ഇതെല്ലാം ഒരു നാട്ടുകാർ തന്നെ യാണോ?

ജോക്കറേ ഇന്നലത്തെ ഏഷ്യാനെറ്റ് ന്യൂസ് കേട്ടില്ലെ.300 എന്നത് നിഷേധ്hഇച്ചത് താലക്കാലിക ചുമതല ഉള്ള അഭ്യന്തര മന്ത്രിiയാണ്. ഉദ്യോഗസ്ഥർക്ക് സമ്മർദ്ധം ഉണ്ടെന്ന്.കാരണം?
ഏഷ്യാനെറ്റിന്റെ ന്യൂസിൽ പറഞ്ഞത് ഇത്രയധികം പേർ ഉൾപ്പെട്ടിട്ടുണ്ട് എന്ന് പറഞ്ഞാൽ അത്h ആഭ്യന്തര വകുപ്പിന്റെ വീഴ്ചയായി ചിത്രീകരിക്കും എന്നാണ്.

സ്വാമിനിയുടെ വാർത്ത വന്നതും ഏഷ്യാനെറ്റ് ഉൾപ്പെടെ ഉള്ള മാധ്യമങ്ങളിൽ ആയതിനാ‍ൽ രണ്ടും വിശ്വസിക്കുന്നു.അല്ലാതെ ബുദ്ധി പണയ്ം വെച്ചവരെപ്പോലെ അനുകൂലമായ ഒന്നുമാത്രം അവിശ്വസിക്കെണ്ട കര്യം ഇല്ലല്ലോ?

മന്യുഷ്യാവകാശം സംരക്ഷിക്കുക തന്നെ വേണം പക്ഷെ അത് രാജ്യത്തെ ഒറ്റുകൊടുക്കുന്നവർക്ക് ആയിരിക്കരുത്.

മറുപക്ഷം said...

അടിയന്തരാവസ്ഥയെ ഇതുമായി കൂട്ടിക്കുഴക്കരുത്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും മറ്റ് വർഗ്ഗീയ തീവ്രവാദവും ഒന്നാക്കല്ലേ മാഷേ...അത് അടിയാളരുടെ സമരം ആയിരുന്നു.അവർ അന്യരെ ബോബ് വച്ച് കൊന്നിട്ടില്ല.ജന്മികൾക്കെതിരെ ആയിരുന്നു.

Joker said...

ശ്രീ.മറുപക്ഷം

എന്റെ കമന്റ് ഒന്നുകൂടി വായിക്കണം എന്നഭ്യര്‍ഥിക്കുന്നു. തീവ്രവാദ കഥകളില്‍ കൂടി നാല് കോപ്പു അധികം പത്രങ്ങളും ആളുകള്‍ തത്സമയ കഥകള്‍ കണ്ടുകൊണ്ടിരിക്കണമെന്നും ഉള്ള മാധ്യമങ്ങളാണ് ഇത്തരത്തില്‍ വാര്‍ത്തകള്‍ കൊടുത്ത് കൊണ്ടിരിക്കുന്നത്.

കാശ്മീരില്‍ ആരും കൊല്ലപ്പെട്ടിട്ടില്ലെന്നോ മലയാളികളില്‍ തീവ്രവാദികള്‍ ഇല്ലെന്നോ ഞാന്‍ പറഞ്ഞിട്ടില്ല.

പോലീസിന്റെ ചെയ്തികളെ പറ്റിയാണ് എന്റെ അടിയന്താരവസ്ഥ പരാമര്‍ശം ഉണ്ടാവാന്‍ കാരണം എന്ന് താങ്കള്‍ മനസ്സിലാക്കും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഇവിടെ ഒരു താരതമ്യം എന്റെ കമന്റില്‍ ഇല്ല.

ഈ അവസരത്തില്‍ ഹിംസാതമകതയും കമ്യൂണിസ്റ്റ് പ്രസ്ഥാനവും എന്നൊക്കെയുള്ള ചര്‍ച്ചയുടെ സമയമല്ലിത്. അതിന് ഒട്ടും പ്രസക്തിയുമില്ല.കാരണം താങ്കള്‍ പറഞ്ഞത് തന്നെ. ഒട്ടും ചേരില്ല. നമ്മുടെ വിഷയവും അതല്ലല്ലോ. എന്റെ നിലപാടും തീവ്രവാദത്തിന് എതിരാണ്.